വിജ്ഞാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിജ്ഞാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഡിസംബർ 10, ബുധനാഴ്‌ച

മലയാളത്തിൽ നമ്മൾ കാണാത്ത ചില അക്ഷരങ്ങൾ - 'ആന'യല്ലടാ 'ആഩ'

ഇത് മുൻപ് മലയാളത്തിലെ എഴുതിയത് പോലെയല്ലാതെ വായിക്കുന്ന അക്ഷരത്തെപ്പറ്റിയുള്ള വീഡിയോയുടെ പാർട്ട് 2. ഇതിൽ നമ്മൾ മലയാളത്തിൽ അധികം കണ്ടു പരിചയം ഇല്ലാത്ത അക്ഷരത്തെയാണ് കാണുന്നത്.


അവലംബം

2024 സെപ്റ്റംബർ 22, ഞായറാഴ്‌ച

24 മണിക്കൂറിൽ കൂടുതൽ സമയവ്യത്യാസം ഉള്ള ഭൂമിയിലെ സ്ഥലങ്ങൾ

പണ്ട് കോളേജിലെ ഓൺലൈൻ മീറ്റ് സംഘടിപ്പിക്കുമ്പോൾ, ഈ ഒരു കാര്യം പറഞ്ഞു എയറിൽ കയറിയതാണ്. അന്ന് തീരുമാനിച്ചതാ ടൈം സോണുകളെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന്. ഇതാണ് ആ വീഡിയോ.


2021 ജൂൺ 6, ഞായറാഴ്‌ച

ക്ലബ് ഹൌസിലെ രണ്ടു ദിവസങ്ങൾ - ഒരു അവലോകനം

ക്ലബ് ഹൌസിനെ പറ്റിയുള്ള മലയാളത്തിലെ അഞ്ഞൂറ്റിഅറുപത്തിരണ്ടാമത്തെ റിവ്യൂ ആയിരിക്കാം ഇത്. പക്ഷെ ഓരോ റിവ്യൂവും പുതിയ കാര്യങ്ങൾ പറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇതിനും പ്രസക്തി ഉണ്ടെന്നു കരുതുന്നു.

പശ്ചാത്തലം

2006 സമയത്തു ബ്ലോഗ്ഗറിൽ കയറിയപ്പോൾ തോന്നി കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്റർനെറ്റ് വന്നപോലെ ഈ നൂറ്റാണ്ടിലെ സംഭവിക്കാൻ സാധ്യതയുള്ള വൻ മുന്നേറ്റം ആണെന്ന്. അത് വരെ നമ്മൾ വലിയ ബുജി (ബുദ്ധിജീവി) അല്ലെങ്കിൽ ടെക്കി എന്ന് കരുതുന്ന ആളുകൾ പറയുന്ന കാര്യങ്ങൾ റേഡിയോ പോലെ കേൾക്കാനേ പറ്റുമായിരുന്നുള്ളൂ. ബ്ലോഗ് വന്നപ്പോൾ നമുക്ക് അവരോടു സംശയം ചോദിക്കാം. ഭൂരിഭാഗം പേരും ഉത്തരം പറയും. ചുരുക്കം ചിലർ അവർക്ക് സൗകര്യമുണ്ടെങ്കിൽ പറയും, ചിലർ കമന്റ് ആയി ചോദിക്കുന്നത് അങ്ങ് ഡിലീറ്റ് ചെയ്യും. ഒരു ആശയം പറയുന്നവർക്ക് ചുമ്മാ അങ്ങ് പറഞ്ഞു പോകാൻ പറ്റില്ല. അതിനെ ശ്രോതാക്കളായ നമുക്ക് ചോദ്യം ചെയ്യാം. നമുക്ക് ഇടപെടൽ (interaction) നടത്താം എന്നത് അതുവരെ ഉള്ള മാധ്യമങ്ങൾ വെച്ച് നോക്കുമ്പോൾ വലിയ ഒരു മുന്നേറ്റമാണ്. കമന്റ് ബോക്സിൽ രണ്ടു ചേരിയിലും ഉള്ള ഫാൻസ്‌ തമ്മിൽ അടി നടക്കുമെങ്കിലും. പത്ര മാധ്യമങ്ങളിലേക്ക് കത്തുകൾ വഴി ഇടപെടൽ നടത്തിയവർ ഉണ്ട്, അവരെ വിസ്മരിക്കുകയല്ല. പക്ഷെ അത് കുറെയേറെ ചിലവുള്ള പണിയാണ്. അതിനു പുറകെ നടക്കണം. ബ്ലോഗിൽ അപ്പോൾ തന്നെ കമന്റ് ഇടാം. അതുപോലെ തന്നെയാണ് ട്വിറ്റെർ.

പിന്നെ  ഓർക്കുട്ട് അതിനു ശേഷം ഫേസ്ബുക്ക് വന്നപ്പോൾ വിചാരിച്ചു അതാണ് ഭയങ്കര സംഭവം എന്ന്. കാരണം ചാറ്റ് എന്ന ഒരു ഓപ്ഷൻ അതിലുപരി അതിൽ ഉള്ള ഇപ്പറഞ്ഞ ബുജി / ടെക്കികൾ അവർ തന്നെയാണ് ഫേക്കല്ല എന്ന് വെരിഫൈ ചെയ്യാനുള്ള ഒരു പരിപാടി ഉണ്ടായിരുന്നു. അതും കഴിഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ട യൂട്യൂബ്, അതുപോലെ ഫേസ്ബുക് ലൈവ് വന്നു. അവിടെ നമ്മൾ പൊതുജനത്തിന് കുറച്ചു കൂടി ഇടപെടൽ സാധ്യമായി ബ്ലോഗ്ഗിൽ നമ്മൾ കമന്റ് ഇട്ടാലും അത് പരിശോദിച്ചു (മോഡറേറ്റ്) ഒഴിവാക്കാം എന്ന രീതി ഉണ്ടായിരുന്നു. അന്നത്തെ ഒരു രീതി വെച്ച് നമ്മുടെ ബ്ലോഗിന്റെ അടിയിൽ കമന്റ് ആയി തെറി വന്നാൽ ആ ബ്ലോഗ് എഴുതിയവന് ആണ് നാണക്കേട് എന്നായിരുന്നു വിചാരം.

ലൈവിൽ അങ്ങനെ ഒന്നില്ല. തെറിയെങ്കിൽ തെറി അത് അവിടെ കാണിക്കും. തെറി പറഞ്ഞവന് ആണ് അതിൻ്റെ ഉത്തരവാദിത്വം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

പിന്നെ വാട്ട്സാപ്പ് ആയിരുന്നു. പക്ഷെ അത് പൊതുവായ ഒരു സ്ഥലം എന്നതിലുപരി കൂടുതൽ വ്യക്തിപരം ആയിരുന്നു. ഗ്രൂപ്പുകൾ ഉണ്ടെങ്കിലും. അതിൻ്റെ ഒരു പോരായ്ക സെർച്ച് ചെയ്തു കൂടുതൽ ഗ്രൂപ്പികളിലേക്ക്  എത്തിപ്പെടാൻ പറ്റില്ല. അതെ സമയം സെർച്ച് ഉള്ള ടെലിഗ്രാം, പക്ഷെ എന്തുകൊണ്ടോ പച്ച പിടിക്കുന്ന കാണുന്നില്ല. ചുരുങ്ങിയപക്ഷം മലയാകൾക്ക് ഇടയിൽ. ഇനി എനിക്ക് അറിയാത്ത ധാരാളം മലയാളം കൂട്ടായ്മകൾ ഉണ്ടായിരിക്കാം.

സംഗതി യൂട്യൂബ് കുറച്ചു അധികം നാളായി ഉണ്ടായിരുന്നെങ്കിലും ആർക്കും അവിടെ വീഡിയോ ഇടാം എന്നിരിക്കിലും ഒരു വിപ്ലവം ഉണ്ടാക്കിയത് ടിക്‌ടോക് ആയിരുന്നു. യൂട്യൂബ് എന്നാൽ എന്തോ വലിയ സാങ്കേതികജ്ഞാനം വേണ്ട കാര്യമാണ്, വലിയ കമ്പ്യൂട്ടർ ഒക്കെ വേണ്ടതാണ് എന്നായിരുന്നു ധാരണ. പക്ഷെ ടിക്‌ടോക് അതെല്ലാം ഒരു മൊബൈലിൽ ഒതുക്കി. ആളുകൾ സ്വന്തമായി വീഡിയോ ഉണ്ടാക്കി ഇറക്കി തുടങ്ങി. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംഗതി നിരോധിച്ചു എങ്കിലും ആളുകൾക്ക് സ്വയം പ്രകാശനം ചെയ്യാം എന്നത് വളരെ സിമ്പിൾ ആണെന്നുംഎല്ലാവര്ക്കും ചെയ്യാം എന്നും മനസിലായി. 

പിന്നെ ഈ ഇന്റർനെറ്റ് അടിസ്ഥിതമായ സാമൂഹ്യമാധ്യമങ്ങൾ ചിതറിക്കിടക്കുന്ന ന്യുനപക്ഷങ്ങളെ ഏകോപിപ്പിച്ചു. ഉദാഹരണമായി LGBTQ+, മതം വിട്ടവർ, വളരെയധികം പാഷനോട് കൂടി സാധാരണ എല്ലാവരും ചെയ്യാത്ത തരത്തിലുള്ള തറവാട് വിറ്റും ഹോബി ചെയ്യുന്നവർ. യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ, BMX ബൈക്ക് സ്റ്റണ്ട് അങ്ങനെ പലതും. അവർക്ക്  നേടാനുള്ളത് സമൂഹത്തിനു അത്രക്ക് താല്പര്യമില്ലാത്ത (എഞ്ചിനീയർ, ഡോക്ടർ എന്നിങ്ങനെയല്ലാത്ത) കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആളുകൾ ഒരു പഞ്ചായത്തിൽ ഒന്നേ കാണൂ. അവർക്ക് അവിടത്തെ ആൽത്തറയിലും, കലുങ്കിലും, കുളക്കടവിലും നടക്കുന്ന ചർച്ചകളിൽ അവരുടെ വിഷയം ചർച്ച ചെയ്യാൻ തന്നെ പറ്റില്ല. ഇനിയെങ്ങാനും പറഞ്ഞാൽ, കളിയാക്കി ചവുട്ടിക്കൂട്ടി ഒരു മൂലക്കിടും. പക്ഷെ അവർക്ക് സോഷ്യൽ മീഡിയയിൽ അടുത്ത പഞ്ചായത്തിലും, ജില്ലയിലും ഉള്ള സമാന ചിന്താഗതിക്കാരുമായി കൂടാൻ പറ്റി. 

മൊത്തത്തിൽ ഇന്റർനെറ്റ് ചാർജ് കുറഞ്ഞതും, സ്മാർട്ട് ഫോൺ വില കുറഞ്ഞതും ഒക്കെ കൂടി മിനിമം കുറെയധികം മലയാളികളെ എങ്കിലും ആഗോളഗ്രാമം എന്ന് വിളിക്കാൻ പറ്റുന്ന ഇന്റർനെറ്റ് എന്ന സ്ഥലത്തു എത്തിച്ചു.

ക്ലബ് ഹൌസിന്റെ വരവ്

യൂട്യൂബ് / ഫേസ്ബുക് ലൈവിന്റെ ഒരു പ്രശ്നം എന്ന് വെച്ചാൽ നമ്മുക്ക് തത്സമയം ഇടപെടാൻ സാധിക്കുന്നത് ടെക്സ്റ്റ് വഴിയാണ്. ലൈവ് കാണുന്ന എല്ലാവരും നമ്മുടെ കമന്റ് വായിക്കും എന്ന് ഉറപ്പില്ല. അതുപോലെ ഈ ലൈവ് ചെയ്യുന്ന ആളും. ചുരുക്കി പറഞ്ഞാൽ പഴയ സ്റ്റേജ് കെട്ടി റേഡിയോ പോലെ ഒരു ദിശയിലേക്ക് നടക്കുന്ന സംഭാഷണങ്ങൾ. കാര്യം പറയുന്നവൻ ഏതോ ഉന്നതസ്ഥാനത്തു ഇരിക്കുന്നു. നമ്മൾ രണ്ടാം കിട. 

ഇവിടെയാണ് ക്ലബ് ഹൌസ് കുറച്ചു വ്യത്യസ്തമാകുന്നത്. സംഗതി ഇവിടെയും സ്‌പീക്കർസ്, മറ്റുള്ളവർ എന്ന തരം തിരിവുകൾ ഉണ്ടെങ്കിലും ആർക്ക് വേണമെങ്കിലും സ്പീക്കർ ആകാൻ കൈ പൊക്കാം. മോഡറേറ്റർസ് സമ്മതിച്ചാൽ സ്പീക്കർ ആകാം. ഒരു സൗണ്ട് ചാനൽ മാത്രം ഉള്ളതുകൊണ്ട് നമ്മൾ പറയുന്നത് എല്ലാവരും കേൾക്കുകയും ചെയ്യും.

പ്രത്യേകതകൾ

ടെക്നിക്കൽ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഇതിൽ ഞാൻ കാണുന്ന നല്ല കാര്യങ്ങൾ പറയാം. ഇത് മലയാളം ബ്ലോഗ് ആയതുകൊണ്ട് പ്രത്യേകിച്ച് മലയാളികളുടെ ഭാഗത്തു നിന്ന്.

തത്സമയ ചർച്ചകൾ (പ്രസംഗമല്ല)

കേരളത്തിന് പുറത്തും, ഇന്ത്യക്ക് വെളിയിലും താമസിച്ചിട്ടുളളത് കൊണ്ട് എനിക്ക് മനസിലായത് മലയാളികൾ മറ്റുള്ളവരെക്കാൾ ചർച്ച ചെയ്യാൻ താല്പര്യമുള്ളവരാണ് എന്നാണ്. തമിഴ് നാട്ടിൽ ഉണ്ടായിരുന്ന സമയത് കാര്യങ്ങൾ വളരെ എളുപ്പമാണ്. അവിടെ രണ്ടാമത് നില്ക്കാൻ ആണ് ആളുകൾ ഇടി കൂടുന്നത്. ഒന്നാമത് നിൽക്കുന്ന ആൾ പറയുന്നത് എന്താണ് എന്ന് വെച്ചാൽ ചുമ്മാ അങ്ങ് അനുസരിക്കുക. അത് രാഷ്ട്രീയത്തിൽ അമ്മ ആയാലും, ഗ്രാമപഞ്ചായത് തലവൻ ആയാലും, കോളേജിലെ പ്രിൻസിപ്പൽ ആയാലും. അമേരിക്കയിൽ വന്നപ്പോൾ കണ്ടത് സർക്കാർ മാസ്ക് വെക്കാൻ പറഞ്ഞാൽ വെക്കുക, നാളെ മുതൽ വേണ്ട എന്ന് പറഞ്ഞാൽ എടുത്തുമാറ്റുകയും ചെയ്യുന്ന ആളുകളെ ആണ്. സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ. ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വീട്ടിൽ നിന്നും വർക്ക് ചെയ്യണം എന്ന കാര്യത്തിൽ കമ്പനികളും.

കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ, അന്താരാഷ്ട്ര ചർച്ചകൾ, ചെറുതായി മതപരചർച്ചകൾ ഒക്കെ നടക്കും എങ്കിലും ചില വിഷയങ്ങളിൽ ചർച്ച നടത്തുന്നത് ചാനലിൽ ബുജികൾ മാത്രമാണ്. ഉദാഹരണമായി സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം, LGBTQ+ പ്രശ്നങ്ങൾ ഒക്കെ. അങ്ങനെയുള്ള വിഷയങ്ങളിൽ സമൂഹത്തിലെ ഒരു കാഴ്ചപ്പാട് തന്നെ തുടരാൻ ആണ് ചുരുങ്ങിയ പക്ഷം നാട്ടിൽ പുറത്തെ ആളുകൾക്ക് താല്പര്യം.

ഈ വിഷയങ്ങൾ സോഷ്യൽ മീഡിയ വന്നപ്പോൾ മുതൽ ചർച്ചകളിൽ ഉണ്ടെങ്കിലും മുഖ്യധാരയിലേക്ക് അത്രക്ക് കണ്ടിട്ടില്ല. പക്ഷേ ക്ലബ് ഹൌസിൽ പക്ഷെ ഈ വിഷയങ്ങളിൽ വളരെയധികം ചർച്ചകൾ കണ്ടു. നാട്ടിൽ ചർച്ച ചെയ്താൽ 'എപ്പോ കത്തിക്കുത്തു നടന്നു എന്ന് ചോദിച്ചാൽ മതി' എന്ന രീതിയിൽ  അടിപിടിയിൽ എളുപ്പം എത്താവുന്ന വിഷയങ്ങൾ വളരെ ഡീസന്റ് ആയി ചർച്ച ചെയ്യുന്നു. ഉദാഹരണമായി "വൈരുദ്ധ്യാത്മക കൂതറവാദം". ധാരാളം ഉദാഹരണങ്ങൾ വേറെയും ഉണ്ട്.

വെറൈറ്റി വിഷയങ്ങൾ

മുകളിൽ പറഞ്ഞ വിഷയങ്ങൾ കൂടാതെ വേറെയും വിഷയങ്ങൾ കണ്ടിരുന്നു. ഒന്ന് "MVD Kerala" എന്ന് പറഞ്ഞു വാഹന ലൈസൻസ് സംബന്ധമായ ചർച്ച. ഞാൻ കയറാത്തതുകൊണ്ട് അത് സർക്കാർ ഔദ്യോഗികമായി നടത്തിയതാണോ എന്നറിയില്ല. പിന്നെ "പുരപ്പുറത്തു സോളാർ വെക്കുന്നതുമായും അത് എങ്ങിനെ KSEBക്ക് കൊടുക്കാം എന്നതുമായും" സംബന്ധിച്ചത്. പിന്നെ കുറെയധികം മതം, പ്രധാനമായും ഇസ്ലാം മതവുമായി ബന്ധപ്പെട്ടത്, "ക്ലബ് ഹൌസ് മതനിരാസം വേഗത്തിലാക്കുമോ" അന്ധവിശ്വാസം സംബന്ധിച്ചത്, "കരി നാവു ശാപം ആണോ". ഇതിനിടയിൽ കുറച്ചു ക്രിസ്ത്യാനികൾ ജപമാല പ്രാർത്ഥന നടത്തുന്നു. അവിടെ കയറാത്തതുകൊണ്ട് അത് ട്രോളിയത് ആയിരുന്നോ അതോ സീരിയസ് ആയിരുന്നോ എന്നറിയില്ല. വേറെ ഒരു "നമുക്ക് പ്രാർത്ഥിക്കാം" എന്ന റൂമിൽ കയറിയപ്പോൾ "ട്രാൻസ്" മോഡലിൽ കട്ട ട്രോൾ ആയിരുന്നു. 

"ക്ലബ് ഹൌസ് സുരക്ഷിതമോ" എന്ന ഒരു ചർച്ചയിൽ കയറിയപ്പോൾ അവിടെ ഒരു പുള്ളി പറയുന്നത് കേട്ടു "പുള്ളി മുൻപ് കയറിയ റൂമിൽ ചർച്ച കഞ്ചാവ് ആയിരുന്നെന്നും" അതിൻ്റെ പോക്ക് അത്രക്ക് സുഖകരമാവില്ലെന്നും.   
 
മലയാളം അല്ലാത്ത ഗ്രൂപ്പുകളിൽ ഇന്റെരെസ്റ്റ് ആയി തോന്നിയത് "Meet Palestinians and Israelis" എന്നതും ഒരു കല്യാണവും ആയിരുന്നു. കല്യാണത്തിൻറെ ഒരു സ്ക്രീൻഷോട്ട് താഴെ 

 

സഭാകമ്പം കുറക്കാം

പുതിയ പഠനരീതി വന്നതിനു ശേഷം എങ്ങിനെയാണ് എന്നറിയില്ല. പക്ഷെ പഴയ രീതിയിൽ 90സിൽ പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേർക്കും സഭാകമ്പം ഉണ്ട്. മൂന്ന് നാലു പേർ ഉള്ള സദസ് ആണെങ്കിലും അവര്ക്ക് മുൻപിൽ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടുള്ളവർ. ഈ ഞാനടക്കം. ചിലർക്ക് വിഷയം പറയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല പക്ഷെ കാമറ അല്ലെങ്കിൽ മുന്നിൽ ആളുകൾ ഇരിക്കുന്നത് ആകും പ്രശ്നം. അങ്ങനെയുള്ളവർക്ക് ഇവിടെ നല്ലതാണു. മുഖം നോക്കാതെ കാര്യങ്ങൾ പറയാം. മുഖം ഒരു പ്രൊഫൈൽ ഫോട്ടോ മാത്രമാണ്. നമ്മൾ പറയുമ്പോൾ അവരുടെ മുഖം എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ട കാര്യമില്ല. 

സാമൂഹ്യ ജീവിതം

കോവിഡ് കാലത്തു അടച്ചു പൂട്ടി ഇരിക്കുമ്പോൾ കൂടുതൽ ആളുകളുമായി വർത്തമാനം പറയാൻ സാധിക്കുന്നത് നല്ല ഒരു കാര്യമാണ്. കോവിഡ് കഴിയുമ്പോൾ ഇതിനു വലിയ സാധ്യതയുണ്ടോ എന്നറിയില്ല. 

എഴുത്തിനേക്കാൾ നല്ലതാണു ശബ്ദം

നമുക്ക് സാഹസികത നിറഞ്ഞ യാത്രകൾ പോകണം. ഒരു ഗ്രൂപ്പ് ആയി പോയാൽ നല്ലത്. പക്ഷെ അടുത്തുള്ളവർ ആരും അത്രക്ക് താല്പര്യമുള്ളവരല്ല. മുൻപ് ഉണ്ടായിരുന്ന വഴി, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി സമാനചിന്താഗതിക്കാരെ കണ്ടു പിടിക്കാം എന്നതാണ്. പക്ഷെ അവിടെ ഭൂരിഭാഗം എഴുത്തുകൾ (text) ആണ് ഉപാധി. അത് വഴി അപ്പുറത്തു ഇരിക്കുന്ന ആൾ ഏതു തരാം സ്വഭാവക്കാരനാണ് എന്ന് കണ്ടു പിടിക്കാൻ പറ്റില്ല. പിന്നെ നമ്മൾ അവരെ ഫോണിലോ, മെസ്സഞ്ചറിലോ വിളിക്കണം. അങ്ങനെ സെറ്റ് ആകാം. കാര്യം നടക്കില്ല എന്നല്ല. പക്ഷെ ഇവിടെ ശബ്ദം മാത്രമേ ഉള്ളൂ. കാര്യങ്ങൾ കുറച്ചൊകൂടി എളുപ്പമാണ് എന്നാണ് തോന്നുന്നത്.

അച്ചടക്കം

നാട്ടിലെ ഒരു കടയിൽ സ്കൂളിൽ പഠിക്കുന്ന കുട്ടി ആദ്യം വരുന്നു. അതിനു ശേഷം വരുന്ന ഒരു പ്രമാണി വളരെ സിമ്പിൾ ആയി ആ കുട്ടിയേക്കാൾ മുൻപേ കടക്കാരനോട് പറഞ്ഞു സാധനങ്ങൾ വാങ്ങി പോകുന്നത് കാണാം. ഈയൊരു വൃത്തികേട്ട ശീലം ഇല്ലായിരുന്നു എങ്കിൽ "മഹേഷിന്റെ പ്രതികാരം" എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. തൻ്റെ ഊഴത്തിനു കാത്തു നിൽക്കാതെ ഇടിച്ചു കയറുന്ന ഒരു ശീലം.

ക്ലബ് ഹൌസ് ഈയൊരു ശീലത്തെ മാറ്റുന്നുണ്ട് എന്ന് തോന്നുന്നു. ഭൂരിഭാഗം ആളുകളും അവരുടെ പ്രായവും മറ്റും പറഞ്ഞു ഇടിച്ചു കയറാതെ കാത്തു നിൽക്കുന്നുണ്ട്. ഈ ഒരു ശീലം ജീവിതത്തിലേക്ക് കൂടി വന്നാൽ നന്നായിരുന്നു.

പഠനം / ജോലി സാദ്ധ്യതകൾ

ഫേസ് ബുക്കിലും, ടെലിഗ്രാമിലും പഠനസംബന്ധിയായ ധാരാളം ഗ്രൂപ്പുകൾ ഉണ്ട്. യൂട്യൂബിൽ ആണെങ്കിൽ ചാനലുകളുടെ ബഹളമാണ്. പക്ഷെ അവിടെയൊക്കെ ഇല്ലാത്ത ഒരു കാര്യമാണ് ഇടപെടൽ. കുറച്ചു നേരം പഠിക്കുമ്പോഴേക്കും ഉറങ്ങി പോകും, ചിലപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നത് അല്ലെങ്കിൽ പറയുന്നത് നമുക്ക് മനസിലാകുന്ന ലെവലിൽ ആകില്ല. അന്നേരം, സംശയം ചോദിക്കാൻ ആരുമില്ലെങ്കിൽ തീർന്നു. നമ്മൾ കമന്റ് ഇടുന്നു, എപ്പോഴെങ്കിലും ആരെങ്കിലും അതിനു മറുപടി തന്നാൽ ആയി. അതിൻ്റെ അടുത്ത ചോദ്യം ഉണ്ടായാൽ അതിനും ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും മറുപടി വരാൻ.

ക്ലബ് ഹൌസിൽ പല റൂമുകളിലും ഞാൻ കണ്ടത് അല്ല കേട്ടത് അതാത് മേഖലയിൽ പ്രവർത്തിക്കുന്ന അത്യാവശ്യം പേരെടുത്തവരെ തന്നെയാണ്. ഒരു വീഡിയോ എഡിറ്റിംഗ് റൂമിൽ കയറിയപ്പോൾ അവിടെ മലയാളം, തമിഴ് സിനിമ എഡിറ്റ് ചെയ്യുന്ന, ചാനലിൽ ലൈവ് വരുന്നത് ഒക്കെ എഡിറ്റ് ചെയ്യുന്ന ആളുകൾ. വേറെ ഒന്നിൽ ഇസ്രോയിൽ നിന്നും വന്നു കേരളത്തിൽ സ്പേസ് സ്റ്റാർട്ടപ്പ് തുടങ്ങിയ ഒരു പുള്ളിക്കാരി. ഒരിക്കലും ഇൻഡസ്ടറി കണ്ടിട്ടില്ലാത്ത ആളുകൾ പഠിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നമുക്ക് എന്തെങ്കിലും കിട്ടാൻ സാധ്യതയുള്ള ചർച്ചകൾ. ഇവരൊക്ക എത്രകാലം ഇതിൽ ഉണ്ടാകും എന്നറിയില്ല എങ്കിലും. 

എനിക്ക് ഉണ്ടായ വ്യക്തിപരമായ നേട്ടം എന്നത്  ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ് കോയിൻ എന്നിവയിൽ എനിക്ക് എന്തെങ്കിലും അറിയാം എന്ന അഹങ്കാരം മാറിക്കിട്ടി. 

ടെക്‌നിക്കൽ കാര്യങ്ങൾ

ഇത് മെയിൻ ആയി മൊബൈൽ അപ്ലിക്കേഷൻ ആയതുകൊണ്ട് പഴയ മോഡൽ ആളുകളെ അതായത് ഇപ്പോഴും ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് ടീമുകളെ മൊത്തം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജനെറേഷൻ അല്ലെങ്കിൽ കാലത്തിനൊത്തു വരാത്തവർ ആരും ഇതിൽ കാണില്ല. ഹിറ്റായാൽ ചിലപ്പോൾ ഡെസ്ക്ടോപ്പ് ആപ്പ്വരുമായിരിക്കും. അല്ലെങ്കിൽ മൊബൈൽ സിമുലേറ്റർ ഉപയോഗിച്ച് നോക്കാം.

പ്രോഡക്ട് ഉണ്ടാക്കുന്ന പ്രത്യേകിച്ച്  സോഫ്റ്റ്‌വെയർ മേഖലയിൽ  ഉപയോഗിക്കുന്ന മാർക്കറ്റിലേക്ക് എത്തിക്കാൻ കുറച്ചു സമയം മാത്രം വേണ്ടുന്ന MVP (minimum viable product) എന്ന രീതി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയതെന്ന് തോന്നുന്നു. അധികം സ്വിച്ചുകളും ഒന്നും ഇല്ല. സിമ്പിൾ ആയി മൊബൈൽ നമ്പർ വെച്ച് ലോഗിൻ ചെയ്യാം. അപ്പോൾ തന്നെ ഇതിന്റെ പ്രധാന സവിശേഷത ആയ റൂമികളിൽ കയറി ചർച്ചകളിൽ കേൾക്കാം അല്ലെങ്കിൽ  പങ്കെടുക്കാം. എന്നാൽ ചുമ്മാ മിനിമം സവിശേഷതകൾ മാത്രമല്ല, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനുള്ള വകുപ്പും ഉണ്ട്.

പിന്നെ കണ്ടത് റൂമുകൾ നിർദേശിക്കുന്ന അൽഗോരിതം ആണ്. വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു. നമ്മൾ ഫോള്ളോ ചെയ്യുന്ന ആളുകൾ കയറുന്ന റൂമുകൾ നമുക്ക് ആദ്യംകാണിച്ചു തരും, അതുപോലെ നമ്മൾ കൊടുത്ത താല്പര്യമുള്ള വിഷയങ്ങളിൽ ഉള്ള ചർച്ചകളും. സെർച്ച് അത്രക്ക് ഗംഭീരം ആയി തോന്നിയില്ല. ഇനി ഞാൻ സെർച്ച് ചെയ്യുന്ന വാക്കുകൾ ഉള്ള ഗ്രൂപ്പ്, റൂമുകൾ ഇല്ലാഞ്ഞിട്ട് ആണോ എന്നും അറിയില്ല. നമ്മൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തു അത് ടെക്സ്റ്റ് ആക്കി മാറ്റി അതിൽ നിന്നും നമ്മുടെ ഇന്റെരെസ്റ്റ് കണ്ടു പിടിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.

ഇതുവരെ ഉപയോഗിച്ചതിൽ വലിയ സൗണ്ട് പ്രശ്നങ്ങൾ തോന്നിയിട്ടില്ല. ചിലർ പറയുന്നുണ്ട് എങ്കിലും. ഒരുകാരണം അവർ അവർക്ക് താങ്ങാവുന്ന ആളുകളെ മാത്രമേ എടുക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. ഇപ്പോൾ നിലവിലുള്ള ഒരു ആൾ കാണിച്ചാൽ മാത്രമേ കയറാൻ കഴിയൂ. അതുപോലെ ഒരു ഗ്രൂപ്പിൽ മാക്സിമം 5000 ആളുകൾ ആണെന്ന് തോന്നുന്നു.

ആഗ്രഹിക്കുന്ന സവിശേഷതകൾ 

റെക്കോർഡ് ചെയ്തു പിന്നെ കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു. ഇപ്പോൾ നമുക്ക് താല്പര്യം ഉള്ള ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ ഒരേസമയം ചർച്ചകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കേണ്ട അവസ്ഥയാണ്.

നമുക്ക് വലിയ താല്പര്യം ഇല്ലാത്ത റൂമുകളിൽ നടക്കുന്ന ചർച്ചകൾ ലിസ്റ്റിൽ വരുന്നത് ഒഴിവാക്കാൻ പറ്റുമെങ്കിൽ നല്ലത്. ഉദാഹരണമായി ഫോളോവേഴ്സ് കൂട്ടാൻ മാത്രം വേണ്ടിയുള്ള ഒന്ന് രണ്ടു മലയാളം റൂമുകൾ ചുമ്മാ ആദ്യമേ തന്നെ കേറി വരുന്നുണ്ട്. പ്രത്യേകിച്ച് ക്രിയാത്മകമായി ഒന്നും അവിടെ നടക്കുന്നില്ല. നമ്മൾ സ്ക്രോൾ ചെയ്തു വേണം കൊള്ളാവുന്ന വേറെ കണ്ടെത്താൻ. 

സുരക്ഷ

ഒന്നിലധികം വശങ്ങൾ ഉണ്ട് സുരക്ഷക്ക്.

മറ്റുള്ള ആളുകളിൽ നിന്നും ഉള്ള സുരക്ഷാ പ്രശ്നങ്ങൾ 

മറ്റെല്ലാ സാമൂഹികമാധ്യമവും പോലെത്തന്നെയാണ് ഇതും. നമ്മൾ പറയുന്ന കാര്യങ്ങൾക്ക് നമ്മൾ ആണ് ഉത്തരവാദി. നമ്മുടെ പ്രൊഫൈൽ ഫോട്ടോ കൊണ്ട് പോയി ആളുകൾക്ക് എന്ത് വേണമെങ്കിലും കാട്ടാം. ഇവിടെ നമ്മുടെ ശബ്ദവും അവരുടെ കൈയിൽ ഉണ്ട്. ഇപ്പോൾ വരുന്ന ചില ഫോണുകൾ ശബ്ദം വെച്ച് അൺലോക്ക് ചെയ്യാവുന്നതാണ്. വളരെയധികം ആളുകൾ കൂടുന്ന റൂമുകളിൽ സൈബർ സെല്ലിൽ നിന്നും മുഫ്തി പോലീസ് ഉണ്ടാകാം.

സർക്കാർ 

മറ്റുള്ള സാമൂഹ്യ മാധ്യമങ്ങൾ പോലെ തന്നെ സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു ആയിരിക്കും ഇതും പ്രവർത്തിക്കേണ്ടത് എന്നാണ് ഇപ്പോഴത്തെ അനുമാനം. അതുപോലെ ഇവരുടെ സെർവർ ചൈനയിൽ ആണ് എന്നൊക്കെ പറഞ്ഞുള്ള വാർത്തകൾ വന്നിട്ടുണ്ട്. ഇന്ത്യൻ സർക്കാർ ഇവരോട് ഇന്ത്യയിൽ സെർവർ വെക്കാൻ ആവശ്യപ്പെടാം. അതുപോലെ നമ്മുടെ പ്രൈവറ്റ് സംഭാഷണങ്ങളും.

ക്ലബ് ഹൌസ് ഭാഗത്തു നിന്ന്

ഈ ആപ്പിന് കിട്ടുന്നത് വിലപ്പെട്ട ഡാറ്റയാണ്. അത് അവർ റെക്കോർഡ് ചെയ്യുന്നുണ്ട് എന്നാണ് അവരുടെ പ്രൈവസി പോളിസി പറയുന്നത്. അതിൽ തന്നെ വ്യക്തി വിവരങ്ങൾ വിലക്കില്ല എന്നും പറയുന്നുണ്ട്. വാട്ട് സാപ്പ് വിഷയത്തിൽ തന്നെ ഇത് അവർക്ക് തന്നെ എളുപ്പം മാറ്റാവുന്ന ഒന്നാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. പിന്നെ അവർ പ്രത്യേകം പറയുന്നത് mute ആയ വ്യക്തികളുടെ സംഭാഷണങ്ങൾ അവർ റെക്കോർഡ് ചെയ്യില്ല എന്നാണ്. കൂടുതൽ താല്പര്യം ഉള്ളവർക്ക് മൊത്തം പോളിസി വായിച്ചു നോക്കാം.

നമ്മുടെ അഭിപ്രായങ്ങൾക്ക് നമുക്ക് വലിയ വില തോന്നുന്നില്ലെങ്കിൽ പോലും വളരെയധികം കച്ചവടതാല്പര്യങ്ങൾ ഉള്ള ഒന്നാണത്. അത് വെച്ച് അവർക്ക് വളരെയധികം പൈസ ഉണ്ടാക്കാം. ഒരു സർവീസും ആരും വെറുതെ കൊടുക്കില്ലല്ലോ. ഒരു സർവീസിന് പൈസ ഈടാക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. ഒന്നാമതായി അവർക്ക് ആപ്പ് ഉണ്ടാക്കുന്ന അത് പരിപാലിക്കുന്ന എന്നെപ്പോലെയുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർകാർക്ക് സാലറി കൊടുക്കണം. ഇത് ഓടിക്കാനുള്ള സെർവർ പരിപാലിച്ചു കൊണ്ട് പോകണം. ഇതിലും പൈസയും ആയി ബന്ധപ്പെട്ട സവിശേഷതകൾ അധികം വൈകാതെ വരും. അവർ നമ്മുടെ  വ്യക്തിപരമായ ഡാറ്റ എടുത്തു അതിൽ നിന്നും കാര്യങ്ങൾ അപഗ്രഥിച്ചു പൈസ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ക്ലബ് ഹൌസിൽ നിന്നും എങ്ങിനെ പണമുണ്ടാക്കാം 

ഒന്ന് രണ്ടു സ്ഥലങ്ങളിൽ കണ്ടത് പരസ്യങ്ങൾക്ക് പകരം നമ്മൾ ശ്രോതാക്കൾ പ്രാസംഗികർക്ക് (creators)  പൈസ കൊടുക്കുന്ന പരിപാടി ആണെന്ന് ആണ്. അതിൽ നിന്നും കമ്മീഷൻ ക്ലബ് ഹൌസ് എടുക്കുമായിരിക്കും. നമ്മൾ ശ്രോതാക്കൾ എന്ന് പറഞ്ഞത് ചുമ്മാതെയാണ്, എല്ലാവരും creator ആകണം എന്നാണ് എൻ്റെ ആഗ്രഹം.

ഉപസംഹാരം

എഴുതി കഴിഞ്ഞപ്പോൾ തോന്നുന്നു ഇത്രയും നീട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന്. എന്തായാലും കിടക്കട്ടെ. പഴയ മോഡലിൽ ചെയ്യുമ്പോൾ ഒരു നൊസ്റ്റാൾജിക് സുഖം. വയസാകുന്നതിന്റെ ഓരോ ലക്ഷണങ്ങൾ. 
രണ്ടു ദിവസങ്ങൾ ഉപയോഗിച്ചു എന്നത് ഒരു സോഷ്യൽ മീഡിയ ആപ്പിനെ പറ്റി വിധിയെഴുതാൻ മാത്രമുള്ള സമയമല്ല എന്ന് എല്ലാവര്ക്കും അറിയാം. ഇപ്പോൾ തന്നെ കുറെയധികം സെലിബ്രിറ്റികൾ ഉണ്ട്. കൂടുതൽ വരുന്നതിനു അനുസരിച്ചു ആളുകൾ കൂടും. ലാലേട്ടനുമായി നേരിട്ട് വർത്താനം പറയുന്നത് ഒന്നാലോചിച്ചു നോക്കിയാൽ പോരെ. ഇപ്പോഴത്തെ ട്രൻഡ് വെച്ച് മുന്നേറാൻ ആണ് സാധ്യത. കൂടുതൽ സവിശേഷതകൾ അടുത്ത് തന്നെ വരുമെന്ന് ആണ് കരുതുന്നത്. ഇപ്പോൾ തന്നെ അവരുടെ വാല്യൂ 1 ബില്യൺ USD ആണെന്ന് പറഞ്ഞു വാർത്തകൾ വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ഫണ്ട് കിട്ടാൻ സാധ്യതയുണ്ട്.

എൻ്റെ ഹാൻഡിൽ joygeorgek എന്നാണ്. താല്പര്യം ഉള്ളവർക്ക് അവിടെ കാണാം.

കൂടുതൽ ചർച്ചകളിലൂടെ മുന്നോട്ട് പോകാം.

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

അദ്ധ്യാപകന്‍ v/s അധ്യാപകൻ

കാണുമ്പൊൾ സംഗതി പറയുന്നപോലെ എഴുതുന്ന ഭാഷയാണ് മലയാളം. പക്ഷെ മലയാളത്തിലെ ചില വാക്കുകളുടെ  സ്പെല്ലിങ് എന്നും ഒരു കീറാമുട്ടിയാണ്. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ ആക്കുകയാണെങ്കിൽ പറയുകയും വേണ്ട. Sachin Tendulkar മാതൃഭൂമിയും മനോരമയും തന്നെ വേറെ വേറെ രീതികളിൽ ആണ് എഴുതുക.

വിക്കിപീഡിയ - സച്ചിൻ തെൻഡുൽക്കർ
ഏഷ്യാനെറ്റ് - സച്ചിൻ ടെണ്ടുൽക്കർ 

അങ്ങനെ ഇരിക്കുമ്പോൾ ആണ് അത്ര വലിയ ബുദ്ധിമുട്ടില്ല എന്ന് കരുതിയ ഒരു വാക്ക് കേറി വന്നത്.Teacher എന്ന ഇംഗ്ലീഷ് വാക്ക് ഗുരു എന്ന് സിമ്പിൾ ആയി മൊഴിമാറ്റം നടത്തം എങ്കിലും നമ്മൾ സാധാരണ ഉപയോഗിക്കുന്നത് അദ്ധ്യാപകൻ എന്നാണ്. അദ്ധ്യായങ്ങൾ അദ്ധ്യയനം നടത്തുന്ന ആൾ അദ്ധ്യാപകൻ. എന്നാൽ ചിലർക്ക് അധ്യായങ്ങൾ അധ്യയനം നടത്തുന്ന ആൾ ആണ് അധ്യാപകൻ. ഇടയ്ക്ക് മലയാളം തലക്ക് പിടിക്കുമ്പോൾ ഇങ്ങനെ ഒന്നിന് പുറകെ പോകുന്ന സ്വഭാവമുണ്ട്. ഇപ്പൊ ശരിയാക്കിക്കൊടുക്കാം എന്ന് വിചാരിക്കും. പക്ഷെ എട്ടിന്റെ പണികിട്ടും. അങ്ങനത്തെ ഒരു വാക്കാണ്. ഇങ്ങനെ സംശയങ്ങൾ വരുമ്പോൾ പെട്ടെന്ന് എടുത്തു നോക്കുന്ന ഒന്നാണ് വിക്കിപീഡിയ. പക്ഷെ 

2016 ഫെബ്രുവരി 13, ശനിയാഴ്‌ച

ഹോമോ ഇവലൂട്ടസ്

ഹോമോ ഇവലൂട്ടസ് / Homo Evolutis

ഇവലൂട്ടസ് എന്നോ ഇവലൂട്ടിസ് എന്നോ ഒക്കെ വായിക്കാം. പക്ഷെ ഇംഗ്ലീഷ് വീഡിയോ കണ്ടത്തിൽ അവർ ഉച്ചരിക്കുന്നത് ഇവലൂട്ടസ് എന്നാണ്. ആദ്യം മലയാളത്തിൽ ഈ വാക്ക് ഇൻറർനെറ്റിൽ എഴുതുന്നത് ഞാൻ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ഇവലൂട്ടസ് എന്നാക്കാം.

പരിണാമം

മാറ്റമില്ലാത്തത് ഒന്നുമാത്രം. അതാണ് മാറ്റം. എന്ന് പറയുമ്പോൾ അത് ജീവികൾക്കും ബാധകമാണ്. ഇന്ന് കാണുന്നപോലെ അല്ലായിരുന്നു മുന്പ് ജീവികൾ. പ്രകൃതിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു രൂപമാറ്റങ്ങൾ വരുന്നുണ്ട്. ഭൂരിഭാഗം മാറ്റങ്ങളും ആയിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾ എടുത്തിട്ടാണ് നടക്കുന്നത്. നമ്മുടെ 9  വയസിലും 10 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം ഉണ്ടാകില്ല. പക്ഷെ 10 വയസിലും 40 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം കാണാം. അതുപോലെതന്നെയാണ് പരിണാമവും ഒരു അടുത്തടുത്ത 2 തലമുറകൾ നോക്കിയാൽ വലിയ വ്യത്യാസം കാണില്ല. പക്ഷെ അധികം കാലവ്യത്യാസം ഉള്ള തലമുറകൾ എടുത്താൽ വലിയ വ്യത്യാസം കാണാം. കുറെ കഴിയുമ്പോൾ അവ വേറെ ഒരു ജീവി വര്ഗം തന്നെയായി മാറുന്നു. ഏതു തലമുറ മുതൽ ആണ് പുതിയ ജീവി എന്ന് ചോദിച്ചാൽ നമുക്ക് ശരിയായി എടുത്തു കാണിക്കാൻ പറ്റില്ല.

എല്ലാ പരിണാമങ്ങൾക്കും ആയിരക്കണക്കിന് വർഷങ്ങൾ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നാണുത്തരം. തലമുറകൾ അല്ലെങ്കിൽ ഒരു ജീവിയുടെ ആയുർദൈർഘ്യം ആണ് പരിണാമം തീരുമാനിക്കുന്നത്.  ദിവസങ്ങൾ ജീവിക്കുന്ന ബാക്ടീരിയകൾ ആണെങ്കിൽ നമുക്ക് പരിണാമം വേഗത്തിൽ കാണാൻ പറ്റും.

ബാക്ടീരിയ വരെ പോകണമെന്നില്ല. ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. നാട്ടിൽ കണ്ടു വരുന്ന 'ലൗ ബേഡ്സ്' എന്ന പക്ഷി വർഗം അതിനു ഉദാഹരണമാണ്‌. മനുഷ്യൻ കൂട്ടിലിട്ടു വളർത്തി, ഇപ്പോൾ അതിനു കൂട്ടിൽ നിന്നും പുറത്തു വിട്ടാൽ ജീവിക്കാൻ പറ്റാതായിരിക്കുന്നു. അതുപോലെ വിവിധ വർഗത്തിൽ പെട്ട നായകൾ അതുപോലെ കൃഷി ചെയ്യുന്ന സസ്യങ്ങൾ . അവയെ മനുഷ്യൻ കൃത്രിമമായി അവന്റെ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണ്. പല വർഗങ്ങളും പണ്ട് ഉണ്ടായിരുന്നില്ല. അതുപോലെ ചില നായ്‌ വർഗങ്ങൾക്ക് മനുഷ്യൻ ഇല്ലെങ്കിൽ നിലനിൽക്കാൻ കഴിയും എന്നും തോന്നുന്നില്ല. ബുൾ ഡോഗ് എന്ന ഇനത്തിൽ ഇപ്പോൾ പ്രസവം നടക്കുന്നത് സിസേറിയൻ മൂലമാണ്. വലിയ തല ആയതുകൊണ്ട് സാധാരണ പ്രസവം വളരെ ബുദ്ധിമുട്ടാണ്.   

ഭാഷയുടെ പരിണാമം 

ഭാഷയും ഏതാണ്ട് ഇതുപോലെയാണ്. പഴയ ഒരു 200ഓ 300 കൊല്ലം മുൻപുള്ള മലയാളം ഇപ്പോൾ ഉള്ള മലയാളികൾക്ക് ശരിക്കും മനസിലാകണം എന്നില്ല. അതുപോലെ തൃശൂർ നിന്നും മലപ്പുറത്ത്‌ ചെല്ലുമ്പോൾ ഭാഷ ചെറുതായി മാറുന്നത് കാണാം. പക്ഷെ ആ വഴിയിൽ തൊട്ടടുത്തുള്ള ഏത് 2 വീടുകള എടുത്താലും അവരുടെ ഭാഷയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല.

മനുഷ്യ പരിണാമം

ഭാഷ പരിണമിച്ചു. മൃഗങ്ങൾ പരിണമിച്ചു. അത് എല്ലാവർക്കും മനസിലാകും അംഗീകരിക്കും. അതുപോലെയാണ് മനുഷ്യനും എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടാകും. ഇനി മനസിലായാലും അംഗീകരിക്കൻ ഒരു വൈമനസ്യം. ഞാൻ മൃഗം ആണോ? കുരങ്ങ് പോലുള്ള ഒരു മൃഗത്തിൽ നിന്നാണോ ഞാൻ ഉണ്ടായത്? ഏയ്‌ ഒരിക്കലും ഇല്ല.

അംഗീകരിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ നിലവിൽ ഉള്ള തെളിവുകൾ വച്ച് സത്യം അതാണ്. സത്യം എന്നാൽ തെളിവുകൾ വച്ച് പറയുന്നത് ആണല്ലോ? ഇനി മറിച്ചു തെളിവുകൾ വന്നാൽ അല്ല എന്ന് പറയേണ്ടി വരും. 

കുരങ്ങു പോലുള്ള ഒരു പൂർവികനും, ആധുനിക മനുഷ്യനും ഇടയിൽ ഒട്ടേറെ വർഗങ്ങൾ ഉണ്ട്. കുറെ ഫോസ്സിലുകൾ കിട്ടിയിട്ടുണ്ട്. ഓരോ കാലഘട്ടങ്ങളിൽ ആയി പ്രകടമായ ഒരു മാറ്റം കാണുമ്പൊൾ അവരെ ഒരു വർഗമായി പരിഗണിക്കുന്നു. നേരത്തെ പറഞ്ഞപോലെ അമ്മ ഒരു വർഗ്ഗവും മോൾ വേറെ വർഗ്ഗവും എന്ന് ഒരിക്കലും വേർതിരിക്കാൻ ആകില്ല. അങ്ങനെയുള്ള ഓരോ മനുഷ്യ പൂർവികവർഗങ്ങൾ ആണ് ഹോമോഹാബിലിസ്, ഹോമോ എറെക്റ്റസ് തുടങ്ങിയവ. ചിലർ നിവർന്നു നിൽക്കുന്നവരായിരുന്നു, ചിലർ ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി അങ്ങനെ പോകുന്നു പ്രകടമായ മാറ്റങ്ങൾ. പുതിയ അനുകൂലനങ്ങൾ ആയ ആയുധം ഉപയോഗിക്കൽ ഒക്കെ വരുമ്പോൾ ആ വർഗത്തിന് അതിജീവനശേശി കൂടുന്നു. പഴയവർ പടി പടിയായി ഇല്ലാതാകുന്നു അല്ലെങ്കിൽ ആയുധം ഉപയോഗിച്ച് പുതിയ വര്ഗമായി മാറുന്നു അല്ലെങ്കിൽ അതിൽ ലയിച്ചു ചേരുന്നു.

പണ്ട് എല്ലാവരും ടൈപ്പ് റൈറ്റർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എല്ലാവരും കമ്പ്യൂട്ടർ ആണ്. പണ്ട് ടൈപ്പ് റൈറ്റർ ഉപയോഗിച്ചവർ ഒന്നുകിൽ കമ്പ്യൂട്ടർ പഠിച്ചു അല്ലെങ്കിൽ അവരുടെ ജോലി പോയി. ഇന്ന ദിവസം മുതൽ ആണ് ടൈപ്പ് റൈറ്റർ യുഗം മാറി കമ്പ്യൂട്ടർ യുഗം ആയത് എന്ന് പറയാൻ പറ്റില്ല.

മനുഷ്യന്റെ അടുത്ത പരിണാമം 

പരിണാമം ഇപ്പോഴും തുടരുന്ന ഒരു പ്രക്രിയ ആണ്. ഹോമോ സാപ്പിയൻസ് കഴിഞ്ഞാൽ ശേഷം ആര് എന്ന ചോദ്യത്തിന് ചില ശാസ്ത്രഞ്ജന്മാർ നൽകുന്ന ഉത്തരമാണ് ഹോമോ ഇവലൂട്ടസ്. Juan Enríquez and Steve Gullans എന്നിവരാണ്‌ അതിൽ പ്രമുഖർ.

ഹോമോ ഇവലൂട്ടസ് - മുഖ്യ പ്രത്യേകതകൾ 

പലരും പല പ്രത്യേകതകൾ പറയുന്നുണ്ട് എങ്കിലും പ്രകടമായ കഴിവ് താഴെ  പറയുന്നതാണ്.

ഈ ജീവി വർഗത്തിന് സ്വന്തം പരിണാമം നിയന്ത്രിക്കാനുള്ള. കഴിവ് ഉണ്ടായിരിക്കും. സ്വന്തം ഡി.എൻ.എ യിൽ സാഹചര്യത്തിന് അനുസരിച്ച് അവർ മാറ്റം വരുത്തും.

ഹോമോ സാപ്പിയൻസിനെക്കാളും ബുദ്ധി കൂടുതൽ ആയിരിക്കും. ബുദ്ധി കൂട്ടുന്നതിനു യന്ത്രങ്ങൾ ഉപയോഗിക്കപ്പെടാം. എല്ലാ ഹോമോ ഇവലൂട്ടസും തമ്മിൽ വാർത്താവിനിമയം ഉണ്ടായിരിക്കും.അതിനു തലച്ചോറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടാം.

മറ്റു പ്രത്യേകതകൾ 

ശരീരത്തിൽ ഇലക്ട്രോണിക് ഘടകങ്ങൾ ഉണ്ടായിരിക്കാം. ഏതു അവയവവും മാറ്റി വയ്ക്കാൻ സാധിക്കും. അവയവങ്ങൾ ജൈവമോ, ഇലക്ട്രോണിക് ഘടകങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതോ ആകാം. അവയവങ്ങൾ ഹോമോ സാപ്പിയന്സിന്റെ അവയവങ്ങളെക്കാളും കഴിവുകൾ ഉള്ളതായിരിക്കും. ഉദാഹരണമായി അൾട്രാവയലറ്റ് രശ്മികൾ കാണാനുള്ള,വിദൂര ശേഷിയുള്ള,  ബാക്ടീരിയകളെ കാണാൻ പറ്റുന്ന കണ്ണ്. 

ക്ലോണിംഗ് അല്ലെങ്കിൽ അതിലും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുന്നതുകൊണ്ട്  പുതിയ തലമുറയെ ഉണ്ടാക്കുന്നതിനു ലൈംഗികബന്ധം ആവശ്യമില്ലതിരിക്കാം. അതുമൂലം വിവാഹം എന്ന സാമൂഹ്യആചാരം ഉണ്ടാകാൻ സാധ്യതയില്ല. മരണം വളരെ കുറവായതുകൊണ്ട്, പ്രത്യുൽപ്പാദനം വേണ്ടെന്നു വരാം അല്ലെങ്കിൽ നിയന്ത്രിക്കപ്പെടാം.

ഹോമോ സാപ്പിയന്സിന്റെ ഭാവി 

ഹോമോ സാപ്പിയൻസ് ജീവിവർഗം അഥവാ ഇപ്പോൾ ഉള്ള മനുഷ്യർ പുതിയ ജീവി വർഗവുമയി ലയിച്ചു ചേരും. അതായത് ഹോമോ സാപ്പിയൻസ് പതുക്കെ ഹോമോ ഇവലൂട്ടസ് ആയി മാറും. അല്ലാത്തവർക്ക് കൂടുതൽ കഴിവുകൾ ഉള്ള ഹോമോ ഇവലൂട്ടസുമായി മത്സരിച് അതിജീവിക്കാൻ സാധ്യല്ലാതെ വരും.

അപ്പോഴും കൃത്യമായ ഒരു വേർതിരിവ് നമുക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഇപ്പോഴത്തെ മനുഷ്യരിൽ ചിലർ ഞാൻ ശരീരത്തിൽ ഇലക്ട്രോണിക് യന്ത്രഭാഗങ്ങൾ ഉപയോഗിക്കില്ല എന്ന് വാശിപിടിച്ചു കുറച്ചു കാലം പിടിച്ചു നിൽക്കുമായിരിക്കും. പക്ഷെ അവരുടെ മക്കൾ ക്രമേണ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ വർഗത്തിൽ ലയിച്ചു ചേരും.അങ്ങനെ കുറെ കാലങ്ങൾ കഴിഞ്ഞാൽ പുതിയ ജീവി വർഗം മാത്രം ആയിരിക്കും.

ഹോമോ ഇവലൂട്ടസ് v/s ഹോമോ സാപ്പിയൻസ്

ചില സിനിമകളിൽ മനുഷ്യരും യന്ത്രങ്ങളും തമ്മിൽ യുദ്ധം ഉണ്ടാകുന്നതുപോലെ ഈ രണ്ടു വർഗങ്ങളും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാൻ സാധ്യതയില്ല. ഒരു പക്ഷെ വികസിത രാജ്യങ്ങളിൽ ഉള്ളവർ ആയിരിക്കാം ആദ്യം ഹോമോ ഇവലൂട്ടസ് ആകുന്നത്. സാമ്പത്തികം ആയിരിക്കാം ഈ പരിണാമം നിയന്ത്രിക്കുന്നത്. അങ്ങനെ ആകുമ്പോൾ കുറച്ചു കാലത്തേക്ക് എങ്കിലും ഈ രണ്ടു ജീവി വർഗങ്ങളും ഒരുമിച്ചു ഭൂമിയിൽ ജീവിക്കും

പുതിയ ജീവി വർഗത്തിന് ബുദ്ധി കൂടുത്തൽ ആയതുകൊണ്ട് ഹോമോ സാപ്പിയൻസിനെ അവർ ഇപ്പോൾ മനുഷ്യൻ മറ്റു മൃഗങ്ങളെ നിയന്തിക്കുന്നതുപോലെ നിയന്ത്രിക്കും. ഹോമോ സാപ്പിയൻസ് ചിലപ്പോൾ പഠനാവശ്യത്തിനായി മ്യൂസിയത്തിൽ അല്ലെങ്കിൽ ലബോറട്ടറികളിൽ സംരക്ഷിക്കപ്പെടാം.

ഹോമോ ഇവലൂട്ടസ് / വേറെ വല്ല പേരും ആണോ 

അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു? ചില ശാസ്ത്രഞ്ജന്മാർ വേറെ പല പേരുകളും പുതിയ ഈ വർഗത്തിനു കൊടുക്കുന്നുണ്ട്. ഉദാഹരണമായി ഹോമോ ഒപ്‌റ്റിമസ്‌. ചിലപ്പോൾ ഹോമോ സാപ്പിയൻസിനും ഹോമോ ഇവലൂട്ടസിനും ഇടക്ക് ആയിരിക്കാം ഹോമോ ഒപ്‌റ്റിമസ്‌. ഹോമോ ഒപ്‌റ്റിമസിന് ശരീരത്തിൽ യന്ത്രഭാഗങ്ങൾ ഉണ്ടായിരിക്കാം. ഇലക്ട്രോണിക് ആയി മറ്റുള്ളവരോട് ശരീരഭാഗങ്ങൾക്ക് തന്നെ വാർത്ത‍ വിനിമയം നടത്താം. പക്ഷെ സ്വന്തം പരിണാമം നിയന്ത്രിക്കാൻ പറ്റില്ല. പിന്നെ അത് നിയന്ത്രിക്കാൻ പറ്റുമ്പോൾ ഹോമോ ഇവലൂട്ടസ്.

ഇപ്പോൾ നിലവിൽ ഇങ്ങനെ ഒരു വർഗം ഇല്ലാത്തതുകൊണ്ട് അത് ഉണ്ടായി വരുമ്പോൾ എന്ത് പേരായിരിക്കും കൊടുക്കുക അല്ലെങ്കിൽ അവർ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും. എനിക്ക് കാണാൻ പറ്റിയില്ലെകിലും എൻറെ മോൻ ജോഹന് പറ്റുമായിരിക്കും. 

കൂടുതൽ അറിവിലേക്ക് 

https://en.wikipedia.org/wiki/Human_evolution
പരിണാമം
https://www.ted.com/talks/juan_enriquez_shares_mindboggling_new_science
http://www.amazon.com/Homo-Evolutis-Kindle-Single-Books-ebook/dp/B004KSREFC

2015 ഒക്‌ടോബർ 17, ശനിയാഴ്‌ച

മണി ട്രാൻസ്ഫർ - Money transfer

മണി ട്രാൻസ്ഫർ

ഇത് പ്രവാസികൾ ഉണ്ടായകാലം മുതലേ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. പ്രവാസികൾ എന്ന് പറയുമ്പോൾ ഗൾഫുകാർ മാത്രമല്ല. കേരളത്തിൽ നിന്നും ബോംബെയിലും മദ്രാസിലും പോയി ജോലി ചെയ്തവരും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ തന്നെ ജോലി ചെയ്തിരുന്നവർക്ക് രൂപ തന്നെ ആയതുകൊണ്ട് വലിയ പ്രശ്നം ഉണ്ടായിക്കാണില്ല. പക്ഷെ അപ്പോഴും പോസ്റ്റ്‌ ഓഫീസിൽ മണിഓർഡർ അയക്കുമ്പോൾ കൊടുക്കേണ്ട സംഖ്യ എങ്ങിനെ ഒഴിവാക്കാം എന്ന് ആളുകൾ ചിന്തിച്ചിരിക്കാം. ഗൾഫുകാർക്ക് ആ സംഖ്യ കുറച്ചു കൂടുതൽ പ്ലസ്‌ വിനിമയനിരക്കിൽ കുറവ് കൂടെ ചേർന്നപ്പോൾ കുഴൽ എന്നാ ബദൽ മാർഗം വിജയിച്ചു. കുറച്ചു റിസ്ക് ഉണ്ടെങ്കിലും. പിന്നെയാണ് westernunion എത്തുന്നത് ഗംഭീരപരസ്യങ്ങളും ഒക്കെയായി. അതിനു മുന്പ് ഈ മേഘലയിൽ പരസ്യം എന്നൊരു ഏർപ്പാടെ ഉണ്ടായിരുന്നില്ല.

സംഗതി ഇത് ഇപ്പോൾ ഈ ഇന്റർനെറ്റ്‌ കാലത്ത് ഒരു വലിയ പ്രശ്നം ഒന്നും അല്ല. കാരണം ഇപ്പോൾ കുറെ പേർ പുറത്ത് ജോലി ചെയ്യുന്നു അവർ ഒക്കെ പൈസ അയക്കുന്നുമുണ്ട്. പക്ഷെ ഞാൻ ആദ്യമായി പുറത്ത് അമേരിക്കയിൽ ജോലി കിട്ടി വന്നപ്പോൾ അത് എനിക്ക് ഒരു പ്രശ്നം ആയിരുന്നു. കുറെ വഴികളുണ്ട്. എതെടുക്കണം.

ഗൾഫിൽ ഉള്ള ബന്ധുക്കളോട് ചോദിച്ചാൽ പറയും NRI അക്കൗണ്ട്‌ എടുക്കണം. അതിലേക്ക് ഇട്ടാൽ മതി. നാട്ടിൽ നിന്നും പോരുമ്പോൾ അത് എടുക്കാൻ മറന്നു. ഒരു പക്ഷെ എനിക്ക് എടുക്കാൻ പറ്റുമായിരുന്നു എന്നും തോന്നുന്നില്ല. കാരണം പുറത്ത് മിനിമം കാലമെങ്കിലും താമസിക്കാതെ അക്കൗണ്ട്‌ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല.

ഇവിടെ അമേരിക്കയിൽ ഉള്ളവരോട് ചോദിച്ചാൽ ഒരുമാതിരി പേരും അങ്ങനെ കാര്യമായി അയക്കുന്നവരല്ല. ഒക്കെ ഇവിടെ വന്നു കൂടി ഗ്രീൻ കാർഡ്‌ കാത്തിരിക്കുന്ന വേഴാമ്പലുകൾ ആണ്. പിന്നെ വല്ലപ്പോഴും അയക്കേണ്ടി വന്നാതന്നെ, ഓണ്‍ലൈൻ സൈറ്റുകൾ വഴി അയക്കുമത്രെ. 4 മണിക്കൂർ മാത്രമേ എടുക്കു. മെയിൻ സൈറ്റ് ഞാൻ കേട്ടത് Xoom.com ആണ്. പക്ഷെ ഡോളറിനു 1 രൂപ വച്ച് അവന്മാർ എക്സ്ചേഞ്ച് റേറ്റ് കുറയ്ക്കും. ഇവിടെ ഉള്ളവന്മാർക്ക് അതൊന്നും പ്രശ്നമല്ല പെട്ടെന്ന് കാശ് എത്തുമല്ലോ എന്നതാണ് ചിന്ത. എനിക്ക് അവിടേക്ക് കാശ് പെട്ടെന്ന് എത്തിയിട്ട് ഒന്നും ചെയ്യാനില്ല. മാസാമാസം വീട്ടിലേക്ക് അയക്കുന്ന പൈസയാണ് .നമുക്ക് കറക്റ്റ് ആയിട്ട് അറിയാം എന്ന് എത്തണമെന്ന്. അതുകൊണ്ട് കുറച്ചു മുൻപേ വേണമെങ്കിൽ അയക്കാനും കുഴപ്പമില്ല. ഒരു തവണ മാത്രം ഞാൻ Xoom വഴി അയച്ചു. പിന്നെ ആ ഭാഗത്തേക്ക് പോകാൻ തോന്നിയില്ല.

പിന്നെ ആരോടും ചോദിക്കാതെ ഓണ്‍ലൈൻ തപ്പി.അങ്ങനെയാണ് താഴെ കൊടുത്തിരിക്കുന്ന രണ്ടു കൊളുത്തുകൾ കിട്ടിയത്

http://www.compareremit.com/compare-money-transfer-services-to-india/
http://www.entryindia.com/exchange_rates

ഈ രണ്ടു സൈറ്റുകളും വിവിധ സൈറ്റുകൾ അപ്പപ്പോൾ കൊടുക്കുന്ന ട്രാൻസ്ഫർ റേറ്റ് കാണിച്ചു തരും. അവിടെ നിന്നാണ് ആ പഴയ WesternUnion വീണ്ടും കിട്ടുന്നത്. അവിടം തൊട്ട് ഇന്നുവരെ അതാണ് ഉപയോഗിക്കുന്നത്. ഞാൻ നോക്കുമ്പോൾ എനിക്കുവേണ്ട താഴെക്കാണുന്ന ഗുണങ്ങൾ ഒക്കെ  അതിനുണ്ട്.
  • ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് റേറ്റ് ഇല്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാത്ത റേറ്റ് ഉണ്ട്.
  • അമേരിക്കൻ ബാങ്ക് to ഇന്ത്യൻ ബാങ്ക് ആണെങ്കിൽ വേറെ ഫീസ്‌ ഒന്നും ഇല്ല.
  • SBI യുടെ NRI അക്കൗണ്ട്‌ ആണ് ഞാൻ ഉപയോഗിക്കുന്നത്. അതിൽ നേരെ ചെന്ന് വീഴുന്നുണ്ട്. 
  • ഓണ്‍ലൈൻ വഴി കാര്യങ്ങൾ സിമ്പിൾ ആയി ചെയ്യാം.
സംഗതി ഇവിടെ നിന്നും നാട്ടിൽ എത്താൻ 3-4 ദിവസങ്ങൾ പിടിക്കും എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ. ആർക്കെങ്കിലും വേറെ വഴികൾ അറിയുമെങ്കിൽ കമന്റ്‌ ഇടാൻ മറക്കരുത്. 

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരു ദിവസം

How to get Affidavit from New York Indian consulate for kid's visa who is in India

I went there on 22Oct2014. If anybody wants this in English, please comment

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയി, എങ്ങിനെ നാട്ടിലുള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ട സത്യവാങ്മൂലം, അറ്റെസ്റ്റ്/സാക്ഷ്യപ്പെടുത്തല്‍ ചെയ്തെടുക്കാം

വമ്പന്‍ തലക്കെട്ട് ആയിക്കോട്ടെ എന്നു വിചാരിച്ചു. മലയാളത്തില്‍ ഏതൊരുത്തന്‍ ഗൂഗിളില്‍ തപ്പിയാലും ഇങ്ങോട്ട് തന്നെ വരണം.ഞാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അവിടെ പോയിരുന്നു. വലിയ കുഴപ്പമില്ലാതെ കിട്ടി.

ആര്‍ക്കൊക്കെ ഉപയോഗപ്പെടും

സാധാരണ ഇന്‍ഡ്യയില്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ടു എടുക്കണമെങ്കില്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കാണിക്കണം.മാതാപിതാക്കള്‍ക്ക്  പാസ്പോര്‍ട്ട് ഇല്ലെങ്കിലും കുഴപ്പമില്ല കൊച്ചിനു പാസ്പോര്‍ട്ടു കിട്ടും . രണ്ട് പേര്‍ക്കും തങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ വിരോധമില്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് അത്.

നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ നിങ്ങളുടെ ഭാര്യ / ഭര്‍ത്താവ് ഇന്‍ഡ്യയില്‍ ഉള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഒരു സത്യവാങ്മൂലം വേണം. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല എന്നാണ് പറയുന്നത്. ചുമ്മാ ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുത്താല്‍ പോരാ. അത്നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുള്ള ഒരു ഇന്ത്യന്‍ ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ പോയി അവിടത്തെ ഓഫീസറെകൊണ്ടു സാക്ഷ്യപ്പെടുത്തുകയും വേണം. സാധാരണ വേറെ രാജ്യത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനം കോണ്‍സുലേറ്റ് അല്ലെങ്കില്‍ എംബസി ആണല്ലോ. അപ്പോള്‍ അവിടെ പോയി സാക്ഷ്യപ്പെടുത്താം.

സംഗതി എല്ലാം ഇന്‍ഡ്യയുടെ എംബസികള്‍ അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ ആണെങ്കിലും ഓരോന്നും പിന്‍തുടരുന്നത് ഓരോ രീതികള്‍ ആണ്. ചിലയിടത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തു ചെല്ലണം. ചിലയിടത്ത് വേണ്ട. ഞാന്‍ പോയത് ന്യൂയോര്‍ക്കില്‍ ആയിരുന്നു. അപ്പോള്‍ അവിടെക്കു ഇനി പോകുന്നവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

മുന്‍കൂട്ടിയുള്ള ബുക്കിങ്

അതിന്‍റെയൊന്നും ആവശ്യമില്ല. അങ്ങോട്ട് ചെല്ലേണ്ടതാമസമേയുള്ളൂ.

കോണ്‍സുലേറ്റ് നില്‍ക്കുന്ന സ്ഥലം / യാത്ര

ന്യൂയോര്‍ക്കിലെ അത്യാവശ്യം അറിയപ്പെടുന്ന സെന്‍ട്രല്‍ പാര്‍ക്കിന് അടുത്തുതന്നെയാണ് കോണ്‍സുലേറ്റ്. വിലാസം അവരുടെ സൈറ്റില്‍ ഉണ്ട് (3 East 64th Street (Between 5th and Madison Avenues) New York, NY 10065). തീവണ്ടിയില്‍ ആണെങ്കില്‍ പെന്‍സ്റ്റേഷനിലും, ബസില്‍ ആണെങ്കില്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലും ഇറങ്ങുക. രണ്ടും 8ആമത്തെ അവന്യൂല്‍ ആണ്. ന്യൂ യോര്‍ക്കില്‍ റോഡുകള്‍ പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ വാങ്ങിയ ഗ്രാഫ് ബുക്കിലെ പേജ്  പോലെയാണ്. വലവിരിച്ച പോലിരിക്കും. ആക്കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതുന്നുണ്ട്. 

നടത്തം ആരോഗ്യത്തിന് നല്ലാതായതിനാല്‍ ഞാന്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ ഇറങ്ങി നേരെ സെന്‍ട്രല്‍ പാര്‍ക്കിന് വച്ച് പിടിച്ചു. അവിടെ നിന്നു 5 ആം അവെന്യുവിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ അവിടെനിന്നും 64ആം സ്ട്രീറ്റിലെക്കും. മൊത്തം 1.7 മൈല്‍. മാപ്പില്‍ വഴിതെറ്റിയതും ഒക്കെ കൂട്ടിയാല്‍ 3 കിലോമീറ്റര്‍ നടന്നു. ഇത് കേട്ടിട്ട് നിങ്ങള്‍ക്ക് അവിടെ പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഗൂഗ്ള്‍ മാപ്പ് നോക്കിതന്നെ പോയാല്‍ മതി.

നിങ്ങള്‍ പെന്‍സ്റ്റേഷനില്‍ ആണ് ഇറങ്ങുന്നത് എങ്കില്‍ നടക്കാന്‍ കുറച്ചധികം സമയം വേണ്ടിവരും. അങ്ങനെയുള്ളവര്‍ക്ക് മെട്രോ ട്രെയിന്‍ പിടിച്ചു പോകാം.

ആവശ്യമുള്ള രേഖകള്‍

വെബ് സൈറ്റ് പ്രകാരം ആവശ്യമുള്ള രേഖകള്‍ ഇവയാണ്

  1. കോണ്‍സുലേറ്റില്‍ നിന്നും എന്തു സേവനം വേണമെങ്കിലും ഒരു അപേക്ഷ പൂരിപ്പിക്കണം. അതില്‍ ഒരു ഫോട്ടോയും ഒട്ടിക്കണം.
  2. സത്യവാങ്മൂലത്തിന്‍റെ 2 കോപ്പികള്‍. ഒന്ന് എഴുതി ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പറ്റില്ല. രണ്ടും എഴുതുക തന്നെ വേണം. ഒന്ന് സാക്ഷ്യപ്പെടുത്തി നമുക്ക് തിരിച്ചു തരും.മറ്റേത് അവിടെ സൂക്ഷിയ്ക്കും
  3. പാസ്പോര്‍ട്ട് കോപ്പി..എല്ലാ പേജും വേണമെന്നില്ല.
  4. അസല്‍ പാസ്പോര്‍ട്. ഇത് അവിടെ കാണിക്കണം.
  5. അമേരിക്കയില്‍ താമസിക്കുന്നതിന്‍റെ ഒരു തെളിവ്. വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കോപ്പിയെടുത്താല്‍ മതി. 
  6. ലൈസന്‍സ് കോപ്പി ഉണ്ടെങ്കില്‍ അതിന്‍റെ ഒറിജിനല്‍

 വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള രേഖകള്‍ എടുക്കാം. അതായത് വിസ അംഗീകരിച്ച നോട്ടീസ്(I797B), അമേരിക്കന്‍  തൊഴില്‍ വകുപ്പിന്‍റെ LCA,കരം അടച്ച രസീത് ഉണ്ടെങ്കില്‍ അത് അങ്ങനെ പലതും. .എന്തും സംഭവിക്കാം. നമ്മള്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടിയേ പോകാവൂ.

നടപടി ക്രമങ്ങള്‍

ആദ്യം തന്നെ കോണ്‍സുലേറ്റ് അപേക്ഷാഫോം, സത്യവാങ്മൂലത്തിന്‍റെ കോപ്പികള്‍ പൂരിപ്പിക്കണം. അതില്‍ അപ്പന്‍റെയും അമ്മയുടേയും ഒപ്പ് വേണം.. നിങ്ങളില്‍ ഒരാള്‍ മാത്രമാണ് അമേരിക്കയില്‍ ഉള്ളത്. അതുകൊണ്ട് ഒരാളുടെ മാത്രം ഒപ്പ് മതി. മറ്റെയാള്‍ നാട്ടില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഈ രേഖ കാണിക്കുന്നതിന് മുന്‍പായി ഒപ്പിട്ടാല്‍ മതി

മുന്‍പ് പറഞ്ഞപോലെ നേരെ കോണ്‍സുലേറ്റില്‍ ചെല്ലുന്നു. 9:15AM ഓടുകൂടിയാണ് ഓഫീസ് തുറക്കുന്നത്. ഉച്ച വരെയേ അപേക്ഷകള്‍ സ്വീകരിക്കൂ. അത്യാവശ്യം വലിയ വരി അവിടെ കാണാം.ഞാന്‍ പോയത് ദീപാവലിയുടെ തലേ ദിവസം ആയതുകൊണ്ട് കാര്യമായി തിരക്ക് ഉണ്ടായില്ല. സംഗതി ഇന്‍ഡ്യന്‍ ഓഫീസ് ആണെങ്കിലും മൊട കാണിക്കാതെ വരിയില്‍ നില്‍ക്കുക.

വരിയില്‍ നില്‍ക്കുമ്പോള്‍. ഇഷ്ടം പോലെ കേള്‍ക്കാം, ഇന്ത്യക്കാര്‍ തന്നെ ഇന്ത്യന്‍ സംവിധാനങ്ങളെ കുറ്റം പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയല്ല എന്നു പറയുന്നതും. ഈ പറയുന്നവര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നവര്‍ ആണോ എന്ന് ആര്‍ക്കറിയാം. വെറുതെ പറഞ്ഞതല്ല ഉള്ളില്‍ കയറുമ്പോള്‍ കാണാം ഇവന്മാരുടെ അനുസരണം.

കടക്കുമ്പോള്‍ തന്നെ സെക്യൂരിറ്റി ഉണ്ട് എന്നു കാണിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന ഒരു എലെക്ട്രിക് വാതില്‍ ഉണ്ടാകും. ശക്തിമാന്‍ സീരിയലില്‍ കാണുന്നതുപോലെ അതില്‍ കുറെ എല്‍‌ഇ‌ഡി ബല്‍ബുകള്‍ മിന്നുന്നുണ്ടാകും . അധികം കാര്യമാക്കേണ്ട. പിന്നെ അതിനപ്പുറത്ത് സെക്യൂരിറ്റി ചേട്ടന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. പുള്ളി ഇടക്കിടെ ഉണ്ണാന്‍ പോകുന്നതുകൊണ്ട് മിക്കവാറും കാണില്ല. ഞാന്‍ പോയപ്പോള്‍ ഒരു കറുമ്പന്‍ ആയിരുന്നു. പുള്ളി നമ്മളെ കണ്ടാല്‍, നമ്മളോട് എന്താ കാര്യം എന്നു ചോദിക്കും. കാര്യത്തിന് അനുസരിച്ചു നമ്മളെ ഓരോ ടോകണ്‍ തന്നു കൌണ്ടര്‍ നംബര്‍ പറഞ്ഞുതരും. എന്നോടു പറഞ്ഞത് ആറാമത്തെ കൌണ്ടര്‍ ആണ്. ഇനിയിപ്പോള്‍ പുള്ളി ഇല്ലെങ്കിലും പേടിക്കേണ്ട. അവിടെ എവിടെയെങ്കിലും ടോകണ്‍ ബുക്ക് കാണും .അതില്‍ നിന്നും ഒരു ടോകണ്‍ കീറിയെടുക്കുക. പിന്നെ പുള്ളിയെ കണ്ടാല്‍ ടോകണ്‍ എടുത്തിട്ടുണ്ട് എന്ന്‍ ഒന്ന് പറഞ്ഞേക്ക്..

ഇനി എന്തെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വിട്ടുപോവുകയോ നമ്മള്‍ പൂരിപ്പിച്ചത് തെറ്റിപ്പോകുകയോ ചെയ്താല്‍ അവിടെ കോണ്‍സുലേറ്റിന് ഉള്ളില്‍തന്നെ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉണ്ട്. പക്ഷേ ഒടുക്കത്തെ കാശാണ്. ഒരു കോപ്പി 1ഡോളര്‍. ഇപ്പോഴത്തെ റേറ്റ് വച്ച് നോക്കിയാല്‍ 60 രൂപ.ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ചിലയാളുകള്‍ അവിടെ വന്നു ഫോട്ടോസ്റ്റാറ്റ് എടുത്തു പോകുന്നത് കണ്ടു. ചിലപ്പോള്‍ തോന്നും ഫോട്ടോസ്റ്റാറ്റ് കട കോണ്‍സുലേറ്റ് ആക്കിയതാണോ എന്നു.ഫോട്ടോസ്റ്റാറ്റിന്‍റെ കാശ് വാങ്ങിക്കുന്നത് ആ സെക്യൂരിറ്റി ചേട്ടനാണ്. ചേട്ടനോട് ബില്‍ ഒന്നും ചോദിക്കരുത്. പാവമല്ലേ. 

ചുമ്മാ പാവം എന്നു പറഞ്ഞതല്ല കാര്യം ഉണ്ട്. കോണ്‍സുലേറ്റിന് ഉള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫ് ചെയ്തു വയ്ക്കണം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ കയറുന്ന ഓരോ ആളുകളോടും ആ പാവം ചേട്ടന്‍ പറയുന്നുമുണ്ട്. പക്ഷേ മിനുട്ടില്‍ ഒന്ന് വച്ച് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേള്‍ക്കാം. കോണ്‍സുലേറ്റിന് അകത്തു  ഇന്‍ഡ്യയല്ലേ, എന്തു നിയമം? പുറത്തിറങ്ങിയാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന പുല്ല് പോലും നിയനം അനുസരിച്ചു വെട്ടുന്നവനാ,അതുപോലെ പുറത്തു നിന്നു ഇന്‍ഡ്യന്‍ ഓഫീസ് വ്യവസ്ഥയേയും ഒക്കെ കുറ്റം പറഞ്ഞവനാ, ഇങ്ങോട്ട് കയറിയാല്‍ പിന്നെ സ്വഭാവം വേറെ. ആ പാവം സെക്യൂരിറ്റി ചേട്ടന്‍ ഓരോരുത്തരേയും വിളിച്ച് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. ഒരുത്തന്‍ അതിനിടയില്‍ ചോദിക്കുന്നു. ഫോണ്‍ ഓണ്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന്? അമേരിക്കന്‍ ഓഫീസില്‍ പച്ച അണ്ടര്‍വെയര്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന്‍ പറഞ്ഞാല്‍ RGB(0,255,0) എന്ന കളറില്‍ സാധനം വാങ്ങിയിടുന്നവനാ ഇന്ത്യന്‍ ഓഫീസില്‍ എതിര് പറയുന്നത്. ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാം ഫോണില്‍ വര്‍ത്താനം പറഞ്ഞാല്‍ കൌണ്ടറില്‍ നിന്ന്‍ പറയുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും എന്നുള്ള ബുദ്ധിപോലും ഇല്ല.
.
ഇതില്‍നിന്നും ഒരു കാര്യം മനസിലായി. ഇന്ത്യന്‍ ആളുകള്‍ നിയമം അനുസരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. എങ്ങിനെ എളുപ്പം കാര്യം നടത്താം എന്നേ അവര്‍ ചിന്തിക്കൂ.  അവരില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ജോലിക്കാരും, രാഷ്ട്രീയക്കാരും നല്ലവരാകണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? ആരോ പണ്ട് പറഞ്ഞത് ഓര്‍മ വരുന്നു. 

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേയെ ലഭിക്കൂ.

നാട്ടുകാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു. ഇനിയാണ് വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യം. നിങ്ങള്‍ എവിടെ ഇരുന്നാലും അവിടെ ടോകണ്‍ കാണിക്കുന്ന എല്‍‌സി‌ഡി സ്ക്രീനില്‍ എപ്പോഴും ഒരു കണ്ണു വേണം. കാരണം ആരും നമ്പര്‍ വിളിക്കില്ല, വലിയ സ്പീകര്‍ ഒക്കെ ഉണ്ടെങ്കിലും. ശബ്ദമലിനീകരണം അതവര്‍ക്ക് പണ്ടേ ഇഷ്ടമല്ലത്രേ. ഇനി അടുത്ത ബുദ്ധിപരമായ കാര്യം.നിങ്ങള്‍ക്ക് കിട്ടുന്ന കൌണ്ടര്‍ 6 ആണെങ്കില്‍ ടോകണ്‍ നമ്പര്‍ അറുന്നൂറിനും എഴുന്നൂറിനും ഇടക്കുള്ള സംഖ്യ ആയിരിക്കും. ആകെ ഒരു എല്‍‌സി‌ഡി യെ ഉള്ളൂ എല്ലാ കൌണ്ടറുകള്‍ക്കും കൂടി. അപ്പോള്‍ 618 എന്നു കണ്ടാല്‍ അത് 6 ആമത്തെ കൌണ്ടറില്‍ 18ആമത്തെ നമ്പര്‍ ആണെന്ന്‍ മനസിലാക്കണം.

അങ്ങനെ 9:30,9:45 ഓടുകൂടി ആദ്യത്തെ ടോകണ്‍ നമ്പര്‍ വിളിച്ചു എന്ന് കരുതുക. പിന്നെ അവിടെ കൌണ്ടറിന്‍റെ അടുത്ത് പതുക്കെ ഒരു തിരക്ക് വരും. പിന്നെ ഒരു വരിയാകും. എന്‍റെ ചേട്ടാ എന്തിനാ വരി. ടോകണ്‍ നമ്പര്‍വിളിക്കുമ്പോള്‍ എഴുന്നേറ്റ് പോയാല്‍ പോരേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാനൊന്ന്‍ എന്‍റെ രേഖകള്‍ നോക്കുന്നതിനിടക്ക് അത്യാവശ്യം നല്ല വരി അവിടെ ഉണ്ടായി. പിന്നെ നമ്മളും ഇതൊക്കെ കഴിഞ്ഞു വന്നതുകൊണ്ട് 2-3 പേരോട് നമ്പര്‍ കാണിക്കാന്‍ പറഞ്ഞു. അവരുടെ നമ്പര്‍ എന്‍റെ നമ്പര്‍ കഴിഞ്ഞു ഉള്ളതായതുകൊണ്ട് അവരുടെ മുന്പില്‍ കയറി നിന്നു.

കൌണ്ടറില്‍ ഇരിക്കുന്ന കഷണ്ടിയുള്ള പുള്ളിയെ കണ്ടാലെ അറിയാം മലയാളി ആണെന്ന്‍.

പുള്ളി, കൈ നീട്ടുന്നു.

സണ്‍... ഇന്ത്യ ...പാസ്പോര്‍ട്ട്... എന്ന് പറഞ്ഞപ്പോഴേ പുള്ളി ഓകെ പറഞ്ഞു.

അങ്ങനെ ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തു.

പുള്ളി പിന്നേയും കൈ നീട്ടി.

ഞാന്‍ സത്യവാങ്മൂലത്തിന്‍റെ ഒരു കോപ്പി കൊടുത്തു.

പുള്ളി പിന്നേയും.

ഞാന്‍ ഇനിയെന്താ?

ഇതിന്‍റെ കോപ്പി.

അയ്യോ അത് പൂരിപ്പിച്ചിട്ടില്ലല്ലോ. ഇത് ശരിയാണോ എന്ന് നോക്കിയിട്ട് അത് പൂരിപ്പിക്കാം എന്ന് വിചാരിച്ചു.

അന്നാ അത് പൂരിപ്പിക്ക്.

ഞാന്‍ കൌണ്‍ഡറില്‍ ഒന്ന്‍ സൈഡ് ആയി നിന്നിട്ട് പൂരിപ്പിച്ചു. അപ്പോഴേക്കും വേറെ ഒരുത്തന്‍ കഷ്ടപ്പെട്ട് ഒരു ആപ്ലികേഷന്‍ കൊടുത്തു.എന്‍റെ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍റെ ഏകദേശം പകുതിയായി. ഞാന്‍ പിന്നെയങ്ങ് ക്ഷമിച്ചു.

അതുകഴിഞ്ഞപ്പോള്‍ പുള്ളി വീണ്ടും കൈ കാട്ടി.

ഞാന്‍ രണ്ടാമത്തെ കോപ്പി കൊടുത്തു.

പുള്ളി വീണ്ടും

ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തു.

തരാനുള്ളത് എല്ലാം ഒരുമിച്ച് അങ്ങ് തന്നൂടെ?

ഞാന്‍പിന്നെ മടിച്ചില്ല. ഡ്രൈവിങ് ലൈസന്‍സ് കോപ്പി കൂടി കൊടുത്തു. ഒറിജിനല്‍ ബുദ്ധിപൂര്‍വം ഞാന്‍ തന്നെ പിടിച്ചു.

പുള്ളി എന്തൊക്കെയോ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ കുത്തി. ദാണ്ടെ സൈഡില്‍ നിന്നു ഒരു ബില്ല്.

ഞാന്‍ 20$ നോട്ട് എടുത്തു പിടിച്ചു

ആ.. പതിമൂന്ന് ഡോളര്‍.

ഞാന്‍ അത് കൊടുത്തു.

എനിക്കു വേണ്ടത് പതിമൂന്ന് ഡോളര്‍ ആണ്.

അല്ല.. ഞാന്‍ തന്നത് 20$ അല്ലേ.

എനിക്കു പതിമൂന്ന് ഡോളര്‍ മതിയെന്ന്‍ പറഞ്ഞു പുള്ളി എനിക്കു 20$ മടക്കിത്തന്നു.

പണി പാളി.ബില്ല് അടിച്ചു. പാസ്പോര്‍ട്ട് പുള്ളിയുടെ കൈയ്യില്‍.കേരളത്തിലെ ബസ് കണ്ടക്ടര്‍ ചേട്ടന്‍മാരേ നിങ്ങള്‍ ഒക്കെ എന്തു ഡീസന്‍റ് ആണ്...

വരിയില്‍ നില്‍ക്കുന്ന എല്ലാവന്മാരും, അവളുമാരും ഇന്‍ഡ്യക്കാരാണ്. അതും പോരാഞ്ഞു ഞാന്‍ അവന്മാരെ ടോകണ്‍ നംബര്‍ കാണിച്ചു പുറകിലാക്കിയതാണ്. എട്ടിന്‍റെ പണി.

പിന്നെ മലയാളിയോടാ കളി. ഒരു വളിച്ച ചിരി ഫിറ്റ് ചെയ്തു ഓരോരുത്തരോടായി എരന്നു. അവന്മാരും ഒരു ചിരി ചിരിച്ചു ഇല്ല എന്ന് പറഞ്ഞു. അപ്പോഴുണ്ട് ഒരുത്തി കുറച്ചു പുറകിലാണ്കൈയ്യില്‍ ഒരു പത്തും 3 ഒറ്റ ഡോളര്‍ നോട്ടുകളും പിടിച്ചു നില്‍ക്കുന്നു. ഹായ് ച്ചേച്ചി... ചേച്ചിയുടെ കൈയില്‍ ഉള്ളത് എനിക്കു തരികയാണെങ്കില്‍ , നമുക്കൊരുമിച്ച്...പൈസ കൊടുക്കാം. പ്ലീസ്സ് ചേച്ചി...എനിക്കു വേറെ വഴിയില്ല....കാപ്പാത്തുങ്കോ...

പൈസ കൊടുക്കാന്‍ അല്ലേ.ഓകെ ശരി. അങ്ങനെ ഞാന്‍ കൌണ്ടറില്‍ ചേച്ചിയുടെ നമ്പര്‍ വരുന്നതും നോക്കി താടിക്ക് കയ്യും കൊടുത്തിരിപ്പായി.അപ്പോഴാണ് ആ കാഴ്ച കണ്ടത്.

ഇപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്നവനോടും 13 ഡോളര്‍ ചോദിച്ചു. ഓഹോ നീ കൊടുക്കുന്നതു ഒന്ന്‍ കാണട്ടെ. അവന്‍ വളരെ ഡീസന്‍റ് ആയി പോക്കറ്റില്‍ നിന്നും 13 ഡോളര്‍ എടുത്തു.

ചേട്ടാ .ഞാനിവിടെ നില്‍ക്കുമ്പോള്‍ അങ്ങനെയങ് കൊടുത്താലോ. നമുക്ക് ഒരുമിച്ച് കൊടുക്കാം ചേട്ടാ.പ്ലീസ് ചേട്ടാ.

ആ ശരി. ഓഫീസര്‍ സമ്മതിച്ചാല്‍ ഒക്കെ.

പിന്നെ നമ്മുടെ കാശ് നമ്മള്‍ കൊടുക്കുന്നതിന് ഓഫീസറുടെ സമ്മതം.

ആയിക്കോട്ടെ ചേട്ടാ. ചോദിച്ചിട്ട് കൊടുത്താല്‍ മതി.

അല്ല സാറേ ഞങ്ങള്‍ ഒരുമിച്ച് പൈസ തരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ.? ഇല്ല്യോ?

ആ കാശ് താ..

ഞാനപ്പോഴേ പറഞ്ഞില്ലേ സാര്‍ നല്ല മനുഷ്യനാണെന്ന്. ചേട്ടന്‍ ആ 13$ ഇങ്ങ് തന്നെ. എന്‍റെ കൈയ്യില്‍ 3 ഡോളര്‍ ഇരിപ്പുണ്ട്. എന്‍റെ കൈയിയിലെ 20 ഡോളറും, ചേട്ടന്‍റെ കയ്യില്ലെ 3 ഡോളറും പിന്നെ എന്‍റെ കൈയ്യിലെ 3 ഡോളറും ചേര്‍ന്നാല്‍ എത്ര? അത് അങ്ങ് കൊടുത്താല്‍ മതി.

പുള്ളിക്ക് അത് അങ്ങ് മനസിലായില്ലെങ്കിലും പുള്ളി അത് കൊടുത്തപ്പോള്‍ ഓഫീസര്‍ ഒന്നും പറയാഞ്ഞതുകൊണ്ട് കാര്യങ്ങള്‍ നടന്നു.

സാടെ ബാരഹ് ബജെ മിലേഗാ.നമ്മുടെ കൈയ്യിലെ കാശ് വാങ്ങിക്കഴിഞ്ഞു കൌണ്ടറില്‍ നിന്നോരു ശബ്ദം.

അല്ല അപ്പോള്‍ ഇന്ന്‍ ഇത് കിട്ടില്ലേ?

ട്വെല്‍വ് തെര്‍ട്ടീ.

ഓ ശരി.

ഞങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ഉള്ളവരാ സാറേ. അതില്‍ പറഞ്ഞിരിക്കുന്നത് 4.:30 നു ആണ് തിരിച്ചു കിട്ടൂ എന്നാണല്ലോ. സാറിന്‍റെയൊരു തമാശ എനിക്കു വയ്യ.

ഇപ്പോള്‍ സമയം 10 .ഇനി രണ്ട് ,രണ്ടര മണിക്കൂര്‍.കാലത്ത് ജല ഭക്ഷണം കഴിഞ്ഞു ഇറങ്ങിയതാ.പുറത്താണെങ്കില്‍ ഒടുക്കത്തെ തണുപ്പ്. ഓ ഇനിയിപ്പോള്‍ ഡയറ്റ് ചെയ്യാം.
.
കാര്യങ്ങള്‍ ഒക്കെ മംഗള്‍യാന്‍ ആയി എന്ന് വിചാരിച്ചു അവിടത്തെ കസേരയില്‍ ഇരുന്ന്‍ പേന പോക്കറ്റില്‍ വയ്ക്കുമ്പോഴാണു മനസിലായത് പോക്കറ്റില്‍ ഇപ്പോള്‍ ഉണ്ടാകേണ്ടാത്ത ഒരു സാധനം പോക്കറ്റില്‍ ഇരിക്കുന്നു. വേറെയൊന്നുമല്ല ഫോട്ടോ. ആപ്ലികേഷന്‍ കൊടുക്കുമ്പോള്‍ അതിനു മുകളില്‍ ഉള്ള പെട്ടിയില്‍ ഒട്ടിക്കേണ്ടതാണ് ആ ഫോട്ടോ. ഇനിയിപ്പോള്‍ ടെന്‍ഷന്‍ അടിക്കാന്‍ വേറെ ഒന്നും വേണ്ടല്ലോ. അവിടെ പോയി പറയണോ വേണ്ടയോ, പറയണോ വേണ്ടയോ എന്ന്‍ ഒരു ശങ്ക. പുള്ളിയുടെ മുഖത്ത് നോക്കിയാല്‍, ഓ എന്തിനാ വെറുതെ പറയുന്നത് എന്ന് തോന്നിപ്പോകും. ഇനിയിപ്പോള്‍ വരുന്നിടത്ത് വച്ച് കാണുകതന്നെ.

പക്ഷേ ദൈവാദീനമെന്ന് പറയട്ടെ, ദൈവത്തിന്‍റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം, സര്‍വ്വശക്തനായ ദൈവം കടാക്ഷിച്ചത് ഒന്നുകൊണ്ട് മാത്രം , പ്രൈസ് ദി ലോര്‍ഡ് പ്രൈസ് ദി ലോര്‍ഡ്, ഹല്ലെല്ലുയ്യ ഹല്ലെല്ലുയ്യ ഒരു പന്ത്രണ്ടേമുക്കാല്‍ ,ഒന്ന്‍, ഒന്നേ പത്തു, ഒന്നേകാലോടുകൂടി സാധനം കൈയ്യില്‍ കിട്ടി. 

ഹമ്മേ ആദ്യമായി ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒരു കാര്യം ആദ്യത്തെ പ്രാവശ്യം തന്നെ നടന്നു.

ആവശ്യത്തിന് ചളി വായിച്ചല്ലോ. ഇനി സീരിയസ് ആയി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ സന്ദേശം അയക്കേണ്ട വിലാസം ജോയ്മോന്‍@ജീമെയില്‍.കോം. വിളിക്കേണ്ട നംബര്‍ NO1-NOJOY-16

കോണ്‍സുലേറ്റ് കാഴ്ചകള്‍

കോണ്‍സുലേറ്റ് ഒരു പഴയ പ്രൌഢഗംഭീരമായ, പഴമയുടെ ഭംഗിയുള്ള കെട്ടിടമാണ്. ഇന്ത്യന്‍ പതാകയും അമേരിക്കന്‍ പതാകയും ഒരു കോണ്‍സുലേറ്റില്‍ വേണം എന്നാണല്ലോ ഒരു നാട്ടുനടപ്പ്. അമേരിക്കന്‍ പതാക കാണാനെയില്ല. ഇന്ത്യന്‍ പതാക തലേ ദിവസത്തെ കാറ്റില്‍ ഒന്ന് ചുരുണ്ടിട്ടുണ്ട്. നനഞ്ഞതുകൊണ്ട് പറക്കാന്‍ പറ്റുന്നില്ല. ഫോട്ടോ എടുക്കാന്‍ തോന്നിയെങ്കിലും എടുത്തില്ല. വെറുതെ എന്തിനാ നമ്മളായിട്ട്.അല്ലേ..

കോണ്‍സുലേറ്റില്‍ രണ്ട് രണ്ടര മണിക്കൂര്‍ പോയത് അറിഞ്ഞില്ല. അതിനു മാത്രം ആളുകളല്ലെ വന്നും പോയും ഇരിക്കുന്നത്.

കോണ്‍സുലേറ്റിന് പുറത്തു വരിയില്‍ നിന്നപ്പോള്‍ പരിചയപ്പെട്ട ഒരു പഞ്ചാബി ഉണ്ടായിരുന്നു. വല്യപുള്ളിയാ. പുള്ളിക്ക് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒക്കെയുള്ളതാ. പുള്ളിക്ക് ഇപ്പോള്‍ ഒരു ഇന്ത്യന്‍ വിസ കിട്ടണം. ഇപ്പോള്‍ ഇന്ത്യന്‍ വിസ വേറെ ഒരു കമ്പനിക്കു ഔട്ട്സോര്‍സ് ചെയ്തിരിക്കുവാണല്ലോ. പുള്ളി ആ ഇന്ത്യന്‍ വിസ കൈകാര്യം ചെയ്യുന്ന അവന്മാരെ വിളിച്ചത്രേ.അവര്‍ ബുദ്ധിപരമായി ഫോണ്‍ എടുത്തില്ല. അതും പറഞ്ഞു ഒഹൈയൊ എന്ന സംസ്ഥാനത്ത് നിന്നു കോണ്‍സുലേറ്റുകാരെ തെറി പറയാന്‍ കുറ്റിയും പറിച്ചു വന്നേക്കുവാണ്.

അന്വേഷണകൌണ്ടറില്‍ ഇരിക്കുന്ന ചേച്ചിയോട് "എനിക്കൊരു വിസ വേണം.പെട്ടെന്നായിക്കോട്ടെ.ഞാന്‍ 500 മൈല്‍ കാറോടിച്ചിട്ട് വരുവാ.പോയിട്ട് ധൃതിയുള്ളതാ".ഞാന്‍ അവന്മാരെ വിളിച്ചിട്ട് അവര്‍ ഫോണെടുത്തില്ല.

നിങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് ചെയ്യേണ്ടത് അല്ലാതെ അവരെ വിളിക്കേണ്ട കാര്യമില്ല എന്ന്‍ അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി.

അതെന്താ അങ്ങനെ.അതൊന്നും എനിക്കു അറിയേണ്ട കാര്യമില്ല.ഞാന്‍ 500മൈല്‍ വണ്ടിയോടിച്ച് വന്നേക്കുവാ. എന്ന് പഞ്ചാബി. 

(പാവം അമേരിക്കക്കാരനാ.എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടാ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒപ്പിച്ചെടുത്തത്. ഔട്ട്സോര്‍സ് എന്ന് വച്ചാല്‍ അമേരിക്ക മാത്രം ചെയ്യുന്ന കാര്യമാണെന്നായിരുന്നു പാവത്തിന്റെ വിചാരം. നല്ല വിഷമമുണ്ട്)

അല്ല നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ശരിക്കും. അപ്ലൈ ചെയ്തോ?

(ഇങ്ങനെ ഡീസന്‍റ് ആയി നിന്നു കാര്യങ്ങള്‍ പറയുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല.)

ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ വിളിച്ചാല്‍ വരെ അവര്‍ ഫോണ്‍ എടുക്കും. നിങ്ങള്‍ മാത്രമേ ഇങ്ങനെയുള്ളൂ. ഞാനെ 500 മൈല്‍ വണ്ടിയോടിച്ചിട്ടു വരുവാ..

(എന്നാ പിന്നെ ഇയ്യാള്‍ക്ക് ബംഗ്ലാദേശില്‍പ്പോയാല്‍ പോരേ)

നിങ്ങളുടെ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ അവര്‍ പ്രോസസ്സ് ചെയ്തോ ? എന്തെങ്കിലും നംബര്‍ ഉണ്ടോ.

നിങ്ങള്‍ എനിക്കു വിസ തരാന്‍ പറ്റോ ഇല്ലയോ? ഔട്ട്സോര്‍സ് ചെയ്തു കിട്ടിയവന്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. 500മൈല്‍ വണ്ടിയോടിച്ചിട്ട് വരുന്നതാ ഞാന്‍ ഈ ഒരു കാര്യത്തിന് വേണ്ടി. എനിക്കു അടുത്ത ആഴ്ച ഇന്‍ഡ്യയിലേക്ക് പോകേണ്ടതാ.ടിക്കേറ്റ് വരെ ബുക്ക് ചെയ്തു.

തന്നോടു ഞാന്‍ പറഞ്ഞോടോ 500 മൈല്‍ വണ്ടിയോടിച്ചിട്ട് വരാന്‍. തനിക്ക് വിസ വേണമെങ്കില്‍ ഓണ്‍ലൈന്‍ അപ്ലൈ ചെയ്യ്. എന്നിട്ട് ഒന്നോ രണ്ടോ .മാസം കഴിഞ്ഞിട്ടും നടപടിയായില്ലെങ്കില്‍ ആ നമ്പരും കൊണ്ട് വാ.അപ്പോള്‍ നോക്കാം. വിസ കിട്ടുന്നതിനുമുന്‍പാണോടോ ടികെറ്റ് ബുക്ക് ചെയ്യുന്നത്?

അതിനിടയില്‍ എനിക്കു മനസിലാവാത്ത കുറച്ചു ഹിന്ദി ഉണ്ടായിരുന്നു. തന്‍റെ അപ്പനും അമ്മക്കും കൂടി വേണോടോ വിസ എന്നായിരിക്കും ചോദിച്ചത് എന്ന് എനിക്കു അവരുടെ മുഖഭാവത്തില്‍ നിന്നും മനസിലായി..

ഓകെ മാഡം. താങ്ക്സ്.

എന്തായാലും ആ ചേച്ചി അല്ല മാഡം ഒരു പഞ്ചാബി തന്നെ. പഞ്ചാബിയില്‍ എന്തു സിംമ്പിള്‍ ആയിട്ടാണ് കാര്യം പറഞ്ഞു മനസിലാക്കിയത്.

പിന്നെ വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഉണ്ടായത് ഞാനും ഇന്ത്യന്‍ സ്വഭാവം കാണിച്ചപ്പോഴാണ്. വിജയശ്രീലാളിതനായി, ഫോട്ടോ ഒട്ടിക്കാത്തതുകൊണ്ട് സംഗതി കിട്ടുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന നേരം.

ചേട്ടാ ചില്ലറയുണ്ടോ ഒരു 3 ഡോളര്‍ എടുക്കാന്‍.. ഒരുത്തന്‍ വളിച്ച ചിരി ഫിറ്റ് ചെയ്തു എന്നോടു ചില്ലറ ചോദിക്കുന്നു.

ചില്ലറയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല.

പിന്നെ അവന്‍ .അപ്പുറത്തെ ഭാഗത്ത് ഇരിക്കുന്നവരോട് ചില്ലറ ചോദിച്ചപ്പോള്‍ മനസിലായി അവനും എന്‍റെ ഗതി ആയിരുന്നെന്ന്. അവന്‍ അവിടെ നിന്നു ചില്ലറ കിട്ടാതെ ഇങ്ങോട്ട് വന്നാല്‍ അവനെ വിളിച്ചു കൊടുക്കണം ചില്ലറ.

പക്ഷേ അവന് .വേറെ ആരുടെയോ അടുത്തുനിന്ന് കിട്ടി.

പിന്നെ കാര്യമായി ഒരു സംഭവവും ഉണ്ടായില്ല. ഓരോരുത്തന്‍മാരുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നതൊഴിച്ചാല്‍. റിങ്ങ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ വന്നു ഫോണ്‍ ഓഫ് ചെയ്യാന്‍ പറയും. നമ്മുടെ ആളുകളല്ലെ ഫോണ്‍ ഒന്ന്‍ മാറ്റിപ്പിടിക്കും അല്ലെങ്കില്‍ പോക്കറ്റില്‍ ഇടും. .വീണ്ടും റിങ്ങ് ചെയ്യും.

ഫോണ്‍ അല്ലേ ഓഫ് ആക്കേണ്ടത് ഐപാഡ് കുഴപ്പമില്ലല്ലോ. ഞാന്‍ നമ്മുടെ സംഗതിയെടുത്ത് മാന്തിതുടങ്ങി. ഐപാഡേ...സെക്യൂരിറ്റി അവന്മാരോടൊക്കെ ഓഫ് ചെയ്യാന്‍ പറയുന്നു. എന്നോടു പറയുന്നില്ല. നമ്മളെ നോക്കി . മറ്റുള്ളവര്‍ അസൂയപ്പെടുന്നത് ഒരു സുഖമുള്ള കാര്യമാണല്ലോ എന്ന് കരുതി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഐപാഡില്‍ ബൈബിള്‍ വായിച്ചുതുടങ്ങി. സങ്കീര്‍ത്തനങ്ങള്‍. 

ബല്ലേ ബല്ലേ...അരേ ബല്ലേ ബല്ലേ...

ഐപാഡില്‍ നിന്നും തലേ പോക്കിയപ്പോഴാണ് മനസിലായത് ഞാന്‍ ഇരിക്കുന്നത് ഒരു കൂട്ടം പഞ്ചാബികളുടെ ഇടയില്‍ ആണ്. കൂട്ടത്തില്‍ വലിയ താടിയുള്ള ഒരു പുള്ളി വന്നപ്പോള്‍ ഇവന്മാര്‍ നമസ്കാരം പറഞ്ഞതാണ്. ആകെ മൊത്തം കലപില. സെക്യൂരിറ്റി നില്‍ക്കുന്ന കറുമ്പന്‍ വേറെ ഏതോ ഒരു കറുമ്പനോട് വര്‍ത്താനം പറഞ്ഞിരിക്കുന്നു. തിരിച്ചു കൊടുക്കുന്ന സമയം ആയത്തോടുകൂടി നിറയേ ആളുകളായി. അവന്മാര്‍ വിളിച്ചു തുടങ്ങിയത് അവസാനം കൊടുത്ത ആളിന്‍റെ പേര്‍ മുതലാണ്. പിന്നെ ഭാഗ്യത്തിന് എന്‍റെ പേര്‍ നാലാമതായി വിളിച്ചു.

അങ്ങനെ ഇതും സീരിയസ് ആയി എഴുതിതുടങ്ങി ചളിയില്‍ അവസാനിച്ചു.. പ്രധാനപ്പെട്ട ലിങ്കുകള്‍ ഒക്കെ താഴെ കൊടുക്കുന്നു

http://www.indiacgny.org/pages.php?id=3 - ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസസ് ലിങ്ക്. ആപ്ലികേഷന്‍ ഫോമുകള്‍ ഒക്കെ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം
http://www.immihelp.com/forum/archive/index.php/t-41980.html - കൊള്ളാവുന്ന ഒരു ഫോറം ലിങ്ക് ആണ്

2014 ജൂലൈ 19, ശനിയാഴ്‌ച

അമേരിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്

തന്നെ അതുതന്നെ കിട്ടി ലൈസന്‍സ്. അങ്ങനെ തട്ടി മുട്ടി കഷ്ടപ്പെട്ട് എനിക്കും ന്യൂജേഴ്സിയില്‍ ഒരു ലൈസന്‍സ് കിട്ടി. ഇനിയിപ്പോള്‍ എനിക്കും എന്‍റെ പുറകെ അമേരിക്കയിലേക്ക് വരുന്നവരെ ഉപദേശിക്കാം.ഫ്രീ ആയി കിട്ടുന്ന ഉപദേശം .താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ വായന നിറുത്താം.

ഉപദേശം തുടങ്ങി.

ആദ്യത്തെ കാര്യം. "ഞാന്‍ നടന്നേ അല്ലെങ്കില്‍ സൈക്കിളിലെ പോകൂ, ഞാന്‍ പരിസ്ഥിതിവാദിയാണ് അല്ലെങ്കില്‍ പ്രകൃതിവാദിയാണ്, കാറുകള്‍ ആഡംബരമാണ്,ധൂര്‍ത്താണ്" എന്നൊക്കെ പറയാം ഒരു ലൈസന്‍സ് എടുത്തു കഴിഞ്ഞിട്ട്. അമേരിക്കയില്‍ ആയാലും ഇന്‍ഡ്യയില്‍ ആയാലും ഒരു കാര്‍ ഉണ്ടെങ്കില്‍ അത്യാവശ്യം വലുതായി സാധനങ്ങള്‍ കൊണ്ടുപോകാനോ ഒക്കെ അത് ഉപയോഗിക്കാം. ഇപ്പോള്‍ത്തന്നെ ഞാന്‍ അമേരിക്കയിലേക്ക് പോരുവാനായി കൊച്ചിയില്‍ നിന്നും സാധങ്ങള്‍ നാട്ടില്‍ എത്തിച്ചത് മാരുതി ആള്‍ട്ടോയിലാണ്. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് എന്തിനാണ് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തിലും,തമിഴ് നാട്ടിലും (ആ രണ്ട് സ്റ്റേറ്റുകള്‍ ആണ് എനിക്കു അടുത്ത് അറിയുന്നതു) കാറില്ലാത്തതുകൊണ്ട് പിന്നേയും കുഴപ്പമില്ല. അധികം വീട്ടുകാരും കൂട്ടുകാരുംഒക്കെ ഉണ്ടെങ്കില്‍ ആരെയെങ്കിലും ഒക്കെ വിളിച്ച് സാധനങ്ങള്‍ കൊണ്ടുപോകാം. അത്യാവശ്യം എവിടെയെങ്കിലും പോകണമെങ്കില്‍  രാത്രിയില്‍ ഒഴിച്ച് ബസ് സര്‍വീസ് ഉണ്ട്. 

പക്ഷേ അമേരിക്കയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ കുഴയും. അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലുള്ള നഗരത്തിലേക്കാണ് വരുന്നതെങ്കില്‍ ബസ് സര്‍വീസ് ഒക്കെയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ആണെങ്കില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നൊരു സംഭവം ഇല്ലെയില്ല. ഡെയ്ലി ജോലിസ്ഥലത്തേക്ക് കാറില്‍ തന്നെ പോകണം.

നഗരങ്ങളില്‍ ആണെങ്കിലും എന്തെങ്കിലും വലിയ തോതില്‍ സാധനങ്ങള്‍ ഒക്കെ കൊണ്ട് പോകണമെങ്കില്‍ കാര്‍ വേണ്ടി വരും. വാങ്ങിയില്ലെങ്കിലും നമ്മള്‍ക്ക് ഓടിക്കാന്‍ അറിഞ്ഞാല്‍ കാര്‍ വാടകയ്ക്ക് എടുക്കാം. നമ്മള്‍ തന്നെ സാധനങ്ങള്‍ എടുത്തു വച്ചാല്‍ അത്രക്ക് നന്ന്‍. അല്ലാതെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ഒക്കെ ആളെ വിളിച്ചാല്‍ കട്ടപ്പുകയാകും.

ചുരുക്കി പറഞ്ഞാല്‍ ലൈസന്‍സ് അല്ലെങ്കില്‍ കാറില്ലാതെ അമേരിക്കയില്‍ ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ്. കൊല്ലങ്ങള്‍ ആയി കാറില്ലാതെ ജീവിക്കുന്ന ആളുകളും ഇവിടെ കാണുമായിരിക്കും. ഞാന്‍ ഉദേശിച്ചത് സാധാരണ ആളുകളുടെ കാര്യമാണ്. അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓരോ സ്റ്റെപ്പുകള്‍ ആയി താഴെ കൊടുത്തിരിക്കുന്നു. 

സ്റ്റെപ്പ് 1 - ഒരു ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കുക

ചെയ്യേണ്ട ആദ്യ പടി നാട്ടില്‍ ആയിരിക്കുമ്പോള്‍ ഒരു ലൈസന്‍സ് ഒപ്പിക്കുക.  നാട്ടില്‍ ലൈസന്‍സ് വലിയ കുഴപ്പം ഉള്ള സംഗതിയല്ല. ഒന്നു കാശെറിഞ്ഞാല്‍  ടെസ്ട് പോലും ഇല്ലാതെ കിട്ടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ പാസ്സ്പോര്‍ട്ടില്‍ ഉള്ള പേരും ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേരും ഒന്നായിരിക്കണം. ഉദാഹരണമായി ലൈസന്‍സില്‍ ശ്രീരാജ് R എന്നും പാസ്സ് പോര്‍ട്ടില്‍ ശ്രീരാജ് രാമകൃഷ്ണപ്പിള്ള എന്നും ആണെങ്കില്‍ അമേരിക്കയില്‍ ലേണേഴ്സ് കഴിഞ്ഞു നേരെ ലൈസന്‍സ് കിട്ടില്ല. റോഡ് ടെസ്റ്റ് കൊടുക്കേണ്ടി വരും.അതുപോലെ ബുക്ക് ലൈസന്‍സ് ഉള്ളവര്‍ അത് കാര്‍ഡ് ആക്കുക.  

സ്റ്റെപ്പ് 2 - വിസ കിട്ടിയാല്‍ IDP എടുക്കുക


നിങ്ങള്‍ക്ക് വിസ കിട്ടുമ്പോള്‍ പെട്ടെന്ന് തന്നെ ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എടുക്കുക. ജില്ല ആസ്ഥാനങ്ങളില്‍ ഉള്ള മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ പോയി നിങ്ങളുടെ വിസ കാണിച്ചാല്‍ അവര്‍ IDP(ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്) തരും. ഇത് ഉണ്ടെങ്കില്‍ അമേരിക്കയില്‍ വന്നയുടനെ തന്നെ ഡ്രൈവിങ് ചെയ്യാം. പക്ഷേ കുറച്ചു മാസങ്ങള്‍ മാത്രം.

സ്റ്റെപ്പ് 3 - അമേരിക്കന്‍ ലേണേഴ്സ് ലൈസന്‍സ് എടുക്കുക

എന്നിട്ട് അമേരിക്കയില്‍ വന്നിട്ട് ലേണേഴ്സ് ടെസ്റ്റ് എഴുതുക. ഇവിടെ അതിന് വിജ്ഞാന ടെസ്റ്റ് (Knowledge test) എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നന്നായി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് വായിച്ചു മനസിലാക്കി പഠിച്ചു എഴുതുക. ലേണേഴ്സ് ടെസ്റ്റിന് മുന്പ് അവര്‍ കണ്ണ്‍ പരിശോധിക്കും. നാട്ടിലെ പോലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തേണ്ട. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ തന്നെ കണ്ണ്‍ പരിശോദിക്കണ മെഷിന്‍ ഉണ്ട്. മിക്കവാറും ലേണേഴ്സുപാസ്സാകുമ്പോള്‍  ഇന്‍ഡ്യന്‍ ലൈസന്‍സ് കാണിച്ചാല്‍ അമേരിക്കന്‍ റോഡ് ടെസ്റ്റ് എടുക്കാതെ  അമേരിക്കന്‍ ലൈസന്‍സ് കിട്ടും.

സാധാരണയായി ധാരാളം ഇന്‍ഡ്യന്‍സുതാമസിക്കുന്ന .ന്യൂ ജേഴ്സി, ന്യൂ യോര്‍ക്ക്സ്ഥലങ്ങളില്‍ ആണ് ഇങ്ങനെ റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്കിട്ടുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ചിലപ്പോള്‍ റോഡ് ടെസ്റ്റ് വേണ്ടി വരും.

ഡീസന്‍റ് ആയി ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ മണിമണിപോലെ ചെയ്യുന്നവര്‍ക്ക് ഇവിടെ വച്ച് വായന നിറുത്താം. ഇവാന്‍ ആരെടാ എന്നെ പഠിപ്പിക്കാന്‍ എന്നു തോന്നുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും വായിക്കാം. ആവശ്യം വരും.


ഈ പറഞ്ഞത് എല്ലാം വിചാരിച്ചപ്പോലെ നന്നായി നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആണ്. എല്ലാം വളരെ സുഖമായി നീങ്ങിയാല്‍ എന്താണ് ഒരു ത്രില്ല് ഉള്ളത്. കുറച്ചൊക്കെ ബുദ്ധിമുട്ട് വേണ്ടേ ജീവിതത്തില്‍. എന്‍റെ അനിയത്തി 10 ക്ലാസില്‍ പഠിക്കുമ്പോള്‍ അവളോടു പറഞ്ഞു നന്നായി പഠിക്കേടി പഠിക്കേടി എന്നു. ഞാന്‍ അവളുടെ മുന്‍പെ SSLC പാസ് ആയതുകൊണ്ട് എനിക്കു എന്തു വേണമെങ്കിലും പറയാമല്ലോ. അവള്‍ അവളുടെ ഒരു രീതിക്ക് പഠിച്ചു കൊള്ളാവുന്ന മാര്‍ക്ക് വാങ്ങി. +2 വിന് പഠിക്കുമ്പോഴും പറഞ്ഞു നന്നായി പഠിക്കേടി എന്നു. അവിടേയും അവള്‍ അവളുടെ രീതി വച്ച്  പഠിച്ചു. എന്നിട്ട്+2 പാസ്സായി കഴിഞ്ഞപ്പോള്‍ പറഞ്ഞു.അമ്മേ ഇതുപോലെ ഞാന്‍ പത്താം ക്ലാസ് പരീക്ഷക്ക്  പഠിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനെ. അപ്പോള്‍ തോന്നും പ്ലസ്2 വിന് റാങ്ക് കിട്ടിയോ എന്നു? അതുപോലെ BSc എക്സാം കഴിഞ്ഞപ്പോഴും അവള്‍ പറഞ്ഞു ഇതുപോലെ +2 വിന് പഠിച്ചെങ്കില്‍ റാങ്ക് കിട്ടിയേനെ എന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഉപദേശത്തില്‍ ഒന്നും വലിയ കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ചിലര്‍ അനുഭവിച്ചേ പടിക്കു.ഞാനും പല പല സൈറ്റുകള്‍ കയറിയിറങ്ങി ഇതൊക്കെ മനസിലാക്കി വച്ചതാണ്. എന്നിട്ടും എനിക്കു റോഡ് ടെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ എന്നെപ്പോലെ അല്ലറ ചില്ലറ തരികിട ടീമുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനി എഴുതിയിരിക്കുന്നത്. അതായത് മുകളില്‍ പറഞ്ഞപോലെ ചെയ്യാതെ വരുമ്പോള്‍ അവിടെ നിന്നും കരകയറാനുള്ള വഴികള്‍. സോഫ്റ്റ്വെയര്‍ മേഘലയില്‍ ഇതുപോലെയാണ് . നമ്മള്‍ അഭിമുഖീകരിച്ച കാര്യങ്ങളും പ്രശ്നങ്ങളും, എങ്ങിനെ അത് മറികടന്നു എന്നും വച്ച് ജൂനിയര്‍ പിള്ളേരോട് ഇങ്ങനെ ചെയ്യേട എന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. പ്രൊഡക്ഷന്‍ പൊട്ടിയാല്‍ മാത്രമേ അവര്‍ പഠിക്കൂ. അങ്ങനെ ഇപ്പോള്‍ ഒരു വഴി പറയുമ്പോള്‍ അതിലെ പോകാതെ വേറെ വഴിക്കു പോയി പണികിട്ടി അവിടെനിന്നു എങ്ങിനെ കരകയറാം എന്നു കൂടി പറയുന്ന ഒരു ശീലം വന്നു.

പ്രോബ്ലം 1 - ഡ്രൈവിങ് അറിയാത്തത്

വിധി എന്നെ പറയാന്‍ പറ്റൂ. അമേരിക്കയില്‍ വന്നിട്ട് അപ്പോള്‍ ഡ്രൈവിങ് പഠിക്കണം. എന്നിട്ട് ലൈസന്‍സ് എടുക്കണം ഒരുമാതിരി 500 ഡോളര്‍ ചിലവാക്കാനുള്ള ഒരു ചാന്‍സ് കിട്ടി. ഒരു മെച്ചം എന്നു പറയുന്നതു ഇന്‍ഡ്യയില്‍ റോഡിന്‍റെ ഇടതുഭാഗം ചേര്‍ന്ന് ഓടിച്ചവര്‍ക്ക് പെട്ടെന്ന് വലതുവശം ചേര്‍ന്ന് ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല.

പ്രോബ്ലം 2 - ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കാത്തത്

ഡ്രൈവിങ് അറിഞ്ഞിട്ടു ഇന്‍ഡ്യയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ വരുന്നവനെ തിരണ്ടിവാലിന് അടിക്കണം. അമേരിക്കയില്‍ വരുമ്പോള്‍ ഡ്രൈവിങ് പഠിക്കാന്‍ വേറെ കാശുമുടക്കില്ല എന്നു മാത്രമേ ഒരു മെച്ചം ഉള്ളൂ.

പ്രോബ്ലം 3 - പാസ്സ്പോര്‍ട്ടിലെ പേരിലും ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള പേരും തമ്മിലുള്ള വ്യത്യാസം 

പറ്റിയാല്‍ നാട്ടില്‍ വച്ച് തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേര്‍ തിരുത്തിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ റോഡ് ടെസ്റ്റ് എടുക്കേണ്ടിവരും. കാരണം ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള ആളും പാസ്സ്പോര്‍ട്ടില്‍ പറഞ്ഞ ആളും ഒന്നാണോ എന്നു അവര്‍ക്ക് തിരിച്ചറിയാണ്‍ പറ്റില്ല.

പ്രോബ്ലം 4 - ഇന്‍ഡ്യന്‍ ബുക്ക് ലൈസന്‍സ് കൊണ്ട് വരുന്നത്

ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള ലൈസന്‍സ് ബുക്ക് മോഡല്‍ അല്ല. ഒരു കാര്‍ഡ് പോലെയാണ്. ആ ലൈസന്‍സ് ആണ് ഇവിടെ അമേരിക്കയില്‍ അംഗീകരിക്കുന്നത്. എന്നെപ്പോലെ 2003 നു മുന്‍പെ ബുക്ക് ലൈസന്‍സ് എടുത്തവര്‍ അത് കാര്‍ഡ് ലൈസന്‍സ് ആക്കി ഇവിടെ വന്നാല്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് കൊടുക്കേണ്ടെ.

ഇത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ നിന്നും എന്‍റെ ബുക്ക് ലൈസന്‍സ് കാര്‍ഡ് ആക്കിയിട്ടാണ് വന്നതെന്ന്‍? ഞാന്‍ അങ്ങിനെ ചെയ്യോ?

പ്രോബ്ലം 5 - IDP ഇല്ലാത്തത്

IDP ഇല്ലെങ്കില്‍ അമേരിക്കയില്‍ വന്നപ്പാടെ വണ്ടിയോടിക്കാന്‍ പറ്റില്ല എന്നേയുള്ളൂ. പിന്നെ ലൈസന്‍സ് എടുത്താല്‍ മതി.ഇനിയിപ്പോള്‍ ഐ‌ഡി‌പി ഉണ്ടെങ്കിലും അതുപയോഗിച്ച് കുറച്ചു കാലത്തേക്കേ ഓടിക്കാന്‍ പറ്റൂ..

പ്രോബ്ലം 6 - പഠിക്കാതെ ലേണേഴ്സ് /Knowledge ടെസ്റ്റ് എഴുതുന്നതു 

ഇന്‍ഡ്യന്‍ ലേണേഴ്സ് ടെസ്റ്റ് ഒരു പ്രഹസനം ആണ്. അത്യാവശ്യം ബുദ്ധി ഉള്ളവന് എങ്ങിനെ പോയാലും പാസ്സ് ആകാം. ചെറിയ ഒരു ബുക്ക് ആണ്. അതില്‍ ഉള്ള ചോദ്യങ്ങളെ വരൂ. പക്ഷേ ഇവിടെ പണി കിട്ടും. മനസിലാക്കി തന്നെ പഠിക്കണം. ചോദ്യങ്ങള്‍ തല തിരിച്ചും മറിച്ചും വരും. 

നമ്മുടെ പേര്‍ പാസ്സ്പോര്‍ട്ടിലും ഇന്‍ഡ്യ ലൈസന്‍സിലും വേറെയാണെങ്കിലും, ബുക്ക് ലൈസന്‍സ് ആണെങ്കിലും ഉള്ള ഒരു മെയിന്‍ പ്രശ്നം , റോഡ് ടെസ്റ്റ് എടുക്കേണ്ടി വരും എന്നതാണ്. എന്താണ് റോഡ് ടെസ്റ്റ് എന്നു നോക്കാം.

അമേരിക്കന്‍ / ന്യൂജേഴ്സി റോഡ് ടെസ്റ്റ്

ഞാന്‍ ന്യൂജേഴ്സിയില്‍ എടുത്തതുകൊണ്ടാണ് അങ്ങനെ ഹെഡിങ് വച്ചത്. വേറെ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വേറെ മാതിരി ആയിരിക്കാം. നാട്ടില്‍ ഇന്‍ഡ്യന്‍ കാര്‍ ലൈസന്‍സ് എടുക്കണമെങ്കില്‍ അവര്‍ നോക്കുന്നത് നേരെ ഓടിക്കാന്‍ അറിയുമോ എന്നും, H പോലെ വണ്ടിയെടുക്കാന്‍ അറിയുമോ എന്നുമാണ്. ഇവിടെ അമേരിക്കയില്‍ നോക്കുന്നത്, നേരെ വണ്ടിയോടിക്കാന്‍ അറിയുമോ എന്നും, K ടേണ്‍, U ടേണ്‍ എന്നിവ എടുക്കാന്‍ പറ്റുമോ എന്നും, പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ പറ്റുമോ എന്നും ഒക്കെ ആണ്. ഇതൊക്കെ എന്താണ് എന്നു ചുമ്മാ ഗൂഗിള്‍ ചെയ്താല്‍ കിട്ടും. നമ്മുടെ പ്രശ്നം എന്നു പറയുന്നതു വേറെ ചിലതാണ്.

ഒന്നാമതായി അമേരിക്കയില്‍ ഒരു വണ്ടി കിട്ടണം. നാട്ടിലെപ്പോലെതന്നെ ഏത് വണ്ടിയിലും ടെസ്റ്റ് കൊടുക്കാം. ഡ്രൈവിങ് സ്കൂള്‍ വണ്ടി വേണമെന്നില്ല.. ഡ്രൈവിങ് സ്കൂള്‍ വണ്ടി ആണെങ്കില്‍ മെച്ചം അതില്‍ പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ എളുപ്പമാണ് എന്നതാണ്. അവിടെയും ഇവിടെയും ഒക്കെ സ്റ്റിക്കര്‍ ഉണ്ടാകും. വച്ചിരിക്കുന്ന വടി ആ സ്റ്റിക്കര്‍നു അമേരിക്കയില്‍ ഗിയര്‍ മാറ്റല്‍ എന്നൊരു പരിപാടി ഇല്ലാത്തതുകൊണ്ട് വണ്ടി ഓഫ് ആകില്ല. അങ്ങനെ നമ്മള്‍ ഡ്രൈവിങ് സ്കൂള്‍ വണ്ടി അന്വേഷിച്ചാല്‍ പല പല റേറ്റില്‍ ഉണ്ട്. ചിലര്‍ ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിന് 45$ ചോദിക്കും. ടെസ്റ്റ് കൊടുക്കണമെങ്കില്‍ വേറെ 100$. പിന്നെ ടെസ്റ്റ് കഴിഞ്ഞു ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ കത്ത് നില്‍ക്കണമെങ്കില്‍ വേറെ 45$ അങ്ങനെ. 

ഞാന്‍ എടുത്തത് "1 മണിക്കൂര്‍ പരിശീലനം, അത് കഴിഞ്ഞു ടെസ്റ്റിന് വണ്ടി വേണം, എന്നെ ഓഫീസില്‍ നിന്നും കൊണ്ടുപോണം തിരിച്ചു വിടണം" എന്നുള്ള ഒരു കണ്ടിഷന്‍ ആയിരുന്നു. മൊത്തം 135$. പിന്നെ ടെസ്റ്റ് പാസായപ്പോള്‍ ആക്രാന്തം മൂത്ത് ചേട്ടാ എത്ര ചിലവായാലും കുഴപ്പമില്ല ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യൂ എന്നുപറഞ്ഞപ്പോള്‍ പുള്ളി ഒന്നും പറയാതെ ഒരു 45$ കൂടെ വാങ്ങി. അങ്ങനെ മൊത്തം 180$ പൊട്ടി. നാട്ടില്‍ നിന്നും ബുക്ക് ലൈസന്‍സ് കാര്‍ഡ് ലൈസന്‍സ് ആക്കി കൊണ്ട് വന്നിരുന്നെങ്കില്‍ ഈ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു..

രണ്ടാമത്തെ പ്രശ്നം റോഡ് ടെസ്റ്റ് എവിടെയാണ് എന്നുള്ളതാണ്. അമേരിക്കയില്‍ / ന്യൂജേഴ്സിയില്‍ ചിലയിടങ്ങളില്‍ DMV (Department of Motor Vechile) ഓഫീസിനോട് ചേര്‍ന്ന് ടെസ്റ്റ് നടത്താനുള്ള പ്രത്യേക റോഡ് ഉണ്ട്. അതാകുമ്പോള്‍ ടെസ്റ്റ് നടക്കുമ്പോള്‍ വേറെ വണ്ടികള്‍ വരില്ല. അവിടെ തന്നെ പാരല്ലേല്‍ പാര്‍ക്കിങ്, K ടേണ്‍,U ടേണ്‍ ഒക്കെ എടുക്കാന്‍ സ്ഥലമുണ്ട്. എനിക്കു ടെസ്റ്റ് കിട്ടിയതു വേറെ ഒരു സ്ഥലമാണ്. അത് വേണമെങ്കില്‍ നമുക്ക് അവരുടെ വെബ് സൈറ്റില്‍ കയറി മാറ്റാം . പക്ഷേ ഞാന്‍ പിന്നെ പിന്നെ എന്നു വിചാരിച്ച് ചെയ്തില്ല. അപ്പോള്‍ പറഞ്ഞു വന്നത് ,റോഡ് ടെസ്റ്റ് അടിച്ചു കിട്ടിയാല്‍ പെട്ടെന്നു തന്നെ സ്ഥലം നോക്കി അവിടെ ടെസ്റ്റ് റോഡ് ഇല്ലെങ്കില്‍ സ്ഥലം മാറ്റുക. ഓരോ സമയത്തും ഒരു നിശ്ചിത ആളുകള്‍ക്ക് മാത്രമേ റോഡ് ടെസ്റ്റ് നടത്താന്‍ പറ്റൂ. നേരം വൈകിക്കഴിഞ്ഞാല്‍ അവിടെ സ്ലോട്ട് കിട്ടില്ല.

പിന്നെ തോറ്റാലത്തെ കാര്യം. ഒരു പേടിയും വേണ്ട. ലേണേഴ്സ് ആണെങ്കില്‍  വീണ്ടും എഴുതാന്‍ വേറെ പൈസ ഇല്ല. റോഡ് ടെസ്റ്റ് ആണെങ്കില്‍ ഡ്രൈവിങ് സ്കൂള്‍ ടീമുകള്‍ക്ക് വീണ്ടും പൈസ കൊടുക്കേണ്ടി വരും.

2014 ജൂൺ 14, ശനിയാഴ്‌ച

വെള്ളവും വെള്ളക്കാരനും / Water and Whites

അമേരിക്കയെപ്പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി മലയാളി കേള്‍ക്കുന്നതാണ് അവര്‍ "നമ്മള്‍ വെള്ളം ഉപയോഗിച്ചേ ചെയ്യാന്‍ പറ്റു എന്നു വിചാരിക്കുന്ന ഒരു കാര്യം കടലാസ് ഉപയോഗിച്ച് ചെയ്യുന്നവരാണ്" എന്നത്. സാധാരണ ഇത് നാറ്റക്കേസ് ആയതുകൊണ്ട് കേട്ട മലയാളികള്‍ ആരും തന്നെ ചോദിക്കില്ല എന്താ അവര്‍ അങ്ങനെ ചെയ്യുന്നതെന്ന്?. എന്നാല്‍ എല്ലാവരുടെയും മനസില്‍ ആ ചോദ്യം അവശേഷിക്കും.എന്‍റെ മനസ്സിലും അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു. 

ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലത്ത്, കൊള്ളാവുന്ന ഒരു ഉത്തരം ആദ്യം സാധാരണക്കാരന്‍റെ മനസില്‍ തോന്നുക, "പാവങ്ങള്‍ വെള്ളം ഉണ്ടാകില്ല" എന്നതായിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്നപോലെ കാലവര്‍ഷവും തുലാവര്‍ഷവും ഒന്നും അവര്‍ക്ക് ഉണ്ടാകില്ല. അതുകൊണ്ടായിരിക്കും .ജീവിച്ചു പൊയ്ക്കൊട്ടെ... ഇംഗ്ലിഷ് സിനിമകള്‍ ഭൂരിഭാഗവും അതിനെ ശരിവയ്ക്കുന്നതുമാണ്.

പിന്നെ കുറച്ചു കമ്യൂണിസ്റ്റ് ചിന്താഗതികള്‍ നമ്മുടെ തലയില്‍ വരുമ്പോള്‍ തോന്നും. ബ്ലെഡി ബൂര്‍ഷകള്‍, അവന്‍റെയൊക്കെ കാശ് കൈയില്‍ ഉണ്ടെന്ന അഹങ്കാരം. ഇവിടെ കുട്ടികള്‍ പുസ്തകം വാങ്ങാന്‍ പറ്റാതെ വിഷമിക്കുമ്പോള്‍ അവന്മാര്‍ അവിടെ വെള്ളത്തിന് പകരം പേപ്പര്‍ ഉപയോഗിക്കുന്നു.

ഒരുപ്രായത്തില്‍ നമ്മുടെ സംസ്ക്കാരം ,പാരമ്പര്യം എന്നൊക്കെ പറഞ്ഞു ഒരുതരം വികാരം നമ്മുടെ സിരകളില്‍ ഓടിക്കളിക്കും. അന്ന് നമുക്ക് തോന്നും ഓ പാവങ്ങള്‍ അവര്‍ക്ക് വെള്ളം ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നൊന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഉണ്ടായില്ല അതുകൊണ്ടാണ് അവര്‍ പേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത്. അതുപോലെ അവരുടെ പാരമ്പര്യം തുടങ്ങുന്നത് അടുത്ത കാലത്തു കൊളംബസ് ഇന്‍ഡ്യയിലേക്ക് വരുന്ന വഴി  വഴി തെറ്റി അങ്ങോട്ട് ചെന്നതു മുതലാണ്. എന്നാല്‍ നമ്മുടെയോ പേപ്പര്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പു തന്നെയുള്ളതാണ്.

പിന്നെ ഒരു കാലഘട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വെള്ളക്കാരുടെ ഫാന്‍ ആകും. അവരുടെ ജീവിതരീതികളില്‍ നിന്ന്‍ അനാവശ്യമായ എല്ലാം നമ്മള്‍ പിന്തുടരാന്‍ നോക്കും.ഇംഗ്ലിഷില്‍ പല്ലുതേക്കും കുളിക്കും.  ബെര്‍ഗര്‍, KFC ചിക്കന്‍ തുടങ്ങിയ ഭക്ഷണം മാത്രം കഴിക്കും. വേഷം പറയേ വേണ്ട. ഖനിതൊഴിലാളികള്‍ക്ക് വേണ്ടി പെട്ടെന്ന് കീറിപ്പോകാതിരിക്കാന്‍ ഉണ്ടാക്കിയ ജീന്‍സ് ഇട്ടു നമ്മള്‍ കല്യാണത്തിന്  കെട്ടാന്‍ വരെ പോകും. കുട്ടികള്‍ക്ക് ജോണ്‍സണ്‍ആന്ഡ് ജോണ്‍സണ്‍ സാധനങ്ങള്‍ മാത്രം വാങ്ങികൊടുക്കും. മലയാളത്തിലെ  കേട്ടാല്‍ ചെവിപൊട്ടുന്ന നല്ല വാക്കുകള്‍ക്ക് പകരം വെറും 4 അക്ഷരങ്ങള്‍ ഉള്ള അവരുടെ വാക്കുകള്‍ ഉപയോഗിക്കും. അത്യാവശ്യം കാശിന്‍റെ ചിലവ് ഉള്ളതുകൊണ്ടു മാത്രം വെള്ളത്തിന് പകരം കടലാസ് ഉപയോഗിക്കില്ല. ഒരു മാതിരിപ്പെട്ട ആളുകളൊന്നുംതന്നെ ഈയൊരു ഘട്ടത്തില്‍നിന്നും തിരിച്ചുവരില്ല. നമ്മുടെ വിഷയം വേറെയാണ്  ഈ ചിന്താഗതിയില്‍ ഉള്ളവര്‍ വിചാരിക്കുന്നത് പേപ്പര്‍ വെള്ളക്കാര്‍  ഉപയോഗിക്കുന്നത് ഹൈജീന്‍ അഥവാ വളരെ വൃത്തിയുള്ളവരാവാന്‍  വേണ്ടിയാണ് എന്നാണ്.യൂസ് ആന്‍ഡ് ത്രോ ആകുമ്പോള്‍ നമ്മുടെ കൈയ്യില്‍ ഒന്നും പറ്റുകയില്ല. അങ്ങനെ നമ്മള്‍ ഹൈജീന്‍ ആകും. മുഴുവനായും പേപ്പര്‍ കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കരുത്. ഹൈജീന്‍ കൈക്കാണ് വേണ്ടത്.

എന്‍റെ മനസ് വളരെ നിഷ്കളങ്കമായതുകൊണ്ട് ഞാന്‍  ആദ്യം വിചാരിച്ചത് പാവങ്ങള്‍ വെള്ളം ഇല്ലാഞ്ഞിട്ടായിരിക്കും എന്നുതന്നെയാണ്. പിന്നെയാണ് ആലോചിച്ചത് അവിടെ മഞ്ഞു വീഴുന്ന സ്ഥലമല്ലേ. ഇഷ്ടം പോലെ വെള്ളം ഉണ്ടാക്കാമല്ലോ. പക്ഷേ അങ്ങിനെയാകുമ്പോള്‍ ഒരു കുഴപ്പം ഉണ്ട്. മഞ്ഞു ഉരുക്കിവെള്ളമാക്കുമ്പോള്‍ ചൂട് ഒരു പ്രശ്നമാണ്. കറെക്റ്റ് ചൂട് അല്ലെങ്കില്‍ തണുത്തു വിറയ്ക്കും അല്ലെങ്കില്‍ പൊള്ളിച്ചാകും. ആയുധം വച്ചുള്ള കളിയായതുകൊണ്ടും സ്ഥലം വളരെ സെന്‍സിറ്റീവ് ആയതുകൊണ്ടും ആരും അങ്ങനെ ഒരു പരീക്ഷണം ചെയ്തിട്ടുണ്ടാവില്ല..

വെള്ളമില്ലാഞ്ഞിട്ടാണൊ അതോ വെള്ളക്കാരന്‍റെ അഹങ്കാരമാണോ എന്നു എനിക്കു ഒരു സംശയം വന്നത് തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയപ്പോള്‍ ആണ്. തമിഴ്നാട്ടില്‍ കഴുകാന്‍ പോയിട്ട് കുടിക്കാന്‍ പോലും വെള്ളമില്ല. പക്ഷേ എന്നിട്ടും അവര്‍ പേപ്പര്‍ ഉപയോഗിക്കുന്നില്ല. കിലോമീറ്ററുകള്‍ നടന്ന്‍ കുടത്തില്‍ വെള്ളം കൊണ്ട് വന്നു ഉപയോഗിക്കും. അപ്പോള്‍ വെള്ളമല്ല പ്രശ്നം.

അങ്ങനെ ആ സംശയം അതുപോലെ നിന്നു. അതിനു ഒരു പരിഹാരം ആകും എന്നു തോന്നിയത് ആദ്യമായി അമേരിക്കയില്‍ പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ആയിരുന്നു. പക്ഷേ മുന്പെ അമേരിക്കയില്‍ പോയവന്‍മാര്‍ "അളിയാ കപ്പ് മറക്കേണ്ട" എന്നു പറഞ് കപ്പ് എടുപ്പിച്ചപ്പോള്‍ ഒരു വലിയ സംശയത്തിനുള്ള ഉത്തരം കിട്ടാനുള്ള വഴിയടഞ്ഞു. അമേരിക്കയില്‍  ചെന്നപ്പോള്‍ അവിടെ വെള്ളം സുലഭമായി കിട്ടുന്നു. എല്ലാ പൈപ്പിലും ചൂടുവെള്ളവും തണുത്ത വെള്ളവും വരും.അതിന്‍റെ നോബ് ഒന്നു അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടും കൂടി മിക്സ് ആയി നമുക്ക് ആവശ്യമായ ചൂടില്‍ വരും. എന്നിരുന്നാലും ഞാന്‍ നേരെ ഒരിയ്ക്കലും വെള്ളം ഉപയോഗിച്ചിട്ടില്ല. ചൂട് വെള്ളവും കൂടി വരുന്ന പൈപ്പല്ലേ, എല്ലാം യന്ത്രമാണല്ലോ, അഡ്ജസ്റ്റ്മെന്‍റ് ഒന്നു പാളിയാല്‍  പിന്നെ സ്വാഹാ... എന്നു പറയേണ്ടി വരും. വളരെ സമയം എടുത്ത് കപ്പില്‍ എടുത്ത് ചൂട് നോക്കി മാത്രം ഉപയോഗിച്ചു.

പക്ഷേ ഇത്തവണ H1B വിസയില്‍ ആയതുകൊണ്ട് കുറെ കാലം നില്‍ക്കണം. അപ്പോള്‍ എന്ത് ചെയ്യും എന്നൊരു ചോദ്യം ആദ്യം മനസില്‍ ഉയര്‍ന്നു വന്നെങ്കിലും കപ്പ് എന്നൊരു ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ...

അങ്ങനെ അമേരിക്കയില്‍ വന്ന്‍ താമസിക്കുന്നത് കമ്പനി വക ഗസ്റ്റ് ഹൌസില്‍ ആണ്. ഗസ്റ്റ് ഹൌസ് എന്നു പറഞ്ഞാല്‍ ഒരു അമേരിക്കന്‍ സായിപ്പിന്‍റെ നാടന്‍ വീട്. ഇവിടെ കുറച്ചുനാള്‍ താമസിച്ചപ്പോഴാണ് ഒരു ബള്‍ബ് മിന്നിയതും "എന്തുകൊണ്ട് പേപ്പര്‍" എന്നതിന് ഒരു ഉത്തരം കൂടി കിട്ടിയതും.

ഇവിടെ അമേരിക്കയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും തണുപ്പാണ്. നന്നായിട്ട് മഞ്ഞും വീഴും. അങ്ങനെയുള്ള രാജ്യത്തെ വീടുകള്‍ പണിയാന്‍ മരമാണ് നല്ലത്. അതുപോലെ വീടുകളുടെ മേല്‍ക്കൂര നമ്മുടെ നാട്ടിലെ ഓട് വീടുകളുടെപോലെ  കൂര്‍ത്തിരിക്കും.മഞ്ഞു വീണാല്‍ താഴോട്ട് ഇഴുകിപ്പോരാനായിരിക്കും. ഇവിടെ ന്യൂജേഴ്സിയില്‍ എവിടെനോക്കിയാലും  മരങ്ങള്‍ കാണാം . തണുപ്പില്‍ നിന്നു രക്ഷപ്പെടുകയും ചെയാം, ചിലവും കുറവ്, അതായിരിക്കാം എല്ലാ വീടുകളും ഇവിടെ മരം ഉപയോഗിച്ചു മാത്രം ഉണ്ടാക്കിയിരിക്കുന്നതിന്‍റെ കാരണം. ഭൂരിഭാഗം വീടുകള്‍ക്കും ബേസ്മെന്‍റ് എന്നു പറയുന്ന അണ്‍ഡര്‍ഗ്രൌണ്ട് ഉള്‍പ്പെടെ 2-3 നിലകള്‍ കാണും. മൊത്തം മരം എന്നു പറയുമ്പോള്‍ ചുമര്‍ ഉള്‍പ്പെടെ മരം. അതായത് കേരളത്തിലെ പഴയ തറവാടുകളില്‍ കാണുന്നപോലെ മരത്തിന്‍റെ തട്ട് ഇട്ട മേല്‍ക്കൂര അതിന്‍റെ മുകളില്‍ ഒരു നില. അമേരിക്കയില്‍ ബേസ്മെന്‍റിനു മുകള്‍ത്തട്ട് വരെ മരത്തിലാണ് പണിയുന്നത്. അതായത് ഒന്നാം നിലയുടെ അടിഭാഗം മരമാണ് എന്നര്‍ത്ഥം. ആ ഒന്നാം നിലയിലാണ് നമ്മുടെ "വെള്ളമോ കടലാസോ" എന്ന തര്‍ക്കബാധിത മുറി സ്ഥിതിചെയ്യേണ്ടത്.

അങ്ങനെ മരത്തിന് മുകളില്‍ ടൈല്‍സ് വിരിച്ച് പണിയുന്ന മുറിയില്‍ നമ്മള്‍ വെള്ളം ഉപയോഗിച്ചാല്‍, ആ വെള്ളം ടൈല്‍സിന് ഉള്ളിലൂടെ ഇറങ്ങി മരത്തില്‍ വീണ് മരം ദ്രവിച്ചുപോയാല്‍ ആര് സമാധാനം പറയും? നിങ്ങള്‍ തന്നെ പറയൂ പേപ്പര്‍ അല്ലേ നല്ലത്?

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചുടല വരെ ഇല്ലെങ്കിലും സ്കൂളില്‍ പോകുമ്പോള്‍ ആ ശീലം വേണ്ടേ? അങ്ങനെ ഇഷ്ടികയില്‍ പണിത സ്കൂളിലും പേപ്പര്‍ മാത്രം.സ്കൂളുള്‍ ശീലിച്ചത് ഇനിയിപ്പോള്‍ ജോലിസ്ഥലത്ത് മാറ്റാന്‍ പറ്റുമോ? അതൊരിക്കലും പറ്റില്ല. അങ്ങനെ കോണ്‍ക്രീറ്റ് കൊണ്ട് പണിത കമ്പനിയിലും പേപ്പര്‍. അങ്ങനെ പേപ്പര്‍ പേപ്പര്‍ സര്‍വത്ര...

തണുപ്പ് കൂടിയിട്ടാണ് വീടുകള്‍ മരം കൊണ്ട് പണിയുന്നത് എന്നു പറഞ്ഞു. പക്ഷേ എന്തുകൊണ്ട് കമ്പനികള്‍ ,സ്കൂളുകള്‍ ,ഷോപ്പിങ് മാളുകള്‍  തുടങ്ങിയവ കോണ്‍ക്രീറ്റ് കൊണ്ട് പണിയുന്നു.അവിടെ തണുപ്പില്ലേ? അതിനു ഉത്തരം കിട്ടിയിട്ടില്ല. കിട്ടിയാല്‍, ഇവിടെതന്നെ പോസ്റ്റും.

2014 ജൂൺ 7, ശനിയാഴ്‌ച

NO166-JOY-16

NO-1-NO-JOY-16
ആരും പേടിക്കേണ്ടാ രഹസ്യകോഡൊന്നുമല്ല. അമേരിക്കയിൽ വന്നതിനുശേഷമുള്ള വെറും ജാഡ. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. നമ്മളായിട്ട് എന്തിനാ കുറക്കുന്നത്? നടുക്കീക്കോടെ ഒന്ന് സൈക്കിൾ ചവിട്ടാം എന്ന് തീരുമാനിച്ചു.

ഒരു മാതിരി ലാൻഡ്‌ ഫോണുകളുടെ ഒക്കെ ഡയൽ പാഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം. എന്തിനാ അതെന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മയുടെ വീട്ടിൽ വച്ച് ഞാൻ ആദ്യം ഫോണ്‍ കണ്ടപ്പോൾ തന്നെ മനസ്സിൽ വന്ന ചോദ്യമാണ്. അവിടെ എന്നെക്കാൾ കുറച്ചു വലിയ ചേട്ടന്മാർ ഉൾപ്പെടെ എല്ലാവരും ഫോണ്‍ വന്നാൽ എടുക്കും. ഞാൻ പിന്നെ ചെവിയിൽ ഷോക്ക് അടിക്കേണ്ടല്ലോ എന്ന് കരുതി മാറി നിൽക്കും. ഫോണ്‍ എടുക്കാൻ അസിസ്റ്റന്റ്‌സ് കൊറേയുള്ളപ്പോൾ എന്തിനാ പിന്നെ ഞാൻ. അതുകൊണ്ട് എന്റെ വിചാരം അവർക്കെല്ലാം അതിൽ എന്തിനാ ഇംഗ്ലീഷ് എഴുതിയിരിക്കുന്നത് എന്ന് അറിയാം എന്നായിരുന്നു. വെറുതെ നമ്മൾ ചോദിച്ചു വില കളയേണ്ട കാര്യമില്ലല്ലോ.

പിന്നെ വീട്ടിൽ ഫോണ്‍ വന്നപ്പോഴും ആ ചോദ്യം ചോദ്യമായി തുടർന്നു. നാട്ടിൽ ആണെങ്കിൽ ഞങ്ങൾക്ക് ഫോണ്‍ കിട്ടുമ്പോൾ വേറെ അധികം പേർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് അടുത്തുള്ള കുറെ വീട്ടുകാർ ഞങ്ങളുടെ ഫോണ്‍ നമ്പർ ആണ് ഉപയോഗിക്കുന്നത്. അവർക്ക് ഫോണ്‍ വരുമ്പോൾ അവരെ അറിയിക്കുക, അത്യാവശ്യം മറ്റുള്ളവർക്ക് ഡയൽ ചെയ്തുകൊടുക്കുക തുടങ്ങി ഒരു ചെറിയ ഫോണ്‍ ഓപ്പറേറ്റർ ആയി നിൽക്കുമ്പോൾ എങ്ങിനെ ആരോടെങ്കിലും അതിൽ ഇംഗ്ലീഷ് എന്തിനാ എഴുതിയത് എന്ന് ചോദിക്കാൻ പറ്റോ?

ആദ്യമായി ഒരു ഉത്തരം കിട്ടിയത് മൊബൈൽ ഫോണിൽ ഇംഗ്ലീഷ് SMS അയക്കുന്നത് കണ്ടപ്പോഴായിരുന്നു. എന്തൊരു ആശ്വാസമായിരുന്നു അത് കണ്ടപ്പോൾ. അപ്പോൾ തന്നെ വീട്ടിൽ വന്നു ലാൻഡ്‌ ഫോണിൽ നിന്നും sms ടൈപ്പ് ചെയ്തു നോക്കിയെങ്കിലും send ബട്ടണ്‍ കാണാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. അപ്പോഴും പാതി സംശയം ബാക്കി.

അത് ഏറെക്കുറെ മാറിയത് സോഫ്റ്റ്‌ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ആയിരുന്നു. ആദ്യം വർക്ക്‌ ചെയ്ത അമേരിക്കൻ കമ്പനിയുടെ വെബ്‌സൈറ്റിൽ 1-888-9DOTNET എന്ന് പറഞ്ഞു ഒരു ടോൾഫ്രീ നമ്പർ കിടക്കുന്നു. ഒന്നും മനസിലായില്ല. അവിടെ ജോലി ടെക്നിക്കൽ സപ്പോർട്ട് ആയതുകൊണ്ട് കൊറേ പേർക്ക് ഈ നമ്പർ കൊടുത്തിട്ടുണ്ട്. ഭാഗ്യത്തിന് ആരും ഈ നമ്പർ എങ്ങിനെ വിളിക്കും എന്ന് ചോദിച്ചിട്ടില്ല. ആ വല്ല കമ്പ്യൂട്ടർ അപ്ലിക്കേഷൻ വഴി അവർ  എങ്ങിനെയെങ്കിലും വിളിച്ചോളും എന്നൊരു സമാധാനമായിരുന്നു. അന്ന് ഇന്റർനെറ്റ്‌ ഇന്നത്തെപ്പോലെ കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ടും, കമ്പനി ഇന്റർനെറ്റ്‌ വഴി നമ്മൾ സെർച്ച്‌  ചെയ്‌താൽ ഇതു പോലും അറിയാത്തവനാണോ ഇവൻ എന്ന് കരുതി കമ്പനിക്കാർ പിടിച്ചു പുറത്താക്കുമോ എന്നൊരു പേടിയുള്ളതുകൊണ്ടും അധികം റിസർച്ച് ചെയ്യാൻ പോയില്ല.

അങ്ങിനെ കാലം കടന്നുപോയി. അത് അറിയാഞ്ഞിട്ടു എട്ടിന്റെ പണി കിട്ടിയത് ഓർക്കാപ്പുറത്തായിരുന്നു. എന്റെ ഇ മെയിൽ ഡൌണ്‍ ആയി. ഇനി മെയിൽ കിട്ടണമെങ്കിൽ പ്രൊവൈഡറുടെ ടോൾഫ്രീ നമ്പർ വിളിക്കണം. നാലാം നിലയിൽ നിന്നും വീണാലും നാലുകാലിൽ നില്ക്കുന്നതുകൊണ്ട് നെറ്റ്‌വർക്ക് പിള്ളേരെക്കൊണ്ട് വിളിപ്പിച്ചു. ഇതെല്ലാം നിന്റെ പണിയല്ലേ നിന്റെ പണി ഞാൻ ചെയ്‌താൽ എന്റെ 2 ബഗ് നീ ഫിക്സ് ചെയ്യുമോടാ എന്നുള്ള ചോദ്യത്തിൽ അവന്മാർ വീണുപോയി.

എന്തായാലും അതോടുകൂടി അതൊന്നു അറിയാൻ  തീരുമാനിച്ചു.സംഗതി സിമ്പിൾ ആണ്. ആദ്യം ഇത് എക്സ്ചേഞ്ച് അറിയാൻ വേണ്ടി ഉപയോഗിച്ചതാണ്. പിന്നെ ആളുകൾ നമ്പറുകൾ എളുപ്പം ഓർക്കാൻ വേണ്ടി ഉപയോഗിച്ചു തുടങ്ങി. അവസാനം മൊബൈലിൽ sms അയക്കാനും. അന്ന് തീരുമാനിച്ചതാണ് ഇനി അടുത്ത നമ്പർ എടുക്കുമ്പോൾ ഇതുപോലത്തെ ഒരെണ്ണം എടുക്കണം എന്ന്.

ഇന്ത്യയിൽ അതിന് ഒരു ചാൻസും ഇല്ല. ഇവിടെ അമേരിക്കയിൽ ആളുകൾ ഫോണ്‍ നമ്പറുകൾ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ വച്ച് എഴുതുന്ന പതിവുണ്ട്. അതുകൊണ്ട് ഇത്തവണ അങ്ങനത്തെ ഒരു നമ്പർ എടുത്തു. ഇത് ഗൂഗിൾ വോയിസ്‌ എന്ന സർവീസ് വഴി എടുത്തതാണ്.ഇനി ശരിക്കും ഉള്ള സിം എടുക്കുമ്പോൾ ഇതിനോട് ലിങ്ക് ചെയ്യണം. അങ്ങനെ ഇത് എന്റെ അമേരിക്കൻ നമ്പർ ആകും

ശരിക്കും നമ്പർ 661-665-6916
അക്ഷരീകരിച്ചു എഴുതിയാൽ NO166-JOY16
വേറെ രീതിയിൽ എഴുതിയാൽ NO1-NO-JOY-16

ഓർക്കാൻ എളുപ്പമുണ്ട് അത്രയേ ഉള്ളു...

നിങ്ങളുടെ ഇപ്പോൾ നിലവിൽ ഉള്ള നമ്പർ എങ്ങിനെ ജാഡീകരിക്കാം എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഡീ താഴത്തെ കൊളുത്ത് ഒന്ന് പോയി നോക്കിയേര്...
http://www.internetmarketingninjas.com/seo-tools/phone-number-spell/

അമേരിക്കക്കാരുടെ കൊള്ളാവുന്ന ഒരു രീതിയാണ്‌ ഇത്. ഇന്ത്യക്കാരുടെ ഒരു സ്വഭാവം വച്ച് അമേരിക്കക്കാരുടെ കൈയിൽ നിന്നും ഒരിക്കലും ഇങ്ങനത്തെ നല്ലത് എടുക്കില്ല. ഡ്രെസ്സൊ, ഭക്ഷണശീലങ്ങളോ, 4 ലെറ്റർ ഉള്ള വാക്കുകളോ ആണെങ്കിൽ എപ്പോ എടുത്തു എന്ന് ചോദിച്ചാൽ മതി.

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ @ 2012

The customs of arranged Christian marriage in early years of 2nd decade of 21 century

ഇത് എഴുതിയിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട ഭാഗത്ത് വച്ച് 2012 സെപ്റ്റംബര്‍ 16നു നടന്ന എന്‍റെ അറേഞ്ച്ഡ് മാര്യേജ് ആധാരമാക്കിയാണ്. സ്ഥലവും ,സമയവും അനുസരിച്ചു ചടങ്ങുകള്‍ക്ക് മാറ്റം വരാം,

ആമുഖം /Purpose of post

21-ആം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ സുറിയാനി കത്തോലിക വിഭാഗത്തില്‍ നടക്കുന്ന കല്യാണത്തിന്‍റെ നടപടി ക്രമങ്ങള്‍ ഭാവിതലമുറക്ക് അറിയാന്‍ വേണ്ടി എഴുതാന്‍ കാരണം ഞങ്ങളുടെ ഒരു ബന്ധു കല്യാണ CD ചോദിച്ചതാണ്. അവര്‍ കുറെകാലമായി മുംബൈയില്‍ ആണ്. അവരുടെ മോളുടെ കല്യാണം നാട്ടില്‍ വച്ച് നടത്തുന്നതിന് അവര്‍ക്ക് ,കല്യാണത്തിന്‍റെ നടപടിക്രമങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് CD ചോദിച്ചതു. ഇപ്പോഴുള്ളവര്‍ക്ക് അറിയില്ലെങ്കില്‍ ഭാവിയില്‍ വരുന്നവര്‍ക്ക് ഒട്ടും അറിയില്ല.

പഴയ കര്‍ന്നോര്‍മാര്‍ പറയുന്നതു കേട്ടിട്ടുണ്ട് അന്നൊക്കെ കല്യാണം 3 ദിവസമായിരുന്നത്രെ.പക്ഷേ ആ 3 ദിവസം എന്തൊക്കെയാണ് ചെയ്യുന്നത് എന്നു അറിയാന്‍ പ്രത്യേകിച്ചു വഴികള്‍ ഒന്നുമില്ല.  ഇനി ഒരു 10 കൊല്ലം കഴിഞ്ഞാല്‍ എന്തൊക്കെയാണവോ മാറുക.

പങ്കാളിയെ തിരയല്‍ / Selection

പണ്ടൊക്കെ ബ്രോക്കര്‍മാര്‍ അഥവാ മൂന്നാന്‍ എന്നറിയപ്പെടുന്ന കൂട്ടരാണ് പെണ്ണിന്‍റെയും ,ചെറുക്കന്റെയും വീട്ടുകാരെ കൂട്ടിമുട്ടിച്ചിരുന്നത്. ഒന്നുകില്‍ വീട്ടുകാര്‍ ബ്രോക്കറെ വിളിച്ച് ബയോഡാറ്റ കൊടുക്കും അല്ലെങ്കില്‍ ബ്രോക്കര്‍മാര്‍ തേടിപ്പിടിച്ചു അന്വേഷിച്ചു വരും. ബയോഡാറ്റ എന്നത് വളരെ ഇംപോര്‍ട്ടന്‍റ് സാധനമാണ് . അതില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഒരു മാതിരിപ്പെട്ട എല്ലാ ഡീറ്റൈല്‍സ് ഉണ്ടായിരിക്കണം. ഉയരം, തൂക്കം, വീട്ടുകാരുടെ വിവരങള്‍, എന്താണ് പഠിച്ചത് ,എവിടെയാണ് പഠിച്ചത് മുതലായ പഠിപ്പ് വിവരങള്‍ ,ജോലിസംബന്ധമായ വിവരങള്‍ ,വിദേശത്താണെങ്കില്‍ എന്തു ടൈപ്പ് വിസയാണ് തുടങ്ങിയവയാണ് സാധാരണ ഉണ്ടായിരിക്കുന്ന വിവരങള്‍.

21ആം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ അവസാനത്തോടുകൂടി ഇന്‍ഡ്യയില്‍ ഉണ്ടായ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച വിവാഹ ആലോചനകളെയും ബാധിച്ചു. കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ വഴി പങ്കാളിയെ തേടിത്തുടങ്ങി .keralamatrimony.com , chavaramatrimony.com ,www.bethlehemmatrimonial.com തുടങ്ങിയവയാണ് മുന്‍നിരയില്‍ ഉള്ള സൈറ്റുകള്‍. .ശരാശരി RS 3000/- ആണ് ഈ സൈറ്റുകളില്‍ ഒരു പ്രൊഫൈല്‍ ഒരു കൊല്ലം ഇടുന്നതിനുള്ള ഫീസ്.

ബ്രോക്കര്‍മാരും ഈ അവസരം മുതലെടുക്കുന്നു. മുന്‍പൊക്കെ അവര്‍ക്ക് ഒരു ബാഗ് നിറയെ ഫോട്ടോകളും , ബയോഡാറ്റകാളും കൊണ്ട് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ അവര്‍ മാട്രിമോണി സൈറ്റില്‍ ഉള്ള ID മാത്രം കൊണ്ട് നടന്നാല്‍ മതി. സൈറ്റുകള്‍ വളരെയധികം ഉണ്ടായിട്ടും ബ്രോക്കര്‍ എന്ന വര്‍ഗം ഇല്ലാതാകാത്തത്തിന് കാരണം ബ്രോക്കര്‍മാര്‍ പുറകെ നടന്ന്‍ രണ്ടു കൂട്ടരെയും കല്യാണം കഴിക്കാന്‍ പ്രേരിപ്പിക്കും. സൈറ്റുകള്‍ ചുമ്മാ കുറച്ചു പ്രൊഫൈലുകള്‍ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് പരസ്യവും ,ഇന്‍ഷുറന്‍സ് ഏജന്‍റും തമ്മിലുള്ള വ്യത്യാസം.

ഇതൊക്കെ നമ്മളെപ്പോലെ ലൈന്‍ അടിച്ചു വിജയിക്കാന്‍ പറ്റാത്തവരുടെ കാര്യം. ലൈന്‍ അടിച്ചു വിജയിക്കുകയാണെങ്കില്‍ ഈ ഘട്ടം അപ്രസക്തമാണ് കാരണം അവര്‍ ഓള്‍റെഡി പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. മുന്‍പൊക്കെ പ്രേമിച്ചു കല്യാണം കഴിക്കുക എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ എന്തായാലും എതിര്‍ക്കും. പക്ഷേ ഇപ്പോള്‍ ആളുകളുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ ചിന്തകള്‍ മാറിതുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും അനുകൂലിക്കുന്നു.

പെണ്ണ് / ചെക്കന്‍ കാണല്‍ / Interview

ബ്രോക്കര്‍ കാണിച്ചുതന്ന, അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് വഴി കണ്ടുപിടിച്ച ഒരു പങ്കാളി തല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നതാണെകില്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പെണ്ണുകാണല്‍ അഥവാ പരസ്പരം ഇന്‍റര്‍വ്യു ചെയ്യല്‍.

ആദ്യം ചെറുക്കന്‍റെ വീട്ടില്‍ നിന്നും ചെറിയ ഒരു സംഘം പെണ്ണുകാണലിനായി പെണ്ണിന്‍റെ വീട്ടിലെത്തുന്നു. സാധാരണയായി ചെറുക്കന്‍ മാതാപിതാക്കളോത്തോ, അല്ലെങ്കില്‍ സുഹൃത്തുമോത്തോ ആണ് കാണാന്‍ വരുന്നത്. ചെറുക്കന് വിദേശത്താണ് ജോലിയെങ്കില്‍ ചെറുക്കന്‍ ഇല്ലാതെയും ഈ കാണല്‍ നടക്കാം.ചില വിരളം സാഹചര്യങ്ങളില്‍ പെണ്ണിന്‍റെ ജോലിസ്ഥലത്ത് വച്ചും ഈ പെണ്ണുകാണല്‍ നടക്കാറുണ്ട്. ഇതിലെ പ്രധാന ചടങ്ങ് ചെറുക്കനും പെണ്ണും മാത്രമായുള്ള കൂടിക്കാഴ്ചയാണ്. ബയോഡാറ്റയില്‍ കണ്ട വ്യക്തി തനിക്ക് ശരിക്കും ഇണങ്ങിയതാണോ എന്നു വിലയിരുത്തുന്നത് ഈ സംസാരത്തിലാണ്.

രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ ചെറുക്കന്‍റെ വീട് കാണുന്ന പരിപാടിയാണ്. കൂട്ടത്തില്‍ ചെറുക്കനെയും കാണും. പെണ്ണിന്‍റെ വീട്ടില്‍ നിന്നുള്ള ഒരു ചെറു സംഘം ചെറുക്കന്‍റെ വീട്ടിലേക്ക് പോകുന്നു. സാധാരണയായി പെണ്ണിന്‍റെ മാതാപിതാക്കളും, ഇരുവരുടെയും വീട്ടില്‍നിന്നുള്ള പ്രതിനിധികളും ഉണ്ടായിരിക്കും. ഇവര്‍ ചെറുക്കന്‍റെ വീടും ചുറ്റുപാടുകളും കണ്ടു വിലയിരുത്തുന്നു. കാരണം പെണ്കുട്ടി ഇനി ആ വീട്ടിലാണല്ലോ താമസിക്കാന്‍ പോകുന്നത്.

രണ്ടാം ഘട്ടവും വിജയകരമായാല്‍ പിന്നെ ചെറുക്കന്‍റെ വീട്ടില്‍നിന്നും വലിയൊരു സംഘം പെണ്ണിന്‍റെ വീട്ടിലേക്ക് വരുന്നു. അതില്‍ ചെറുക്കന്‍റെ മാതാപിതാക്കളുടെ അപ്പനമ്മമാരും, എല്ലാ സഹോദരങ്ങളും അവരുടെ മക്കളും ഉള്‍പ്പെടും. അതുപോലെതന്നെ പെണ്ണിന്‍റെ കൂടുതല്‍ ബന്ധുക്കള്‍ ഈ ചടങ്ങിന് സംബന്ധിക്കും. സാധാരണയായി ഈ ഘട്ടത്തില്‍ റിജക്ഷന്‍ റേറ്റ് കുറവാണ് കാരണം രണ്ടു കൂട്ടര്‍ക്കും ഒരു തവണയെങ്കിലും ഇഷ്ട്ടപ്പെട്ടിട്ടാണ് ഈ ഘട്ടത്തില്‍ എത്തുന്നത്.ബന്ധുക്കള്‍ക്ക് പരസ്പരം അറിയാന്‍ ഇത് ഉപകരിക്കുന്നു. സാധാരണയായി കല്യാണം നടക്കുന്നതു ഒരേ ജില്ലയില്‍ നിന്നുള്ളവര്‍ തമ്മിലാണെങ്കില്‍ ചെറുക്കന്റെയും ,പെണ്ണിന്റെയും ധാരാളം ബന്ധുക്കള്‍ തമ്മില്‍ മുന്‍പരിചയം കാണും .അങ്ങനെ പരസ്പരം കൂടുതല്‍ അറിയാന്‍ കഴിയും. 

ഉറപ്പിക്കല്‍ / Engagement

ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതു ചെക്കന്‍റെ വീട്ടിലാണ്.പണ്ടൊക്കെ ഇത് ചെറിയ ചടങ്ങായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് വളര്‍ന്ന് 100 പേര്‍ വരെ പങ്കെടുക്കുന്ന ചടങ്ങായി മാറി. മെയിന്‍ ആയി പെണ്ണിന്‍റെ വീട്ടുകാരും ചെറുക്കന്‍റെ വീട്ടുകാരും കടലാസില്‍ അവരവരുടെ ഡീറ്റൈല്‍സ് എഴുതി പരസ്പരം കൈമാറുന്നു. ചേട്ടാ ഞാന്‍ മൊബൈലില്‍ എഴുതിതരാം എന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. കടലാസില്‍ എഴുതുന്നതു ചടങ്ങാണുപോലും .ചൈനക്കാര്‍ കടലാസ് കണ്ടു പിടിച്ചില്ലെങ്കില്‍ ഇവര്‍ കല്യാണം കഴിക്കാതിരിക്കുമോ എന്തോ?

അതുപോലെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചടങ്ങാണ് ചെറുക്കാന്‍ ഒരു മൊബൈല്‍ പെണ്ണിന് സമ്മാനമായി കൊടുക്കല്‍. ഇപ്പോള്‍ കുറച്ചുപേര്‍ ജാടക്ക് ചെയ്യുന്ന ഈ ചടങ്ങ് എന്നാണാവോ ഒരു നിര്‍ബന്ധിത ചടങ്ങാവുന്നത്. മിക്കവാറും കടലാസ് കണ്ടു പിടിച്ച കാലത്ത് എഴുതല്‍ ഒരു ഓപ്ഷനല്‍ ചടങ്ങായിരുന്നിരിക്കാം.

കഴിഞ്ഞ ഒരു ചടങ്ങിലും പെണ്ണിന് അവള്‍ ഇനി കഴിയാന്‍ പോകുന്ന വീടോ ചുറ്റുപാടുകളോ കാണാനുള്ള ഭാഗ്യമില്ല. കുറച്ചു പുരോഗമന ചിന്താഗതിക്കാരാണെങ്കില്‍ ഉറപ്പിക്കലിന് പെണ്ണിനെ ചെക്കന്‍റെ വീട്ടിലേക്ക് കൊണ്ടുവരും. 2010 വരെ ഇങ്ങനെ ഒരു പരിപാടി കേട്ടുകേള്‍വി പോലുമില്ല. ഇപ്പോള്‍ കുറച്ചുകൂടി സ്വാതന്ത്രം സ്ത്രീകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ആദ്യമായി മണിയറയില്‍ വെച്ചു അപ്പന്‍ പറഞ്ഞുറപ്പിച്ച പെണ്ണിനെ കണ്ട 1950നു മുന്‍പുള്ള വല്ല കാര്‍ന്നോര്‍മാരും പെണ്ണിന്‍റെയോ ചെക്കന്‍റെയോ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ പെണ്ണിനെ ചെക്കന്‍റെ വീട് കല്യാണത്തിന് മുന്പ് കാണിക്കില്ല.

പ്രൊഫെഷനല്‍ ഫോട്ടോയെടുക്കല്‍ ഈ ചടങ്ങിന് സാധാരണ ഉണ്ടാകാറില്ല. എല്ലാവരുടെയും കൈയ്യില്‍ ക്യാമറകളും, ക്യാമറയുള്ള മൊബൈലുകളും ഉള്ളതുകൊണ്ടു ബന്ധുജനങ്ങളാണ് ഈ ചടങ്ങിന് ഫോട്ടോ എടുക്കുന്നത്.

സ്ത്രീധനം / Dowry

പണ്ടൊക്കെ സ്ത്രീധനം കണക്ക് പറഞ്ഞു വാങ്ങുന്ന പരിപാടി ആയിരുന്നു. "പത്തുപവനും, 50000 രൂപയും ഇല്ലെങ്കില്‍ താലി കെട്ട് നടക്കില്ല" എന്നൊക്കെ പണ്ട് കല്യാണം ഉറപ്പിക്കുന്ന വേദികളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. ആരും ചോദിക്കുന്നില്ല. പക്ഷേ മിക്കവാറും എല്ലാവരും പെണ്ണിന് ഇത്രക്ക് ഷെയര്‍ ഉണ്ട് എന്നെല്ലാം പറയും.

പ്രീകാന 

ഉറപ്പിക്കലിനുശേഷം കൃസ്ത്യന്‍ കത്തോലിക്ക വിഭാഗതില്‍ ഉള്ള മറ്റൊരു ചടങ്ങാണ് പ്രീകാനാ കോണ്‍ഫറണ്‍സ് കൂടുക എന്നത്. ഇത് രൂപത അടിസ്ഥാനത്തില്‍ നടത്തുന്ന ത്രിദിന ക്യാമ്പ് ആണ്. കല്യാണം കഴിക്കാന്‍ പോകുന്നവരെ അദ്ധ്യാത്മികമായും ,ഭൌതികമായും ഒരുക്കുക എന്നതാണു ഇതിന്‍റെ ലക്ഷ്യം.ഓരോരോ വിഷയങ്ങളില്‍ പ്രവീണ്യം നേടിയിട്ടുള്ള സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇതില്‍ ക്ലാസുകള്‍ എടുക്കും.നിയമവും, വൈദ്യവും കുട്ടികളെ പരിപാലിക്കലും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ദൈവീകത്തോടൊപ്പം പഠിപ്പിക്കും. 

അതുപോലെ നിശ്ചയം കഴിഞ്ഞിരിക്കുന്ന ആണും പെണ്ണും ഉണ്ടെങ്കില്‍ അവര്‍ക്ക് ഇടവേളകളില്‍ പരസ്പരം സംസാരിക്കാം സാധിക്കും. അങ്ങനെ വേര്‍പ്പെട്ട നിശ്ചയങ്ങള്‍ ഉണ്ട്. ഒരു വശത്തുനിന്നു ചിന്തിച്ചാല്‍ ഇത് നല്ലതാണ് .പരസ്പരം മനസിലാക്കി കല്യാണത്തിന് മുന്പെ പിരിയാം. അതുപോലെ കല്യാണം ഉറപ്പിക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. അങ്ങനെ പങ്കെടുത്ത് അവിടെ വച്ച് പരിചയപ്പെട്ടു കല്യാണം കഴിച്ച ആളുകളും ഉണ്ട്. 

കത്തോലിക്ക സഭ ഇക്കാലത്ത് നടത്തുന്ന ചുരുക്കം ചില നല്ലകാര്യങ്ങളില്‍ ഒന്നാണ് ഈ കോഴ്സ്.ഈ കോഴ്സ് പാസാകാതെ കത്തോലിക്ക പള്ളിയില്‍വെച്ചു വിവാഹം നടത്തികൊടുക്കില്ല. ഇത് പാസായ സര്‍ട്ടിഫിക്കറ്റ് വരന്‍റെ ഇടവകയില്‍ കൊടുത്താലേ മനസമ്മതം നടത്താന്‍ ആവശ്യമായ കുറി /ലെറ്റര്‍)വരന്‍റെ ഇടവകയില്‍ നിന്നും ലഭിക്കുകയുള്ളൂ. ഇവിടം മുതല്‍ കുറികളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. അവയാണ് കത്തോലിക്കസഭയുടെ കല്യാണം എന്ന പ്രോസസ്സ് നിയന്ത്രിക്കുന്നത്.

മനസമ്മതം / Betrothal

മനസമ്മതം നടക്കുന്നതു പെണ്ണിന്‍റെ പള്ളിയില്‍ വച്ചാണ്. അതുകഴിഞ്ഞു പെണ്ണിന്‍റെ വീട്ടിലോ ,ഏതെങ്കിലും ഔഡിറ്റോറിയത്തിലോ വച്ച് പെണ്ണിന്‍റെ വീട്ടുകാര്‍ വിരുന്ന് നടത്തും.പെണ്ണിന്‍റെ വീട്ടില്‍ കല്യാണം പോലെയാണ് ഇത് ആഘോഷിക്കുന്നത്. കല്യാണസമയം പെണ്ണിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചെറുക്കന്‍റെ വീട്ടിലേക്ക് പോകുകയുള്ളൂ. അതുപോലെ മനസമ്മതത്തിന് ചെറുക്കന്‍റെ വീട്ടില്‍ നിന്നും അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമേ വരികയുള്ളൂ.

ചെക്കന്‍ സാധാരണയായി ഇടുന്ന ഡ്രസ് സര്‍വാണി, ജുബ്ബ ,സ്യൂട്ട്  തുടങ്ങിയവയില്‍ ഏതെങ്കില്‍ ആയിരിക്കും.വളരെ ചുരുക്കം പേര്‍ മുണ്ട് ഉപയോഗിക്കും.പെണ്ണ്‍ സാരിയാണ് ഉപയോഗിക്കുന്നത്.ലാച്ച എന്ന ഒരു പുതിയതരം ഡ്രസ് ഇപ്പോള്‍ ഫാഷന്‍ ആയി വരുന്നുണ്ട്.

പെണ്ണിന്‍റെ പള്ളിയില്‍ ചെറുക്കന്‍റെ പള്ളിയില്‍ നിന്നും കിട്ടിയ ലെറ്റര്‍ കൊടുക്കുന്നതോടെ ചടങ്ങ് തുടങ്ങുന്നു. സാധാരണയായി പുരോഹിതന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ചെറുക്കാനോട് പെണ്ണിനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും, പെണ്ണിനോട് ചെറുക്കനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും ചോദിക്കുന്നു. അവര്‍ സമ്മതമാണ് എന്നു പറഞ്ഞാല്‍. സാക്ഷികളോട് അവര്‍ കേട്ടുവല്ലോ എന്നും ചോദിക്കുന്നു. എല്ലാം ശരിയായാല്‍ ദൈവനാമത്തില്‍ ഉടമ്പടി ഉറപ്പിക്കുന്നു.ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം മനസമ്മതത്തിനുശേഷം കുര്‍ബാനയുണ്ടാകും.

ഈ ചടങ്ങിനുശേഷം പെണ്ണിന്‍റെ പള്ളിയില്‍ നിന്നും കുറി കിട്ടുന്നു. ഈ കുറി ചെറുക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ മാത്രമേ താലികെട്ട് അവിടെ നടക്കൂ.

പ്രൊഫെഷനല്‍ ഫോട്ടോ ,വീഡിയോ തുടങ്ങിയവ വരുന്നത് ഇവിടെ നിന്നുമാണ്. പള്ളിയിലെ ചടങ്ങുകള്‍ ഒഴിച്ചാല്‍ മിക്കവാറും ബാക്കി എല്ലാ ചടങ്ങുകളും നിയന്ത്രിക്കുന്നത് അവരാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍ സ്റ്റേജ് അവതാരകര്‍ ഉണ്ടാകും.മിക്കവാറും ഭാവിയില്‍ ഇത്തരം അവതാരകര്‍ ഒരു നിര്‍ബന്ധിത ഘടകമാകാന്‍ സാധ്യതയുണ്ട്.

പള്ളിയിലെ പരിപാടികള്‍ക്ക് ശേഷമാണ് സ്റ്റേജില്‍ രണ്ടുപേരെയും ഇരുത്തുന്നത്. അവിടെ വച്ച് രണ്ടുപേരും ചേര്‍ന്ന് കേക്ക് മുറിക്കുന്നു.അതിനുശേഷം വൈന്‍ കുടിക്കുന്നു. സ്റ്റേജ് പരിപാടികള്‍ കഴിഞ്ഞാല്‍ കല്യാണത്തിന് വന്നവര്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ആശംസകള്‍ അര്‍പ്പിക്കുന്നു. ഈ സമയതാണ് വന്നവര്‍ എല്ലാവരും ഫോട്ടോയിലും ,വീഡിയോയിലും ഉള്‍പ്പെടുന്നത്.

പണ്ടൊക്കെ സദ്യ ബിരിയാണി ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ഡിന്നര്‍ എന്നപേരില്‍ വളരെ മുന്‍പുണ്ടായിരുന്നപ്പോലെ ചോറാണ് കൊടുക്കുന്നതു.മൂന്നുതരം ഇറച്ചിയും അവസാനം ഐസ് ക്രീമും മിക്കവാറും എല്ലാ കല്യാണങ്ങളിലും ഉണ്ടാകും. ഇറച്ചിയില്‍ ചിക്കനും ,മീനും അവിഭാജ്യ വിഭവങ്ങളാണ്.പിന്നെ പോത്തോ , പോര്‍ക്കോ ഓപ്ഷന്‍ ആയിരിക്കും. താറാവും ,ആടും വിശിഷ്ട വിഭവങ്ങള്‍ ആണ്.അത് ചിലപ്പോലെ കിട്ടൂ.ഐസ്ക്രീമിനൊപ്പം ചിലപ്പോള്‍ പോപ്കോണ്‍ , ബോംബേ മിഠായി ,മധുര പലഹാരങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.

കല്യാണം വിളിച്ചുചൊല്ലല്‍

മനസമ്മതം കഴിയുന്നതോടുകൂടി പെണ്ണിന്‍റെ പള്ളിയിലും ,മനസമ്മതം കഴിഞ്ഞു കിട്ടുന്ന കുറി ചെക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ അവിടെയും വിളിച്ചുചൊല്ലല്‍ ആരംഭിക്കും. വിളിച്ചുചൊല്ലല്‍ എന്നുപറഞ്ഞാല്‍ വിവാഹഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പള്ളികളില്‍ 3 ഞായറാഴ്ച കുര്‍ബാനക്ക് ശേഷം പരസ്യമായി കല്യാണക്കാര്യം വിളിച്ചുപറയുന്ന രീതിയാണ്. മനസമ്മതത്തിനും കല്യാണത്തിനും ഇടക്കുള്ള 3 ഞായറാഴ്ചകളില്‍ ആണ് വിളിച്ചു പറയുന്നതു. കല്യാണഞായറാഴ്ചയും കൂടി ഇതില്‍ പ്പെടുത്തും.ഗള്‍ഫുകാര്‍ക്ക് ലീവ് കുറവാണു എന്നാല്‍ രൂപതയില്‍ നിന്നുള്ള പ്രത്യേക  അനുവാദത്തോടുകൂടി വിളിച്ചുപറയല്‍ ഒഴിവാക്കാം.

ആര്‍ക്കെങ്കിലും നടക്കാന്‍ പോകുന്ന കല്യാണത്തിന് എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് പള്ളിയില്‍ അറിയിക്കാനാണ് വിളിച്ചുപറയല്‍ നടത്തുന്നത്. ഇതര വിഭാഗങ്ങളില്‍ ഒന്നും ഇങ്ങനെയൊരു ചടങ്ങില്ല.

കല്യാണം / Marriage

ചെറുക്കന്‍റെ വീട്ടില്‍ വച്ചാണ് കല്യാണം നടക്കുന്നതു .പണ്ടൊക്കെ പെണ്ണിന്‍റെ വീട്ടില്‍ വച്ചായിരുന്നു നടന്നിരുന്നത്.എന്നിട്ട് എല്ലാവരും ചെക്കന്‍റെ വീട്ടിലേക്ക് പോകും. പക്ഷേ ഇപ്പോള്‍ എല്ലാം ചെക്കന്‍റെ വീട്ടില്‍ വച്ച് നടക്കുന്നതു കൊണ്ട് യാത്ര ഒഴിവാക്കാം .ഞായറാഴ്ചകളില്‍ ആണെകില്‍ 12:05 PM ആണ് കേട്ടു നടത്തുന്ന സമയം .ഇടദിവസങ്ങളില്‍ ആണെങ്കില്‍ 10:30AM.  

ചെറുക്കാന്‍ മിക്കവാറും സ്യൂട്ട് ആയിയിക്കും ധരിക്കുന്നത്. പെണ്ണിന്‍റെ ഡ്രസ് വെള്ള സാരിയോ ,ഗൌണോ ആയിരിക്കും .

പുരോഹിതന്‍ ആശീര്‍വദിച്ച താലി ചെക്കന്‍ പെണ്ണിന്‍റെ കഴുത്തില്‍ കെട്ടുന്നതിനോടൊപ്പം മന്ത്രകോടി എന്നപേരില്‍ ഒരു സാരിയും പെണ്ണിന് കൊടുക്കുന്നു. ഈ മന്ത്രകോടിയാണ്  കല്യാണശേഷമുള്ള ഒരു വര്ഷം മിക്കവാറും ചടങ്ങുകള്‍ക്കും ഉടുക്കേണ്ടത്. എല്ലാ കല്യാണത്തിനും കുര്‍ബാനയുണ്ടാകും. കുര്‍ബാനക്ക് ശേഷം വധു പള്ളിയില്‍ വച്ച് ധരിച്ചിരുന്ന വെള്ളസാരി അല്ലെങ്കില്‍ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നു.

പള്ളിയിലെ പരിപാടികള്‍ക്ക് ശേഷം രണ്ടുപേരെയും മണ്ഡപത്തില്‍ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകള്‍ ഉണ്ടായിരിക്കും.മധുരം കൊടുക്കുമ്പോള്‍ വെളിയില്‍ പടക്കം പൊട്ടിക്കുന്ന പരിപാടി ചിലയിടങ്ങളില്‍ കാണാം.

ഭക്ഷണം മനസമ്മതത്തിന് പെണ്ണിന്‍റെ വീട്ടില്‍ കൊടുക്കുന്നതുപോലെയുള്ള വിഭവങ്ങള്‍ ആയിരിക്കും.

ഭക്ഷണശേഷം നടക്കുന്ന മറ്റൊരു ചടങ്ങാന് പെണ്ണിന്‍റെ വീട്ടില്‍ നിന്നും വന്നവര്‍ ഓഡിറ്റോറിയത്തില്‍ നിന്നും ചെക്കന്‍റെ വീട്ടില്‍ പോകുന്നതു. അവിടെ വച്ച് ചായയോ അല്ലെങ്കില്‍ വൈനുമോ കേക്കിനൊപ്പം നല്കുന്നു. 

അതിനുശേഷം  പെണ്ണിനെ ചെറുക്കനെ ഏല്‍പ്പിക്കല്‍ ചടങ്ങാണ്. പെണ്ണിന്‍റെ അമ്മ പെണ്ണിന്‍റെ കൈ പിടിച്ച് ചെറുക്കന്‍റെ അമ്മയെ ഏല്‍പ്പിക്കുന്നു. ചെറുക്കന്‍റെ അമ്മ അപ്പോള്‍ത്തന്നെ കൈ ചെറുക്കനെ ഏല്‍പ്പിക്കുന്നു. ഇനി മുതല്‍ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്. അതിനുശേഷം പെണ്ണിന്‍റെ വീട്ടുകാര്‍ പെണ്ണിനെ ചെറുക്കന്‍റെ വീട്ടില്‍ നിറുത്തിയിട്ട് തിരിച്ചു പോരുന്നു. മിക്കവാറും  പെണ്ണിന്റെയും ,പെണ്ണിന്‍റെ വീട്ടുകാരുടെയും ഒരു കൂട്ടക്കരച്ചില്‍ ഇവിടെ ഉണ്ടാകും. ആരും കരഞ്ഞില്ലെങ്കില്‍ അടുത്തു നില്‍ക്കുന്ന ബന്ധുക്കള്‍ ഓരോന്ന് പറഞ്ഞു കരയിപ്പിക്കാന്‍ ശ്രമിക്കും.

കല്യാണശേഷം / After marriage

കല്യാണത്തിന്‍റെ പിറ്റേദിവസം ചെറുക്കനും പെണ്ണുംകൂടി ചെറുക്കന്‍റെ പള്ളിയില്‍ പോകണം .അതും 6-6:30 ണു ഉള്ള ആദ്യത്തെ  കുര്‍ബാനക്ക് .ചടങ്ങിന്‍റെ പേര്‍ മറുപള്ളി കുമ്പിടല്‍. പണ്ട് പെണ്ണിന്‍റെ വീട്ടില്‍ വച്ച് കല്യാണം നടന്നിരുന്നതുകൊണ്ട് കല്യാണദിവസം പെണ്ണ് വരന്‍റെ പള്ളി കണ്ടിട്ടുണ്ടാവില്ല. അങ്ങനെയുള്ള സമയത്ത് ഈ ചടങ്ങിന് പ്രാധാന്യം ഉണ്ട്. ഇപ്പോള്‍ അങ്ങിനെ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കല്യാണശേഷം ഉള്ള ഒരു മെയിന്‍ ചടങ്ങാണു വധുവിന്‍റെ വീട്ടില്‍ പാര്‍ക്കാന്‍ പോകല്‍.. കല്യാണത്തിന്‍റെ പിറ്റേന്നോ അല്ലെങ്കില്‍ 2 ദിവസം കഴിഞ്ഞിട്ടോ വധുവിന്‍റെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്ന്‍ വധൂവരന്‍മാരെ കൂട്ടികൊണ്ട് പോകുന്നു. അതുപോലെ 2-3 ദിവസത്തെ പാര്‍ക്കലിന് ശേഷം വരന്‍റെ ബന്ധുക്കള്‍ വന്ന്‍ തിരിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. ആളുകള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനുള്ള ഓരോ ചടങ്ങുകള്‍ ആയിരിക്കും ഇതൊക്കെ.വരന്‍റെ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അലമാരി കൊണ്ടുവരുന്ന ചടങ്ങുണ്ട്. പെണ്ണിന്‍റെ ഡ്രസ് വെക്കാന്‍ അലമാരി കൊണ്ടുവരുന്നത് മനസിലാക്കാം പക്ഷേ അലമാരിയോടൊപ്പം കുറച്ചു പലഹാരങ്ങളും കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതുപോലെ അലമാരിക്കുള്ളില്‍ കുറച്ചു രൂപ വൈക്കുന്ന ചടങ്ങുമുണ്ട്. സാധാരണയായി 501, 1001 തുടങ്ങി 1ന്നില്‍ അവസാനിക്കുന്ന സംഖ്യയാണ് വൈക്കുന്നത്.

ഇനിയുള്ള ചടങ്ങ് വധൂവരന്‍മാര്‍ എല്ലാ  ബന്ധുഗൃഹങ്ങളും സന്ദര്‍ശിക്കുക എന്നതാണു. സാധാരണയായി രണ്ടുപേരുടെയും മാതാപിതാക്കളുടെ സഹോദരങ്ങളുടെ വീടുകളിലേക്കാണ് പോകേണ്ടത്. പിന്നെ രണ്ടു സ്ഥലങ്ങളിലെ അയല്‍വക്കങ്ങളിലേക്കും .

കല്യാണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് പെണ്ണിന്‍റെ വീട്ടിലാണ് ആഘോഷിക്കുന്നത് .അതായത് ചെറുക്കനും പെണ്ണും പെണ്ണിന്‍റെ ഇടവകയില്‍ ആണ് പാതിരാകുര്‍ബാനയ്ക്ക് പോകേണ്ടത്.ഉച്ചഭക്ഷണത്തിനുശേഷം  വീണ്ടും ചെറുക്കന്‍റെ വീട്ടിലേക്ക് .കാരണം രാത്രി ഭക്ഷണം അവിടെയാണ്. ഓശാനഞായറിനും ,ഈസ്റ്ററിനും ഇതുപോലെ തന്നെ.  കെട്ടിനുശേഷം വരുന്ന പള്ളിപ്പെരുന്നാളിനെ പുതുമോടി പെരുന്നാള്‍ എന്നു പറയും. പെണ്ണിന്‍റെ വീട്ടുകാര്‍ ചെറുക്കന്‍റെ  വീട്ടില്‍ പെരുന്നാളിന് വരുമ്പോള്‍ ചെറുക്കന്‍റെ വീട്ടുകാര്‍ക്ക് നേര്‍ച്ചയിടാന്‍ പൈസ കൊടുക്കണം.അതുപോലെ തിരിച്ചും. ഓരോരോ ചടങ്ങുകളേ...

അങ്ങനെ