കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 4, വെള്ളിയാഴ്‌ച

പെണ്ണുചോദ്യം

കടയാടി ബേബി എന്ന വട്ടപേര് പുള്ളിക്കാരന് എങ്ങിനെ കിട്ടി എന്നെനിക്കറിയില്ല. ഞാന്‍ ആ പേര് ആദ്യം കേള്‍ക്കുന്നത് "നിരണം കവികളില്‍ ഒരാളായ കടയാടി ബേബി" ദേ ഇവനാണ് എന്നു ഒരുത്തന്‍ പരിചയപ്പെടുത്തിയപ്പോഴാണ്.ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍  സുന്ദരന്‍ ,സുമുഖന്‍,സര്‍വോപരി സല്‍ഗുണസമ്പന്നന്‍ .ദിനചര്യ ഇങ്ങനെയാണ് കാലത്തുതന്നെ എഴുന്നേറ്റയുടനെ ഓഫീസില്‍ വരും. പ്രകൃതിയിലെ ജീവികളോട് ഭയങ്കര സ്നേഹമാണ്.ഉച്ചക്ക് ശരീരത്തിന്‍റെ ദാഹമകറ്റാന്‍ ഒരുചായയും ആത്മാവിന്‍റെ  ദാഹമകറ്റാന്‍ ഒരു പുകയും.അതുപോലെ എല്ലാ ദിവസവും ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഭക്ഷണശേഷം ഞങ്ങളുടെയോപ്പം ജഡ്ജസ് ആയി വന്നിരിക്കും...മാര്‍ക്ക് കറെക്റ്റ് ആയി ഇടുമെങ്കിലും പെണ്ണുങ്ങളോട് കമ എന്നൊരക്ഷരം മിണ്ടില്ല...പിന്നെയുള്ള ഏക വീക് പോയിന്‍റ് സാമൂഹ്യസേവനമാണ്...

കാലത്ത് എഴുന്നേറ്റയുടനെ ഓഫീസില്‍ വരും എന്നുവച്ചാല്‍ വെളുപ്പിനെ ആറുമണിക്ക് വരും എന്നൊന്നും വിചാരിക്കരുത്.ഒരു പത്തു പത്തരക്ക് എഴുന്നേറ്റ് പത്തേമുക്കാലിന് വരും. പത്തരക്ക് എഴുന്നേറ്റിട്ട് എങ്ങിനെ പത്തേമുക്കാലിന് വരും അറ്റ്ലീസ്റ്റ് കുളിക്കുകയെങ്കിലും ചെയ്യേണ്ടെ എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമൊന്നുമില്ല..പുള്ളി കുളിച്ചാല്‍ പുള്ളിക്ക്, പുള്ളിയുടെ തലയില്‍ വളര്‍ത്തുന്ന ഓമനജീവികളായ പാമ്പ്,പഴുതാര, അട്ട തുടങ്ങിയവയെ സംരക്ഷിക്കാനാവില്ല.സായിബാബ കടയാടിയെ കണ്ടാണ് ഹെയര്‍ സ്റ്റൈല്‍ തീരുമാനിച്ചതെന്നാണ് കടയാടിയുടെ ഫാന്‍സ് പറയുന്നതു. .ഫാന്‍സ് എന്നുപറഞ്ഞാല്‍ ഓഫീസില്‍ എല്ലാവരും നിശബ്ദമായിരിക്കുമ്പോള്‍ ഓഫീസിന്‍റെ അങ്ങേ അറ്റത്തുപോയി "കടൂ..."  എന്നുനീട്ടി വിളിക്കുന്ന കടയടിയുടെ നാട്ടുകാരനായ മറ്റൊരു ചങ്ങനാശേരിക്കാരന്‍.അതൊരു സിഗ്നല്‍ ആണ് ..അപ്പോഴേ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെല്ലാം ചെവിപൊത്തും...പിന്നെ 10 മിനിറ്റ് കഴിഞ്ഞേ ചെവിതുറക്കൂ.പക്ഷെ ഇത്രയൊക്കെയാണെങ്കിലും പുള്ളി പെണ്‍പിള്ളാരുടെ അപ്പന്‍മാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനാണ്.ഒന്നു നോക്കിയാല്‍ മതി, നോക്കുന്ന പെങ്കുട്ടിയുടെ കല്യാണം പെട്ടെന്നു തന്നെ ഉറക്കും...സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത, ജാതകദോഷം, ചൊവ്വാ, ബുധന്‍, ശനി ദോഷങ്ങള്‍ മൂലം കല്യാണം ഉറയ്ക്കാത്ത പെങ്കുട്ടികളുടെ കല്യാണം ഉറപ്പിച്ച് കൊടുക്കുക ഇതിലും വലിയ സാമൂഹ്യസേവനം വേറെ എന്തുണ്ട് ഈ നാട്ടില്‍?

അങ്ങനെയിരിക്കുമ്പോള്‍ തേജോമയയിലെ ഒരുച്ചനേരം..

കടയാടി:"ദാണ്ടെ പോകുന്നു എന്‍റെ ഹൃദയം മോഷ്ടിച്ച സുന്ദരി. ഇനി എന്നും അവള്‍ക്കാന് കൂടുതല്‍ മാര്‍ക്ക്".
നിനക്കു ഹൃദയമോ ,ഒന്നുപോടെ തമാശ പറയാതെ.ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ടി.ജി രവിയുടെയല്ലേ ,അതവള് എടുത്തിട്ട് എന്നാ ചെയ്യാനാ...

കടയാടി:എടോ ഞാന്‍ സീരിയസ് ആയിട്ടാഡോ...
അപ്പോള്‍ കഴിഞ്ഞമാസം പറഞ്ഞ ആ അഹങ്കാരിയുടെ കൂട്ടുകാരിയോ...അവളും എന്തോ ഹൃദയമോ,കിഡ്നിയോ കൊണ്ടുപോയല്ലോ...

കടയാടി: ഓ അവള് ആ അഹങ്കാരിയേക്കാള്‍ വലിയ അഹങ്കാരിയാ... അവളെയിപ്പോള്‍ കാണുന്നില്ലല്ലോ..കല്യാണം കഴിഞ്ഞുകാണും...പക്ഷെ ഇത് ഞാന്‍ സീരിയസാണെടോ..
ഓഹോ അങ്ങനെയാണോ ,ആ വരുന്നതില്‍ ഏതാണ് ആ കള്ളി?

കടയാടി:എടോ ദേ നേരെ വരുന്നതാ..കമ്പനിയുടെ ഐഡി കാര്ഡ് ഉള്ള ടാഗ് കയ്യിലെടുത്തു കറക്കികൊണ്ടു വരുന്നത്..ദേ അവള് അവളുടെ ഫ്രണ്ടിനെ അടിക്കുന്നു...അല്ല പിച്ചുന്നു.
ഓഹോ ഇപ്പോള്‍ മനസിലായി .പ്രിയാമണിയുടെ ഫേസ്കട്ട് ഉള്ള അത്യാവശ്യം ഉയരമുള്ള കൊച്ച്.ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെയുണ്ടല്ലോ.. പക്വത എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല എന്നു തോന്നുന്നു.അതോ ലാളിച്ചു വഷളാക്കിയെക്കുവാനോ.

കടയാടി: ഓ അതൊന്നും കുഴപ്പമില്ലെഡോ..ഞാനങ്ങു സഹിച്ചു.
കണ്ടിട്ടു തന്‍റേടക്കാരിയാണെന്ന് തോന്നുന്നു. റയിഞ്ച് വേറെയാ..വരച്ച വരയില്‍ നിറുത്തണമെങ്കില്‍ നീ ഒരു 10 മാര്‍ക്കര്‍ വാങ്ങി വീടുമൊത്തം വരക്കേണ്ടിവരും..അതുപോലെ നിനക്കു മലയാളം അക്ഷരങ്ങളായ ക്ഷ,ണ്ണ,ജ്ഞ ച്ഛ ഒക്കെ വരക്കാനറിയാവോ.. മൂക്കുകൊണ്ട്...

കടയാടി:അവളെ കെട്ടുവാണെല്‍ അവളെന്തു പറഞ്ഞാലും ഞാനനുസരിക്കും..ഞാനൊരു അടിമയായി മാറുമെടോ...അടിമ..
എന്നാല്‍ ശരി അവളുടെ പേരെന്നാ...

കടയാടി:ഒരു പേരിലെന്തിരിക്കുന്നു..താന്‍ കേട്ടിട്ടില്ലേ..പ്രേമത്തിന് കണ്ണില്ല,കാലില്ല പേരില്ല എന്നൊക്കെ...
അപ്പോള്‍ പേരറിയില്ല. തല്‍ക്കാലം പ്രിയാമണി എന്നു തന്നെ വിളിക്കാം.നാട്,വീട് പോട്ടെ..അവള് ഓള്‍റെഡി കെട്ടിയതാണോ എന്നെങ്കിലും അറിയാമോ?

കടയാടി:ആ കുട്ടിത്തം കണ്ടാല്‍ അറിയില്ലേ...കെട്ടിയിട്ടില്ല...ഇനിയിപ്പോള്‍ ഒന്നു കെട്ടിയാലും ഞാനങ്ങു സഹിച്ചു...
എന്തായാലും നിനക്കു പറ്റിയത് തന്നെ..എപ്പോള്‍ നോക്കിയാലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നപോലെയാണ് പ്രിയാമണിയുടെ മുഖം.വര്‍ക്ക് ചെയ്യുന്ന കമ്പനി കുഴപ്പമില്ല,ടാഗിന്‍റെ കളര്‍ വച്ച് കണ്ടു പിടിക്കാം..ബാക്കി ഡീറ്റൈല്‍സ് ..യെസ് യുറേക്കാ..

കടയാടി:എന്തു യുറേക്കാ...
ഓകെ അപ്പോള്‍ ശരി ഇന്നുമുതല്‍ കടയാടിക്കുവേണ്ടി ഓര്‍കൂട്ടും, ഫേസ്ബുക്കും അരിച്ച് പെറുക്കുന്നു. മീറ്റിങ് ഡിസ്പെര്‍സെഡ് .ഗോറ്റു യുവര്‍ ക്ലാസ്സെസ്,അല്ല ക്യുബിക്കിള്‍സ്...

ഒരു വീകെന്‍ഡ് സര്‍ച്ച് കൊണ്ട് തന്നെ ആളെ പൊക്കി.മ്യൂചുവല്‍  ഫ്രെന്‍ഡ്സ് അല്ലാതെന്താ...പൊന്‍കുന്നം - കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്നുള്ള ഒന്നാന്തരം അച്ചായത്തി. പഠിച്ചത് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ എഞ്ചിനീയറിങ് കോളേജില്‍.താമസം കാക്കനാടിനടുത്തുതന്നെ ..പക്ഷെ ഹോസ്റ്റലില്‍ അല്ല.

കടയാടി ഒന്നൂടെ ആലോചിച്ചിട്ടു പോരേ..അവള്‍ക്ക് വല്ല ആങ്ങളമാരുമുണ്ടോ എന്നെങ്കിലും കണ്‍ഫേം ആക്കിയിട്ടു പോരേ ഈ ചോദിക്കാന്‍ പോക്ക്..

കാഞ്ഞിരപ്പള്ളി എന്‍റെ നാടാഡോ.ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നുവെന്നേയുള്ളൂ.. കാഞ്ഞിരപ്പള്ളിയില്‍ എന്‍റെ അപ്പാപ്പനു രണ്ടു മലയുണ്ട് അറിയാവോ?വേണ്ടിവന്നാല്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴ ഞങ്ങള്‍ ഇടുക്കി ഡാം പോലെ പണിതു വെള്ളം മുട്ടിച്ചു കളയും.. അവിടെ വച്ച് എന്നെ ആരെങ്കിലും തൊട്ടാലുണ്ടല്ലോ.. എന്നോടാ കളി..

അല്ലെങ്കില്‍ നീ അറ്റ്ലീസ്റ്റ് അവളോടു ഒന്നു ചോദിച്ചിട്ടു പോടാ...അല്ലെങ്കില്‍ ഹായി എന്നൊന്ന് പറയ്..

ഞാന്‍ തറവട്ടില്‍ പിറന്നവനാ..ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചോളാം..കേട്ടോഡോ...വേണേല്‍ ഇത് കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ പറഞ്ഞു തരാം..താന്‍ വേണേല്‍ തന്‍റെ ആ ഒണക്ക ബ്ലോഗിലിട്ടോ...

അങ്ങനെ കടയാടി പ്രിയാമണിയുടെ വീട്ടിലെത്തി. ഒരു മിനി കൊട്ടാരം പോലെയിരിക്കുന്നു. അംഗരക്ഷകര്‍ വേറെ...പുറത്തു പിച്ചക്കാരനെപോലെയൊത്തനെ കണ്ടതും ഒരു ഒറ്റ രൂപ കോയിന്‍ വീടിനകത്തുനിന്നും നീട്ടി. വിത്ത് ഒരിടങ്ങഴി അരി..

അയ്യോ ഞാന്‍ പിച്ചക്കാരനല്ല. പ്രിയാമണിക്ക് അല്ല ജബ അത് ഇവിടത്തെ മോള്‍ക്കു കല്യാണലോചനയായിട്ട് വന്നതാ.
കയറിയിരിക്കൂ...അതും പറഞ്ഞ് വന്ന സ്ത്രീ അകത്തേക്ക് പോയി
കടയാടി ചുമ്മാ പുറത്തേക്ക് നോക്കി.അന്യായ സെറ്റപ്.കൊച്ചു ഗള്ളീ ,ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യേണ്ട കാര്യമൊന്നുമില്ലല്ലേ..പിന്നെ ടൈംപാസിനായിരിക്കും അല്ലേല്‍ പക്വത വരാന്‍വേണ്ടിയായിരിക്കും..എന്തായാലും കോളടിച്ചൂ..

മുമ്പ് അകത്തേക്ക് പോയസ്ത്രീ കുടിക്കാനുള്ളത് കൊണ്ടുവന്നു.

അല്ല...  ഡാഡ് ഇല്ലേ മമ്മീ..

എന്‍റെ ഡാഡ് ഇവിടെ ഉണ്ടാകേണ്ടകാര്യമില്ല..സാറിപ്പോള്‍ വരും...വിളിച്ച് പറഞ്ഞിട്ടുണ്ട്.

ഓഹോ അപ്പോള്‍ വേലക്കാരിയാണല്ലേ...കൊള്ളാം..

പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.എന്താണെന്നറിയില്ല പുറത്തോട്ടു നോക്കിയപ്പോള്‍ മുതല്‍ കടയടിക്കൊരു ഒരു മൂത്രശങ്ക.പുറത്തെന്താണെന്ന് വച്ചാല്‍..

ഒരു സെവന്‍റീസ് മോഡല്‍ ഓപ്പണ്‍ ടൈപ്പ് വില്ലീസ് ജീപ്പ്.അതില്‍നിന്നും ആറടിക്കു മേല്‍ പൊക്കമുള്ള ഒരു കൊമ്പന്‍മീശക്കാരന്‍ ഇറങ്ങുന്നു..വേഷം ഒരു ബനിയനും നിക്കറും,തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്, ചുണ്ടില്‍ ഒരു പൈപ്പ്, കൂടെ ഒരു പെട്ടി,നാല് പട്ടി.ഒരു പട്ടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പട്ടി വരും.വേട്ടനായ് എന്നു മലയാളത്തില്‍ പറയുമത്രേ.

വന്നപ്പാടെ കടയാടിയെ അടിമുടി നോക്കി. പുള്ളി ഇരുന്നതിന്‍റെ ഇരുവശങ്ങളിലുമായി ജോസ് പ്രകാശിന്‍റെ അടുത്ത് ഗുണ്ടകള്‍ നില്‍ക്കുന്നതുപോലെ പട്ടികളും.അപ്പോഴാണ് ഈ പാമ്പേഴ്സും, സ്നഗ്ഗീസുമെല്ലാം കുട്ടികള്‍ക്ക് മാത്രം ഉള്ളതല്ല എന്നു കടയടിക്ക് തോന്നിയത്. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ വാവിട്ട വാക്കും ,കൈവിട്ട ആയുധവും ഇതും ഒക്കെ ഒരുപോലെയാണ് തിരിച്ചെടുക്കാന്‍ പറ്റില്ല..

ഇത്രക്ക് ബഹുമാനം വേണ്ട ഇരിക്കൂ.ഞാന്നാന് നിങ്ങള്‍ പറഞ്ഞ പ്രിയാമണിയുടെ ഡാഡ്. ഞാനങ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ ആയി കുറച്ചു എസ്റ്റേറ്റുകളും, അബ്ക്കാരി ബിസിനസുമായി അങ്ങ് പോകുന്നു. ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നം തീര്‍ത്തിട്ടു വരുന്ന വഴിയാ..എന്താ വന്ന കാര്യം?

ഞാന്‍ അല്ല അതുപിന്നെ പ്രിയാമണിയെ അല്ല ഓ..എങ്ങിനാ അത്..അതേയ് നിങ്ങടെ ..അല്ലേല്‍ അങ്ങിനെ വേണ്ട...

നിങ്ങടെ മോളെ പെണ്ണുചോദിക്കാന്‍ വന്നതാ...

ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.

ഗ്വാ.ഹ..ഹഖ്ഹ്വ.ഗ്വാ.ഹ..ഹഖ്ഹ്വ.ഹഹഹ.ഹ..

ഉറപ്പുള്ളവീടായതുകൊണ്ടു നന്നായി .അല്ലെങ്കില്‍ ഈ ചിരിയില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നെ...

അല്ല,ഞാനവിടെതന്നെയാ വര്‍ക്ക് ചെയ്യുന്നെ.അവിടെ വച്ച് കണ്ടിട്ടുണ്ട്...കടയാടിക്കു കുറച്ചു ബലം എവിടെനിന്നോ കിട്ടി..

ആട്ടെ അവള്‍ക്ക് നിന്നെ അറിയാവോ,അവളോടു നീ മിണ്ടിയിട്ടുണ്ടോ? കേട്ടോടാ മക്കളെ..റോണി,റൂബി,റോമി നിങ്ങടെ പെങ്ങളെ പെണ്ണ് ചോദിചോണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു.അളിയനെ നിങ്ങളൊന്നു നന്നായി സല്‍ക്കരിച്ചേര്...

സല്‍ക്കാരം കഴിഞ്ഞ കടയാടി പിന്നെ കേരള പഞ്ചായത്തില്‍ കാലുകുത്തിയിട്ടില്ല. അതുപോലെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയിലെ ബെഞ്ചിലും. പെണ്ണ് കാണലിനെ കുറിച്ച് ചോദിച്ചാല്‍ പറയും. ചുമരുണ്ടായാലല്ലേ അവിടെ ചിത്രം വരക്കാനുള്ള പെയിന്‍റ് വാങ്ങേണ്ടകാര്യമുള്ളൂ..

കടൂ,ഞാനെവിടെയാ താമസിക്കുന്നതെന്നറിയമെങ്കിലും,കടുംകൈ ഒന്നും ചെയ്തെക്കരുത്. സാങ്കല്‍പ്പികം എന്ന ലേബല്‍ ഞാന്‍ കൊടുത്തിട്ടുണ്ടെടാ.. നോക്കേടാ..

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഒരു ഫേസ് ബുക്ക്‌ റിക്വസ്റ്റ് - ഭാഗം 2



പക്ഷേ ഒന്നും ഉണ്ടായില്ല.അവള്‍ വീണ്ടും അവനേകണ്ടപ്പോള്‍ ലജ്ജാവതിയായി മുഖം താഴ്ത്തി.പിറ്റേദിവസം അവനെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് അവള്‍ ഒരു ബ്ലാക് ആന്ഡ് വൈറ്റ് ഫോട്ടോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നു.ടെലിഷോപ്പിങ് പരസ്യത്തില്‍ പറയുന്നപോലെ "വാവ് ജെന്നി വാവ്" എന്നു പറയാന്‍ തോന്നിപ്പിക്കുന്ന ഒരു കിടിലന്‍ ഫോട്ടോ.അപ്പോള്‍ തന്നെ അവള്‍ ശ്രദ്ധിച്ച്തുടങ്ങിയിരിക്കുന്നു.മാസാവസാനം ആയതുകൊണ്ട് മാത്രം അവന്‍ ആര്‍ക്കും ചിലവ് ചെയ്തില്ല.അല്ലെങ്കിലുണ്ടല്ലോ...

അങ്ങനെ മൈക്രോ സെക്കന്‍റുകള്‍,മില്ലി സെക്കന്‍റുകളായി,പിന്നെ വെറും സെക്കന്‍റുകളായി.പിന്നെ മിനിട്ടും മണിക്കൂറും, ദിവസവും,ആഴ്ചയും,മാസങ്ങളും ഒക്കെ ആയി.അതുപോലെ അവളുടെ പ്രൊഫൈലില്‍ ഫ്രെന്‍ഡ്സ് കൂടി വന്നു..കൂടുതല്‍ ഫോട്ടോസ് വന്നു.ഫേസ്ബുക്കിന് ഒരു ആക്ടിവ് യൂസറെ കൂടി കിട്ടി.പക്ഷേ ആ റിക്വെസ്റ്റ് റിക്വെസ്റ്റ് ആയിതന്നെ അവശേഷിച്ചു.അവള്‍ അപ്ലോഡ് ചെയ്ത ഫോട്ടോസിന് അവന്‍ ഇട്ട കമന്റുകള്‍ ഒന്നുംതന്നെ വെളിച്ചം കണ്ടില്ല.വീണ്ടും വീണ്ടും കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ ഒരു ദിവസം അവളുടെ പ്രൊഫൈല്‍ ഫോട്ടോ അപ്രത്യക്ഷമായി.അതിനും അവന്‍ ഒരു മെസ്സേജ് അയച്ചു "നല്ല ഫോട്ടോ ആയിരുന്നു.മാറ്റേണ്ടിയിരുന്നില്ല."

പിന്നെ അവളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയും അവന് കാണാന്‍ കഴിഞ്ഞില്ല.ഫേസ്ബുക്കില്‍ സെക്യൂരിറ്റി കോഡ് എഴുതിയവനെ പ്രാകിക്കൊണ്ട് അവന്‍ അവളുടെ ഫ്രെന്‍ഡ്സ് ലിസ്റ്റ് തിരഞ്ഞു തുടങ്ങി.അവര്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോസില്‍ അവളുണ്ടാകാതിരിക്കില്ല.ഫേസ് ഡിറ്റേക്ട് ചെയ്തു ഫോട്ടോ ഹൈഡ് ചെയ്യാനുള്ള സെറ്റപ്പ് ഒന്നും ഫേസ് ബുക്കിലെ ഒരുത്തനും ഇല്ല.
അവന് നിരാശനാകേണ്ടി വന്നില്ല.പിന്നെ കുറെക്കാലം ചെറിയ പിണക്കമായിരുന്നു.അവളു വേണേല്‍ അപ്രൂവ് ചെയ്യട്ടെ.പക്ഷേ എത്രനാള്‍ അങ്ങനെ അവന് പിടിച്ചുനില്‍ക്കാന്‍ പറ്റും,അവസാനം അവന്‍ ഒരു മെസ്സേജ് അയച്ചു ഒന്നുകൂടി ഓര്‍മിപ്പിച്ചു."കുറെ നാളായല്ലോ സര്‍ക്കാര്‍ ഓഫീസിലെ ഫയല്‍ പോലെ റിക്വെസ്റ്റ് കെട്ടിക്കിടക്കുന്നു.ഒരു തീര്‍പ്പുണ്ടാകുമോ?"

വീണ്ടും തഥൈവ.ഇനി കാത്തിരുന്നിട്ട് കാര്യമില്ല.കാര്യം പറയുക തന്നെ.നേരിട്ടു പറഞ്ഞാല്‍ ഒരു പക്ഷേ വിയര്‍പ്പിന്‍റെ അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതുകൊണ്ടു എഴുത്ത് വഴിയാക്കാം.കടലാസ് എന്തായാലും പറ്റില്ല.അതൊരിക്കല്‍ പൊളിഞ്ഞതാണ്.എന്തായാലും ഫേസ്ബുക്കില്‍ നനഞ്ഞു.ഇനി അതില്‍ തന്നെ കുളിച്ചു കയറാം.അങ്ങനെ മഴയുള്ള ഒരു രാത്രിയില്‍ മഴയെ സാക്ഷി നിറുത്തി അവന്‍ എഴുതിത്തുടങ്ങി.

"ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാന്‍ പറ്റില്ല.അതുപോലെ താന്‍ ഇവിടത്തെ നമ്പര്‍ വണ്‍ സുന്ദരിയാണെന്നും എനിക്കഭിപ്രായമില്ല.പക്ഷേ എന്തുകൊണ്ടോ താന്‍ എനിക്കു പറ്റിയതാണെന്ന് എന്‍റെ മനസ്സ് പറയുന്നു.തന്നെ പറ്റി എനിക്കറിയാവുന്നത് തനിക്ക് ഇവിടെ കൊള്ളാവുന്ന ഒരു ജോലിയുണ്ടെന്നും പെരുമാറ്റം കൊണ്ട് ആള് ഡീസന്‍റ് ആണെന്നുമാണ്.എന്നെപ്പറ്റി പറയുകയാണെങ്കില്‍ ഇടത്തരം കുടുംബം.വീട്ടില്‍ രണ്ടു മക്കള്‍.ബി ടെക് കഴിഞ്ഞു ഐ ടി മേഖലയില്‍ പ്രോഗ്രാമ്മര്‍ എന്ന നിലയില്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്നു.സാമ്പാദ്യം എന്നുപറഞ്ഞാല്‍ ഒരു കാറും,ബൈക്കും പിന്നെ ടാക്സ് വെട്ടിക്കാന്‍ എടുത്ത കുറച്ചു പോളിസികളും.പിന്നെ ഇടക്കിടെ ബ്ലോഗില്‍ എഴുത്തുന്ന ചെറിയ ഒരസുഖം ഉണ്ട്.

അമേരിക്കയിലോ,ആസ്ത്രേലിയയിലോ ഒന്നും പോയി സെറ്റില്‍ ആകാനൊന്നും ഇപ്പോള്‍ എനിക്കു താല്പര്യമില്ല.അത് വച്ച് ഇനി ഉണ്ടായിക്കൂടെന്നില്ല.പക്ഷേ ഒരു കാര്യം പറയാം നമ്മള്‍ എന്തായാലും കുറച്ചുകൊല്ലം മറ്റ് ഏതെങ്കിലും രാജ്യത്തു താമസിക്കും.ഈ ഐ ടി എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ ജോലിപോലെയൊന്നും അല്ലെന്നറിയാവല്ലോ.പോകുന്നിടത്തോളം പോകും.അത്രതന്നെ.പിന്നെ വീട്ടില്‍ കപ്പ നടാന്‍ അത്യാവശ്യം സ്ഥലം ഉള്ളതുകൊണ്ടു, എന്‍റെ കൈക്ക് ആരോഗ്യം ഉള്ളതുവരെ ഭക്ഷണത്തിന് മുട്ടുണ്ടാകില്ല.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനമാണ്.ഒരു മറുപടി പെട്ടെന്നു പറയണം എന്നില്ല.നല്ലവണ്ണം ആലോചിച്ചിട്ടു പറഞ്ഞാല്‍ മതി."

പിന്നെ അവന് തോന്നി.ഞാന്‍ എന്താണ് ഇങ്ങനെ പൈങ്കിളി ആയിപ്പോയത്.ലൈന്‍ അടിക്കാന്‍ ഒന്നും അല്ലല്ലോ കെട്ടി കൂടെപൊറുപ്പിക്കാനല്ലേ കാര്യം നേരെ ചൊവ്വെ പറഞ്ഞാല്‍ മതി.ദാണ്ടെ കിടക്കുന്നു ഒരു കണ്‍ട്രോള്‍+aയും ഡെലിട്ടും.

"എടീ എന്നെക്കൊണ്ടു ഇത്രയൊക്കെയേ പറ്റൂ.അല്ലാതെ നിന്‍റെ പുറകെ നടന്ന്‍     മരം ചുറ്റിക്കളിക്കാനും, ലവ് യൂ എന്നൊന്നും പറയാനും എന്നെക്കൊണ്ടു പറ്റില്ല..അതിനുള്ള പ്രായവും കഴിഞ്ഞു.നിനക്കു പറ്റുമെങ്കില്‍ ഫേസ് ബുക്ക് റിക്വെസ്റ്റ് ഒന്ന്‍ അപ്രൂവ് ചെയ്യ്.എന്നിട്ട് നാട്ടുനടപ്പനുസരിച്ച് ഞാന്‍ എന്‍റെ വീട്ടുകാരെ വിടാം.അല്ലപിന്നെ..."

അവന്‍റെ മനസില്‍ അപ്പോള്‍ ഒരു മഴപെയ്തു തോര്‍ന്നതുപോലെയായിരുന്നു.
പക്ഷേ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ബ്രോഡ് ബാന്‍ഡ് കട്ട് ആയി.മഴ പെയ്താല്‍ അല്ലെങ്കിലും BSNL ബ്രോഡ് ബാന്‍ഡ് ഇങ്ങനാ...

2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഒരു ഫേസ് ബുക്ക്‌ റിക്വസ്റ്റ് - ഭാഗം 1


അവന്‍ അവളെ ആദ്യം കാണുമ്പോള്‍ അവള്‍ ഷാളില്ലാത്ത ഒരു മെറൂണ്‍ നിറത്തിലുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത്.ഓഫീസില്‍ നിന്നും ഇറങ്ങുംപോഴേക്കും കരുവാളിച്ച മുഖമാകുന്ന അവളെ
മറ്റെല്ലാവരേയും പോലെ ഒരുത്തി എന്നുമാത്രമാണ് അവന്‍ കരുതിയിരുന്നത്.
കാന്‍റീനില്‍ ഇരുന്ന്‍ വെട്ടിവിഴുങ്ങുന്നത് കണ്ടപ്പോള്‍ അവന്‍ മനസില്‍ പറഞ്ഞു.ചുമ്മാതല്ല ഇത്ര തടി .തിന്നുണ്ടാക്കിയതാ.കെട്ടുന്നവന്‍റെ കഷ്ടകാലം.

പക്ഷേ പിന്നെ എപ്പോഴാണ് അവള്‍ അവന് പ്രിയപ്പെട്ടതായത്.
കാലം...അതേ നീണ്ട ഒന്നര വര്‍ഷം.ഇടതടവില്ലാത്ത ഒന്നര വര്‍ഷത്തെ നിരീക്ഷണം.അവളുടെ ഡീസന്‍റ് ആയ ഡ്രെസ്സിംഗ്,നടത്തത്തിലെ കുലീനത,തറവാട്ടില്‍ പിറന്ന പെരുമാറ്റം, നോക്കുമ്പോള്‍ നാണത്താല്‍ കുനിയുന്ന അവളുടെ മുഖം,പാതി വിടരുന്ന ഉണ്ടക്കണ്ണുകള്‍,ക്ലോക്കിലെ പെന്‍ഡുലം പോലെ ആടുന്ന മുന്‍പിലെ മുടി ഇവയില്‍ ഏതാണ് അവന്‍റെ ഹൃദയം കവര്‍ന്നത്.അത് ഇന്നും അവന്‍റെ മുന്പില്‍ ഒരു പ്രഹേളികയായി തുടരുന്നു.പക്ഷേ അവന് ഒന്നറിയാം. കുട്ടി തനിക്കു ചേരും.

അങ്ങനെ അവന്‍ അന്വേഷണം ആരംഭിച്ചു.കുട്ടി മദ്ധ്യകേരളത്തിലെ ഒരു നസ്രാണി കുടുംബത്തില്‍ നിന്നാണ്.കേരളത്തില്‍ ബിടെക് പഠിച്ചതാണ്.തിരുവനന്തപുരത്ത് ട്രെയിനിങ് കഴിഞ്ഞു അറിയപ്പെടുന്ന ഒരു ഐടി കമ്പനിയില്‍ ടെസ്റ്റിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിയുണ്ട്.
തന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന പലരും അവള്‍ പഠിച്ച അതേ കോളേജിലാണ് പഠിച്ചത്..എല്ലാവര്‍ക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.ഇടക്കിടെ അവള്‍ വരുന്നത് കാറോടിച്ചാണോ എന്നൊരു സംശയം ഇല്ലാതില്ല.അങ്ങനെയാണെങ്കില്‍ തന്‍റെ റേഞ്ചില്‍ ഉള്ളതല്ലേ എന്നൊരു സംശയവും.

പക്ഷേ അങ്ങനെയൊക്കെയാണെങ്കിലും അവള്‍ അവന്‍റെ മനം കവര്‍ന്നു.അവന്‍ അത് അടുത്ത സ്റ്റേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.അവിടെ എല്ലാ മലയാളികള്‍ക്കും ഉണ്ടാകുന്ന പൊതുപ്രശ്നം അവനും ഉണ്ടായി.മറ്റുള്ളവരുടെ കാര്യത്തില്‍ ചാടിക്കേറി എന്തും ചെയ്യുമെങ്കിലും അവനവന്റെ കാര്യം വരുമ്പോള്‍ ഒരു പെങ്കുട്ടിയോട് സംസാരിക്കാന്‍ ഒരു സങ്കോചം.മലയാള നിഘണ്ടുവില്‍ ഇതിന് പേടി എന്നും പറയുമത്രേ.ഓരോരോ പ്രശ്നങ്ങള്‍..

അങ്ങനെ അവന്‍ ലാലേട്ടനും മറ്റും സിനിമയില്‍ കാണിച്ചവഴികള്‍ത്തന്നെ പിന്തുടരാന്‍ തീരുമാനിച്ചു.ഒരു A4 പേപ്പറില്‍ അവന്‍ എഴുതിത്തുടങ്ങി."എന്‍റെ കരളിന്‍റെ കറളായ" പക്ഷേ കരള്‍ ആണോ കറള്‍ ആണോ കറെക്റ്റ് സ്പെല്ലിങ്ങ് എന്നൊരു സംശയം.ഇശ്ശി നാളായല്ലോ മലയാളം കൈകൊണ്ട് എഴുതിയിട്ട്.ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍ അല്ലേ.പിന്നെ കൈയ്യക്ഷരം ആണെങ്കില്‍ അവന്‍ എഴുതിയത് അവന് തന്നെ കുറച്ചു കഴിയുമ്പോള്‍വായിക്കാന്‍ പറ്റുന്നില്ല.

അങ്ങനെ പ്ലാന്‍ A പൊളിഞ്ഞപ്പോള്‍ അവന്‍ പ്ലാന്‍ B പ്രയോഗിക്കാന്‍ തീരുമാനിച്ചു.പ്ലാന്‍ B സിംമ്പിള്‍ ആയിരുന്നു.അവന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ,അവളുടെ കൂടെ പഠിച്ചവരെകൊണ്ടു അവനെ അവള്‍ക്ക് ഒന്നു പരിചയപ്പെടുത്തുക.പിന്നെ കഴിവുപോലെ.പക്ഷേ അതും അതിദാരുണമായി പരാജയപ്പെട്ടു.അവന്‍റെ കൂടെ സംസാരിക്കുന്നതു കണ്ടാല്‍ അതുപിന്നെ ആരായിരുന്നാലും നാലു കൊല്ലം കൂടെ പഠിച്ചവന്‍ ആയാലും പിന്നെ അവള്‍ കണ്ടാല്‍ മിണ്ടില്ല എന്നിട്ടുവേണ്ടെ ഒന്നു ചിരിക്കാനും പരിചയപ്പെടുത്താനും.

പ്ലാന്‍ B പൊളിഞ്ഞതോടുകൂടി അവന്‍ ഒരു കടുത്ത തീരുമാനമെടുത്തു.പ്ലാന്‍ C എന്തായാലും ഇല്ല.ഇനി പതിനെട്ടമത്തെ അടവ് മാത്രം.ഇരുപത്തൊന്നാം നൂറ്റണ്ടില്ലേ ഇന്‍റര്‍നെറ്റ് ലോകത്തെ പതിനെട്ടമത്തെ അടവ്.അതേ നമ്മുടെ എല്ലാവരുടെയും മുഖപുസ്തകം .ഇക്കാലത്ത് ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവര്‍ ആരുംതന്നെ കാണില്ല.ബി ടെക് പഠിച്ചു ഐടി മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവള്‍ ആണെങ്കില്‍ എന്തായാലും കാണും.ഒരു റിക്വെസ്റ്റ് കൊടുത്താല്‍ കുറഞ്ഞപക്ഷം ഇങ്ങനെ ഒരുത്തന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നവള്‍ക്ക് മനസിലാകും.അങ്ങനെ സക്കര്‍ബര്‍ഗ് പുണ്യാളനെ മനസില്‍ ധ്യാനിച്ചു അവളുടെ പേരോന്നു സെര്‍ച്ചി.ദാണ്ടെ കിടക്കുന്നു ആദ്യം തന്നെ.മ്യൂചുവല്‍ ഫ്രെന്‍ഡ്സ് എന്ന ഒരു പരിപാടിയുടെ ഗുണമേ..സമ്മതിക്കണം.പ്രൊഫൈല്‍ കണ്ടിട്ട് ഒരു പ്രേതഭവനം പോലെ.ആള്‍ അടുത്തൊന്നും ഫേസ്ബുക്കില്‍ കയറിയിട്ടില്ലഎന്നു തോന്നുന്നു.ദൈവമേ ഇക്കാലത്ത് ഇങ്ങനെയും പെമ്പിളേരോ,അത് അവന്‍റെ ആരാധന വര്‍ദ്ധിപ്പിച്ചു.ഫോട്ടോ ഇട്ടിട്ടില്ല.അതുകൊണ്ടു ഇതുതന്നെ പ്രൊഫൈല്‍ എന്നുപറയാനോക്കുകേല. ഇന്യെന്ത് ചെയ്യും.അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ ഫേസ് ബുക്കില്‍ ഒരു ഫോട്ടോ കണ്ടു പിടിച്ചു.അവളുടെ കോളേജിലെ ഗ്രൂപ്പ് ഫോട്ടോ.അതില്‍ നല്ല വൃത്തിയായി അവളുടെ ഫോട്ടോ അവളുടെ പ്രൊഫൈലുമായി ടാഗ് ചെയ്തിരിക്കുന്നു.പിന്നെ ഒന്നും നോക്കിയില്ല..പടച്ചോനേ കാത്തോളീ എന്നു പറഞ്ഞു കണ്ണടച്ചുകൊണ്ടു ഒരു റിക്വെസ്റ്റ് അങ്ങ് വിട്ടു.

ഉദ്യോഗജനകമായ ദിവസങ്ങള്‍.എന്തും സംഭവിക്കാം.ഇഞ്ചോടിഞ്ച് പോരാട്ടം.അവളുടെ വക ചെരിപ്പൂരി അടി,അവളുടെ തടിവച്ചു നോക്കുകയാണെങ്കില്‍ അവള്‍ക്ക് അതേ തടിയുള്ള ആങ്ങളമാര്‍ ഉണ്ടെങ്കില്‍
അവരുടെ കൈയ്യില്‍ നിന്നും ഫ്രീ ആയി ആശുപത്രിവാസം,പിന്നെ പത്രക്കാര്‍ അറിഞ്ഞാല്‍ "ഫേസ് ബുക്കിലെ പൂവാലമാഫിയ" എന്ന ലേബലില്‍ പത്രത്തില്‍ ഒരു ഫുള്‍ സൈസ് പടം അങ്ങനെ ക്രിയേറ്റീവ് ആയിട്ടുള്ള പലതിനും സ്കോപ് ഉണ്ട്.

2010 ഡിസംബർ 16, വ്യാഴാഴ്‌ച

എന്‍റെ എം.ബി.എ സ്വപ്നങ്ങള്‍

ഉണ്ടായിരുന്ന ലൈനുകളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും അവരുടെ കുട്ടികള്‍ക്ക് എട്ടു മാസം പ്രായവുമായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ഞാനെടുത്തത്."ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ സര്‍വോപാരി കാശുകൊടുത്ത് തമിഴ് നാട്ടില്‍ B.Tech പഠിപ്പിച്ച കാര്‍ന്നോര്‍മ്മാര്‍ക്കെതിരെ നമ്മളൊന്നും ചെയ്യരുത്.അവര് പറയുന്ന പെണ്ണിനെ കെട്ടുക".അല്ലാതെന്ത്?നമുക്ക് വളക്കാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല.

കാരണവന്‍മാര്‍ ആയിട്ട് നടത്തുന്ന കല്യാണമായാല്‍ ആലോചനക്കിടയില്‍ പറയുന്ന ഒരു ഫേമസ് ഡെയലോഗ് ഉണ്ട്.തൃശ്ശൂര്‍ ആയാല്‍ പ്രത്യേകിച്ചും."ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഡിമാന്‍റുകള്‍ ഒന്നും ഇല്ല.നിങ്ങള്‍ പെണ്ണിന് കൊടുക്കാനുള്ളത് കൊടുത്താല്‍ മതി.പിന്നെ അറിയാലോ..അപ്പുറത്തെ വീട്ടിലെ ചെക്കന് അവന്‍ ഓട്ടോ ഓടിക്കുവാ കിട്ടി 5 ലക്ഷം.തെക്കേലെ വറീതേട്ടന്‍റെ മോന്‍ വെറും ഡിപ്ലോമ.അവന് കിട്ടി. 15ഉം കാറും.നമ്മുടെ മോളിക്കുട്ടീടെ മോള്‍ക്ക് കൊടുക്കുന്നത് 20ഉം സിഫ്റ്റുമാ ചെക്കന്‍ ഇഞ്ചിനീരാണേ."ശരിയാ പണിയെടുത്ത് പണിയെടുത്ത് ഏകദേശം ഇഞ്ചിനീരായിക്കാണും.ശരിക്കും നോക്കുവാണേല്‍ ഇവര്‍ക്കൊക്കെ നമ്മളോട് എന്തൊരു സ്നേഹമാ.നമ്മുടെ ജീവിതം ഫിനാന്‍ഷ്യലി ഉറപ്പുള്ളതാക്കാന്‍ എന്തൊരു ശുഷ്ക്കാന്തി.എന്‍റെ ഈ കാര്യത്തില്‍ എന്നെ സഹായിക്കണം എന്നുള്ള ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നുള്ള ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് ഒരു MBA എടുക്കണം എന്ന തീരുമാനം എന്നെക്കൊണ്ട് എടുപ്പിച്ചത്.അപ്പോള്‍ എളുപ്പമായല്ലോ..ചെക്കന്‍ ബി.ടെക് + എം.ബി.എ എന്ന് മാത്രം പറഞ്ഞാല്‍ മതി.

ചെന്നെയില്‍ 6 മാസം അലഞ്ഞു നടന്നിട്ടും ഡിസ്റ്റന്‍സ് MBA യുള്ള കളര്‍ഫുള്‍ ആയ ഓ സോറി നമ്മളുമായി കട്ടക്ക് കട്ട നില്‍ക്കുന്ന ഒരു കോളേജും കണ്ടില്ല.എല്ലായിടത്തും ഭയങ്കര സ്റ്റാഡേര്‍ഡ്.അസൈന്‍മെന്‍റ് വയ്ക്കണം പോലും.റെഗുലര്‍ ആയി ബി.ടെക് പഠിച്ചപ്പോള്‍ പോലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ മാത്രമാണ് വച്ചിട്ടുള്ളത്.ജാടത്തെണ്ടികള്‍....അങ്ങനെയാണ് കൊച്ചിയിലേക്ക് വന്നിട്ടാകാം എന്ന് തീരുമാനിച്ചത്.

കൊച്ചിയില്‍ വന്നാല്‍ മാത്രം പോരല്ലോ.കൂടെ പഠിക്കാന്‍ ഒരു കമ്പനി വേണമല്ലോ.അങ്ങനെ ഓഫീസില്‍ ഒരുത്തനെ കണ്ടുപിടിച്ചു.ചെറിയ ഒരു ആട്ടം ഉണ്ടായിരുന്നെങ്കിലും അവനെ ഒന്ന്‍ ബ്രെയിന്‍ വാഷ് ചെയ്തു കൂടെ കൂട്ടി.കളര്‍ഫുള്‍ ആയ സ്ഥലം തേവര എസ്എച്ച് ആയിരുന്നെങ്കിലും പാസ് ആകണമല്ലോ എന്ന്‍ വിചാരിച്ചു ഭാരതിയാര്‍ യൂണിവേര്‍സിറ്റിയുടെ ഒരു സ്റ്റഡി സെന്‍ററില്‍ ചേര്‍ന്നു.കിടിലന്‍ പരിപാടി.ടെക്സ്റ്റ് ബുക്ക് തരും.അത് മാത്രം പഠിച്ചാല്‍ മതി.പാസ്സ് ...ടെക്സ്റ്റ് ബുക്കിന്‍റെ കനം നോക്കി.കൊള്ളാം.ഏറ്റവും കൂടിയത് ഒരു മുക്കാല്‍ ഇഞ്ച്.എന്തൊരു മനോഹരമായ ആചാരങ്ങള്‍.യൂണിവേഴ്സിറ്റി സമ്മതിച്ചിരുന്നെങ്കില്‍ രണ്ട് MBA ഒരുമിച്ച് എടുക്കാമായിരുന്നു....

പക്ഷേ ആദ്യത്തെ ക്ലാസിന് ഇരുന്നപ്പോള്‍ തന്നെ കളി മാറി എന്നൊരു തോന്നല്‍.മുടിഞ്ഞ മാത്സ്.Mean,Median,Mode അതിന്‍റെ കൂടെ Standard Deviation.മാത്സ് അറിയുന്നവര്‍ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന്‍,പക്ഷേ രണ്ടും മൂന്നും പ്രാവശ്യം എഴുതി മാത്സ് പാസ്സായ എനിക്ക്ഇത് ഒരു പ്രശ്നം തന്നെ. ഇനിയിപ്പോള്‍ കുറച്ചു വായില്‍ നോട്ടം ആകാം എന്ന് കരുതി ഇടത്തോട്ടു തിരിഞ്ഞ ഞാന്‍ ഒന്ന് ഞെട്ടി.

വാഹ് ജെന്നി വാഹ്.അസ്പ്പരസ് ,മസാല്‍ദസ എന്നീ കാറ്റഗറിയിലൊന്നും പെടില്ലെങ്കിലും ഒരു കൊള്ളാവുന്ന അച്ചായത്തി.ദേവീ സാര്‍ ഒരു കോംപ്ലക്സ് പ്രോബ്ലം തരണേ എന്ന്‍ മനസില്‍ പറഞ്ഞതെയുള്ളൂ ഡേ കിടക്കുന്നു ഒരു കിടിലന്‍.ഇനി ഒന്നും നോക്കാനില്ല.അറ്റാക്ക്...

എക്സ്ക്യൂസ് മീ കാന്‍ യു പ്ലീസ്സ് ഹെല്‍പ്പ് മി ടു സോള്‍വ് ദിസ്?

ഓ യെസ്.ഷുവര്‍.

ദൈവമേ കൊള്ളാം മുടിഞ്ഞ ഇംഗ്ലിഷ്.അല്ലെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ.

വണ്‍ മിനിറ്റ്. ലെറ്റ് മി അറ്റെന്‍ഡ് ദ കോള്‍.ഓ ഈ മൊബൈല്‍ കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പേനിന്നെ കൊല്ലുന്നപോലെ ഞെരിച്ചു കൊല്ലാമായിരുന്നു.

"നിങ്ങ അങ്ങാട് പോണെണാ? അപ്പ നിങ്ങ ഇങ്ങാട് വരേന്ന് പറഞ്ഞിട്ട്?അത് ഭയങ്കര ചെയ്തായിപോയി കെട്ടാ.."

അളിയാ,എസ്കേപ്...പിന്നെ ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടുണ്ടെങ്കിലും അവള്‍ എന്നെ ഒരിക്കലും കണ്ടുകാണില്ല.

ഇനിയിപ്പോള്‍ ജൂനിയര്‍ പിള്ളേര്‍ വരട്ടെ.അതുവരെ പഠിക്കാം.സപ്പ്ളി/അരിയര്‍ ഇല്ലാത്ത ചേട്ടന്‍ എന്നത് ഒരു മുതല്‍ക്കൂട്ടാക്കാം.പക്ഷേ എല്ലാ സബ്ജെക്ടുകളും ഒരു ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ആറ് സബ്ജെക്ടുകളില്‍ ഒരു 3 എണ്ണം സപ്പ്ളിയടിക്കും.കാരണം അതില്‍ എല്ലാം ചെറിയ തോതില്‍ മാത്സിന്‍റെ അംശം ഉണ്ട്.ബാക്കി മൂന്ന്‍ കുഴപ്പമില്ല.തിയറി ആണ്.ബിറ്റ് വയ്ക്കാം.തെറ്റിധരിക്കരുത്.പഠിച്ചു പാസാകാം എന്നത് ഒരു വിദൂരസ്വപ്നമായിപ്പോലും അവശേഷിക്കുന്നില്ല.ഞങ്ങള്‍ എല്ലാം അണ്ണന്‍റെ ഫാന്‍സ് ആയതുകൊണ്ട് അണ്ണന്‍റെ "നാന്‍ ഒരു തടവെ ശോന്നാല്‍ അത് നൂറു തടവു ശോന്ന മാതിരി" എന്ന പ്രമാണം ശിരസ്സാ വഹിച്ചിരുന്നു..ഞങ്ങളില്‍ ഒരാള്‍ വന്നാല്‍ മതി എല്ലാവരും വന്ന മാതിരി.എല്ലാവരുടെയും സൈന്‍ വന്നവന്‍ ഇട്ടുകൊള്ളും.അതുകൊണ്ട് attendence ഒരു പ്രശ്നമേ അല്ലായിരുന്നു.

ഹാള്‍ ടിക്കെറ്റ് കിട്ടിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.ആറ് അല്ല 7 സബ്ജെക്ടുകള്‍ ഉണ്ട്.നോട്ട് ഓണ്‍ലി ബട്ട് ഓള്‍സൊ.കൂടുതല്‍ വന്നത് തിയറി ആണ്. കുറച്ചു ബിറ്റ് കൂടുതല്‍ എഴുത്തേണ്ടി വരും.അല്ല പിന്നെ.

പണ്ടായിരുന്നെങ്കില്‍ ഒരു പരീക്ഷ അടുത്താല്‍ സബ്ജെക്ടുകള്‍ക്കനുസരിച്ച് നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു.ബി ടെകിന് എഴുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്ന പേപ്പര്‍ എങ്ങിനെ പാസ് ആയി എന്ന്‍ താഴേക്കാട് മുത്തപ്പനും ആ പേപ്പര്‍ നോക്കിയവനും മാത്രമേ അറിയൂ.ചോദ്യങ്ങള്‍ പകര്‍ത്തി എഴുതി പാസാകുന്ന ആ വിദ്യ പിന്നെ ഞാന്‍ പ്രയോഗിച്ചിട്ട് ഒരിടത്തും വിജയിച്ചിട്ടില്ല.പക്ഷേ ഇത്തവണ ഫുള്‍ ബിറ്റുകള്‍ ആയതുകൊണ്ട് ഒരു വിഷമം.വെറുതെ എന്തിനാ ദൈവങ്ങളെയുംകൂടി നമ്മുടെ തെറ്റിലേക്ക് വലിച്ചിഴക്കുന്നേ. വിട്ടേക്കാം.ആദ്യത്തെ ചാന്‍സ് അല്ലേ? നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കില്‍ വിളിച്ചാല്‍ പോരെ?

അങ്ങനെ ആദ്യത്തെ കുത്ത് തകര്‍ത്തു.തിയറി എല്ലാം സ്റ്റോറീസ് ആക്കി.മാത്സ് ഒരു കണക്കിന് അടുത്തുള്ളവന്‍റെ ആന്‍സര്‍ അടിച്ചു മാറ്റി. ഒപ്പിച്ചു.സ്റ്റെപ്പ്സ് എല്ലാം ഒരു മായ.പേജ് മറയുമ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള എക്സ്,വൈ തുടങ്ങിയവ എല്ലാം അപ്രത്യക്ഷമാകും.അവസാനം നമ്മള്‍ ഒരു വിധത്തില്‍ അങ്ങ് പ്രൂവ് ചെയ്യും.

അടുത്ത കൊല്ലത്തെ സിലബസ് കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു.ഇത് നമ്മള്‍ തകര്‍ക്കും.കാരണം എല്ലാം തിയരീസ്.അതും നമ്മുടെ സ്വന്തം ഡാറ്റബേസ് ,ഇ കോമേഴ്സ്,ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ പേപ്പറുകള്‍.പിന്നെ ഒരു പ്രോജക്റ്റ്.ഒരു ആഴ്ച കൊണ്ട് ബി.ടെക് പ്രോജക്റ്റ് ചെയ്ത നമുക്കു ഇതൊക്കെ ഒരു ഇരയേ അല്ല.ആദ്യം ഒരു നല്ല കമ്പനി തപ്പി നടന്നെങ്കിലും പിന്നെ അതൊന്നും നടക്കില്ല എന്ന് കണ്ടപ്പോള്‍ നമ്മുടെ ഒരു ഗഡിയുടെ സ്വന്തം കമ്പനിയില്‍ ചെയ്യാന്‍ തീരുമാനിച്ചു..വെബ് സൈറ്റുകള്‍ ചെയ്തുകൊടുക്കുന്ന ഒരു ചെറിയ കമ്പനി.

അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോഴാണ് ആ കെടുതി സംഭവിച്ചത്.റിസല്‍റ്റ് അല്ലാതെന്താ?എല്ലാവരും മാര്‍ക്ക് കുറഞ്ഞു എന്ന്‍ കരയുമ്പോള്‍ നമ്മള്‍ വളരെ ഹാപ്പി.കാരണം ഒരു സപ്പ്ളി മാത്രം Quantitative Techniques .ഇനിയിപ്പോള്‍ അത് മാത്രം ഡിസംബറില്‍ ഒന്നുകൂടെ എഴുതണം.നിഷ്പ്രയാസം എടുക്കാം.പക്ഷേ അത് ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ എന്ന് പിന്നീടാണ് തോന്നിയത്.ഡിസംബറില്‍ ഒരു ദിവസം മാത്രം പഠിച്ചു വീണ്ടും കുത്തി.തീരെ പ്രതീക്ഷയില്ലാതെ..

അതുകഴിഞ്ഞു ഒന്നാശ്വസിക്കാമല്ലോ എന്നുകരുതിയപ്പോഴാണ് പ്രോജക്റ്റ് എന്ന മാരണം വീണ്ടും പൊന്തിയത്.അടുത്ത ആഴ്ച വയ്ക്കണം പോലും.പണി പാളിയോ?ഏയ് എത്ര അടുത്ത ആഴ്ചകള്‍ കണ്ടിരിക്കുന്നു.ആദ്യത്തെ പ്രാവശ്യം കണ്ടപ്പോഴേ സാറുമ്മാരുടെ അടുത്തു നിന്ന് ലാസ്റ്റ് വാണിങ് വാങ്ങിയിട്ടുള്ള നമ്മളോടാ കളി.അടുത്ത പ്രാവശ്യം വയ്ക്കാം.അങ്ങനെ അടുത്ത പ്രാവശ്യം എന്ന സംഗതി വന്നു.വച്ചേ പറ്റൂ.

അങ്ങനെ പ്രോജെക്ടിന്‍റെ പണി തുടങ്ങി.എന്ന് വച്ചാല്‍ ഗൂഗ്ലില്‍ തപ്പുക.കോപ്പി പേസ്റ്റ് ചെയ്യുക.കറെക്റ്റ് പ്രോജക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല.അല്ലെങ്കില്‍ പേര് മാത്രം മാറ്റിയാല്‍ മതിയായിരുന്നു.പിന്നെയുള്ളത് നമ്മള്‍ പ്രോജക്റ്റ് ചെയ്ത കമ്പനിയെ പറ്റിയുള്ള ഒരു പേജാണ്.ആ പേജ് കണ്ടതോടെ ആ കമ്പനിയുടെ എം.ഡി അങ്ങ് അങ്കൂശിയായിപ്പോയി.വെബ് സൈറ്റുകള്‍ ചെയ്തുകൊണ്ടിരുന്ന ആ കമ്പനിയെ പുള്ളി ഒരിക്കലും വിചാരിക്കാത്ത ഒരു നിലയില്‍ നമ്മളെത്തിച്ചു.

അങ്ങനെ അടുത്ത എക്സാം തുടങ്ങുന്നതിന് മുമ്പ് വീണ്ടും റിസല്‍റ്റ് വന്നു.എഴുതിയ ഒരു എക്സാം എട്ടുനിലയില്‍ പൊട്ടി.വീണ്ടും അപ്ലൈ ചെയ്തു.മൊത്തത്തില്‍ നോക്കുവാണേല്‍ ഒരു കെട്ട് പരീക്ഷകള്‍.പക്ഷേ ഡേയ്റ്റ് അടുക്കുംതോറും ഒരു പേടി.ഫസ്റ്റ് ഇയറിലെ ഒരെണ്ണം എഴുതണോ വേണ്ടയോ?എക്സാമിന്റെ തലേദിവസം തീരുമാനിച്ചു.വേണ്ട.സെക്കന്‍ഡ് ഇയര്‍ പേപ്പേഴ്സ്  മൊത്തം എഴുതാം.മറ്റേത് പിന്നെ ഒരിക്കല്‍ എഴുതാം.

പക്ഷേ അതൊരു തെറ്റായിപ്പോയോ എന്ന്‍ തോന്നിയത് സെക്കന്‍ഡ് ഇയര്‍ റിസല്‍റ്റ് വന്നപ്പോഴാണ്.എല്ലാം പാസ്.ഛൈ സപ്പ്ളിയും കൂടെ എഴുതാമായിരുന്നു.ഒരു ഒഴുക്കില്‍ പെട്ടെങ്കിലും കടന്നുകൂടാമായിരുന്നു.ആയിടക്കാണ് ഒന്ന് കമ്പനി മാറാമെന്ന് തീരുമാനിച്ചത്.അതോടുകൂടി കൂടെ ഉണ്ടായിരുന്നവന്‍ ഒരു സ്ഥലത്തും ഞാന്‍ വേറെ കമ്പനിയിലും ആയി.പുതിയ കമ്പനിയില്‍ സാലറിക്ക് അനുപതികമായി പണിയും ഉണ്ടായിരുന്നതിനാല്‍ എംബിഎ എന്നൊരു സംഗതിയെ മറന്നു.അങ്ങനെ ഒരു ചാന്‍സ് മിസ് ആയി.

പിന്നത്തെ ചാന്‍സ് ഞാന്‍ ഒരു വലിയ ത്യാഗം സഹിച്ച് വേണ്ട എന്ന് വച്ചു.ഓണ്‍ സൈറ്റില്‍ നമ്മടെ സേവനം അത്യാവശ്യമാണെന്ന് കമ്പനി പറഞ്ഞാല്‍ പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?പിന്നെ അടുത്ത ചാന്‍സ് വന്നതിപ്പോഴാണ്.അതായത് ഡിസംബര്‍ 2010 .പഴയതുപോലെ ഫൈനും അടച്ചു അവസാന ദിവസം ആപ്ലികേഷന്‍ അയച്ചു.ഇനിയുള്ളത് പഠിക്കുക എന്ന തീരെ താല്‍പര്യമില്ലാത്ത പരിപാടി.

ഒക്ടോബെറില്‍ ആപ്ലികേഷന്‍ കൊടുത്തെങ്കിലും പഠിക്കുക എന്നത് വെറുതെ നേരത്തെ തുടങ്ങി പഠിച്ചതോന്നും മറന്നുപോകേണ്ട കാര്യമില്ലല്ലോ എന്ന് വിചാരിച്ചു ആ കടമ ഡിസംബറിലേക്ക് പെട്ടെന്ന് തന്നെ മാറ്റി.എന്താണെന്നറിയില്ല ഇത്തവണ ഡിസംബര്‍ പെട്ടെന്നുതന്നെ വന്നു.നേരത്തെ തന്നെ 3 ദിവസം ലീവ് അപ്ലൈ ചെയ്തു.അമേരിക്കയില്‍ നിന്ന് സായിപ്പുമാര്‍ വരുന്നതുകൊണ്ടാണോ എന്തോ? വലിയ പ്രയാസം കൂടാതെ ലീവ് കിട്ടി.വെറുതെ എന്‍റെ ഇംഗ്ലിഷ് കേട്ട് അവര്‍ അങ്കൂശിയാകേണ്ട എന്ന് കരുതിക്കാണും.അങ്ങനെ പെരുന്നാളിന്‍റെ ബാക്കിയായ ചിക്കനോടും,ബീഫിനോടും യാത്ര പറഞ്ഞു ഇനി ഡിസംബര്‍ 15നു ശേഷം കാണാം എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.

പതിവുപോലെ വീക്ഡേയ്സില്‍ ഒന്നും നടന്നില്ല.ആദ്യത്തെ വീകെന്‍ഡ് ആയ 4-5 ഡിസംബര്‍ വളരെ പ്രതീക്ഷയോടെയാണ് വന്നത്.ഒരു ഉച്ചഉച്ചരയോടെ എഴുന്നേറ്റപ്പോള്‍ ഒരു കോള്‍.എടെ ഒന്ന് കറങ്ങാന്‍ പോയാലോ.പിന്നെന്താ..പോയെക്കാം.എടാ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടിവരും.എംബിഎ ക്കു പഠിക്കാനുള്ളതാ.ഓക്കെ..അങ്ങനെ തൃപ്പൂണിത്തുറ വഴി വൈറ്റില ചെന്നു കുറച്ചു ഷോപ്പിങ് നടത്തി.എന്തായാലും ഇനി ബ്രോഡ് വേയിലുംകൂടി പോയെക്കാം.അങ്ങനെ ബ്രോഡ് വേയിലേക്കുള്ള വഴിയില്‍ വെച്ച് കിട്ടി ഒരു ഫോണ്‍ കോള്‍.

ബ്രോഡ് വെയില്‍ വച്ചു കാണാം എന്ന് പറഞ്ഞിരുന്ന ഒരുത്തന്‍ ഇപ്പോള്‍ സ്റ്റേഷന്‍റെ അടുത്താണത്രേ.എടെ സൌത്ത് ആണോ? നോര്‍ത്ത് ആണോ? നീ നേരെ ഇങ്ങ് പോര്.എടാ ഞാന്‍ പോലീസ് സ്റ്റേഷനിലാ.വണ്ടി പിടിച്ചു.ആരെങ്കിലും വന്നാലെ വിടൂ..പണി പാളി..അങ്ങനെ ഒരു ദിവസം സ്വഹാ.

ആദിവസം അവസാനിച്ചു.അതായത് സൂര്യന്‍ കടലില്‍ കുളിക്കാന്‍ പോയി..ഗവണ്‍മെന്‍റ് പുളിക്ക് മാത്രം എന്താണാവോ ഒരു കുളിമുറി പണിതുകൊടുക്കാത്തത്?പിറ്റേദിവസം അതായത് ഞായര്‍.പ്രഭാതം പൊട്ടിവിടര്‍ന്നു.ഞാന്‍ പതിവുപോലെ വെയില്‍ മുഖത്തടിച്ചപ്പോള്‍ എഴുന്നേറ്റു.വീണ്ടും ഒരു ഫോണ്‍.എടാ നമ്മുടെ ഒരു കസിന്‍റെ കൊച്ച് അവിടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ കിടപ്പുണ്ട്.നീ ഒന്ന് പോയി കണ്ടേക്കു.താങ്ക്സ് മാതാജി താങ്ക്സ്...അങ്ങനെ ഇന്നത്തെ കാരണം കിട്ടി.

വീണ്ടും ഒരു വീകെന്‍ഡ് 11-12 ഡിസംബര്‍.ഈശ്വരാ ഒരു കാരണവും കിട്ടുന്നില്ലല്ലോ?അപ്പോഴാണ് ഞാന്‍ പണ്ടെപ്പോഴോ പ്രോജക്റ്റില്‍  ചെയ്ത ഒരു ഭാഗം പൊട്ടിയത്.അതും ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് 10ആം തിയ്യതി.യെസ്..ഐ ആം ഹിയര്‍..10ആം തിയ്യതി ഓഫീസില്‍ കയറിയ ഞാന്‍ പിന്നെ ഇറങ്ങിയത് 11-ആം തീയതി നേരം പരപര വെളുത്തപ്പോള്‍.ഒരു ദിവസം അങ്ങ് ഉറങ്ങി തീര്‍ത്തു.ക്ഷീണം ഉള്ളപ്പോള്‍ പഠിക്കാന്‍ പാടില്ല എന്ന്‍ പണ്ട് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.ക്ഷീണം മാറിയത് പിറ്റേന്ന്.അപ്പോഴാണ് ഓര്‍ത്തത്.ഹാള്‍ ടിക്കെറ്റ് വാങ്ങിയിട്ടില്ല.എക്സാം എഴുതാതിരിക്കാന്‍ ഒരു വിദൂര പ്രതീക്ഷ കൂടി.പൂരിപ്പിച്ചത് വല്ലതും തെറ്റ് ആണെങ്കില്‍ ഹാള്‍ ടിക്കെറ്റ് വരില്ല.ഹാള്‍ ടിക്കെറ്റ് ഇല്ലാത്ത പരീക്ഷയ്ക്ക് വെറുതെ പഠിക്കേണ്ട കാര്യമില്ലല്ലോ.

പക്ഷേ ഹാള്‍ ടിക്കെറ്റ് എന്ന് ചോദിച്ചപ്പോഴേ ഓഫീസില്‍ നില്‍ക്കുന്ന ചേച്ചി അതെടുത്ത് തന്നു.എനിക്ക് വയ്യ. എന്നെക്കൊണ്ട് എഴുതിച്ചേ അടങ്ങൂ...ഇന്നിനി എന്തു കാരണം കണ്ടു പിടിക്കും.ഓ ഐഡിയ...ഞങ്ങളുടെ കൂടെ പണ്ട് വര്‍ക്ക് ചെയ്തിരുന്ന ഒരുത്തന്‍റെ കല്യാണം.15ആം തീയതി ഉണ്ട്.വീക്ഡേ ആയതുകൊണ്ട് ഓഫീസില്‍ നിന്നും ആര്‍ക്കും പോകാന്‍ പറ്റില്ല.എനിക്കാണെങ്കില്‍ അന്നാണ് എക്സാം.എന്നാല്‍ പിന്നെ ഒരു കാര്യം ചെയ്തേക്കാം ഇപ്പോള്‍ തന്നെ പൊയേക്കാം.വിളിച്ചുനോക്കിയപ്പോള്‍ ഉണ്ട് വേറെ രണ്ട് പേര് റെഡി.യെസ് വണ്ടി വിടെടാ അടൂരിലേക്ക്.

അങ്ങനെ ആ വീക് എന്‍ഡ് സ്വഹ.ഇനിയുള്ളത് രണ്ട് ദിവസം.തിങ്കള്‍, ചൊവ്വ പിന്നെ ബുധനാഴ്ച എക്സാം.അതായത് ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന ബുധനാഴ്ച തന്നെ.തിങ്കളും,ചൊവ്വയും,എനിക്ക് വയ്യ,തിന്നുക,ഉറങ്ങുക, എന്തൊരു മനോഹരമായ ആചാരങ്ങള്‍.രണ്ട് ദിവസങ്ങള്‍ കൊണ്ട് എനിക്ക് ആകെക്കൂടെ എനിക്ക് മനസിലായ കാര്യങ്ങളാണ് ഒന്ന്‍ ലോകത്തില്‍ ബോറ് അഥവാ ബോറടി എന്നൊരു സാധനം ഉണ്ട്.രണ്ട് സിലബസില്‍ 5 യൂണിറ്റുകള്‍ ഉണ്ട്.അതില്‍ ഒരു യൂണിറ്റ് ഞാന്‍ ബി.ടെക് 4സെമില്‍ പഠിച്ച 2 തവണയെഴുതിയ ഒരു ഫുള്‍ പേപ്പര്‍ ആണ്.

ഒരേഒരു മെച്ചം മാത്രമേ ഞാന്‍ ഇന്നെഴുതിയ എക്സാമില്‍ കണ്ടുള്ളൂ.ചോദ്യങ്ങളിലെ വാക്കുകള്‍ക്ക്  ഞാന്‍ വായിച്ച ബുക്കിലെ വാക്കുകളുമായി ഒരു വിദൂരബന്ധം ഉണ്ട്.എവിടെയോ കേട്ടുമറന്നതുപോലെ.

പിന്നെയുള്ള ഒരു വ്യത്യാസം.ഇത്തവണ ഒരു നേര്‍ച്ച നേര്‍ന്നു.ഞങ്ങളുടെ ഇടവക വിശുദ്ധയായ വി.അല്‍ഫോണ്‍സാമ്മക്ക്.പാസ്സ് ആയാല്‍ കിട്ടുന്ന ഓരോ മാര്‍ക്കിനും 100 റൂപ്പീസ്.51 മാര്‍ക്കില്‍ പാസ്സ് ആയാല്‍ 51x100=5100.അതുകൊണ്ട് തന്നെ ഇത്തവണ കോപ്പിയടിച്ചില്ല.എല്ലാ ചോദ്യവും എഴുതിയിട്ടുണ്ട്.മാര്‍ക്കിടാന്‍ സ്ഥലം ഇല്ല എന്നൊരു പരാതി ഉണ്ടാകരുത്.ദൈവം പാതി ഞാന്‍ പാതി എന്നാണല്ലോ.എന്‍റെ പാതി ഏകദേശം തീര്‍ന്നു.ഇനി പുള്ളിക്കാരിയുടെ പാതി.

ഇത് വായിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിക്കാനും ഞാന്‍ എന്തോ അമേരിക്കയിലോ,ഓസ്ട്രേലിയയിലോ പോയി റാങ്കോടുകൂടി എംബിഎ എടുത്തു അഭിനന്ദനങ്ങള്‍ വാങ്ങിക്കാന്‍വേണ്ടി എഴുതിയതാണെന്ന്.പക്ഷേ ഇതിന്‍റെ തലക്കെട്ട് പോലെ ഈ നിമിഷം വരെ ഇതൊരു സ്വപ്നമാണ്.

ഇത് വായിച്ചു കഴിഞ്ഞു ഇതെന്താ,അതെന്താ,അതാരാ എന്നൊന്നും ആരും ചോദിക്കരുത്.കാരണം കഥയില്‍ ചോദ്യമില്ല.

2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഐ വില്‍ കോള്‍ യു ബാക്ക്

താനൊരു കോഴിക്കോടുകാരനാണെന്നു പറഞ്ഞതു മാത്രമാണു നമ്മുടെ കഥാനായകന്‍ ചെയ്ത ഒരേ ഒരു തെറ്റ്.പെട്ടെന്നു തന്നെ കൂട്ടുകാരുടെയിടയില്‍ ഒരു പേരും വീണു. "ബാക്ക്"

ആ പേര്‌ ഹിറ്റായി നില്‍ക്കുന്ന കാലം.ഒരു ദിവസം ഗഡി വന്‍ കലിപ്പിലാണ്.ആരെയൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്.എന്താടാ ബാക്കേ പ്രശ്നം.? ആദ്യം പറയാനൊരു മടി.പിന്നെയും ചോദിച്ചപ്പോള്‍ പറഞ്ഞു.

എടാ ഇന്ന് ഏതോ ഒരു കമ്പനിയിലെ എച്ച് ആര്‍ പെങ്കൊച്ച് വിളിച്ചിരുന്നു.കൊറെ ഡീറ്റെയില്‍സ് ചോദിച്ചു.അവസാനം പറയുവാ "ഐ വില്‍ കോള്‍ യു ബാക്ക്".ഡാഷ് മോള്` അവള്‍ക്കും ആ പേരു കിട്ടിയെടാ.