ഓണ്‍ സൈറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓണ്‍ സൈറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഒക്‌ടോബർ 17, ശനിയാഴ്‌ച

മണി ട്രാൻസ്ഫർ - Money transfer

മണി ട്രാൻസ്ഫർ

ഇത് പ്രവാസികൾ ഉണ്ടായകാലം മുതലേ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. പ്രവാസികൾ എന്ന് പറയുമ്പോൾ ഗൾഫുകാർ മാത്രമല്ല. കേരളത്തിൽ നിന്നും ബോംബെയിലും മദ്രാസിലും പോയി ജോലി ചെയ്തവരും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ തന്നെ ജോലി ചെയ്തിരുന്നവർക്ക് രൂപ തന്നെ ആയതുകൊണ്ട് വലിയ പ്രശ്നം ഉണ്ടായിക്കാണില്ല. പക്ഷെ അപ്പോഴും പോസ്റ്റ്‌ ഓഫീസിൽ മണിഓർഡർ അയക്കുമ്പോൾ കൊടുക്കേണ്ട സംഖ്യ എങ്ങിനെ ഒഴിവാക്കാം എന്ന് ആളുകൾ ചിന്തിച്ചിരിക്കാം. ഗൾഫുകാർക്ക് ആ സംഖ്യ കുറച്ചു കൂടുതൽ പ്ലസ്‌ വിനിമയനിരക്കിൽ കുറവ് കൂടെ ചേർന്നപ്പോൾ കുഴൽ എന്നാ ബദൽ മാർഗം വിജയിച്ചു. കുറച്ചു റിസ്ക് ഉണ്ടെങ്കിലും. പിന്നെയാണ് westernunion എത്തുന്നത് ഗംഭീരപരസ്യങ്ങളും ഒക്കെയായി. അതിനു മുന്പ് ഈ മേഘലയിൽ പരസ്യം എന്നൊരു ഏർപ്പാടെ ഉണ്ടായിരുന്നില്ല.

സംഗതി ഇത് ഇപ്പോൾ ഈ ഇന്റർനെറ്റ്‌ കാലത്ത് ഒരു വലിയ പ്രശ്നം ഒന്നും അല്ല. കാരണം ഇപ്പോൾ കുറെ പേർ പുറത്ത് ജോലി ചെയ്യുന്നു അവർ ഒക്കെ പൈസ അയക്കുന്നുമുണ്ട്. പക്ഷെ ഞാൻ ആദ്യമായി പുറത്ത് അമേരിക്കയിൽ ജോലി കിട്ടി വന്നപ്പോൾ അത് എനിക്ക് ഒരു പ്രശ്നം ആയിരുന്നു. കുറെ വഴികളുണ്ട്. എതെടുക്കണം.

ഗൾഫിൽ ഉള്ള ബന്ധുക്കളോട് ചോദിച്ചാൽ പറയും NRI അക്കൗണ്ട്‌ എടുക്കണം. അതിലേക്ക് ഇട്ടാൽ മതി. നാട്ടിൽ നിന്നും പോരുമ്പോൾ അത് എടുക്കാൻ മറന്നു. ഒരു പക്ഷെ എനിക്ക് എടുക്കാൻ പറ്റുമായിരുന്നു എന്നും തോന്നുന്നില്ല. കാരണം പുറത്ത് മിനിമം കാലമെങ്കിലും താമസിക്കാതെ അക്കൗണ്ട്‌ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല.

ഇവിടെ അമേരിക്കയിൽ ഉള്ളവരോട് ചോദിച്ചാൽ ഒരുമാതിരി പേരും അങ്ങനെ കാര്യമായി അയക്കുന്നവരല്ല. ഒക്കെ ഇവിടെ വന്നു കൂടി ഗ്രീൻ കാർഡ്‌ കാത്തിരിക്കുന്ന വേഴാമ്പലുകൾ ആണ്. പിന്നെ വല്ലപ്പോഴും അയക്കേണ്ടി വന്നാതന്നെ, ഓണ്‍ലൈൻ സൈറ്റുകൾ വഴി അയക്കുമത്രെ. 4 മണിക്കൂർ മാത്രമേ എടുക്കു. മെയിൻ സൈറ്റ് ഞാൻ കേട്ടത് Xoom.com ആണ്. പക്ഷെ ഡോളറിനു 1 രൂപ വച്ച് അവന്മാർ എക്സ്ചേഞ്ച് റേറ്റ് കുറയ്ക്കും. ഇവിടെ ഉള്ളവന്മാർക്ക് അതൊന്നും പ്രശ്നമല്ല പെട്ടെന്ന് കാശ് എത്തുമല്ലോ എന്നതാണ് ചിന്ത. എനിക്ക് അവിടേക്ക് കാശ് പെട്ടെന്ന് എത്തിയിട്ട് ഒന്നും ചെയ്യാനില്ല. മാസാമാസം വീട്ടിലേക്ക് അയക്കുന്ന പൈസയാണ് .നമുക്ക് കറക്റ്റ് ആയിട്ട് അറിയാം എന്ന് എത്തണമെന്ന്. അതുകൊണ്ട് കുറച്ചു മുൻപേ വേണമെങ്കിൽ അയക്കാനും കുഴപ്പമില്ല. ഒരു തവണ മാത്രം ഞാൻ Xoom വഴി അയച്ചു. പിന്നെ ആ ഭാഗത്തേക്ക് പോകാൻ തോന്നിയില്ല.

പിന്നെ ആരോടും ചോദിക്കാതെ ഓണ്‍ലൈൻ തപ്പി.അങ്ങനെയാണ് താഴെ കൊടുത്തിരിക്കുന്ന രണ്ടു കൊളുത്തുകൾ കിട്ടിയത്

http://www.compareremit.com/compare-money-transfer-services-to-india/
http://www.entryindia.com/exchange_rates

ഈ രണ്ടു സൈറ്റുകളും വിവിധ സൈറ്റുകൾ അപ്പപ്പോൾ കൊടുക്കുന്ന ട്രാൻസ്ഫർ റേറ്റ് കാണിച്ചു തരും. അവിടെ നിന്നാണ് ആ പഴയ WesternUnion വീണ്ടും കിട്ടുന്നത്. അവിടം തൊട്ട് ഇന്നുവരെ അതാണ് ഉപയോഗിക്കുന്നത്. ഞാൻ നോക്കുമ്പോൾ എനിക്കുവേണ്ട താഴെക്കാണുന്ന ഗുണങ്ങൾ ഒക്കെ  അതിനുണ്ട്.
  • ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് റേറ്റ് ഇല്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാത്ത റേറ്റ് ഉണ്ട്.
  • അമേരിക്കൻ ബാങ്ക് to ഇന്ത്യൻ ബാങ്ക് ആണെങ്കിൽ വേറെ ഫീസ്‌ ഒന്നും ഇല്ല.
  • SBI യുടെ NRI അക്കൗണ്ട്‌ ആണ് ഞാൻ ഉപയോഗിക്കുന്നത്. അതിൽ നേരെ ചെന്ന് വീഴുന്നുണ്ട്. 
  • ഓണ്‍ലൈൻ വഴി കാര്യങ്ങൾ സിമ്പിൾ ആയി ചെയ്യാം.
സംഗതി ഇവിടെ നിന്നും നാട്ടിൽ എത്താൻ 3-4 ദിവസങ്ങൾ പിടിക്കും എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ. ആർക്കെങ്കിലും വേറെ വഴികൾ അറിയുമെങ്കിൽ കമന്റ്‌ ഇടാൻ മറക്കരുത്. 

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരു ദിവസം

How to get Affidavit from New York Indian consulate for kid's visa who is in India

I went there on 22Oct2014. If anybody wants this in English, please comment

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയി, എങ്ങിനെ നാട്ടിലുള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ട സത്യവാങ്മൂലം, അറ്റെസ്റ്റ്/സാക്ഷ്യപ്പെടുത്തല്‍ ചെയ്തെടുക്കാം

വമ്പന്‍ തലക്കെട്ട് ആയിക്കോട്ടെ എന്നു വിചാരിച്ചു. മലയാളത്തില്‍ ഏതൊരുത്തന്‍ ഗൂഗിളില്‍ തപ്പിയാലും ഇങ്ങോട്ട് തന്നെ വരണം.ഞാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അവിടെ പോയിരുന്നു. വലിയ കുഴപ്പമില്ലാതെ കിട്ടി.

ആര്‍ക്കൊക്കെ ഉപയോഗപ്പെടും

സാധാരണ ഇന്‍ഡ്യയില്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ടു എടുക്കണമെങ്കില്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കാണിക്കണം.മാതാപിതാക്കള്‍ക്ക്  പാസ്പോര്‍ട്ട് ഇല്ലെങ്കിലും കുഴപ്പമില്ല കൊച്ചിനു പാസ്പോര്‍ട്ടു കിട്ടും . രണ്ട് പേര്‍ക്കും തങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ വിരോധമില്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് അത്.

നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ നിങ്ങളുടെ ഭാര്യ / ഭര്‍ത്താവ് ഇന്‍ഡ്യയില്‍ ഉള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഒരു സത്യവാങ്മൂലം വേണം. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല എന്നാണ് പറയുന്നത്. ചുമ്മാ ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുത്താല്‍ പോരാ. അത്നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുള്ള ഒരു ഇന്ത്യന്‍ ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ പോയി അവിടത്തെ ഓഫീസറെകൊണ്ടു സാക്ഷ്യപ്പെടുത്തുകയും വേണം. സാധാരണ വേറെ രാജ്യത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനം കോണ്‍സുലേറ്റ് അല്ലെങ്കില്‍ എംബസി ആണല്ലോ. അപ്പോള്‍ അവിടെ പോയി സാക്ഷ്യപ്പെടുത്താം.

സംഗതി എല്ലാം ഇന്‍ഡ്യയുടെ എംബസികള്‍ അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ ആണെങ്കിലും ഓരോന്നും പിന്‍തുടരുന്നത് ഓരോ രീതികള്‍ ആണ്. ചിലയിടത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തു ചെല്ലണം. ചിലയിടത്ത് വേണ്ട. ഞാന്‍ പോയത് ന്യൂയോര്‍ക്കില്‍ ആയിരുന്നു. അപ്പോള്‍ അവിടെക്കു ഇനി പോകുന്നവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

മുന്‍കൂട്ടിയുള്ള ബുക്കിങ്

അതിന്‍റെയൊന്നും ആവശ്യമില്ല. അങ്ങോട്ട് ചെല്ലേണ്ടതാമസമേയുള്ളൂ.

കോണ്‍സുലേറ്റ് നില്‍ക്കുന്ന സ്ഥലം / യാത്ര

ന്യൂയോര്‍ക്കിലെ അത്യാവശ്യം അറിയപ്പെടുന്ന സെന്‍ട്രല്‍ പാര്‍ക്കിന് അടുത്തുതന്നെയാണ് കോണ്‍സുലേറ്റ്. വിലാസം അവരുടെ സൈറ്റില്‍ ഉണ്ട് (3 East 64th Street (Between 5th and Madison Avenues) New York, NY 10065). തീവണ്ടിയില്‍ ആണെങ്കില്‍ പെന്‍സ്റ്റേഷനിലും, ബസില്‍ ആണെങ്കില്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലും ഇറങ്ങുക. രണ്ടും 8ആമത്തെ അവന്യൂല്‍ ആണ്. ന്യൂ യോര്‍ക്കില്‍ റോഡുകള്‍ പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ വാങ്ങിയ ഗ്രാഫ് ബുക്കിലെ പേജ്  പോലെയാണ്. വലവിരിച്ച പോലിരിക്കും. ആക്കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതുന്നുണ്ട്. 

നടത്തം ആരോഗ്യത്തിന് നല്ലാതായതിനാല്‍ ഞാന്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ ഇറങ്ങി നേരെ സെന്‍ട്രല്‍ പാര്‍ക്കിന് വച്ച് പിടിച്ചു. അവിടെ നിന്നു 5 ആം അവെന്യുവിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ അവിടെനിന്നും 64ആം സ്ട്രീറ്റിലെക്കും. മൊത്തം 1.7 മൈല്‍. മാപ്പില്‍ വഴിതെറ്റിയതും ഒക്കെ കൂട്ടിയാല്‍ 3 കിലോമീറ്റര്‍ നടന്നു. ഇത് കേട്ടിട്ട് നിങ്ങള്‍ക്ക് അവിടെ പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഗൂഗ്ള്‍ മാപ്പ് നോക്കിതന്നെ പോയാല്‍ മതി.

നിങ്ങള്‍ പെന്‍സ്റ്റേഷനില്‍ ആണ് ഇറങ്ങുന്നത് എങ്കില്‍ നടക്കാന്‍ കുറച്ചധികം സമയം വേണ്ടിവരും. അങ്ങനെയുള്ളവര്‍ക്ക് മെട്രോ ട്രെയിന്‍ പിടിച്ചു പോകാം.

ആവശ്യമുള്ള രേഖകള്‍

വെബ് സൈറ്റ് പ്രകാരം ആവശ്യമുള്ള രേഖകള്‍ ഇവയാണ്

  1. കോണ്‍സുലേറ്റില്‍ നിന്നും എന്തു സേവനം വേണമെങ്കിലും ഒരു അപേക്ഷ പൂരിപ്പിക്കണം. അതില്‍ ഒരു ഫോട്ടോയും ഒട്ടിക്കണം.
  2. സത്യവാങ്മൂലത്തിന്‍റെ 2 കോപ്പികള്‍. ഒന്ന് എഴുതി ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പറ്റില്ല. രണ്ടും എഴുതുക തന്നെ വേണം. ഒന്ന് സാക്ഷ്യപ്പെടുത്തി നമുക്ക് തിരിച്ചു തരും.മറ്റേത് അവിടെ സൂക്ഷിയ്ക്കും
  3. പാസ്പോര്‍ട്ട് കോപ്പി..എല്ലാ പേജും വേണമെന്നില്ല.
  4. അസല്‍ പാസ്പോര്‍ട്. ഇത് അവിടെ കാണിക്കണം.
  5. അമേരിക്കയില്‍ താമസിക്കുന്നതിന്‍റെ ഒരു തെളിവ്. വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കോപ്പിയെടുത്താല്‍ മതി. 
  6. ലൈസന്‍സ് കോപ്പി ഉണ്ടെങ്കില്‍ അതിന്‍റെ ഒറിജിനല്‍

 വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള രേഖകള്‍ എടുക്കാം. അതായത് വിസ അംഗീകരിച്ച നോട്ടീസ്(I797B), അമേരിക്കന്‍  തൊഴില്‍ വകുപ്പിന്‍റെ LCA,കരം അടച്ച രസീത് ഉണ്ടെങ്കില്‍ അത് അങ്ങനെ പലതും. .എന്തും സംഭവിക്കാം. നമ്മള്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടിയേ പോകാവൂ.

നടപടി ക്രമങ്ങള്‍

ആദ്യം തന്നെ കോണ്‍സുലേറ്റ് അപേക്ഷാഫോം, സത്യവാങ്മൂലത്തിന്‍റെ കോപ്പികള്‍ പൂരിപ്പിക്കണം. അതില്‍ അപ്പന്‍റെയും അമ്മയുടേയും ഒപ്പ് വേണം.. നിങ്ങളില്‍ ഒരാള്‍ മാത്രമാണ് അമേരിക്കയില്‍ ഉള്ളത്. അതുകൊണ്ട് ഒരാളുടെ മാത്രം ഒപ്പ് മതി. മറ്റെയാള്‍ നാട്ടില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഈ രേഖ കാണിക്കുന്നതിന് മുന്‍പായി ഒപ്പിട്ടാല്‍ മതി

മുന്‍പ് പറഞ്ഞപോലെ നേരെ കോണ്‍സുലേറ്റില്‍ ചെല്ലുന്നു. 9:15AM ഓടുകൂടിയാണ് ഓഫീസ് തുറക്കുന്നത്. ഉച്ച വരെയേ അപേക്ഷകള്‍ സ്വീകരിക്കൂ. അത്യാവശ്യം വലിയ വരി അവിടെ കാണാം.ഞാന്‍ പോയത് ദീപാവലിയുടെ തലേ ദിവസം ആയതുകൊണ്ട് കാര്യമായി തിരക്ക് ഉണ്ടായില്ല. സംഗതി ഇന്‍ഡ്യന്‍ ഓഫീസ് ആണെങ്കിലും മൊട കാണിക്കാതെ വരിയില്‍ നില്‍ക്കുക.

വരിയില്‍ നില്‍ക്കുമ്പോള്‍. ഇഷ്ടം പോലെ കേള്‍ക്കാം, ഇന്ത്യക്കാര്‍ തന്നെ ഇന്ത്യന്‍ സംവിധാനങ്ങളെ കുറ്റം പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയല്ല എന്നു പറയുന്നതും. ഈ പറയുന്നവര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നവര്‍ ആണോ എന്ന് ആര്‍ക്കറിയാം. വെറുതെ പറഞ്ഞതല്ല ഉള്ളില്‍ കയറുമ്പോള്‍ കാണാം ഇവന്മാരുടെ അനുസരണം.

കടക്കുമ്പോള്‍ തന്നെ സെക്യൂരിറ്റി ഉണ്ട് എന്നു കാണിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന ഒരു എലെക്ട്രിക് വാതില്‍ ഉണ്ടാകും. ശക്തിമാന്‍ സീരിയലില്‍ കാണുന്നതുപോലെ അതില്‍ കുറെ എല്‍‌ഇ‌ഡി ബല്‍ബുകള്‍ മിന്നുന്നുണ്ടാകും . അധികം കാര്യമാക്കേണ്ട. പിന്നെ അതിനപ്പുറത്ത് സെക്യൂരിറ്റി ചേട്ടന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. പുള്ളി ഇടക്കിടെ ഉണ്ണാന്‍ പോകുന്നതുകൊണ്ട് മിക്കവാറും കാണില്ല. ഞാന്‍ പോയപ്പോള്‍ ഒരു കറുമ്പന്‍ ആയിരുന്നു. പുള്ളി നമ്മളെ കണ്ടാല്‍, നമ്മളോട് എന്താ കാര്യം എന്നു ചോദിക്കും. കാര്യത്തിന് അനുസരിച്ചു നമ്മളെ ഓരോ ടോകണ്‍ തന്നു കൌണ്ടര്‍ നംബര്‍ പറഞ്ഞുതരും. എന്നോടു പറഞ്ഞത് ആറാമത്തെ കൌണ്ടര്‍ ആണ്. ഇനിയിപ്പോള്‍ പുള്ളി ഇല്ലെങ്കിലും പേടിക്കേണ്ട. അവിടെ എവിടെയെങ്കിലും ടോകണ്‍ ബുക്ക് കാണും .അതില്‍ നിന്നും ഒരു ടോകണ്‍ കീറിയെടുക്കുക. പിന്നെ പുള്ളിയെ കണ്ടാല്‍ ടോകണ്‍ എടുത്തിട്ടുണ്ട് എന്ന്‍ ഒന്ന് പറഞ്ഞേക്ക്..

ഇനി എന്തെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വിട്ടുപോവുകയോ നമ്മള്‍ പൂരിപ്പിച്ചത് തെറ്റിപ്പോകുകയോ ചെയ്താല്‍ അവിടെ കോണ്‍സുലേറ്റിന് ഉള്ളില്‍തന്നെ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉണ്ട്. പക്ഷേ ഒടുക്കത്തെ കാശാണ്. ഒരു കോപ്പി 1ഡോളര്‍. ഇപ്പോഴത്തെ റേറ്റ് വച്ച് നോക്കിയാല്‍ 60 രൂപ.ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ചിലയാളുകള്‍ അവിടെ വന്നു ഫോട്ടോസ്റ്റാറ്റ് എടുത്തു പോകുന്നത് കണ്ടു. ചിലപ്പോള്‍ തോന്നും ഫോട്ടോസ്റ്റാറ്റ് കട കോണ്‍സുലേറ്റ് ആക്കിയതാണോ എന്നു.ഫോട്ടോസ്റ്റാറ്റിന്‍റെ കാശ് വാങ്ങിക്കുന്നത് ആ സെക്യൂരിറ്റി ചേട്ടനാണ്. ചേട്ടനോട് ബില്‍ ഒന്നും ചോദിക്കരുത്. പാവമല്ലേ. 

ചുമ്മാ പാവം എന്നു പറഞ്ഞതല്ല കാര്യം ഉണ്ട്. കോണ്‍സുലേറ്റിന് ഉള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫ് ചെയ്തു വയ്ക്കണം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ കയറുന്ന ഓരോ ആളുകളോടും ആ പാവം ചേട്ടന്‍ പറയുന്നുമുണ്ട്. പക്ഷേ മിനുട്ടില്‍ ഒന്ന് വച്ച് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേള്‍ക്കാം. കോണ്‍സുലേറ്റിന് അകത്തു  ഇന്‍ഡ്യയല്ലേ, എന്തു നിയമം? പുറത്തിറങ്ങിയാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന പുല്ല് പോലും നിയനം അനുസരിച്ചു വെട്ടുന്നവനാ,അതുപോലെ പുറത്തു നിന്നു ഇന്‍ഡ്യന്‍ ഓഫീസ് വ്യവസ്ഥയേയും ഒക്കെ കുറ്റം പറഞ്ഞവനാ, ഇങ്ങോട്ട് കയറിയാല്‍ പിന്നെ സ്വഭാവം വേറെ. ആ പാവം സെക്യൂരിറ്റി ചേട്ടന്‍ ഓരോരുത്തരേയും വിളിച്ച് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. ഒരുത്തന്‍ അതിനിടയില്‍ ചോദിക്കുന്നു. ഫോണ്‍ ഓണ്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന്? അമേരിക്കന്‍ ഓഫീസില്‍ പച്ച അണ്ടര്‍വെയര്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന്‍ പറഞ്ഞാല്‍ RGB(0,255,0) എന്ന കളറില്‍ സാധനം വാങ്ങിയിടുന്നവനാ ഇന്ത്യന്‍ ഓഫീസില്‍ എതിര് പറയുന്നത്. ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാം ഫോണില്‍ വര്‍ത്താനം പറഞ്ഞാല്‍ കൌണ്ടറില്‍ നിന്ന്‍ പറയുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും എന്നുള്ള ബുദ്ധിപോലും ഇല്ല.
.
ഇതില്‍നിന്നും ഒരു കാര്യം മനസിലായി. ഇന്ത്യന്‍ ആളുകള്‍ നിയമം അനുസരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. എങ്ങിനെ എളുപ്പം കാര്യം നടത്താം എന്നേ അവര്‍ ചിന്തിക്കൂ.  അവരില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ജോലിക്കാരും, രാഷ്ട്രീയക്കാരും നല്ലവരാകണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? ആരോ പണ്ട് പറഞ്ഞത് ഓര്‍മ വരുന്നു. 

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേയെ ലഭിക്കൂ.

നാട്ടുകാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു. ഇനിയാണ് വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യം. നിങ്ങള്‍ എവിടെ ഇരുന്നാലും അവിടെ ടോകണ്‍ കാണിക്കുന്ന എല്‍‌സി‌ഡി സ്ക്രീനില്‍ എപ്പോഴും ഒരു കണ്ണു വേണം. കാരണം ആരും നമ്പര്‍ വിളിക്കില്ല, വലിയ സ്പീകര്‍ ഒക്കെ ഉണ്ടെങ്കിലും. ശബ്ദമലിനീകരണം അതവര്‍ക്ക് പണ്ടേ ഇഷ്ടമല്ലത്രേ. ഇനി അടുത്ത ബുദ്ധിപരമായ കാര്യം.നിങ്ങള്‍ക്ക് കിട്ടുന്ന കൌണ്ടര്‍ 6 ആണെങ്കില്‍ ടോകണ്‍ നമ്പര്‍ അറുന്നൂറിനും എഴുന്നൂറിനും ഇടക്കുള്ള സംഖ്യ ആയിരിക്കും. ആകെ ഒരു എല്‍‌സി‌ഡി യെ ഉള്ളൂ എല്ലാ കൌണ്ടറുകള്‍ക്കും കൂടി. അപ്പോള്‍ 618 എന്നു കണ്ടാല്‍ അത് 6 ആമത്തെ കൌണ്ടറില്‍ 18ആമത്തെ നമ്പര്‍ ആണെന്ന്‍ മനസിലാക്കണം.

അങ്ങനെ 9:30,9:45 ഓടുകൂടി ആദ്യത്തെ ടോകണ്‍ നമ്പര്‍ വിളിച്ചു എന്ന് കരുതുക. പിന്നെ അവിടെ കൌണ്ടറിന്‍റെ അടുത്ത് പതുക്കെ ഒരു തിരക്ക് വരും. പിന്നെ ഒരു വരിയാകും. എന്‍റെ ചേട്ടാ എന്തിനാ വരി. ടോകണ്‍ നമ്പര്‍വിളിക്കുമ്പോള്‍ എഴുന്നേറ്റ് പോയാല്‍ പോരേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാനൊന്ന്‍ എന്‍റെ രേഖകള്‍ നോക്കുന്നതിനിടക്ക് അത്യാവശ്യം നല്ല വരി അവിടെ ഉണ്ടായി. പിന്നെ നമ്മളും ഇതൊക്കെ കഴിഞ്ഞു വന്നതുകൊണ്ട് 2-3 പേരോട് നമ്പര്‍ കാണിക്കാന്‍ പറഞ്ഞു. അവരുടെ നമ്പര്‍ എന്‍റെ നമ്പര്‍ കഴിഞ്ഞു ഉള്ളതായതുകൊണ്ട് അവരുടെ മുന്പില്‍ കയറി നിന്നു.

കൌണ്ടറില്‍ ഇരിക്കുന്ന കഷണ്ടിയുള്ള പുള്ളിയെ കണ്ടാലെ അറിയാം മലയാളി ആണെന്ന്‍.

പുള്ളി, കൈ നീട്ടുന്നു.

സണ്‍... ഇന്ത്യ ...പാസ്പോര്‍ട്ട്... എന്ന് പറഞ്ഞപ്പോഴേ പുള്ളി ഓകെ പറഞ്ഞു.

അങ്ങനെ ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തു.

പുള്ളി പിന്നേയും കൈ നീട്ടി.

ഞാന്‍ സത്യവാങ്മൂലത്തിന്‍റെ ഒരു കോപ്പി കൊടുത്തു.

പുള്ളി പിന്നേയും.

ഞാന്‍ ഇനിയെന്താ?

ഇതിന്‍റെ കോപ്പി.

അയ്യോ അത് പൂരിപ്പിച്ചിട്ടില്ലല്ലോ. ഇത് ശരിയാണോ എന്ന് നോക്കിയിട്ട് അത് പൂരിപ്പിക്കാം എന്ന് വിചാരിച്ചു.

അന്നാ അത് പൂരിപ്പിക്ക്.

ഞാന്‍ കൌണ്‍ഡറില്‍ ഒന്ന്‍ സൈഡ് ആയി നിന്നിട്ട് പൂരിപ്പിച്ചു. അപ്പോഴേക്കും വേറെ ഒരുത്തന്‍ കഷ്ടപ്പെട്ട് ഒരു ആപ്ലികേഷന്‍ കൊടുത്തു.എന്‍റെ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍റെ ഏകദേശം പകുതിയായി. ഞാന്‍ പിന്നെയങ്ങ് ക്ഷമിച്ചു.

അതുകഴിഞ്ഞപ്പോള്‍ പുള്ളി വീണ്ടും കൈ കാട്ടി.

ഞാന്‍ രണ്ടാമത്തെ കോപ്പി കൊടുത്തു.

പുള്ളി വീണ്ടും

ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തു.

തരാനുള്ളത് എല്ലാം ഒരുമിച്ച് അങ്ങ് തന്നൂടെ?

ഞാന്‍പിന്നെ മടിച്ചില്ല. ഡ്രൈവിങ് ലൈസന്‍സ് കോപ്പി കൂടി കൊടുത്തു. ഒറിജിനല്‍ ബുദ്ധിപൂര്‍വം ഞാന്‍ തന്നെ പിടിച്ചു.

പുള്ളി എന്തൊക്കെയോ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ കുത്തി. ദാണ്ടെ സൈഡില്‍ നിന്നു ഒരു ബില്ല്.

ഞാന്‍ 20$ നോട്ട് എടുത്തു പിടിച്ചു

ആ.. പതിമൂന്ന് ഡോളര്‍.

ഞാന്‍ അത് കൊടുത്തു.

എനിക്കു വേണ്ടത് പതിമൂന്ന് ഡോളര്‍ ആണ്.

അല്ല.. ഞാന്‍ തന്നത് 20$ അല്ലേ.

എനിക്കു പതിമൂന്ന് ഡോളര്‍ മതിയെന്ന്‍ പറഞ്ഞു പുള്ളി എനിക്കു 20$ മടക്കിത്തന്നു.

പണി പാളി.ബില്ല് അടിച്ചു. പാസ്പോര്‍ട്ട് പുള്ളിയുടെ കൈയ്യില്‍.കേരളത്തിലെ ബസ് കണ്ടക്ടര്‍ ചേട്ടന്‍മാരേ നിങ്ങള്‍ ഒക്കെ എന്തു ഡീസന്‍റ് ആണ്...

വരിയില്‍ നില്‍ക്കുന്ന എല്ലാവന്മാരും, അവളുമാരും ഇന്‍ഡ്യക്കാരാണ്. അതും പോരാഞ്ഞു ഞാന്‍ അവന്മാരെ ടോകണ്‍ നംബര്‍ കാണിച്ചു പുറകിലാക്കിയതാണ്. എട്ടിന്‍റെ പണി.

പിന്നെ മലയാളിയോടാ കളി. ഒരു വളിച്ച ചിരി ഫിറ്റ് ചെയ്തു ഓരോരുത്തരോടായി എരന്നു. അവന്മാരും ഒരു ചിരി ചിരിച്ചു ഇല്ല എന്ന് പറഞ്ഞു. അപ്പോഴുണ്ട് ഒരുത്തി കുറച്ചു പുറകിലാണ്കൈയ്യില്‍ ഒരു പത്തും 3 ഒറ്റ ഡോളര്‍ നോട്ടുകളും പിടിച്ചു നില്‍ക്കുന്നു. ഹായ് ച്ചേച്ചി... ചേച്ചിയുടെ കൈയില്‍ ഉള്ളത് എനിക്കു തരികയാണെങ്കില്‍ , നമുക്കൊരുമിച്ച്...പൈസ കൊടുക്കാം. പ്ലീസ്സ് ചേച്ചി...എനിക്കു വേറെ വഴിയില്ല....കാപ്പാത്തുങ്കോ...

പൈസ കൊടുക്കാന്‍ അല്ലേ.ഓകെ ശരി. അങ്ങനെ ഞാന്‍ കൌണ്ടറില്‍ ചേച്ചിയുടെ നമ്പര്‍ വരുന്നതും നോക്കി താടിക്ക് കയ്യും കൊടുത്തിരിപ്പായി.അപ്പോഴാണ് ആ കാഴ്ച കണ്ടത്.

ഇപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്നവനോടും 13 ഡോളര്‍ ചോദിച്ചു. ഓഹോ നീ കൊടുക്കുന്നതു ഒന്ന്‍ കാണട്ടെ. അവന്‍ വളരെ ഡീസന്‍റ് ആയി പോക്കറ്റില്‍ നിന്നും 13 ഡോളര്‍ എടുത്തു.

ചേട്ടാ .ഞാനിവിടെ നില്‍ക്കുമ്പോള്‍ അങ്ങനെയങ് കൊടുത്താലോ. നമുക്ക് ഒരുമിച്ച് കൊടുക്കാം ചേട്ടാ.പ്ലീസ് ചേട്ടാ.

ആ ശരി. ഓഫീസര്‍ സമ്മതിച്ചാല്‍ ഒക്കെ.

പിന്നെ നമ്മുടെ കാശ് നമ്മള്‍ കൊടുക്കുന്നതിന് ഓഫീസറുടെ സമ്മതം.

ആയിക്കോട്ടെ ചേട്ടാ. ചോദിച്ചിട്ട് കൊടുത്താല്‍ മതി.

അല്ല സാറേ ഞങ്ങള്‍ ഒരുമിച്ച് പൈസ തരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ.? ഇല്ല്യോ?

ആ കാശ് താ..

ഞാനപ്പോഴേ പറഞ്ഞില്ലേ സാര്‍ നല്ല മനുഷ്യനാണെന്ന്. ചേട്ടന്‍ ആ 13$ ഇങ്ങ് തന്നെ. എന്‍റെ കൈയ്യില്‍ 3 ഡോളര്‍ ഇരിപ്പുണ്ട്. എന്‍റെ കൈയിയിലെ 20 ഡോളറും, ചേട്ടന്‍റെ കയ്യില്ലെ 3 ഡോളറും പിന്നെ എന്‍റെ കൈയ്യിലെ 3 ഡോളറും ചേര്‍ന്നാല്‍ എത്ര? അത് അങ്ങ് കൊടുത്താല്‍ മതി.

പുള്ളിക്ക് അത് അങ്ങ് മനസിലായില്ലെങ്കിലും പുള്ളി അത് കൊടുത്തപ്പോള്‍ ഓഫീസര്‍ ഒന്നും പറയാഞ്ഞതുകൊണ്ട് കാര്യങ്ങള്‍ നടന്നു.

സാടെ ബാരഹ് ബജെ മിലേഗാ.നമ്മുടെ കൈയ്യിലെ കാശ് വാങ്ങിക്കഴിഞ്ഞു കൌണ്ടറില്‍ നിന്നോരു ശബ്ദം.

അല്ല അപ്പോള്‍ ഇന്ന്‍ ഇത് കിട്ടില്ലേ?

ട്വെല്‍വ് തെര്‍ട്ടീ.

ഓ ശരി.

ഞങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ഉള്ളവരാ സാറേ. അതില്‍ പറഞ്ഞിരിക്കുന്നത് 4.:30 നു ആണ് തിരിച്ചു കിട്ടൂ എന്നാണല്ലോ. സാറിന്‍റെയൊരു തമാശ എനിക്കു വയ്യ.

ഇപ്പോള്‍ സമയം 10 .ഇനി രണ്ട് ,രണ്ടര മണിക്കൂര്‍.കാലത്ത് ജല ഭക്ഷണം കഴിഞ്ഞു ഇറങ്ങിയതാ.പുറത്താണെങ്കില്‍ ഒടുക്കത്തെ തണുപ്പ്. ഓ ഇനിയിപ്പോള്‍ ഡയറ്റ് ചെയ്യാം.
.
കാര്യങ്ങള്‍ ഒക്കെ മംഗള്‍യാന്‍ ആയി എന്ന് വിചാരിച്ചു അവിടത്തെ കസേരയില്‍ ഇരുന്ന്‍ പേന പോക്കറ്റില്‍ വയ്ക്കുമ്പോഴാണു മനസിലായത് പോക്കറ്റില്‍ ഇപ്പോള്‍ ഉണ്ടാകേണ്ടാത്ത ഒരു സാധനം പോക്കറ്റില്‍ ഇരിക്കുന്നു. വേറെയൊന്നുമല്ല ഫോട്ടോ. ആപ്ലികേഷന്‍ കൊടുക്കുമ്പോള്‍ അതിനു മുകളില്‍ ഉള്ള പെട്ടിയില്‍ ഒട്ടിക്കേണ്ടതാണ് ആ ഫോട്ടോ. ഇനിയിപ്പോള്‍ ടെന്‍ഷന്‍ അടിക്കാന്‍ വേറെ ഒന്നും വേണ്ടല്ലോ. അവിടെ പോയി പറയണോ വേണ്ടയോ, പറയണോ വേണ്ടയോ എന്ന്‍ ഒരു ശങ്ക. പുള്ളിയുടെ മുഖത്ത് നോക്കിയാല്‍, ഓ എന്തിനാ വെറുതെ പറയുന്നത് എന്ന് തോന്നിപ്പോകും. ഇനിയിപ്പോള്‍ വരുന്നിടത്ത് വച്ച് കാണുകതന്നെ.

പക്ഷേ ദൈവാദീനമെന്ന് പറയട്ടെ, ദൈവത്തിന്‍റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം, സര്‍വ്വശക്തനായ ദൈവം കടാക്ഷിച്ചത് ഒന്നുകൊണ്ട് മാത്രം , പ്രൈസ് ദി ലോര്‍ഡ് പ്രൈസ് ദി ലോര്‍ഡ്, ഹല്ലെല്ലുയ്യ ഹല്ലെല്ലുയ്യ ഒരു പന്ത്രണ്ടേമുക്കാല്‍ ,ഒന്ന്‍, ഒന്നേ പത്തു, ഒന്നേകാലോടുകൂടി സാധനം കൈയ്യില്‍ കിട്ടി. 

ഹമ്മേ ആദ്യമായി ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒരു കാര്യം ആദ്യത്തെ പ്രാവശ്യം തന്നെ നടന്നു.

ആവശ്യത്തിന് ചളി വായിച്ചല്ലോ. ഇനി സീരിയസ് ആയി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ സന്ദേശം അയക്കേണ്ട വിലാസം ജോയ്മോന്‍@ജീമെയില്‍.കോം. വിളിക്കേണ്ട നംബര്‍ NO1-NOJOY-16

കോണ്‍സുലേറ്റ് കാഴ്ചകള്‍

കോണ്‍സുലേറ്റ് ഒരു പഴയ പ്രൌഢഗംഭീരമായ, പഴമയുടെ ഭംഗിയുള്ള കെട്ടിടമാണ്. ഇന്ത്യന്‍ പതാകയും അമേരിക്കന്‍ പതാകയും ഒരു കോണ്‍സുലേറ്റില്‍ വേണം എന്നാണല്ലോ ഒരു നാട്ടുനടപ്പ്. അമേരിക്കന്‍ പതാക കാണാനെയില്ല. ഇന്ത്യന്‍ പതാക തലേ ദിവസത്തെ കാറ്റില്‍ ഒന്ന് ചുരുണ്ടിട്ടുണ്ട്. നനഞ്ഞതുകൊണ്ട് പറക്കാന്‍ പറ്റുന്നില്ല. ഫോട്ടോ എടുക്കാന്‍ തോന്നിയെങ്കിലും എടുത്തില്ല. വെറുതെ എന്തിനാ നമ്മളായിട്ട്.അല്ലേ..

കോണ്‍സുലേറ്റില്‍ രണ്ട് രണ്ടര മണിക്കൂര്‍ പോയത് അറിഞ്ഞില്ല. അതിനു മാത്രം ആളുകളല്ലെ വന്നും പോയും ഇരിക്കുന്നത്.

കോണ്‍സുലേറ്റിന് പുറത്തു വരിയില്‍ നിന്നപ്പോള്‍ പരിചയപ്പെട്ട ഒരു പഞ്ചാബി ഉണ്ടായിരുന്നു. വല്യപുള്ളിയാ. പുള്ളിക്ക് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒക്കെയുള്ളതാ. പുള്ളിക്ക് ഇപ്പോള്‍ ഒരു ഇന്ത്യന്‍ വിസ കിട്ടണം. ഇപ്പോള്‍ ഇന്ത്യന്‍ വിസ വേറെ ഒരു കമ്പനിക്കു ഔട്ട്സോര്‍സ് ചെയ്തിരിക്കുവാണല്ലോ. പുള്ളി ആ ഇന്ത്യന്‍ വിസ കൈകാര്യം ചെയ്യുന്ന അവന്മാരെ വിളിച്ചത്രേ.അവര്‍ ബുദ്ധിപരമായി ഫോണ്‍ എടുത്തില്ല. അതും പറഞ്ഞു ഒഹൈയൊ എന്ന സംസ്ഥാനത്ത് നിന്നു കോണ്‍സുലേറ്റുകാരെ തെറി പറയാന്‍ കുറ്റിയും പറിച്ചു വന്നേക്കുവാണ്.

അന്വേഷണകൌണ്ടറില്‍ ഇരിക്കുന്ന ചേച്ചിയോട് "എനിക്കൊരു വിസ വേണം.പെട്ടെന്നായിക്കോട്ടെ.ഞാന്‍ 500 മൈല്‍ കാറോടിച്ചിട്ട് വരുവാ.പോയിട്ട് ധൃതിയുള്ളതാ".ഞാന്‍ അവന്മാരെ വിളിച്ചിട്ട് അവര്‍ ഫോണെടുത്തില്ല.

നിങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് ചെയ്യേണ്ടത് അല്ലാതെ അവരെ വിളിക്കേണ്ട കാര്യമില്ല എന്ന്‍ അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി.

അതെന്താ അങ്ങനെ.അതൊന്നും എനിക്കു അറിയേണ്ട കാര്യമില്ല.ഞാന്‍ 500മൈല്‍ വണ്ടിയോടിച്ച് വന്നേക്കുവാ. എന്ന് പഞ്ചാബി. 

(പാവം അമേരിക്കക്കാരനാ.എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടാ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒപ്പിച്ചെടുത്തത്. ഔട്ട്സോര്‍സ് എന്ന് വച്ചാല്‍ അമേരിക്ക മാത്രം ചെയ്യുന്ന കാര്യമാണെന്നായിരുന്നു പാവത്തിന്റെ വിചാരം. നല്ല വിഷമമുണ്ട്)

അല്ല നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ശരിക്കും. അപ്ലൈ ചെയ്തോ?

(ഇങ്ങനെ ഡീസന്‍റ് ആയി നിന്നു കാര്യങ്ങള്‍ പറയുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല.)

ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ വിളിച്ചാല്‍ വരെ അവര്‍ ഫോണ്‍ എടുക്കും. നിങ്ങള്‍ മാത്രമേ ഇങ്ങനെയുള്ളൂ. ഞാനെ 500 മൈല്‍ വണ്ടിയോടിച്ചിട്ടു വരുവാ..

(എന്നാ പിന്നെ ഇയ്യാള്‍ക്ക് ബംഗ്ലാദേശില്‍പ്പോയാല്‍ പോരേ)

നിങ്ങളുടെ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ അവര്‍ പ്രോസസ്സ് ചെയ്തോ ? എന്തെങ്കിലും നംബര്‍ ഉണ്ടോ.

നിങ്ങള്‍ എനിക്കു വിസ തരാന്‍ പറ്റോ ഇല്ലയോ? ഔട്ട്സോര്‍സ് ചെയ്തു കിട്ടിയവന്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. 500മൈല്‍ വണ്ടിയോടിച്ചിട്ട് വരുന്നതാ ഞാന്‍ ഈ ഒരു കാര്യത്തിന് വേണ്ടി. എനിക്കു അടുത്ത ആഴ്ച ഇന്‍ഡ്യയിലേക്ക് പോകേണ്ടതാ.ടിക്കേറ്റ് വരെ ബുക്ക് ചെയ്തു.

തന്നോടു ഞാന്‍ പറഞ്ഞോടോ 500 മൈല്‍ വണ്ടിയോടിച്ചിട്ട് വരാന്‍. തനിക്ക് വിസ വേണമെങ്കില്‍ ഓണ്‍ലൈന്‍ അപ്ലൈ ചെയ്യ്. എന്നിട്ട് ഒന്നോ രണ്ടോ .മാസം കഴിഞ്ഞിട്ടും നടപടിയായില്ലെങ്കില്‍ ആ നമ്പരും കൊണ്ട് വാ.അപ്പോള്‍ നോക്കാം. വിസ കിട്ടുന്നതിനുമുന്‍പാണോടോ ടികെറ്റ് ബുക്ക് ചെയ്യുന്നത്?

അതിനിടയില്‍ എനിക്കു മനസിലാവാത്ത കുറച്ചു ഹിന്ദി ഉണ്ടായിരുന്നു. തന്‍റെ അപ്പനും അമ്മക്കും കൂടി വേണോടോ വിസ എന്നായിരിക്കും ചോദിച്ചത് എന്ന് എനിക്കു അവരുടെ മുഖഭാവത്തില്‍ നിന്നും മനസിലായി..

ഓകെ മാഡം. താങ്ക്സ്.

എന്തായാലും ആ ചേച്ചി അല്ല മാഡം ഒരു പഞ്ചാബി തന്നെ. പഞ്ചാബിയില്‍ എന്തു സിംമ്പിള്‍ ആയിട്ടാണ് കാര്യം പറഞ്ഞു മനസിലാക്കിയത്.

പിന്നെ വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഉണ്ടായത് ഞാനും ഇന്ത്യന്‍ സ്വഭാവം കാണിച്ചപ്പോഴാണ്. വിജയശ്രീലാളിതനായി, ഫോട്ടോ ഒട്ടിക്കാത്തതുകൊണ്ട് സംഗതി കിട്ടുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന നേരം.

ചേട്ടാ ചില്ലറയുണ്ടോ ഒരു 3 ഡോളര്‍ എടുക്കാന്‍.. ഒരുത്തന്‍ വളിച്ച ചിരി ഫിറ്റ് ചെയ്തു എന്നോടു ചില്ലറ ചോദിക്കുന്നു.

ചില്ലറയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല.

പിന്നെ അവന്‍ .അപ്പുറത്തെ ഭാഗത്ത് ഇരിക്കുന്നവരോട് ചില്ലറ ചോദിച്ചപ്പോള്‍ മനസിലായി അവനും എന്‍റെ ഗതി ആയിരുന്നെന്ന്. അവന്‍ അവിടെ നിന്നു ചില്ലറ കിട്ടാതെ ഇങ്ങോട്ട് വന്നാല്‍ അവനെ വിളിച്ചു കൊടുക്കണം ചില്ലറ.

പക്ഷേ അവന് .വേറെ ആരുടെയോ അടുത്തുനിന്ന് കിട്ടി.

പിന്നെ കാര്യമായി ഒരു സംഭവവും ഉണ്ടായില്ല. ഓരോരുത്തന്‍മാരുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നതൊഴിച്ചാല്‍. റിങ്ങ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ വന്നു ഫോണ്‍ ഓഫ് ചെയ്യാന്‍ പറയും. നമ്മുടെ ആളുകളല്ലെ ഫോണ്‍ ഒന്ന്‍ മാറ്റിപ്പിടിക്കും അല്ലെങ്കില്‍ പോക്കറ്റില്‍ ഇടും. .വീണ്ടും റിങ്ങ് ചെയ്യും.

ഫോണ്‍ അല്ലേ ഓഫ് ആക്കേണ്ടത് ഐപാഡ് കുഴപ്പമില്ലല്ലോ. ഞാന്‍ നമ്മുടെ സംഗതിയെടുത്ത് മാന്തിതുടങ്ങി. ഐപാഡേ...സെക്യൂരിറ്റി അവന്മാരോടൊക്കെ ഓഫ് ചെയ്യാന്‍ പറയുന്നു. എന്നോടു പറയുന്നില്ല. നമ്മളെ നോക്കി . മറ്റുള്ളവര്‍ അസൂയപ്പെടുന്നത് ഒരു സുഖമുള്ള കാര്യമാണല്ലോ എന്ന് കരുതി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഐപാഡില്‍ ബൈബിള്‍ വായിച്ചുതുടങ്ങി. സങ്കീര്‍ത്തനങ്ങള്‍. 

ബല്ലേ ബല്ലേ...അരേ ബല്ലേ ബല്ലേ...

ഐപാഡില്‍ നിന്നും തലേ പോക്കിയപ്പോഴാണ് മനസിലായത് ഞാന്‍ ഇരിക്കുന്നത് ഒരു കൂട്ടം പഞ്ചാബികളുടെ ഇടയില്‍ ആണ്. കൂട്ടത്തില്‍ വലിയ താടിയുള്ള ഒരു പുള്ളി വന്നപ്പോള്‍ ഇവന്മാര്‍ നമസ്കാരം പറഞ്ഞതാണ്. ആകെ മൊത്തം കലപില. സെക്യൂരിറ്റി നില്‍ക്കുന്ന കറുമ്പന്‍ വേറെ ഏതോ ഒരു കറുമ്പനോട് വര്‍ത്താനം പറഞ്ഞിരിക്കുന്നു. തിരിച്ചു കൊടുക്കുന്ന സമയം ആയത്തോടുകൂടി നിറയേ ആളുകളായി. അവന്മാര്‍ വിളിച്ചു തുടങ്ങിയത് അവസാനം കൊടുത്ത ആളിന്‍റെ പേര്‍ മുതലാണ്. പിന്നെ ഭാഗ്യത്തിന് എന്‍റെ പേര്‍ നാലാമതായി വിളിച്ചു.

അങ്ങനെ ഇതും സീരിയസ് ആയി എഴുതിതുടങ്ങി ചളിയില്‍ അവസാനിച്ചു.. പ്രധാനപ്പെട്ട ലിങ്കുകള്‍ ഒക്കെ താഴെ കൊടുക്കുന്നു

http://www.indiacgny.org/pages.php?id=3 - ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസസ് ലിങ്ക്. ആപ്ലികേഷന്‍ ഫോമുകള്‍ ഒക്കെ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം
http://www.immihelp.com/forum/archive/index.php/t-41980.html - കൊള്ളാവുന്ന ഒരു ഫോറം ലിങ്ക് ആണ്

2014 ജൂലൈ 19, ശനിയാഴ്‌ച

അമേരിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്

തന്നെ അതുതന്നെ കിട്ടി ലൈസന്‍സ്. അങ്ങനെ തട്ടി മുട്ടി കഷ്ടപ്പെട്ട് എനിക്കും ന്യൂജേഴ്സിയില്‍ ഒരു ലൈസന്‍സ് കിട്ടി. ഇനിയിപ്പോള്‍ എനിക്കും എന്‍റെ പുറകെ അമേരിക്കയിലേക്ക് വരുന്നവരെ ഉപദേശിക്കാം.ഫ്രീ ആയി കിട്ടുന്ന ഉപദേശം .താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ വായന നിറുത്താം.

ഉപദേശം തുടങ്ങി.

ആദ്യത്തെ കാര്യം. "ഞാന്‍ നടന്നേ അല്ലെങ്കില്‍ സൈക്കിളിലെ പോകൂ, ഞാന്‍ പരിസ്ഥിതിവാദിയാണ് അല്ലെങ്കില്‍ പ്രകൃതിവാദിയാണ്, കാറുകള്‍ ആഡംബരമാണ്,ധൂര്‍ത്താണ്" എന്നൊക്കെ പറയാം ഒരു ലൈസന്‍സ് എടുത്തു കഴിഞ്ഞിട്ട്. അമേരിക്കയില്‍ ആയാലും ഇന്‍ഡ്യയില്‍ ആയാലും ഒരു കാര്‍ ഉണ്ടെങ്കില്‍ അത്യാവശ്യം വലുതായി സാധനങ്ങള്‍ കൊണ്ടുപോകാനോ ഒക്കെ അത് ഉപയോഗിക്കാം. ഇപ്പോള്‍ത്തന്നെ ഞാന്‍ അമേരിക്കയിലേക്ക് പോരുവാനായി കൊച്ചിയില്‍ നിന്നും സാധങ്ങള്‍ നാട്ടില്‍ എത്തിച്ചത് മാരുതി ആള്‍ട്ടോയിലാണ്. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് എന്തിനാണ് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തിലും,തമിഴ് നാട്ടിലും (ആ രണ്ട് സ്റ്റേറ്റുകള്‍ ആണ് എനിക്കു അടുത്ത് അറിയുന്നതു) കാറില്ലാത്തതുകൊണ്ട് പിന്നേയും കുഴപ്പമില്ല. അധികം വീട്ടുകാരും കൂട്ടുകാരുംഒക്കെ ഉണ്ടെങ്കില്‍ ആരെയെങ്കിലും ഒക്കെ വിളിച്ച് സാധനങ്ങള്‍ കൊണ്ടുപോകാം. അത്യാവശ്യം എവിടെയെങ്കിലും പോകണമെങ്കില്‍  രാത്രിയില്‍ ഒഴിച്ച് ബസ് സര്‍വീസ് ഉണ്ട്. 

പക്ഷേ അമേരിക്കയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ കുഴയും. അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലുള്ള നഗരത്തിലേക്കാണ് വരുന്നതെങ്കില്‍ ബസ് സര്‍വീസ് ഒക്കെയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ആണെങ്കില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നൊരു സംഭവം ഇല്ലെയില്ല. ഡെയ്ലി ജോലിസ്ഥലത്തേക്ക് കാറില്‍ തന്നെ പോകണം.

നഗരങ്ങളില്‍ ആണെങ്കിലും എന്തെങ്കിലും വലിയ തോതില്‍ സാധനങ്ങള്‍ ഒക്കെ കൊണ്ട് പോകണമെങ്കില്‍ കാര്‍ വേണ്ടി വരും. വാങ്ങിയില്ലെങ്കിലും നമ്മള്‍ക്ക് ഓടിക്കാന്‍ അറിഞ്ഞാല്‍ കാര്‍ വാടകയ്ക്ക് എടുക്കാം. നമ്മള്‍ തന്നെ സാധനങ്ങള്‍ എടുത്തു വച്ചാല്‍ അത്രക്ക് നന്ന്‍. അല്ലാതെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ഒക്കെ ആളെ വിളിച്ചാല്‍ കട്ടപ്പുകയാകും.

ചുരുക്കി പറഞ്ഞാല്‍ ലൈസന്‍സ് അല്ലെങ്കില്‍ കാറില്ലാതെ അമേരിക്കയില്‍ ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ്. കൊല്ലങ്ങള്‍ ആയി കാറില്ലാതെ ജീവിക്കുന്ന ആളുകളും ഇവിടെ കാണുമായിരിക്കും. ഞാന്‍ ഉദേശിച്ചത് സാധാരണ ആളുകളുടെ കാര്യമാണ്. അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓരോ സ്റ്റെപ്പുകള്‍ ആയി താഴെ കൊടുത്തിരിക്കുന്നു. 

സ്റ്റെപ്പ് 1 - ഒരു ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കുക

ചെയ്യേണ്ട ആദ്യ പടി നാട്ടില്‍ ആയിരിക്കുമ്പോള്‍ ഒരു ലൈസന്‍സ് ഒപ്പിക്കുക.  നാട്ടില്‍ ലൈസന്‍സ് വലിയ കുഴപ്പം ഉള്ള സംഗതിയല്ല. ഒന്നു കാശെറിഞ്ഞാല്‍  ടെസ്ട് പോലും ഇല്ലാതെ കിട്ടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ പാസ്സ്പോര്‍ട്ടില്‍ ഉള്ള പേരും ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേരും ഒന്നായിരിക്കണം. ഉദാഹരണമായി ലൈസന്‍സില്‍ ശ്രീരാജ് R എന്നും പാസ്സ് പോര്‍ട്ടില്‍ ശ്രീരാജ് രാമകൃഷ്ണപ്പിള്ള എന്നും ആണെങ്കില്‍ അമേരിക്കയില്‍ ലേണേഴ്സ് കഴിഞ്ഞു നേരെ ലൈസന്‍സ് കിട്ടില്ല. റോഡ് ടെസ്റ്റ് കൊടുക്കേണ്ടി വരും.അതുപോലെ ബുക്ക് ലൈസന്‍സ് ഉള്ളവര്‍ അത് കാര്‍ഡ് ആക്കുക.  

സ്റ്റെപ്പ് 2 - വിസ കിട്ടിയാല്‍ IDP എടുക്കുക


നിങ്ങള്‍ക്ക് വിസ കിട്ടുമ്പോള്‍ പെട്ടെന്ന് തന്നെ ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എടുക്കുക. ജില്ല ആസ്ഥാനങ്ങളില്‍ ഉള്ള മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ പോയി നിങ്ങളുടെ വിസ കാണിച്ചാല്‍ അവര്‍ IDP(ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്) തരും. ഇത് ഉണ്ടെങ്കില്‍ അമേരിക്കയില്‍ വന്നയുടനെ തന്നെ ഡ്രൈവിങ് ചെയ്യാം. പക്ഷേ കുറച്ചു മാസങ്ങള്‍ മാത്രം.

സ്റ്റെപ്പ് 3 - അമേരിക്കന്‍ ലേണേഴ്സ് ലൈസന്‍സ് എടുക്കുക

എന്നിട്ട് അമേരിക്കയില്‍ വന്നിട്ട് ലേണേഴ്സ് ടെസ്റ്റ് എഴുതുക. ഇവിടെ അതിന് വിജ്ഞാന ടെസ്റ്റ് (Knowledge test) എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നന്നായി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് വായിച്ചു മനസിലാക്കി പഠിച്ചു എഴുതുക. ലേണേഴ്സ് ടെസ്റ്റിന് മുന്പ് അവര്‍ കണ്ണ്‍ പരിശോധിക്കും. നാട്ടിലെ പോലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തേണ്ട. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ തന്നെ കണ്ണ്‍ പരിശോദിക്കണ മെഷിന്‍ ഉണ്ട്. മിക്കവാറും ലേണേഴ്സുപാസ്സാകുമ്പോള്‍  ഇന്‍ഡ്യന്‍ ലൈസന്‍സ് കാണിച്ചാല്‍ അമേരിക്കന്‍ റോഡ് ടെസ്റ്റ് എടുക്കാതെ  അമേരിക്കന്‍ ലൈസന്‍സ് കിട്ടും.

സാധാരണയായി ധാരാളം ഇന്‍ഡ്യന്‍സുതാമസിക്കുന്ന .ന്യൂ ജേഴ്സി, ന്യൂ യോര്‍ക്ക്സ്ഥലങ്ങളില്‍ ആണ് ഇങ്ങനെ റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്കിട്ടുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ചിലപ്പോള്‍ റോഡ് ടെസ്റ്റ് വേണ്ടി വരും.

ഡീസന്‍റ് ആയി ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ മണിമണിപോലെ ചെയ്യുന്നവര്‍ക്ക് ഇവിടെ വച്ച് വായന നിറുത്താം. ഇവാന്‍ ആരെടാ എന്നെ പഠിപ്പിക്കാന്‍ എന്നു തോന്നുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും വായിക്കാം. ആവശ്യം വരും.


ഈ പറഞ്ഞത് എല്ലാം വിചാരിച്ചപ്പോലെ നന്നായി നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആണ്. എല്ലാം വളരെ സുഖമായി നീങ്ങിയാല്‍ എന്താണ് ഒരു ത്രില്ല് ഉള്ളത്. കുറച്ചൊക്കെ ബുദ്ധിമുട്ട് വേണ്ടേ ജീവിതത്തില്‍. എന്‍റെ അനിയത്തി 10 ക്ലാസില്‍ പഠിക്കുമ്പോള്‍ അവളോടു പറഞ്ഞു നന്നായി പഠിക്കേടി പഠിക്കേടി എന്നു. ഞാന്‍ അവളുടെ മുന്‍പെ SSLC പാസ് ആയതുകൊണ്ട് എനിക്കു എന്തു വേണമെങ്കിലും പറയാമല്ലോ. അവള്‍ അവളുടെ ഒരു രീതിക്ക് പഠിച്ചു കൊള്ളാവുന്ന മാര്‍ക്ക് വാങ്ങി. +2 വിന് പഠിക്കുമ്പോഴും പറഞ്ഞു നന്നായി പഠിക്കേടി എന്നു. അവിടേയും അവള്‍ അവളുടെ രീതി വച്ച്  പഠിച്ചു. എന്നിട്ട്+2 പാസ്സായി കഴിഞ്ഞപ്പോള്‍ പറഞ്ഞു.അമ്മേ ഇതുപോലെ ഞാന്‍ പത്താം ക്ലാസ് പരീക്ഷക്ക്  പഠിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനെ. അപ്പോള്‍ തോന്നും പ്ലസ്2 വിന് റാങ്ക് കിട്ടിയോ എന്നു? അതുപോലെ BSc എക്സാം കഴിഞ്ഞപ്പോഴും അവള്‍ പറഞ്ഞു ഇതുപോലെ +2 വിന് പഠിച്ചെങ്കില്‍ റാങ്ക് കിട്ടിയേനെ എന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഉപദേശത്തില്‍ ഒന്നും വലിയ കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ചിലര്‍ അനുഭവിച്ചേ പടിക്കു.ഞാനും പല പല സൈറ്റുകള്‍ കയറിയിറങ്ങി ഇതൊക്കെ മനസിലാക്കി വച്ചതാണ്. എന്നിട്ടും എനിക്കു റോഡ് ടെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ എന്നെപ്പോലെ അല്ലറ ചില്ലറ തരികിട ടീമുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനി എഴുതിയിരിക്കുന്നത്. അതായത് മുകളില്‍ പറഞ്ഞപോലെ ചെയ്യാതെ വരുമ്പോള്‍ അവിടെ നിന്നും കരകയറാനുള്ള വഴികള്‍. സോഫ്റ്റ്വെയര്‍ മേഘലയില്‍ ഇതുപോലെയാണ് . നമ്മള്‍ അഭിമുഖീകരിച്ച കാര്യങ്ങളും പ്രശ്നങ്ങളും, എങ്ങിനെ അത് മറികടന്നു എന്നും വച്ച് ജൂനിയര്‍ പിള്ളേരോട് ഇങ്ങനെ ചെയ്യേട എന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. പ്രൊഡക്ഷന്‍ പൊട്ടിയാല്‍ മാത്രമേ അവര്‍ പഠിക്കൂ. അങ്ങനെ ഇപ്പോള്‍ ഒരു വഴി പറയുമ്പോള്‍ അതിലെ പോകാതെ വേറെ വഴിക്കു പോയി പണികിട്ടി അവിടെനിന്നു എങ്ങിനെ കരകയറാം എന്നു കൂടി പറയുന്ന ഒരു ശീലം വന്നു.

പ്രോബ്ലം 1 - ഡ്രൈവിങ് അറിയാത്തത്

വിധി എന്നെ പറയാന്‍ പറ്റൂ. അമേരിക്കയില്‍ വന്നിട്ട് അപ്പോള്‍ ഡ്രൈവിങ് പഠിക്കണം. എന്നിട്ട് ലൈസന്‍സ് എടുക്കണം ഒരുമാതിരി 500 ഡോളര്‍ ചിലവാക്കാനുള്ള ഒരു ചാന്‍സ് കിട്ടി. ഒരു മെച്ചം എന്നു പറയുന്നതു ഇന്‍ഡ്യയില്‍ റോഡിന്‍റെ ഇടതുഭാഗം ചേര്‍ന്ന് ഓടിച്ചവര്‍ക്ക് പെട്ടെന്ന് വലതുവശം ചേര്‍ന്ന് ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല.

പ്രോബ്ലം 2 - ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കാത്തത്

ഡ്രൈവിങ് അറിഞ്ഞിട്ടു ഇന്‍ഡ്യയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ വരുന്നവനെ തിരണ്ടിവാലിന് അടിക്കണം. അമേരിക്കയില്‍ വരുമ്പോള്‍ ഡ്രൈവിങ് പഠിക്കാന്‍ വേറെ കാശുമുടക്കില്ല എന്നു മാത്രമേ ഒരു മെച്ചം ഉള്ളൂ.

പ്രോബ്ലം 3 - പാസ്സ്പോര്‍ട്ടിലെ പേരിലും ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള പേരും തമ്മിലുള്ള വ്യത്യാസം 

പറ്റിയാല്‍ നാട്ടില്‍ വച്ച് തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേര്‍ തിരുത്തിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ റോഡ് ടെസ്റ്റ് എടുക്കേണ്ടിവരും. കാരണം ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള ആളും പാസ്സ്പോര്‍ട്ടില്‍ പറഞ്ഞ ആളും ഒന്നാണോ എന്നു അവര്‍ക്ക് തിരിച്ചറിയാണ്‍ പറ്റില്ല.

പ്രോബ്ലം 4 - ഇന്‍ഡ്യന്‍ ബുക്ക് ലൈസന്‍സ് കൊണ്ട് വരുന്നത്

ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള ലൈസന്‍സ് ബുക്ക് മോഡല്‍ അല്ല. ഒരു കാര്‍ഡ് പോലെയാണ്. ആ ലൈസന്‍സ് ആണ് ഇവിടെ അമേരിക്കയില്‍ അംഗീകരിക്കുന്നത്. എന്നെപ്പോലെ 2003 നു മുന്‍പെ ബുക്ക് ലൈസന്‍സ് എടുത്തവര്‍ അത് കാര്‍ഡ് ലൈസന്‍സ് ആക്കി ഇവിടെ വന്നാല്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് കൊടുക്കേണ്ടെ.

ഇത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ നിന്നും എന്‍റെ ബുക്ക് ലൈസന്‍സ് കാര്‍ഡ് ആക്കിയിട്ടാണ് വന്നതെന്ന്‍? ഞാന്‍ അങ്ങിനെ ചെയ്യോ?

പ്രോബ്ലം 5 - IDP ഇല്ലാത്തത്

IDP ഇല്ലെങ്കില്‍ അമേരിക്കയില്‍ വന്നപ്പാടെ വണ്ടിയോടിക്കാന്‍ പറ്റില്ല എന്നേയുള്ളൂ. പിന്നെ ലൈസന്‍സ് എടുത്താല്‍ മതി.ഇനിയിപ്പോള്‍ ഐ‌ഡി‌പി ഉണ്ടെങ്കിലും അതുപയോഗിച്ച് കുറച്ചു കാലത്തേക്കേ ഓടിക്കാന്‍ പറ്റൂ..

പ്രോബ്ലം 6 - പഠിക്കാതെ ലേണേഴ്സ് /Knowledge ടെസ്റ്റ് എഴുതുന്നതു 

ഇന്‍ഡ്യന്‍ ലേണേഴ്സ് ടെസ്റ്റ് ഒരു പ്രഹസനം ആണ്. അത്യാവശ്യം ബുദ്ധി ഉള്ളവന് എങ്ങിനെ പോയാലും പാസ്സ് ആകാം. ചെറിയ ഒരു ബുക്ക് ആണ്. അതില്‍ ഉള്ള ചോദ്യങ്ങളെ വരൂ. പക്ഷേ ഇവിടെ പണി കിട്ടും. മനസിലാക്കി തന്നെ പഠിക്കണം. ചോദ്യങ്ങള്‍ തല തിരിച്ചും മറിച്ചും വരും. 

നമ്മുടെ പേര്‍ പാസ്സ്പോര്‍ട്ടിലും ഇന്‍ഡ്യ ലൈസന്‍സിലും വേറെയാണെങ്കിലും, ബുക്ക് ലൈസന്‍സ് ആണെങ്കിലും ഉള്ള ഒരു മെയിന്‍ പ്രശ്നം , റോഡ് ടെസ്റ്റ് എടുക്കേണ്ടി വരും എന്നതാണ്. എന്താണ് റോഡ് ടെസ്റ്റ് എന്നു നോക്കാം.

അമേരിക്കന്‍ / ന്യൂജേഴ്സി റോഡ് ടെസ്റ്റ്

ഞാന്‍ ന്യൂജേഴ്സിയില്‍ എടുത്തതുകൊണ്ടാണ് അങ്ങനെ ഹെഡിങ് വച്ചത്. വേറെ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വേറെ മാതിരി ആയിരിക്കാം. നാട്ടില്‍ ഇന്‍ഡ്യന്‍ കാര്‍ ലൈസന്‍സ് എടുക്കണമെങ്കില്‍ അവര്‍ നോക്കുന്നത് നേരെ ഓടിക്കാന്‍ അറിയുമോ എന്നും, H പോലെ വണ്ടിയെടുക്കാന്‍ അറിയുമോ എന്നുമാണ്. ഇവിടെ അമേരിക്കയില്‍ നോക്കുന്നത്, നേരെ വണ്ടിയോടിക്കാന്‍ അറിയുമോ എന്നും, K ടേണ്‍, U ടേണ്‍ എന്നിവ എടുക്കാന്‍ പറ്റുമോ എന്നും, പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ പറ്റുമോ എന്നും ഒക്കെ ആണ്. ഇതൊക്കെ എന്താണ് എന്നു ചുമ്മാ ഗൂഗിള്‍ ചെയ്താല്‍ കിട്ടും. നമ്മുടെ പ്രശ്നം എന്നു പറയുന്നതു വേറെ ചിലതാണ്.

ഒന്നാമതായി അമേരിക്കയില്‍ ഒരു വണ്ടി കിട്ടണം. നാട്ടിലെപ്പോലെതന്നെ ഏത് വണ്ടിയിലും ടെസ്റ്റ് കൊടുക്കാം. ഡ്രൈവിങ് സ്കൂള്‍ വണ്ടി വേണമെന്നില്ല.. ഡ്രൈവിങ് സ്കൂള്‍ വണ്ടി ആണെങ്കില്‍ മെച്ചം അതില്‍ പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ എളുപ്പമാണ് എന്നതാണ്. അവിടെയും ഇവിടെയും ഒക്കെ സ്റ്റിക്കര്‍ ഉണ്ടാകും. വച്ചിരിക്കുന്ന വടി ആ സ്റ്റിക്കര്‍നു അമേരിക്കയില്‍ ഗിയര്‍ മാറ്റല്‍ എന്നൊരു പരിപാടി ഇല്ലാത്തതുകൊണ്ട് വണ്ടി ഓഫ് ആകില്ല. അങ്ങനെ നമ്മള്‍ ഡ്രൈവിങ് സ്കൂള്‍ വണ്ടി അന്വേഷിച്ചാല്‍ പല പല റേറ്റില്‍ ഉണ്ട്. ചിലര്‍ ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിന് 45$ ചോദിക്കും. ടെസ്റ്റ് കൊടുക്കണമെങ്കില്‍ വേറെ 100$. പിന്നെ ടെസ്റ്റ് കഴിഞ്ഞു ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ കത്ത് നില്‍ക്കണമെങ്കില്‍ വേറെ 45$ അങ്ങനെ. 

ഞാന്‍ എടുത്തത് "1 മണിക്കൂര്‍ പരിശീലനം, അത് കഴിഞ്ഞു ടെസ്റ്റിന് വണ്ടി വേണം, എന്നെ ഓഫീസില്‍ നിന്നും കൊണ്ടുപോണം തിരിച്ചു വിടണം" എന്നുള്ള ഒരു കണ്ടിഷന്‍ ആയിരുന്നു. മൊത്തം 135$. പിന്നെ ടെസ്റ്റ് പാസായപ്പോള്‍ ആക്രാന്തം മൂത്ത് ചേട്ടാ എത്ര ചിലവായാലും കുഴപ്പമില്ല ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യൂ എന്നുപറഞ്ഞപ്പോള്‍ പുള്ളി ഒന്നും പറയാതെ ഒരു 45$ കൂടെ വാങ്ങി. അങ്ങനെ മൊത്തം 180$ പൊട്ടി. നാട്ടില്‍ നിന്നും ബുക്ക് ലൈസന്‍സ് കാര്‍ഡ് ലൈസന്‍സ് ആക്കി കൊണ്ട് വന്നിരുന്നെങ്കില്‍ ഈ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു..

രണ്ടാമത്തെ പ്രശ്നം റോഡ് ടെസ്റ്റ് എവിടെയാണ് എന്നുള്ളതാണ്. അമേരിക്കയില്‍ / ന്യൂജേഴ്സിയില്‍ ചിലയിടങ്ങളില്‍ DMV (Department of Motor Vechile) ഓഫീസിനോട് ചേര്‍ന്ന് ടെസ്റ്റ് നടത്താനുള്ള പ്രത്യേക റോഡ് ഉണ്ട്. അതാകുമ്പോള്‍ ടെസ്റ്റ് നടക്കുമ്പോള്‍ വേറെ വണ്ടികള്‍ വരില്ല. അവിടെ തന്നെ പാരല്ലേല്‍ പാര്‍ക്കിങ്, K ടേണ്‍,U ടേണ്‍ ഒക്കെ എടുക്കാന്‍ സ്ഥലമുണ്ട്. എനിക്കു ടെസ്റ്റ് കിട്ടിയതു വേറെ ഒരു സ്ഥലമാണ്. അത് വേണമെങ്കില്‍ നമുക്ക് അവരുടെ വെബ് സൈറ്റില്‍ കയറി മാറ്റാം . പക്ഷേ ഞാന്‍ പിന്നെ പിന്നെ എന്നു വിചാരിച്ച് ചെയ്തില്ല. അപ്പോള്‍ പറഞ്ഞു വന്നത് ,റോഡ് ടെസ്റ്റ് അടിച്ചു കിട്ടിയാല്‍ പെട്ടെന്നു തന്നെ സ്ഥലം നോക്കി അവിടെ ടെസ്റ്റ് റോഡ് ഇല്ലെങ്കില്‍ സ്ഥലം മാറ്റുക. ഓരോ സമയത്തും ഒരു നിശ്ചിത ആളുകള്‍ക്ക് മാത്രമേ റോഡ് ടെസ്റ്റ് നടത്താന്‍ പറ്റൂ. നേരം വൈകിക്കഴിഞ്ഞാല്‍ അവിടെ സ്ലോട്ട് കിട്ടില്ല.

പിന്നെ തോറ്റാലത്തെ കാര്യം. ഒരു പേടിയും വേണ്ട. ലേണേഴ്സ് ആണെങ്കില്‍  വീണ്ടും എഴുതാന്‍ വേറെ പൈസ ഇല്ല. റോഡ് ടെസ്റ്റ് ആണെങ്കില്‍ ഡ്രൈവിങ് സ്കൂള്‍ ടീമുകള്‍ക്ക് വീണ്ടും പൈസ കൊടുക്കേണ്ടി വരും.

2014 ജൂലൈ 5, ശനിയാഴ്‌ച

ക്രിസ്ത്യാനികള്‍ (അമേരിക്ക v/s കേരളം)

"എന്നെ ജനിപ്പിക്കൂ എന്നു ഞാന്‍ എന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞിട്ടില്ല. എന്നിട്ടും അവരെന്നെ ജനിപ്പിച്ചു. ഞാന്‍ അവരുടെ തീരുമാനം മാനിച്ചു ഇപ്പൊഴും ജീവിക്കുന്നു. അതുപോലെ എന്നെ ക്രിസ്ത്യാനിയാക്കൂ എന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. എന്നിട്ടും അവരെന്നെ ക്രിസ്ത്യാനിയാക്കി. അവരുടെ ആദ്യത്തെ തീരുമാനം മാനിച്ചതുപോലെ രണ്ടാമത്തേതും മാനിച്ചു ഇപ്പൊഴും ക്രിസ്ത്യാനിയായിതന്നെ ജീവിക്കുന്നു"

അങ്ങനെ ക്രിസ്ത്യാനിയായിട്ട് കേരളത്തില്‍ നമ്മടെ തൃശ്ശൂര് ജീവിച്ച് വന്നപ്പോഴാണ് ഒരു അമേരിക്കന്‍ വിളി വന്നത്. അങ്ങനെ കുറ്റിയും പറിച്ചു ഇങ്ങോട്ട് വന്നു. ഇവിടെ വന്നപ്പോഴാണ് ഇവിടത്തെ ക്രിസ്ത്യന്‍ ജീവിതശൈലി കാണാന്‍ ഇടവന്നത്. .അങ്ങനെ ഇവിടത്തെ പള്ളിയില്‍ പോയി ഇംഗ്ലിഷ് കുര്‍ബാന കാര്യമായി ഒന്നും മനസിലാകാതെ അന്തംവിട്ട് നിന്ന ഒരു ഞായറാഴ്ചയാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാം എന്നു തീരുമാനിച്ചത്.

അപ്പോള്‍ ചോദിക്കും. പഠിക്കുന്ന കാലത്ത് തമിഴ്നാട്ടില്‍ ആയിരുന്നല്ലോ.പിന്നെ കുറച്ചു  കാലം ജോലിയും തമിഴ്നാട്ടില്‍ തന്നെയായിരുന്നല്ലോ എന്ന്‍. സത്യം പറഞ്ഞാല്‍ പഠിക്കുന്ന കാലത്ത് എനിക്കിങ്ങനെ എഴുതാനുള്ള ഒരു ത്വര ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഞാന്‍ സപ്പ്ളികള്‍ വാങ്ങോ? പിന്നെ ചെന്നെയില്‍ ജോലിചെയ്യുമ്പോള്‍ മലയാളം ബ്ലോഗ് തുടങ്ങിയിരുന്നു. പക്ഷേ മലയാളം എഴുതിതുടങ്ങുമ്പോള്‍ അല്ല ടൈപ്പ് ചെയ്തുതുടങ്ങുമ്പോള്‍ കൈ വിറക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു.

അപ്പോള്‍ പറഞ്ഞുവന്നത് ഈ പോസ്റ്റില്‍ എഴുതാന്‍ പോകുന്ന അമേരിക്കയിലെയും ശരിക്ക് പറഞ്ഞാല്‍ ന്യൂജേഴ്സിയിലെ ക്രിസ്ത്യാനികളുടെ ജീവിത ശൈലിയും കേരളത്തിലെ ക്രിസ്ത്യന്‍ ശൈലിയും തമ്മിലുള താരതമ്യത്തേക്കുറിച്ചാണ്.ആരും ഇത് അമേരിക്ക മുഴുവനും ഉള്ളതാണെന്നും ,അതുപോലെ കേരളം മുഴുവനും ഉള്ളതാണെന്നും വിചാരിക്കരുത്. ഇതിലെ റെഫറന്‍സ് പോയിന്‍റ്സ് ന്യൂജേഴ്സിയിലെ ഞാന്‍ പോകുന്ന സെന്‍റ് അഗസ്തിന്‍ പള്ളിയും പിന്നെ നാട്ടിലെ തൃശ്ശൂര്‍ ജില്ലയിലെ  കല്ലേറ്റുംകര, താഴേക്കാട് ,വല്ലക്കുന്ന് പള്ളികളും ആണ്. ഞാന്‍ ഇത് വളരെയധികം കാലത്തെ ഗവേഷണം കൊണ്ട് കണ്ടുപിടിച്ചതല്ല. ചുമ്മാ കണ്ടത് കുറിച്ചു വയ്ക്കുന്നു .അത്രമാത്രം.

കാര്യങ്ങള്‍ കുറച്ചു അധികം ഉള്ളതുകൊണ്ടു കാണ്ഡം കാണ്ഡമായിട്ടാണ്  എഴുതിതുടങ്ങുന്നത്.

പള്ളികള്‍

നിര്‍മാണം

കേരളത്തിലെ പ്രത്യേകിച്ചും മധ്യകേരളത്തിലെ പള്ളികള്‍ എല്ലാം ഒരു മാറ്റത്തിന്‍റെ പാതയിലാണ്. സാക്ഷാല്‍ കര്‍ത്താവ് വന്നാല്‍ പോലും പള്ളിയില്‍ കയറിയാല്‍ പള്ളിയുടെ മനോഹരിതയും ആഡംബരങ്ങളും കണ്ട് അന്ധാളിച്ച് നില്‍ക്കണം. ഒരിക്കലും പ്രാര്‍ത്ഥിക്കാന്‍ തോന്നരുത്. ഞാന്‍ രണ്ട് പ്രാവശ്യം മലയാറ്റൂര്‍ തടത്തിലെ പള്ളി (പുഴവക്കത്തുള്ളത്) പള്ളിയില്‍ പോയിട്ടും ഒന്നും പ്രാര്‍ത്ഥിക്കാന്‍ പറ്റിയിട്ടില്ല. കാരണം എന്തോരം കണ്ടിട്ടും ആ ആഡംബരങ്ങളൊന്നും മനസിലാക്കാന്‍ പറ്റുന്നില്ല. എങ്ങിനെ നോക്കിയിട്ടും ഏകദേശം എത്ര രൂപ ആ പള്ളി പണിയാന്‍ ചിലവായിട്ടുണ്ടാകും എന്നു കണക്ക് കൂട്ടാന്‍ പറ്റുന്നില്ല. ഏകദേശം അതുപോലെതന്നെയാണ് ഞങ്ങളുടെ അടുത്തുള്ള താഴേക്കാട് പള്ളി പണി തീര്‍ത്തിരിക്കുന്നത്. കല്ലേറ്റുംകര പള്ളി പണിതുകൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ...



അങ്ങനത്തെ പള്ളിയില്‍ ഇരിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത്. കുറച്ചു ആഡംബരങ്ങള്‍ കുറച്ചിട്ട് ആ രൂപ വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ഉപയോഗിച്ചുകൂടെ എന്നാണ്. പല പള്ളികളിലും പെരുന്നാള്‍ ചെറുതാക്കി കഴിച്ച് ആരൂപ ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഒരു പള്ളിക്കാരും പള്ളി ആഡംബരം കുറച്ചു പണിതു പാവങ്ങളെ സഹായിക്കുന്നത് കണ്ടിട്ടില്ല.

അപ്പോള്‍ ചോദിക്കും നിന്‍റെ വീട് വൈക്കോല്‍ കൊണ്ട് മേഞ്ഞു ബാക്കി പൈസക്ക് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുത്തൂടെ എന്ന്‍. പുല്‍ക്കൂട്ടില്‍ ജനിച്ച യേശുവിനെ സഭ പിന്തുടര്‍ന്നാല്‍അല്ലേ കുഞ്ഞാടുകള്‍ പിന്തുടരൂ.

കുറെ കാലം കഴിഞ്ഞു ക്രിസ്ത്യാനികളുടെ എണ്ണം കുറയുകയാണെങ്കില്‍ അല്ലെങ്കില്‍ ആളുകള്‍ക്ക് വിശ്വസം കുറഞ്ഞാല്‍ ഈ പള്ളികള്‍ ഒക്കെ ആരും വരാത്ത സ്ഥലങ്ങളായി മാറില്ലേ? അങ്ങനെ പള്ളി നടത്തികൊണ്ട് പോകാനുള്ള പൈസ വരാതായാല്‍ പിന്നെ പള്ളികള്‍ എന്തു ചെയ്യും? ഭയങ്കര ഒരു ചോദ്യമാണത്.

ഇവിടെ അമേരിക്കയില്‍ കേട്ടത് പള്ളികള്‍ വില്‍പ്പനക്ക് ഉണ്ടെന്നാണ്. അത്തരം ഒന്നു ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് അടുത്ത് കൊടുക്കാനുണ്ട്. ദാണ്ടെ കൊളുത്ത്. ആരും വരാതായാല്‍ രൂപതക്കാര്‍ പിന്നെ പള്ളി വില്‍ക്കാണ്ട് എന്താ ചെയ്യാ? അല്ല നാട്ടുകാര്‍ പിരിവെടുത്ത് കഷ്ടപ്പെട്ട് പണിത പള്ളി രൂപതക്ക് എടുത്ത് വില്‍ക്കാന്‍ പറ്റുമോ എന്നൊന്നും ആരും ചോദിക്കരുത്. എന്‍റെ അറിവ് പ്രകാരം പള്ളിയും സ്ഥലവും രൂപതയുടെ പേരിലാണു റജിസ്റ്റര്‍ അഥവാ തീറ് കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിയമം പ്രകാരം സ്വന്തം പേരിലുള്ള സ്ഥലവും അതിലെ കെട്ടിടവും അതിന്‍റെ ഉടമസ്ഥന് വില്‍ക്കാം.

അമേരിക്കയിലെ പള്ളികള്‍ അങ്ങനെ കാര്യമായി കാശ് പൊടിച്ച് ഉണ്ടാക്കിയതാണെന്ന് തോന്നുന്നില്ല. ചുരുക്കം ചില പള്ളികള്‍ ഉണ്ടാകാം. പക്ഷേ സാധാരണ ഗ്രാമപ്രദേശങ്ങളില്‍ ഉള്ള പള്ളികള്‍ എല്ലാം സിംമ്പിള്‍ ആണ്. പ്രാര്‍ത്ഥിക്കാന്‍ ഒരിടം അത്രയേയുള്ളൂ. പള്ളികള്‍ ആഡംബരപൂര്‍ണമല്ലെങ്കിലും എല്ലാ സൌകര്യങ്ങളും ഉണ്ട്. എയര്‍കണ്ടിഷന്‍, ബെഞ്ചുകള്‍, വയര്‍ലസ്സ് മൈക്ക്,ആവശ്യത്തിന് വലിപ്പം അങ്ങനെ പോകുന്നു.
താഴെ കൊടുത്തിരിക്കുന്ന കൊളുത്തില്‍ ഞെക്കിയാല്‍ ഞാന്‍ ഇപ്പോള്‍ പോകുന്ന ന്യൂജേഴ്സിയിലെ പള്ളി കാണാം.
http://www.staugustinenj.org/parish/home.html

തിരുസ്വരൂപങ്ങള്‍

നാട്ടില്‍ കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുത്തിക്കൊല്ലുന്ന വിശുദ്ധ ഗീവര്‍ഗീസിന്‍റെ പ്രതിമ ആണെങ്കില്‍ ഇവിടെ വിശുദ്ധ പൌലൊസിനോടൊപ്പം ഒരു കാളയും , വിശുദ്ധ ലൂക്കായോടൊപ്പം ഒരു കുതിരയും ഉണ്ട്. സംശയം ഉണ്ടെങ്കില്‍ താഴെയുള്ള കൊളുത്തുകളില്‍ പോയി നോക്കിക്കൊ. ഞാന്‍ പോകുന്ന പള്ളിയിലും അങ്ങനെ ഒരു പടം ഉണ്ട്. പറ്റിയാല്‍ ഫോട്ടോ എടുത്ത് ഇതില്‍ ഇടാം.

പിന്നെ ഇവിടെ അമേരിക്കന്‍ അള്‍ത്താര ഒന്നും നിറയെ രൂപങ്ങള്‍ വച്ച് അലങ്കരിച്ചിട്ടില്ല. അതുപോലെ കിലോക്കണക്കിന് പൂക്കളും ഇല്ല.

അല്‍മായര്‍ / വിശ്വാസികള്‍

വസ്ത്രധാരണം

ബീച്ചില്‍ പോകുമ്പോഴും പള്ളിയില്‍ വരുമ്പോഴും ഏറെക്കുറെ ഒരേപോലത്തെ ഡ്രസ് തന്നെയാണ് ഇവിടെ പെണ്ണുങ്ങള്‍ ഇടുന്നത്. നാട്ടിലെ അച്ചന്‍മാരാണെങ്കില്‍ ചിലപ്പോള്‍ സ്ത്രീകള്‍ തലയില്‍ ഡ്രസ് /ഷാള്‍ ഇട്ടില്ലെങ്കില്‍ ചീത്ത പറയുന്നതു കേള്‍ക്കാം. ഒരുതവണ ഒരു കുട്ടിക്ക് ഷാള്‍ ഇട്ടിട്ടില്ല എന്ന കാരണത്താല്‍ കുര്‍ബാനക്ക് കൊടുക്കാതിരുന്നതും കണ്ടിട്ടുണ്ട്. അമേരിക്കയില്‍ എന്തു ഷാള്‍? 

സ്ത്രീകള്‍ മുട്ടോപ്പം ഉള്ള ഡ്രസ് ഇട്ടു ഏറ്റവും മുന്നിലെ ബെഞ്ചില്‍ കാലില്‍ കാലു കയറ്റിവച്ച് ഇരുന്നാലും അച്ചന്‍മാര്‍ കുര്‍ബാന നന്നായി ചൊല്ലുന്നുണ്ട്. നാട്ടില്‍ ആണെങ്കില്‍ എന്‍റെ കല്യാണത്തിന് ഒരു എയര്‍ ബലൂണ്‍ കൊണ്ടുള്ള ബൊമ്മയെ വച്ചെന്നു പറഞ്ഞു കുര്‍ബാനക്കിടെ അച്ചന്‍ എന്തൊരു ബഹളമായിരുന്നു. ശ്രദ്ധ പോകുമത്രേ. ആ ബൊമ്മ ആണെങ്കില്‍ പള്ളിയുടെ മുന്‍വശത്താണ് വെച്ചിരിക്കുന്നത് അതുകൊണ്ട് അച്ചന്‍ ഒഴികെ ആളുകള്‍ക്കു ആര്‍ക്കും അത് കാണാന്‍ കഴിയില്ല. ഒരു ചെറിയ ബൊമ്മ വച്ചപ്പോള്‍ ശ്രദ്ധ പോയ ആ അച്ചന്‍ എങ്ങാനും അമേരിക്കയില്‍ വന്നിരുന്നെങ്കില്‍ കുര്‍ബാന ചൊല്ലാതെ ഇറങ്ങി ഓടിയേനെ.

ആണുങ്ങള്‍ ആയാലും ബെര്‍മുഡ ഒക്കെ ഇട്ടിട്ടാണ് വരുന്നത്.

പള്ളിയിലെ പെരുമാറ്റം

പള്ളിയില്‍ വരുന്ന കാര്യത്തില്‍ ലോകത്തില്‍ എല്ലായിടത്തും ആളുകള്‍ ഒരേപോലെയാണ്. നാട്ടിലും ഇവിടെയും ആളുകള്‍ പ്രസംഗം കഴിയാന്‍ കണ്ടിട്ടാണ് വരുന്നത്. അമേരിക്കയില്‍  കുര്‍ബാനക്കിടെ വര്‍ത്തനം പറയുന്നതു കേള്‍ക്കാം. പക്ഷേ ആരും ഓവര്‍ ആകുന്നില്ല. അമേരിക്കയില്‍ ഫാമിലി ഒന്നിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് ആണുങ്ങള്‍ പ്രത്യേകിച്ചു അപ്പന്‍മാര്‍ മര്യാദക്ക് ഇരുന്ന്‍ കുര്‍ബാന അര്‍പ്പിക്കും.

എല്ലാം കേരളത്തില്‍ ആണെങ്കില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ സ്ഥലം. കുട്ടികള്‍ക്ക് വേറെ സ്ഥലം. അങ്ങനെയാകുമ്പോള്‍ കുട്ടികള്‍ അവിടെയിരുന്ന് കളിക്കും അത് കാണുമ്പോള്‍ കുര്‍ബാന ചൊല്ലുന്ന അച്ചന് ദേഷ്യം വരും. നിങ്ങള്‍ കുട്ടികളെപ്പോലെയാകുവിന്‍ എന്നു പറഞ്ഞ ക്രിസ്തുവിന്റെ പ്രതിരൂപമായ ബലിയര്‍പ്പകന്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് കുട്ടികളെ ചീത്തപറയും. കേരളത്തിലും കുടുംബം ഒന്നിച്ചിരുന്ന് കുര്‍ബാന കണ്ടാല്‍ ചിലപ്പോള്‍ നേരെയാകുമായിരിക്കും.

അച്ചന്‍മാര്‍ / പുരോഹിതര്‍

അമേരിക്കയില്‍ ഇപ്പോള്‍ ഞാന്‍ പോകുന്ന പള്ളിയിലെ അങ്ങേരെ കണ്ടിട്ട് ഡീസന്‍റ് ആണെന്ന്‍ തോന്നുന്നു. നല്ല വയസുള്ള വെളുത്ത വര്‍ഗക്കാരനാണ്. കുര്‍ബാന കാണുമ്പോള്‍ ഒരു ദൈവീകത്വം ഒക്കെ ഉണ്ട്. ചിലപ്പോള്‍ കുര്‍ബാനക്കിടെ കാശ് ,കാശ് എന്നു പറയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കില്‍ ചിലപ്പോള്‍ അങ്ങേരുടെ മുഖം പട്ടിയുടെ മുഖത്ത് വീണ പൂച്ചയുടെ പോലെ അല്ലാത്തതുകൊണ്ടായിരിക്കും. നാട്ടില്‍ ചില അച്ചന്‍മാരേ കണ്ടാല്‍ അവരോടു എന്തെങ്കിലും ചോദിച്ചാല്‍ അങ്ങനത്തെ ചില പൂച്ചകളുടെ മുഖഭാവമാണ്.

അമേരിക്കയിലെ പുള്ളി കുര്‍ബാനക്ക് ഇടുന്നത് കടും ചുവപ്പ് നിറത്തിലുള്ള ഒരു ഡ്രസ് ആണ്. നമ്മുടെ നാട്ടിലെ അച്ചന്‍മാരുടെ രാജവേഷവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.

അതുപോലെ കുര്‍ബാന കഴിയുമ്പോള്‍ അമേരിക്കന്‍ അച്ചന്‍ പള്ളിയുടെ മെയിന്‍ വാതിലില്‍ നില്‍ക്കും .എല്ലാവരോടും വര്‍ത്താനം പറയും. ശരിക്കും ഒരു ആതിഥേയന്‍റെ മര്യാദ. നാട്ടില്‍ കുര്‍ബാന കഴിഞ്ഞാല്‍ അച്ചന്‍മാര്‍ ഓടി മേടയില്‍ കയറും. പിന്നെ നമ്മള്‍ അവരുടെ സൌകര്യം നോക്കി നില്‍ക്കണം ഒന്നു കാണണമെങ്കില്‍.

കുര്‍ബാന

അമേരിക്കയില്‍ കുര്‍ബാന ഓരോരുത്തര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ് എന്നാണ് തോന്നുന്നത്.

നാട്ടിലെ ഒരു റോമന്‍ കത്തോലിക് കുര്‍ബാന മിനിമം 1 മണിക്കൂര്‍ ഉണ്ടാകും. എന്നാല്‍ അമേരിക്കന്‍ കുര്‍ബാന 45 മിനിറ്റ് മാത്രമേയുള്ളൂ. കുര്‍ബാന തുടങ്ങിയാല്‍ അപ്പോള്‍ തന്നെ മെയിന്‍ /ആന വാതില്‍ അടച്ചിടും. പിന്നെ വരുന്നവര്‍ക്ക് സൈഡില്‍ കൂടെ മാത്രമേ കയറാന്‍ കഴിയൂ.

അമേരിക്കയില്‍ ഒരുമാതിരി എല്ലാവരും എന്നെപ്പോലെ ഇംഗ്ലിഷ് അറിയാത്തവരോഴിച്ച്, കുര്‍ബാനയില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലും. നാട്ടില്‍ അച്ചനും, ഗായകസംഘവും .പിന്നെ കുറച്ചു വയസായ അമ്മാമ്മമാരും മാത്രം കുര്‍ബാന ചൊല്ലും ബാക്കിയെല്ലാവരും കാഴ്ചക്കാര്‍.

നാട്ടില്‍ അച്ചന്‍ അള്‍ത്താരക്ക് നേരെ നടുവില്‍ നിന്നാണ് കുര്‍ബാന ചൊല്ലുന്നത്. ഇവിടെ അമേരിക്കയില്‍ അച്ചന്‍ അള്‍ത്താരയുടെ ഒരു വശത്താണ്. ജനങ്ങളുടെ വലതു വശത്ത്. പിന്നെ ബുക്ക് വയ്ക്കാനുള്ള സ്റ്റാന്‍ഡില്ല. ഒരു അള്‍ത്താര ബാലനോ, ബലികയോ പുസ്തകം പിടിച്ചുകൊണ്ട് അച്ചന്‍റെ മുന്‍പില്‍ നില്‍ക്കുന്നുണ്ടാകും. 

നാട്ടില്‍ അള്‍ത്താര ബാലികമാര്‍ എന്നൊരു കൂട്ടര്‍ കുറച്ചു കാലം മുന്‍പെ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ അവിടെ അള്‍ത്താര ബാലന്‍മാര്‍ ഉണ്ടെങ്കില്‍ ബാലികമാര്‍ ഉണ്ടാവില്ല. അതുപോലെ നേരെ തിരിച്ചും. അമേരിക്കയില്‍ അവര്‍ മിക്സ് ആയിട്ടോക്കെ നില്‍ക്കുന്നുണ്ട്.

നാട്ടിലെ കുര്‍ബാനയിലെ പ്രസംഗം പഞ്ചായത്തില്‍ കാശിന്‍റെ  വരവ്ചി.ലവ് വായിക്കുന്നതുപോലെ ആണെങ്കില്‍ അമേരിക്കയില്‍ കുര്‍ബാനക്കിടയില്‍ കാര്യമായി കാശിന്‍റെ കാര്യം ഒന്നും പറയുന്നില്ല.

നാട്ടില്‍ കാണാതെ ഒരു സംഗതിയാണ് കുര്‍ബാനക്ക് വളണ്ടിയര്‍മാര്‍ നില്‍ക്കുന്നത്. ന്യൂ ജേഴ്സിയില്‍ ഞാന്‍ പോകുന്നിടത്ത് കോട്ട് ഇട്ട 6-7 പേര്‍ നില്‍പ്പുണ്ടാകും. അവരാണ് കുര്‍ബാനക്കിടയില്‍ കാഴ്ചസമര്‍പ്പണത്തിനുള്ള പണം പിരിക്കുന്നത്. അതുപോലെ ആരെങ്കിലും പുറത്തു നില്‍പ്പുണ്ടെകില്‍ അകത്തേക്ക് ക്ഷണിക്കുന്നത്. .ക്ഷണം മാത്രം .ഇഷ്ടം പോലെ ആളുകള്‍ നാട്ടിലെപ്പോലെതന്നെ പുറത്തു നിന്നാണ് കുര്‍ബാന കാണുന്നത്. അതുപോലെ അവരാണ് ഇരിക്കാന്‍ സ്ഥലമില്ലാതെ നില്‍ക്കുന്നവര്‍ക്ക് ഒഴിഞ്ഞ ബെഞ്ച് കാണിക്കുന്നത്. കുര്‍ബാന തുടങ്ങുമ്പോ വാതില്‍ അടക്കുന്നതും കഴിയുമ്പോള്‍ തുറക്കുന്നതും.വളരെ നല്ല ആളുകളാ.

ഇടവും വലവും നില്‍ക്കുന്നവര്‍ക്ക് സമാധാനം പരസ്പരം കൈമാറുന്നത് നാട്ടില്‍ കൈ കൂപ്പിക്കൊണ്ടാണെങ്കില്‍ അമേരിക്കയില്‍ ഷേക്ക്ഹാന്‍ഡ് കൊടുത്തിട്ടാണ്. അതും ചുറ്റും നില്‍ക്കുന്ന 8 പേര്‍ക്കും കൊടുക്കും.

കുര്‍ബാനക്ക് അപ്പം കൊടുക്കല്‍ നാട്ടില്‍ പണ്ട് അച്ചന്‍മാര്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. അപ്പം കൊടുക്കല്‍ എന്നതുകൊണ്ട് ഉദേശിച്ചത് നാട്ടില്‍ തിരൂരക്തം കൊടുക്കാതെയുള്ള ഒരു ഏര്‍പ്പാടിനെക്കുറിച്ചാണ്. വലിയ കാര്യത്തില്‍ എല്ലാദിവസവും കുര്‍ബാന കൈക്കൊള്ളണം എന്നൊക്കെ അച്ചന്‍മാര്‍  പറയും. പക്ഷേ .തിരുശരീരരക്തങ്ങള്‍ തരുന്നതില്‍ രക്തതെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞു കാണില്ല. അവര്‍ തന്നെ ഉഡായിപ്പ് കാണിക്കുമ്പോള്‍ പിന്നെ കുഞ്ഞാടുകള്‍ ഉഡായിപ്പ് കാണിക്കാതിരിക്കുമോ? ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പ് ചെറിയ പരിഷ്കാരം ഒക്കെ കൊണ്ടുവന്ന് അത് കന്യാസ്ത്രീകള്‍ക്ക്, അതും നല്ല വയസായവര്‍ മാത്രം കൊടുക്കാന്‍ പറ്റുമെന്നാക്കി. അമേരിക്കയില്‍ തിരുശരീരരക്തങ്ങള്‍ നല്‍കുന്നത് നാട്ടുകാരാണ്. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഷൂസ് ധരിച്ചുകൊണ്ട് തന്നെ അവര്‍ അള്‍ത്താരയിലേക്ക് കയറും. സ്ത്രീകളുടെ ഡ്രെസ്സിന്റെ കാര്യം ആദ്യമേ പറഞ്ഞല്ലോ. അവരാണെന്ന് തോന്നുന്നു അവിടത്തെ പ്രമാണിമാര്‍. കന്യാസ്ത്രീമാരെ അധികം കണ്ടിട്ടില്ല. അതുപോലെ മറ്റൊരു പ്രത്യേകതയാണ് വയസായവര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലത്തു പോയി കുര്‍ബാനക്ക് കൊടുക്കും.

കുര്‍ബാന കഴിയുമ്പോള്‍ ഉള്ള നോട്ടിസ്. വിതരണം എല്ലായിടത്തും ഒരേപോലെ തന്നെ.

2014 ജൂൺ 14, ശനിയാഴ്‌ച

വെള്ളവും വെള്ളക്കാരനും / Water and Whites

അമേരിക്കയെപ്പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി മലയാളി കേള്‍ക്കുന്നതാണ് അവര്‍ "നമ്മള്‍ വെള്ളം ഉപയോഗിച്ചേ ചെയ്യാന്‍ പറ്റു എന്നു വിചാരിക്കുന്ന ഒരു കാര്യം കടലാസ് ഉപയോഗിച്ച് ചെയ്യുന്നവരാണ്" എന്നത്. സാധാരണ ഇത് നാറ്റക്കേസ് ആയതുകൊണ്ട് കേട്ട മലയാളികള്‍ ആരും തന്നെ ചോദിക്കില്ല എന്താ അവര്‍ അങ്ങനെ ചെയ്യുന്നതെന്ന്?. എന്നാല്‍ എല്ലാവരുടെയും മനസില്‍ ആ ചോദ്യം അവശേഷിക്കും.എന്‍റെ മനസ്സിലും അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു. 

ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലത്ത്, കൊള്ളാവുന്ന ഒരു ഉത്തരം ആദ്യം സാധാരണക്കാരന്‍റെ മനസില്‍ തോന്നുക, "പാവങ്ങള്‍ വെള്ളം ഉണ്ടാകില്ല" എന്നതായിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്നപോലെ കാലവര്‍ഷവും തുലാവര്‍ഷവും ഒന്നും അവര്‍ക്ക് ഉണ്ടാകില്ല. അതുകൊണ്ടായിരിക്കും .ജീവിച്ചു പൊയ്ക്കൊട്ടെ... ഇംഗ്ലിഷ് സിനിമകള്‍ ഭൂരിഭാഗവും അതിനെ ശരിവയ്ക്കുന്നതുമാണ്.

പിന്നെ കുറച്ചു കമ്യൂണിസ്റ്റ് ചിന്താഗതികള്‍ നമ്മുടെ തലയില്‍ വരുമ്പോള്‍ തോന്നും. ബ്ലെഡി ബൂര്‍ഷകള്‍, അവന്‍റെയൊക്കെ കാശ് കൈയില്‍ ഉണ്ടെന്ന അഹങ്കാരം. ഇവിടെ കുട്ടികള്‍ പുസ്തകം വാങ്ങാന്‍ പറ്റാതെ വിഷമിക്കുമ്പോള്‍ അവന്മാര്‍ അവിടെ വെള്ളത്തിന് പകരം പേപ്പര്‍ ഉപയോഗിക്കുന്നു.

ഒരുപ്രായത്തില്‍ നമ്മുടെ സംസ്ക്കാരം ,പാരമ്പര്യം എന്നൊക്കെ പറഞ്ഞു ഒരുതരം വികാരം നമ്മുടെ സിരകളില്‍ ഓടിക്കളിക്കും. അന്ന് നമുക്ക് തോന്നും ഓ പാവങ്ങള്‍ അവര്‍ക്ക് വെള്ളം ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നൊന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഉണ്ടായില്ല അതുകൊണ്ടാണ് അവര്‍ പേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത്. അതുപോലെ അവരുടെ പാരമ്പര്യം തുടങ്ങുന്നത് അടുത്ത കാലത്തു കൊളംബസ് ഇന്‍ഡ്യയിലേക്ക് വരുന്ന വഴി  വഴി തെറ്റി അങ്ങോട്ട് ചെന്നതു മുതലാണ്. എന്നാല്‍ നമ്മുടെയോ പേപ്പര്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പു തന്നെയുള്ളതാണ്.

പിന്നെ ഒരു കാലഘട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വെള്ളക്കാരുടെ ഫാന്‍ ആകും. അവരുടെ ജീവിതരീതികളില്‍ നിന്ന്‍ അനാവശ്യമായ എല്ലാം നമ്മള്‍ പിന്തുടരാന്‍ നോക്കും.ഇംഗ്ലിഷില്‍ പല്ലുതേക്കും കുളിക്കും.  ബെര്‍ഗര്‍, KFC ചിക്കന്‍ തുടങ്ങിയ ഭക്ഷണം മാത്രം കഴിക്കും. വേഷം പറയേ വേണ്ട. ഖനിതൊഴിലാളികള്‍ക്ക് വേണ്ടി പെട്ടെന്ന് കീറിപ്പോകാതിരിക്കാന്‍ ഉണ്ടാക്കിയ ജീന്‍സ് ഇട്ടു നമ്മള്‍ കല്യാണത്തിന്  കെട്ടാന്‍ വരെ പോകും. കുട്ടികള്‍ക്ക് ജോണ്‍സണ്‍ആന്ഡ് ജോണ്‍സണ്‍ സാധനങ്ങള്‍ മാത്രം വാങ്ങികൊടുക്കും. മലയാളത്തിലെ  കേട്ടാല്‍ ചെവിപൊട്ടുന്ന നല്ല വാക്കുകള്‍ക്ക് പകരം വെറും 4 അക്ഷരങ്ങള്‍ ഉള്ള അവരുടെ വാക്കുകള്‍ ഉപയോഗിക്കും. അത്യാവശ്യം കാശിന്‍റെ ചിലവ് ഉള്ളതുകൊണ്ടു മാത്രം വെള്ളത്തിന് പകരം കടലാസ് ഉപയോഗിക്കില്ല. ഒരു മാതിരിപ്പെട്ട ആളുകളൊന്നുംതന്നെ ഈയൊരു ഘട്ടത്തില്‍നിന്നും തിരിച്ചുവരില്ല. നമ്മുടെ വിഷയം വേറെയാണ്  ഈ ചിന്താഗതിയില്‍ ഉള്ളവര്‍ വിചാരിക്കുന്നത് പേപ്പര്‍ വെള്ളക്കാര്‍  ഉപയോഗിക്കുന്നത് ഹൈജീന്‍ അഥവാ വളരെ വൃത്തിയുള്ളവരാവാന്‍  വേണ്ടിയാണ് എന്നാണ്.യൂസ് ആന്‍ഡ് ത്രോ ആകുമ്പോള്‍ നമ്മുടെ കൈയ്യില്‍ ഒന്നും പറ്റുകയില്ല. അങ്ങനെ നമ്മള്‍ ഹൈജീന്‍ ആകും. മുഴുവനായും പേപ്പര്‍ കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കരുത്. ഹൈജീന്‍ കൈക്കാണ് വേണ്ടത്.

എന്‍റെ മനസ് വളരെ നിഷ്കളങ്കമായതുകൊണ്ട് ഞാന്‍  ആദ്യം വിചാരിച്ചത് പാവങ്ങള്‍ വെള്ളം ഇല്ലാഞ്ഞിട്ടായിരിക്കും എന്നുതന്നെയാണ്. പിന്നെയാണ് ആലോചിച്ചത് അവിടെ മഞ്ഞു വീഴുന്ന സ്ഥലമല്ലേ. ഇഷ്ടം പോലെ വെള്ളം ഉണ്ടാക്കാമല്ലോ. പക്ഷേ അങ്ങിനെയാകുമ്പോള്‍ ഒരു കുഴപ്പം ഉണ്ട്. മഞ്ഞു ഉരുക്കിവെള്ളമാക്കുമ്പോള്‍ ചൂട് ഒരു പ്രശ്നമാണ്. കറെക്റ്റ് ചൂട് അല്ലെങ്കില്‍ തണുത്തു വിറയ്ക്കും അല്ലെങ്കില്‍ പൊള്ളിച്ചാകും. ആയുധം വച്ചുള്ള കളിയായതുകൊണ്ടും സ്ഥലം വളരെ സെന്‍സിറ്റീവ് ആയതുകൊണ്ടും ആരും അങ്ങനെ ഒരു പരീക്ഷണം ചെയ്തിട്ടുണ്ടാവില്ല..

വെള്ളമില്ലാഞ്ഞിട്ടാണൊ അതോ വെള്ളക്കാരന്‍റെ അഹങ്കാരമാണോ എന്നു എനിക്കു ഒരു സംശയം വന്നത് തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയപ്പോള്‍ ആണ്. തമിഴ്നാട്ടില്‍ കഴുകാന്‍ പോയിട്ട് കുടിക്കാന്‍ പോലും വെള്ളമില്ല. പക്ഷേ എന്നിട്ടും അവര്‍ പേപ്പര്‍ ഉപയോഗിക്കുന്നില്ല. കിലോമീറ്ററുകള്‍ നടന്ന്‍ കുടത്തില്‍ വെള്ളം കൊണ്ട് വന്നു ഉപയോഗിക്കും. അപ്പോള്‍ വെള്ളമല്ല പ്രശ്നം.

അങ്ങനെ ആ സംശയം അതുപോലെ നിന്നു. അതിനു ഒരു പരിഹാരം ആകും എന്നു തോന്നിയത് ആദ്യമായി അമേരിക്കയില്‍ പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ആയിരുന്നു. പക്ഷേ മുന്പെ അമേരിക്കയില്‍ പോയവന്‍മാര്‍ "അളിയാ കപ്പ് മറക്കേണ്ട" എന്നു പറഞ് കപ്പ് എടുപ്പിച്ചപ്പോള്‍ ഒരു വലിയ സംശയത്തിനുള്ള ഉത്തരം കിട്ടാനുള്ള വഴിയടഞ്ഞു. അമേരിക്കയില്‍  ചെന്നപ്പോള്‍ അവിടെ വെള്ളം സുലഭമായി കിട്ടുന്നു. എല്ലാ പൈപ്പിലും ചൂടുവെള്ളവും തണുത്ത വെള്ളവും വരും.അതിന്‍റെ നോബ് ഒന്നു അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടും കൂടി മിക്സ് ആയി നമുക്ക് ആവശ്യമായ ചൂടില്‍ വരും. എന്നിരുന്നാലും ഞാന്‍ നേരെ ഒരിയ്ക്കലും വെള്ളം ഉപയോഗിച്ചിട്ടില്ല. ചൂട് വെള്ളവും കൂടി വരുന്ന പൈപ്പല്ലേ, എല്ലാം യന്ത്രമാണല്ലോ, അഡ്ജസ്റ്റ്മെന്‍റ് ഒന്നു പാളിയാല്‍  പിന്നെ സ്വാഹാ... എന്നു പറയേണ്ടി വരും. വളരെ സമയം എടുത്ത് കപ്പില്‍ എടുത്ത് ചൂട് നോക്കി മാത്രം ഉപയോഗിച്ചു.

പക്ഷേ ഇത്തവണ H1B വിസയില്‍ ആയതുകൊണ്ട് കുറെ കാലം നില്‍ക്കണം. അപ്പോള്‍ എന്ത് ചെയ്യും എന്നൊരു ചോദ്യം ആദ്യം മനസില്‍ ഉയര്‍ന്നു വന്നെങ്കിലും കപ്പ് എന്നൊരു ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ...

അങ്ങനെ അമേരിക്കയില്‍ വന്ന്‍ താമസിക്കുന്നത് കമ്പനി വക ഗസ്റ്റ് ഹൌസില്‍ ആണ്. ഗസ്റ്റ് ഹൌസ് എന്നു പറഞ്ഞാല്‍ ഒരു അമേരിക്കന്‍ സായിപ്പിന്‍റെ നാടന്‍ വീട്. ഇവിടെ കുറച്ചുനാള്‍ താമസിച്ചപ്പോഴാണ് ഒരു ബള്‍ബ് മിന്നിയതും "എന്തുകൊണ്ട് പേപ്പര്‍" എന്നതിന് ഒരു ഉത്തരം കൂടി കിട്ടിയതും.

ഇവിടെ അമേരിക്കയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും തണുപ്പാണ്. നന്നായിട്ട് മഞ്ഞും വീഴും. അങ്ങനെയുള്ള രാജ്യത്തെ വീടുകള്‍ പണിയാന്‍ മരമാണ് നല്ലത്. അതുപോലെ വീടുകളുടെ മേല്‍ക്കൂര നമ്മുടെ നാട്ടിലെ ഓട് വീടുകളുടെപോലെ  കൂര്‍ത്തിരിക്കും.മഞ്ഞു വീണാല്‍ താഴോട്ട് ഇഴുകിപ്പോരാനായിരിക്കും. ഇവിടെ ന്യൂജേഴ്സിയില്‍ എവിടെനോക്കിയാലും  മരങ്ങള്‍ കാണാം . തണുപ്പില്‍ നിന്നു രക്ഷപ്പെടുകയും ചെയാം, ചിലവും കുറവ്, അതായിരിക്കാം എല്ലാ വീടുകളും ഇവിടെ മരം ഉപയോഗിച്ചു മാത്രം ഉണ്ടാക്കിയിരിക്കുന്നതിന്‍റെ കാരണം. ഭൂരിഭാഗം വീടുകള്‍ക്കും ബേസ്മെന്‍റ് എന്നു പറയുന്ന അണ്‍ഡര്‍ഗ്രൌണ്ട് ഉള്‍പ്പെടെ 2-3 നിലകള്‍ കാണും. മൊത്തം മരം എന്നു പറയുമ്പോള്‍ ചുമര്‍ ഉള്‍പ്പെടെ മരം. അതായത് കേരളത്തിലെ പഴയ തറവാടുകളില്‍ കാണുന്നപോലെ മരത്തിന്‍റെ തട്ട് ഇട്ട മേല്‍ക്കൂര അതിന്‍റെ മുകളില്‍ ഒരു നില. അമേരിക്കയില്‍ ബേസ്മെന്‍റിനു മുകള്‍ത്തട്ട് വരെ മരത്തിലാണ് പണിയുന്നത്. അതായത് ഒന്നാം നിലയുടെ അടിഭാഗം മരമാണ് എന്നര്‍ത്ഥം. ആ ഒന്നാം നിലയിലാണ് നമ്മുടെ "വെള്ളമോ കടലാസോ" എന്ന തര്‍ക്കബാധിത മുറി സ്ഥിതിചെയ്യേണ്ടത്.

അങ്ങനെ മരത്തിന് മുകളില്‍ ടൈല്‍സ് വിരിച്ച് പണിയുന്ന മുറിയില്‍ നമ്മള്‍ വെള്ളം ഉപയോഗിച്ചാല്‍, ആ വെള്ളം ടൈല്‍സിന് ഉള്ളിലൂടെ ഇറങ്ങി മരത്തില്‍ വീണ് മരം ദ്രവിച്ചുപോയാല്‍ ആര് സമാധാനം പറയും? നിങ്ങള്‍ തന്നെ പറയൂ പേപ്പര്‍ അല്ലേ നല്ലത്?

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചുടല വരെ ഇല്ലെങ്കിലും സ്കൂളില്‍ പോകുമ്പോള്‍ ആ ശീലം വേണ്ടേ? അങ്ങനെ ഇഷ്ടികയില്‍ പണിത സ്കൂളിലും പേപ്പര്‍ മാത്രം.സ്കൂളുള്‍ ശീലിച്ചത് ഇനിയിപ്പോള്‍ ജോലിസ്ഥലത്ത് മാറ്റാന്‍ പറ്റുമോ? അതൊരിക്കലും പറ്റില്ല. അങ്ങനെ കോണ്‍ക്രീറ്റ് കൊണ്ട് പണിത കമ്പനിയിലും പേപ്പര്‍. അങ്ങനെ പേപ്പര്‍ പേപ്പര്‍ സര്‍വത്ര...

തണുപ്പ് കൂടിയിട്ടാണ് വീടുകള്‍ മരം കൊണ്ട് പണിയുന്നത് എന്നു പറഞ്ഞു. പക്ഷേ എന്തുകൊണ്ട് കമ്പനികള്‍ ,സ്കൂളുകള്‍ ,ഷോപ്പിങ് മാളുകള്‍  തുടങ്ങിയവ കോണ്‍ക്രീറ്റ് കൊണ്ട് പണിയുന്നു.അവിടെ തണുപ്പില്ലേ? അതിനു ഉത്തരം കിട്ടിയിട്ടില്ല. കിട്ടിയാല്‍, ഇവിടെതന്നെ പോസ്റ്റും.

2014 ജൂൺ 7, ശനിയാഴ്‌ച

NO166-JOY-16

NO-1-NO-JOY-16
ആരും പേടിക്കേണ്ടാ രഹസ്യകോഡൊന്നുമല്ല. അമേരിക്കയിൽ വന്നതിനുശേഷമുള്ള വെറും ജാഡ. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. നമ്മളായിട്ട് എന്തിനാ കുറക്കുന്നത്? നടുക്കീക്കോടെ ഒന്ന് സൈക്കിൾ ചവിട്ടാം എന്ന് തീരുമാനിച്ചു.

ഒരു മാതിരി ലാൻഡ്‌ ഫോണുകളുടെ ഒക്കെ ഡയൽ പാഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം. എന്തിനാ അതെന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മയുടെ വീട്ടിൽ വച്ച് ഞാൻ ആദ്യം ഫോണ്‍ കണ്ടപ്പോൾ തന്നെ മനസ്സിൽ വന്ന ചോദ്യമാണ്. അവിടെ എന്നെക്കാൾ കുറച്ചു വലിയ ചേട്ടന്മാർ ഉൾപ്പെടെ എല്ലാവരും ഫോണ്‍ വന്നാൽ എടുക്കും. ഞാൻ പിന്നെ ചെവിയിൽ ഷോക്ക് അടിക്കേണ്ടല്ലോ എന്ന് കരുതി മാറി നിൽക്കും. ഫോണ്‍ എടുക്കാൻ അസിസ്റ്റന്റ്‌സ് കൊറേയുള്ളപ്പോൾ എന്തിനാ പിന്നെ ഞാൻ. അതുകൊണ്ട് എന്റെ വിചാരം അവർക്കെല്ലാം അതിൽ എന്തിനാ ഇംഗ്ലീഷ് എഴുതിയിരിക്കുന്നത് എന്ന് അറിയാം എന്നായിരുന്നു. വെറുതെ നമ്മൾ ചോദിച്ചു വില കളയേണ്ട കാര്യമില്ലല്ലോ.

പിന്നെ വീട്ടിൽ ഫോണ്‍ വന്നപ്പോഴും ആ ചോദ്യം ചോദ്യമായി തുടർന്നു. നാട്ടിൽ ആണെങ്കിൽ ഞങ്ങൾക്ക് ഫോണ്‍ കിട്ടുമ്പോൾ വേറെ അധികം പേർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് അടുത്തുള്ള കുറെ വീട്ടുകാർ ഞങ്ങളുടെ ഫോണ്‍ നമ്പർ ആണ് ഉപയോഗിക്കുന്നത്. അവർക്ക് ഫോണ്‍ വരുമ്പോൾ അവരെ അറിയിക്കുക, അത്യാവശ്യം മറ്റുള്ളവർക്ക് ഡയൽ ചെയ്തുകൊടുക്കുക തുടങ്ങി ഒരു ചെറിയ ഫോണ്‍ ഓപ്പറേറ്റർ ആയി നിൽക്കുമ്പോൾ എങ്ങിനെ ആരോടെങ്കിലും അതിൽ ഇംഗ്ലീഷ് എന്തിനാ എഴുതിയത് എന്ന് ചോദിക്കാൻ പറ്റോ?

ആദ്യമായി ഒരു ഉത്തരം കിട്ടിയത് മൊബൈൽ ഫോണിൽ ഇംഗ്ലീഷ് SMS അയക്കുന്നത് കണ്ടപ്പോഴായിരുന്നു. എന്തൊരു ആശ്വാസമായിരുന്നു അത് കണ്ടപ്പോൾ. അപ്പോൾ തന്നെ വീട്ടിൽ വന്നു ലാൻഡ്‌ ഫോണിൽ നിന്നും sms ടൈപ്പ് ചെയ്തു നോക്കിയെങ്കിലും send ബട്ടണ്‍ കാണാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. അപ്പോഴും പാതി സംശയം ബാക്കി.

അത് ഏറെക്കുറെ മാറിയത് സോഫ്റ്റ്‌ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ആയിരുന്നു. ആദ്യം വർക്ക്‌ ചെയ്ത അമേരിക്കൻ കമ്പനിയുടെ വെബ്‌സൈറ്റിൽ 1-888-9DOTNET എന്ന് പറഞ്ഞു ഒരു ടോൾഫ്രീ നമ്പർ കിടക്കുന്നു. ഒന്നും മനസിലായില്ല. അവിടെ ജോലി ടെക്നിക്കൽ സപ്പോർട്ട് ആയതുകൊണ്ട് കൊറേ പേർക്ക് ഈ നമ്പർ കൊടുത്തിട്ടുണ്ട്. ഭാഗ്യത്തിന് ആരും ഈ നമ്പർ എങ്ങിനെ വിളിക്കും എന്ന് ചോദിച്ചിട്ടില്ല. ആ വല്ല കമ്പ്യൂട്ടർ അപ്ലിക്കേഷൻ വഴി അവർ  എങ്ങിനെയെങ്കിലും വിളിച്ചോളും എന്നൊരു സമാധാനമായിരുന്നു. അന്ന് ഇന്റർനെറ്റ്‌ ഇന്നത്തെപ്പോലെ കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ടും, കമ്പനി ഇന്റർനെറ്റ്‌ വഴി നമ്മൾ സെർച്ച്‌  ചെയ്‌താൽ ഇതു പോലും അറിയാത്തവനാണോ ഇവൻ എന്ന് കരുതി കമ്പനിക്കാർ പിടിച്ചു പുറത്താക്കുമോ എന്നൊരു പേടിയുള്ളതുകൊണ്ടും അധികം റിസർച്ച് ചെയ്യാൻ പോയില്ല.

അങ്ങിനെ കാലം കടന്നുപോയി. അത് അറിയാഞ്ഞിട്ടു എട്ടിന്റെ പണി കിട്ടിയത് ഓർക്കാപ്പുറത്തായിരുന്നു. എന്റെ ഇ മെയിൽ ഡൌണ്‍ ആയി. ഇനി മെയിൽ കിട്ടണമെങ്കിൽ പ്രൊവൈഡറുടെ ടോൾഫ്രീ നമ്പർ വിളിക്കണം. നാലാം നിലയിൽ നിന്നും വീണാലും നാലുകാലിൽ നില്ക്കുന്നതുകൊണ്ട് നെറ്റ്‌വർക്ക് പിള്ളേരെക്കൊണ്ട് വിളിപ്പിച്ചു. ഇതെല്ലാം നിന്റെ പണിയല്ലേ നിന്റെ പണി ഞാൻ ചെയ്‌താൽ എന്റെ 2 ബഗ് നീ ഫിക്സ് ചെയ്യുമോടാ എന്നുള്ള ചോദ്യത്തിൽ അവന്മാർ വീണുപോയി.

എന്തായാലും അതോടുകൂടി അതൊന്നു അറിയാൻ  തീരുമാനിച്ചു.സംഗതി സിമ്പിൾ ആണ്. ആദ്യം ഇത് എക്സ്ചേഞ്ച് അറിയാൻ വേണ്ടി ഉപയോഗിച്ചതാണ്. പിന്നെ ആളുകൾ നമ്പറുകൾ എളുപ്പം ഓർക്കാൻ വേണ്ടി ഉപയോഗിച്ചു തുടങ്ങി. അവസാനം മൊബൈലിൽ sms അയക്കാനും. അന്ന് തീരുമാനിച്ചതാണ് ഇനി അടുത്ത നമ്പർ എടുക്കുമ്പോൾ ഇതുപോലത്തെ ഒരെണ്ണം എടുക്കണം എന്ന്.

ഇന്ത്യയിൽ അതിന് ഒരു ചാൻസും ഇല്ല. ഇവിടെ അമേരിക്കയിൽ ആളുകൾ ഫോണ്‍ നമ്പറുകൾ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ വച്ച് എഴുതുന്ന പതിവുണ്ട്. അതുകൊണ്ട് ഇത്തവണ അങ്ങനത്തെ ഒരു നമ്പർ എടുത്തു. ഇത് ഗൂഗിൾ വോയിസ്‌ എന്ന സർവീസ് വഴി എടുത്തതാണ്.ഇനി ശരിക്കും ഉള്ള സിം എടുക്കുമ്പോൾ ഇതിനോട് ലിങ്ക് ചെയ്യണം. അങ്ങനെ ഇത് എന്റെ അമേരിക്കൻ നമ്പർ ആകും

ശരിക്കും നമ്പർ 661-665-6916
അക്ഷരീകരിച്ചു എഴുതിയാൽ NO166-JOY16
വേറെ രീതിയിൽ എഴുതിയാൽ NO1-NO-JOY-16

ഓർക്കാൻ എളുപ്പമുണ്ട് അത്രയേ ഉള്ളു...

നിങ്ങളുടെ ഇപ്പോൾ നിലവിൽ ഉള്ള നമ്പർ എങ്ങിനെ ജാഡീകരിക്കാം എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഡീ താഴത്തെ കൊളുത്ത് ഒന്ന് പോയി നോക്കിയേര്...
http://www.internetmarketingninjas.com/seo-tools/phone-number-spell/

അമേരിക്കക്കാരുടെ കൊള്ളാവുന്ന ഒരു രീതിയാണ്‌ ഇത്. ഇന്ത്യക്കാരുടെ ഒരു സ്വഭാവം വച്ച് അമേരിക്കക്കാരുടെ കൈയിൽ നിന്നും ഒരിക്കലും ഇങ്ങനത്തെ നല്ലത് എടുക്കില്ല. ഡ്രെസ്സൊ, ഭക്ഷണശീലങ്ങളോ, 4 ലെറ്റർ ഉള്ള വാക്കുകളോ ആണെങ്കിൽ എപ്പോ എടുത്തു എന്ന് ചോദിച്ചാൽ മതി.

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 6 അമേരിക്കകാരുടെ പ്രശ്നങ്ങള്‍ തുടര്‍ച്ച

അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം
അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay
അമേരിക്കന്‍ രണ്ടാമൂഴം - 5 അമേരിക്കക്കാരുടെ ഓരോ പ്രശ്നങ്ങളേ...

അങ്ങനെ പുതിയ സ്ഥലത്ത് താമസം തുടങ്ങി.ഇവിടത്തെ ഹോട്ടലില്‍ അടുക്കള ഇല്ല.അതുകൊണ്ട് ഡെയിലി പുറത്തു നിന്നും കഴിക്കണം.പിന്നെ കൂടെ വേറെ നാലു പേര്‍ ഉള്ളതുകൊണ്ട് മാറി മാറി ഓസാം.പക്ഷെ അപ്പോഴും ശനിയും ഞായറും സ്വന്തമായി കഴിക്കണം.അങ്ങനെ ആദ്യത്തെ ശനിയാഴ്ച പുറത്തു പോയി കഴിക്കാനുള്ള തയ്യാറെടുപ്പായി.അവിടെ ഇരുന്നു കഴിച്ചാല്‍ ടിപ്സ് എന്ന് പറയുന്ന ഒരു സാധനം കൊടുക്കേണ്ടിവരും.അതുകൊണ്ട് പാഴ്സല്‍ വാങ്ങാം എന്ന് വിചാരിച്ചു.അതാകുമ്പോള്‍ നേരെ പോയി മെനുവില്‍ നോക്കി പറയുക താമസിക്കുന്ന ഹോട്ടലില്‍ ഇരുന്നു കഴിക്കുക.അധികം കോമ്പ്ലിക്കേഷന്‍ ഇല്ല.മെനു ആദ്യമേ ഇന്റര്‍നെറ്റില്‍ അവരുടെ സൈറ്റില്‍ പോയി നോക്കിയാല്‍ അവിടെ ഇരുന്നു അധികം തല പുകക്കേണ്ട.അങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കി ഒരു സാന്റ് വിച്ചു തീരുമാനിച്ചു.

അങ്ങനെ ഹോട്ടലില്‍ എത്തി.ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നാട്ടിലെ ബാര്‍ പോലെയാണ്.നില്‍പ്പന്‍ അടിക്കാന്‍ വേണ്ടിയുള്ള സ്റ്റൂളുകള്‍ അങ്ങനെ നിരത്തിയിട്ടിരിക്കുന്നു.അവിടെയിവിടെയായി ഓരോരുത്തിമാര്‍ ഇരുന്നു അടിക്കുന്നുണ്ട്.കൊള്ളാമല്ലോ എന്ന് കരുതി നോക്കിയാല്‍ അപ്പോഴേ ഹായ് പറയും.നാട്ടില്‍ ആണെങ്കില്‍ നാണം കുണുങ്ങി തല കുനിച്ചു നില്‍ക്കുകയെ ഉള്ളു.അല്ലെങ്കില്‍ തലയൊന്നു കുലുക്കി എന്നെ ശരിക്കും കണ്ടോ എന്നുപറഞ്ഞു കുറച്ചു അഹങ്കാരം മുഖത്ത് വരുതുകയെ ഉള്ളു.ഇവിടെ ഹായ് പറഞ്ഞാല്‍ പിന്നെ നമുക്ക് പണിയാകും.ഇവളുമാരുടെ മുടിഞ്ഞ ഇംഗ്ലീഷ് എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാനാ.അങ്ങെനെ ഒരു അഞ്ചു മിനിട്ട് നിന്ന് കഴിഞ്ഞപ്പോ,ഇരുന്നാല്‍ പോയി, ഓര്‍ഡര്‍ എടുക്കാന്‍ ഒരുത്തി വന്നു.മെനുവില്‍ ഭയങ്കര പഠനം ഒക്കെ നടത്തിയതിനു ശേഷം നമ്മള്‍ ഒട്ടും പുറകിലാവാന്‍ പാടില്ലല്ലോ,ആദ്യമേ ഇന്റര്‍നെറ്റില്‍ നോക്കി വച്ചിരുന്ന ഐറ്റം എടുത്തു കാച്ചി.അപ്പോഴേ തിരിച്ചു ഒരു ചോദ്യം.ഏതു ചിപ്സ് ആണ് വേണ്ടത്?ഓഹോ പണി പാളി.ഇന്റര്‍നെറ്റില്‍ കണ്ട പടമല്ല ഇവിടത്തെ മെനുവില്‍.ഇതില്‍ ഒരു ഫ്രഞ്ച് ഫ്രൈസിന്റെ പടം കൂടിയുണ്ട്.ഫ്രീ ആണെന്ന് തോന്നുന്നു.എന്നാല്‍ ശരി ഫ്രഞ്ച് ഫ്രൈ കൂടി പോരട്ടെ.ഒരു വിധം ഓര്‍ഡര്‍ പറഞ്ഞൊപ്പിച്ചു.ഇനി എപ്പോള്‍ ആണാവോ ഇതൊന്നു കിട്ടുക? പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ നില്‍പ്പന്‍ അടിക്കാന്‍ ഇട്ടിരുന്ന ഒരു സ്റ്റൂളില്‍ കയറി ഇരുന്നു.കൊള്ളാം സ്റ്റൂള്‍ നല്ലവണ്ണം ഉയരം ഉള്ളതുകൊണ്ട് ഞാനൊരു രാജാവാണ് എന്നൊരു ഫീലിങ്ങ്സ്‌ വരും.ഇത്രയും ആയപ്പോള്‍ ഞാനവിടെ ഒരു നോട്ടപ്പുള്ളിയായി.വെള്ളമടിക്കാതെ ഇതാരാടാ ഇതില്‍ കയറി ഇരിക്കുന്നത് എന്നൊരു ധ്വനി ആളുകളുടെ നോട്ടത്തില്‍ ഇല്ലാതില്ല.

15 മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടി.കൂടെ ഷോക്കടിപ്പിക്കുന്ന ഒരു ബില്ലും.ഫ്രഞ്ച് ഫ്രൈക്ക് 2 ഡോളര്‍.ചേച്ചി ഇത് ഫ്രീ അല്ലായിരുന്നോ? ഏയ് അതെങ്ങിനെ ഫ്രീ ആകും എന്നായി ചേച്ചി.ഒന്നും കൂടെ നോക്കിയപ്പോള്‍ നല്ല നീതിയില്‍ ടാക്സും ഇട്ടിട്ടുണ്ട്.ഇത്രയും ടാക്സ്‌ വാങ്ങിച്ചിട്ട് എന്താണാവോ അമേരിക്കന്‍ സര്‍ക്കാര്‍ കാശില്ല കാശില്ല എന്ന് പറയുന്നത്.ആഗസ്റ്റ് രണ്ടാം തിയ്യതിക്കകം കടം കൂടുതല്‍ വാങ്ങിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവിടെയുള്ളവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കാശില്ലത്രേ.അന്തോണി ചേട്ടന്‍ കേരളം ഭരിച്ചപ്പോള്‍ ഇതിലും ഭേദമായിരുന്നു ഇവിടത്തെ സ്ഥിതി.അങ്ങനെ ആ ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു.ഈ ബ്രെഡ്‌ ഞാന്‍ ഇനി കടയില്‍ നിന്നും മാത്രമേ വാങ്ങിക്കഴിക്കൂ.വെറുതെ എന്തിനാ ഹോട്ടലുകാര്‍ക്ക്‌ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്?അങ്ങനെ കടയില്‍ നിന്നും ബ്രെഡും അതിന്റെ അനുബന്ധ സാധനങ്ങളും വാങ്ങി.ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ ഏകദേശം പകുതി വില.

ഗുണപാഠം : ഹോട്ടല്‍ എന്ന് പറയുന്നത് ഇവിടെ വല്ലപ്പോഴും പോയി കഴിക്കനുള്ളതാണ്.അല്ലാതെ നാട്ടില്‍ പറ്റുപടി പുസ്തകം വച്ച് ഹോട്ടലില്‍ കഴിക്കുന്നതുപോലെ ഇവിടെ കഴിച്ചാല്‍ പണി പാളും.

രണ്ടാഴ്ച വളരെ വേഗം കടന്നു പോയി.കഴിഞ്ഞ ആഴ്ച പോയവര്‍ പറയുന്നകേട്ടു അടുത്ത ആഴ്ച പോകാന്‍ ബുക്ക്‌ ചെയ്തിരിക്കുന്ന പ്ലെയിന്‍ വളരെ ചെറുതാണ്.പ്ലെയിന്‍ ഒന്ന് സ്ലോ ആക്കിയാല്‍ മതി നമുക്ക് ചാടിക്കേറാം.കൂടെയുണ്ടായിരുന്ന സായിപ്പും പറഞ്ഞു ഇന്ത്യയില്‍ ബസ്സില്‍ കയറുന്നപോലെ ചാടിക്കേറാം എന്ന്.ഏയ് അതൊന്നും ആകില്ല.ഇന്ത്യയില്‍ ഞാന്‍ ആദ്യം കയറിയ പ്രോപ്പെല്ലര്‍ വച്ച കൊച്ചി-ബാംഗ്ലൂര്‍ പ്ലെയിനിനെക്കളും വലുതാകും.ഉറപ്പ് ഞാനും വിട്ടില്ല.അതുപോലുള്ള പ്ലെയിന്‍ കണ്ടിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല എന്നവരും.

തിരിച്ചു പോകാന്‍ പ്ലെയിന്‍ ഗ്രൌണ്ടില്‍ എത്തിയപ്പോള്‍ കഴിഞ്ഞ പ്രാവശ്യം പറ്റിയ പറ്റുകള്‍ ഒന്നും പറ്റരുത് എന്നുറപ്പിചിട്ടുണ്ടായിരുന്നു.ഒരു ബാഗു ചെക്ക്‌ ഇന്‍ ചെയ്തു.രണ്ടെണ്ണം കൈയ്യില്‍ പിടിച്ചു.എയര്‍ പോര്‍ട്ടില്‍ നിന്നും ഫുള്‍ ടാങ്ക് അടിച്ചില്ലെങ്കിലും വഴിയില്‍ നില്‍ക്കാതിരിക്കാന്‍ ഉള്ളത് അടിച്ചു.ചുമ്മാ കുറച്ചു ഫ്രഞ്ച് ഫ്രൈസ്.പിന്നെ കാത്തിരിപ്പായി.ആദ്യം അരമണിക്കൂര്‍ ഡിലേ ഉണ്ടെന്നു പറഞ്ഞു.ഓഹോ ഇവിടെയും എയര്‍ ഇന്ത്യ ഉണ്ടല്ലേ.പിന്നെ അത് ഒരു മണിക്കൂര്‍ ആയി.ഈ കാത്തിരിപ്പില്‍ അമേരിക്കയിലെ ലോക്കല്‍ പ്ലെയിനുകളെ പറ്റി ഏകദേശം മനസിലായി.അന്നൌന്‍സ് ചെയ്യാന്‍ ഇരിക്കുന്ന ചേച്ചി ഇടയ്ക്കിടെ മൈക്കിലൂടെ ചൂടാകുന്നു.മെയിന്‍ ആയി ബോര്‍ഡിംഗ് പാസ്‌ വാങ്ങിയ ആളുകളെ ഫ്ലൈറ്റില്‍ കയറുന്ന നേരത്ത് കാണാതാകുമ്പോള്‍.ഒരുത്തിയെ വിളിച്ചു വിളിച്ചു കാണാത്തപ്പോള്‍ ചേച്ചി വിളിച്ചു പറഞ്ഞു."This is to inform you Kathi that the flight is going.Good bye...Have a nice day".

ഇത് പോട്ടെ എന്നുവക്കാം.കുറച്ചു കഴിഞ്ഞപ്പോള്‍ ഉണ്ട് ഗേറ്റില്‍ നിന്നും നീങ്ങി തുടങ്ങിയ ഒരു പ്ലെയിനില്‍ കയറാന്‍ ഒരുത്തി ഓടിക്കൊണ്ട്‌ വരുന്നു.നാട്ടില്‍ ആയിരുന്നെങ്കില്‍ ചേച്ചി പൊക്കോ.നാളത്തെ അടുത്ത പ്ലെയിനില്‍ പോകാം എന്ന് പറഞ്ഞെന്നെ.ഇവിടെ ഒരു കുഴപ്പവും ഇല്ല.ചേച്ചി എങ്ങിനെയാണാവോ കോണിയില്ലാതെ കയറിയത് ?ഇനി അവന്മാര് പറഞ്ഞത് പോലെ ചാടിക്കേറാം എന്നാണോ?ഇതിലും ഭയങ്കരമായിരുന്നു അടുത്ത പ്ലെയിനിന് വരി നിന്ന് തുടങ്ങിയപ്പോള്‍ ഒരുത്തന്‍ വന്നു മുന്പ് പോയ പ്ലെയിനില്‍ കയറാന്‍ പോയത്.കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല.നാട്ടിലെ ബസ്‌ സ്റ്റാന്റ് ഇതിലും ഭേദമാണ്.തൃശൂര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇരപ്പിച്ചു ഇരപ്പിച്ചു നില്‍ക്കുന്ന ഇരിഞ്ഞാലക്കുട ലിമിറ്റഡ് സ്റ്റോപ്പില്‍ കയറാന്‍ ഇതിലും ബുദ്ധിമുട്ടാ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഫ്ലൈറ്റിലെക്കും ആളെ കയറ്റിതുടങ്ങി.കഴിഞ്ഞ പ്രാവശ്യത്തെ ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടും ഇത്തവണ രണ്ടു ബാഗുകള്‍ കൈയ്യില്‍ ഉള്ളതുകൊണ്ടും ഇടിച്ചു കയറി ക്യുവില്‍ നിന്നും.കമലിന്റെ ദശാവതാരം സിനിമക്ക് ക്യുവിന്റെ മുകളിലൂടെ പോയി ടിക്കറ്റ് എടുത്ത നമ്മളോടാ ഇവന്മാരുടെ കളി.പക്ഷെ പ്ലെയിനിന്റെ ഉള്ളില്‍ കടന്നതും സകല പ്രതീക്ഷയും പോയി.ടെമ്പോ ട്രാവലറിന്റെ അത്രക്കും ഉണ്ട് വീതി.ഒരു നിരയില്‍ വെറും മൂന്ന് സീറ്റുകള്‍.ഒരു സൈഡില്‍ രണ്ടും മറ്റേ സൈഡില്‍ ഒന്നും.നാട്ടില്‍ ഓടുന്ന ബസ്സിനു പോലും ഇതിലും സീറ്റുകള്‍ ഉണ്ടാകും.ഞാന്‍ പറഞ്ഞത് വിശ്വസിക്കാന്‍ പറ്റാത്തവര്‍ താഴെ കൊടുത്ത ഫോട്ടോ നോക്കുക .
 
നേരെ നിന്നാല്‍ തലയിടിക്കും.കൈയ്യില്‍ ഉള്ള ഒരു ബാഗു ഇതിന്റെ ലഗ്ഗെജു സ്പേസില്‍ കയറുന്നപോലുമില്ല.അങ്ങനെ വീണ്ടും സീറ്റിന്റെ അടിയില്‍ ബാഗു വക്കേണ്ടി വന്നു.

പക്ഷെ ഈ ഫ്ലൈറ്റില്‍ കയറിയതുകൊണ്ട് ഒരു മെച്ചം ഉണ്ടായി.ഒരു എയര്‍ ഹോസ്റ്റെസ് ചേച്ചി എങ്ങിനെ ഒരു പ്ലെയിനില്‍ എല്ലാവരെയും മാനേജ് ചെയ്യുന്നു എന്ന് പഠിക്കാന്‍ പറ്റി.ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് വേണമെങ്കില്‍ കോസ്റ്റ് കട്ടിംഗ് എന്നാ നിലയില്‍ ചെയ്യാന്‍ പറ്റിയ പരിപാടിയാണ് ഇത്.അതുപോലെ പ്ലെയിനുകള്‍ വരിനിന്നു റണ്‍ വേയിലേക്ക് കയറുന്നു.ചിലപ്പോള്‍ വലിയ രണ്ടു പ്ലെയിനുകള്‍ നില്‍ക്കുന്നതിന്റെ ഇടയിലേക്ക് ചെറിയ പ്ലെയിനുകള്‍ കയറുന്നു.നാട്ടില്‍ റെയില്‍ വെ ഗേറ്റില്‍ കിടക്കുന്ന പാണ്ടിലോറികളുടെ ഇടയിലേക്ക് ഓട്ടോ റിക്ഷ കയറുന്നപോലെ.

പിന്നെ ഒരു കാര്യം, പ്ലെയിന്‍ ശരിക്കും എങ്ങിനെ പോകുന്നു എന്ന് മനസ്സിലാകാന്‍ പറ്റി.ചെറിയ ഒരു വഞ്ചിയില്‍ പോകുന്നതും വലിയ കപ്പലില്‍ പോകുന്നതും തമ്മിലുള്ള വ്യത്യാസം ഉണ്ടല്ലോ അതിവിടെയും ഉണ്ട്.വലിയ പ്ലെയിനില്‍ പോയാല്‍ നമുക്ക് എഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും മനസ്സിലാക്കാന്‍ പറ്റില്ല.പക്ഷെ ഇതില്‍ ഡ്രൈവര്‍ സോറി അല്ല പൈലറ്റ് ഗിയര്‍ മാറുന്നത് പോലും ശരിക്കും മനസ്സിലാകും.ഞാന്‍ അമേരിക്കയില്‍ പോയിട്ട് ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയില്ലല്ലോ എന്ന് കുറെ വിഷമിച്ചിരുന്നു .പക്ഷെ ഇതില്‍ കയറിയപ്പോള്‍ എല്ലാം തീര്‍ന്നു.എല്ലാ റൈട്കളിലും ഒരുമിച്ചു കയറിയ പ്രതീതി.തിരിച്ചു ഇറങ്ങിയ കാര്യം പറയുകയാണെങ്കില്‍

മുജമ്മപുണ്യം അല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന.


2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 5 അമേരിക്കക്കാരുടെ ഓരോ പ്രശ്നങ്ങളേ...

പഴയ പോസ്റ്റുകള്‍ 
അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം
അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay

അമേരിക്കയില്‍ നല്ല നിലയില്‍ സ്വന്തമായുള്ള വില്ലയില്‍ കഴിയുന്നവന്‍ ആയാലും ഒറ്റ മുറിയില്‍ ബെര്‍ത്തില്‍ കഴിയുന്നവന്‍ ആയാലും ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?കാര്യങ്ങള്‍ ഒക്കെ എങ്ങിനെ പോകുന്നു ?എന്നുചോദിച്ചാല്‍ ഒറ്റ ഉത്തരമേ വരൂ. "ഓ എന്നാ പറയാനാ.തട്ടിയും മുട്ടിയും അങ്ങനെ പോകുന്നു.ഇവിടെ വലിയ മെച്ചമൊന്നും ഇല്ലെടെ.ജോലി എപ്പോള്‍ വേണമെങ്കിലും പോകും എന്നാ നിലയിലാ.പിന്നെ ഭയങ്കര ചിലവാ.കാറിനു ഇന്‍ഷുറന്‍സ് അടക്കണം.പുല്ലു വെട്ടാന്‍ കാശുകൊടുക്കണം.പിള്ളേരെ പഠിപ്പിക്കണം.പിന്നെ നാട്ടില്‍ പോയി വന്നാല്‍ അതുവരെയുണ്ടയിരുന്നത് എല്ലാം തീരും.ഒന്നും മിച്ചംവെക്കാന്‍ പറ്റില്ല.എന്നാല്‍ ചേട്ടാ അവിടെ അത്രയ്ക്ക് ബുദ്ധിമുട്ട് ആണെങ്കില്‍  ഇങ്ങോട്ട് പോരെ.ഇവിടെ തൂമ്പയെടുത്ത് കിളച്ചാല്‍ അതിലും കൂടുതല്‍ കിട്ടും എന്ന് നമ്മള്‍ പറഞ്ഞാല്‍ ഏയ്‌ അത് പറ്റില്ല.പട്ടിണി കിടന്നാലും അമേരിക്ക വിട്ടു വേറെ ഒരു കളിയും ഇല്ല.

ഇപ്പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ ബാച്ചിലേഴ്സ് എന്തുകൊണ്ട് തിരിച്ചു വരുന്നില്ല എന്നതിന്‍റെ കാരണം ഏകദേശം പിടികിട്ടിയെങ്കിലും ഫാമിലീസ് എന്തുകൊണ്ട് തിരിച്ചു വരുന്നില്ല എന്ന് മനസിലായില്ല.പക്ഷെ ചെലവ് ചെലവ് എന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നതിന്റെ കാരണം പക്ഷെ ശരിക്കും മനസിലായി.അതിനു പ്രത്യേകിച്ച് റിസര്‍ച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല.അവിടെ ഒരു സിറ്റിയില്‍ നിന്നും ഒരു ആയിരം മൈല്‍അപ്പുറമുള്ള മറ്റൊരു സിറ്റിയിലേക്ക് യാത്ര ചെയ്‌താല്‍ മതി.എല്ലാം താനേ മനസിലാകും.എനിക്ക് യാത്ര ചെയ്യേണ്ടി വന്നത് ന്യൂ ജേഴ്സിയില്‍ നിന്നും നോര്‍ത്ത് കരോലിനയില്‍  ഉള്ള ഷാര്‍ലറ്റ് (Charlotte)വരെയായിരുന്നു.

കമ്പനി ആവശ്യം ആയതുകൊണ്ട് ടിക്കെറ്റ് എല്ലാം കമ്പനി വക.പിന്നെ നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് എന്തിന്റെയും വില നോക്കുമല്ലോ.അങ്ങനെ ചുമ്മാ ഇന്റര്‍നെറ്റ്‌ നോക്കിയപ്പോള്‍ ഒരു കാര്യം മനസിലായി.ഡയറക്റ്റ് ബസില്ല.ട്രെയിന്‍ എന്ന പരിപാടി അവിടെ നടപ്പില്ല.ഒന്നാമത് ഒരു ട്രെയിനില്‍ അവിടെ എത്താന്‍ പറ്റില്ല.രണ്ടു മൂന്ന് ട്രെയിന്‍ കയറണം.പിന്നെ ചില സ്ഥലങ്ങളില്‍ ബസിലും കയറണം.രണ്ടാമത് മുടിഞ്ഞ റേറ്റ്.പിന്നെയുള്ളത് റോഡ്‌ മാര്‍ഗം.പക്ഷെ ശരിക്കും ടൈം എടുക്കും.അടുത്ത ചോദ്യം ആര് കാറോടിക്കും?ഇതെല്ലം കമ്പനിക്കു അറിയാവുന്നതുകൊണ്ട്‌ ഫ്ലൈറ്റ് ടിക്കറ്റ്‌ എടുത്തു തന്നു.നെവാര്‍ക്ക് എയര്‍പോര്‍ട്ട് നിന്നും ഷാര്‍ലറ്റ് ഡഗ്ലാസ് എയര്‍ പോര്ട്ടിലേക്ക് വരെ.അങ്ങനെ കൊച്ചിയില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഞാനും അവിടെ ഞങ്ങളുടെ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന വേറെ രണ്ടു പേരും പിന്നെ ക്ലയന്റ് കമ്പനിയില്‍ നിന്നും ഒരു പുള്ളിയും 10Jul2011 ഒരു ഉച്ചേമുക്കാലിന് യാത്ര തുടങ്ങി.

രണ്ടാഴ്ചയാണ് അവിടത്തെ പരിപാടി.ഞാനോഴിച്ചുള്ളവര്‍ ന്യൂ ജേഴ്സിയില്‍ സ്ഥിരതാമസക്കാരയതുകൊണ്ട് വീക്കെണ്ട് അവര്‍ തിരിച്ചു പോകും. പിന്നെ ഞായറാഴ്ച്ചയെ വരൂ.ഞാന്‍ നോക്കുമ്പോള്‍ എന്റെ കൈയ്യില്‍ മാത്രം വലിയ ബാഗ്‌.മറ്റുള്ളവന്മാരുടെയടുത്  മീഡിയം ബാഗുകള്‍.ചോദിച്ചപ്പോള്‍ 5 ദിവസത്തെ ലഗ്ഗെജു മാത്രമല്ലെ ഉള്ളു എന്നൊരു മറുപടി.പക്ഷെ അതിന്റെ ശരിക്കുള്ള കാരണം മനസിലായത് ലഗ്ഗെജു ചെക്ക്‌ ഇന്‍ ചെയ്തപ്പോഴാണ്.ഞാനൊഴിച്ച്‌ വേറെയാരും ചെക്ക്‌ ഇന്‍ ചെയ്തില്ല.നമുക്ക് പണ്ടേ കയ്യില്‍ ഒന്നും പിടിച്ചു യാത്ര ചെയ്യുന്ന ശീലം ഇല്ലാത്തതുകൊണ്ട് ചെക്ക്‌ ഇന്‍ ചെയ്യാം എന്ന് വിചാരിച്ചു.ആദ്യമായിട്ടാണ് എന്ന് തോന്നുന്നു ഒരു ഇന്ത്യക്കാരന്‍ രണ്ടു ബാഗുകള്‍ ചെക്ക്‌ ഇന്‍ ചെയ്യുന്നത് എന്ന ഭാവത്തില്‍ ആ കറുത്ത ചേട്ടന്‍ എന്നെയൊന്നു നോക്കി.ഫിഫ്ടി ഡോള്ലെഴ്സ്...അല്ല ചേട്ടാ ടിക്കറ്റ്‌ ഇന്റര്‍നെറ്റ്‌ വഴി എടുത്തതാ.അതിനു കാശും കൊടുത്തു.അതിന്റെ കടലാസല്ലേ ചേട്ടന്റെ കൈയ്യില്‍ തന്നത്.പിന്നെ ഇത് എന്തിനാ  ഈ ഫിഫ്ടി ഡോള്ലെഴ്സ്? ഇത് രണ്ടു ബാഗുകള്‍ ചെക്ക്‌ ഇന്‍ ചെയ്യാനുള്ള ഫീസാ.അതായത് ഒരു ബാഗ്‌ ചെക്ക്‌ ഇന്‍ ചെയ്യാന്‍ $25...ചെറുങ്ങനെ തല കറങ്ങിയോ എന്നൊരു സംശയം.

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ...എന്ന് ഭാവിച്ചു മാറി നിന്നിരുന്ന കൂടെയുള്ളവര്‍ അപ്പോഴേ രംഗത്തെത്തി കാഴ്ചക്കാരായി.ഫിഫ്ടി ഡോള്ലെഴ്സ് എങ്കില്‍ അത് എന്ന് കരുതി പോക്കറ്റില്‍ നിന്നും കാശു എടുത്തു കൊടുത്തപ്പോള്‍ പുള്ളിയുടെ അടുത്ത കമന്റ്‌.ഇവിടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ മാത്രമേ എടുക്കൂ.നോട്ട് ഞങ്ങള്‍ ടിപ്സ് കൊടുക്കാന്‍ മാത്രമേ ഉപയോഗിക്കൂ.ഇതില്‍ പണി പാളി.ഇനി ഒറ്റ വഴിയെ ഉള്ളൂ.കൂടെയുള്ളവന്മാരുടെ കാലില്‍ വീഴുക.ദയനീയമായ ഒരു നോട്ടത്തിലൂടെ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി.പിന്നെ രംഗം അവര്‍ ഏറ്റെടുത്തു.

അതി വിദഗ്ദമായി അവര്‍ ഒരു ബാഗ്‌ മറ്റേ വലിയ ബാഗിന്റെ ഉള്ളിലാക്കി.എന്നിട്ട് ഒരു ബാഗിന്‍റെ കാശു ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി കൊടുത്തു അത് മാത്രം ചെക്ക്‌ ഇന്‍ ചെയ്തു.ഇപ്പോള്‍ മനസ്സിലായി എന്തുകൊണ്ടാണ് അവര്‍ മീഡിയം സൈസിലുള്ള ബാഗ്‌ എടുത്തതെന്നും ചെക്ക്‌ ഇന്‍ ചെയ്യാതിരുന്നതെന്നും.അപ്പോള്‍ ഗുണപാഠം  എന്താണ്?

ഗുണപാഠം 1 :അമേരിക്കയില്‍ പ്ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ലഗ്ഗെജു ഉണ്ടെങ്കില്‍ മീഡിയം സൈസില്‍ ഉള്ള ബാഗുകളില്‍ ആക്കി ചെക്ക്‌ ഇന്‍ ചെയ്യാതെ സൂക്ഷിക്കുക.ചെക്ക്‌ ഇന്‍ ചെയ്താല്‍ ട്രൌസര്‍ കീറും.

അമേരിക്കയില്‍ ചെന്നയുടനെ ചുമ എന്നൊരു സംഗതി പിടിച്ചതുകൊണ്ട് ഫുള്‍ ടൈം വെള്ളം കൂടെകൊണ്ടു നടക്കുക എന്ന സായിപ്പിന്റെ അസുഖം  പിടി പെട്ടിരുന്നു.അങ്ങനെ ഞാന്‍ വെള്ളം കുടിക്കുന്നത് കണ്ടപ്പോള്‍ കൂടെയുള്ളവന്മാര്‍ പറഞ്ഞു ഇത് സെക്യൂരിറ്റി ചെക്കിംഗ് വരെയേ പറ്റൂ.അവര്‍ വെള്ളം അകത്തു കടത്തി വിടില്ല.ശരി വെള്ളമല്ലേ അകത്തു കയറ്റാതെയുള്ളൂ,ബോട്ടില്‍ കൊണ്ട് പോകാമല്ലോ? പിന്നെ അകത്തു നിന്നും കുടിവെള്ളം എടുക്കാം.ഓക്കേ ശരി ചേട്ടാ.അങ്ങനെ അവരെല്ലാം കൊണ്ട് വന്ന ബോട്ടില്‍ കുടിച്ചു തീര്‍ത്തു.നമുക്ക് കുടിക്കാവുന്നതല്ല കുടിക്കാന്‍ പറ്റൂ.ഡോള്ലെഴ്സ് കൊടുത്തു വാങ്ങിയ വെള്ളമാണ് .വെറുതെയങ്ങു കുടിക്കാന്‍ പറ്റോ?ഞാന്‍ കുറച്ചു ബാക്കി വച്ചു.എങ്ങാനും കടത്തി വിട്ടാലോ?

സെക്യൂരിറ്റി ചെക്കിംഗ്.നാട്ടിലെ പോലെ അല്ല,ഷൂസും ,ബെല്‍ട്ടും വരെ ഊരണം.അങ്ങനെ എന്റെ സ്ഥാപകജംഗമവസ്തുക്കള്‍ മുഴുവന്‍ ഒരു കുട്ടയിലാക്കി നിരായുധനായി സെന്സറിന്റെ അപ്പുറം കടന്നപ്പോള്‍ എക്സറേ ടി വിയില്‍ നോക്കികൊണ്ടിരുന്നവന്‍ അലറുന്നു.മാന്വല്‍ ചെക്കിംഗ് നീടെഡ്.ഛെ...ഇവന്റെ മെഷീന്‍ ഇത്ര കൂതറയാണോ?ഇതിലും നല്ലത് ഞങ്ങളുടെ നെടുമ്പാശേരിയില്‍ ഉണ്ടെടാ...എന്നെ നോക്കിയാണ് അലറുന്നത്.ഇനി ഞാന്‍ എന്തെങ്കിലും അഴിക്കാന്‍ മറന്നോ? ഓ യെസ് ചീപ്പ് പുറകിലെ പോക്കറ്റില്‍ കിടക്കുന്നു.പണി പാളിയോ? ഇല്ല പാളിയില്ല.ദാണ്ടേ ആപ്പിള് പോലത്തെ ഒരു പോലീസ് ചേച്ചി വരുന്നു.ദൈവമേ ഇംഗ്ലീഷ് സിനിമയില്‍ കാണുന്നത് പോലെ എന്നെ പരിശോദിക്കാന്‍ ആണോ?സോണിയാ ...സോണിയ വരുന്നു..സോണിയ വരട്ടെ...സോണിയ..

വന്നപാടെ ചേച്ചി എക്സറേ ടി വിയിലേക്ക് നോക്കി എന്നിട്ട് ഒരു പ്രത്യേക സ്ലാങ്ങില്‍ ചോദിച്ചു വെള്ളമുണ്ടോ ?അമേരിക്കന്‍ അല്ല.പക്ഷെ ചേച്ചി നല്ല കീറാന്നു തോന്നുന്നു.കണ്ടപാടെ വെള്ളം ചോദിക്കുന്നു.യെസ് ചേച്ചി.ചെക്ക്‌ ഇന്‍ ചെയ്ത ബാഗില്‍ നല്ല നാടന്‍ അച്ചാറ്  ഇരിപ്പുണ്ട് എന്ന് പറയണം എന്നുണ്ടായിരുന്നു പിന്നെ നമ്മള്‍ ഇതൊന്നും കൈ കൊണ്ട് തൊടാത്തത് കൊണ്ട് ഒന്നും പറഞ്ഞില്ല.അപ്പോള്‍ തന്നെ ചേച്ചി വെള്ളമെടുത്തു മാറ്റിവച്ചു.പിന്നെ ഒരു ഗ്ലൌസ് ഇട്ടു ബാഗു മൊത്തം  പരിശോദിച്ചു.നമ്മുടെ നാട്ടിലെ പോലെ എല്ലാം വലിച്ചുവാരിയിട്ടു ഉള്ള പരിശോദനയല്ല ചുമ്മാ കൈയ്യിട്ടുള്ള പരിശോദന.എന്നിട്ട് പറഞ്ഞു.ഗോചുചോ.ദൈവമേ ഗോ ട്ടു കോപ്പ്  എന്നാണല്ലോ പറയുന്നത് ?അതായത് പോലീസ് പിടിച്ചു.ഇലക്ട്രിക്‌ ചെയര്‍,ഗ്വാണ്ടെനാമോ ജെയില്‍ ഇതെല്ലം ഒരു മിന്നായം പോലെ മനസില്‍ കൂടി കടന്നു പോയി.ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഉച്ചസമയതിരുന്നു, ഭക്ഷണം കഴിച്ചു വരുന്ന കിളികളെ വായില്‍ നോക്കിയതിനുള്ള ശാപമാണോ? ചേച്ചി കാന്‍ യു പ്ലീസ് റിപീറ്റ്?

ഗുഡ് ട്ടു ഗോ.ഓഹോ അങ്ങനെയയിരുന്നോ?താങ്കൂ ചേച്ചി താങ്കൂ.വേണമെങ്കില്‍ എന്നെക്കൂടി പരിശോദിച്ചോ.വിരോദമില്ല.കേരളത്തിലോട്ടു വരുമ്പോള്‍ ട്രെയിനില്‍ ആണ് വരുന്നതെങ്കില്‍ ഇരിഞ്ഞാലകുട സ്റ്റേഷന്‍ എത്തുമ്പോള്‍ വിളിച്ചാല്‍ മതി.ഇപ്പോള്‍ ആളൂര് ത്രീ സ്റ്റാര്‍ ബാര് തുടങ്ങിയിട്ടുണ്ട്.ഞാന്‍ കുടിക്കില്ലെങ്കിലും ഒരു കമ്പനി തരാം.ചേച്ചി ആള് കമ്പനി ആയി.ബോട്ടില്‍ വേണമെങ്കില്‍ വെള്ളം കളഞ്ഞു തരാമത്രേ.പക്ഷെ ഇവിടെ ഒന്നും കുടിവെള്ളം എന്ന സംഗതി ഇല്ല.കാശു കൊടുത്തു വാങ്ങണം.എന്നാല്‍ ശരി ചേച്ചി ഈ ബോട്ടില്‍  എന്റെ ഓര്‍മയ്ക്ക് ചേച്ചി തന്നെ വച്ചോ.അതിനു ശേഷം ഞാന്‍ അവിടെ മുഴുവന്‍ നടന്നു നോക്കി.കുടിക്കാനുള്ള വെള്ളം എവിടെയും ഇല്ല.ഒന്നുകില്‍ റസ്റ്റ്‌ റൂമിലെ വെള്ളം കുടിക്കണം.അല്ലെങ്കില്‍ കാശു കൊടുത്തു വാങ്ങണം.റസ്റ്റ്‌ റൂം എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ കക്കൂസ്,മൂത്രപ്പുര എന്ന് പറയുന്ന സ്ഥലങ്ങള്‍ തന്നെ.കുക്കീസ് ,കാന്റി എന്ന് പറയുന്നതുപോലെ ചെറിയ ഒരു പേര് മാറ്റം.

ഗുണപാഠം 2 :പ്രത്യേകിച്ചൊന്നും ഇല്ല.നെടുമ്പാശേരിയില്‍ അറ്റ്ലീസ്റ്റ് കുടിവെള്ളം എങ്കിലും ഉണ്ട്.നാട്ടിലെ എന്തിനെയും കുറ്റം പറയുന്നതിന് മുന്പ് നാടിനു പുറത്ത് എന്താണ് ഉള്ളത് എന്നും കൂടി അറിയണം.

അങ്ങനെ സെക്യൂരിറ്റി എന്നാ കടമ്പ കഴിഞ്ഞു.ഇനി ഉള്ളത് ഏതു ഗേറ്റ് ആണ് നമ്മുടെ എന്ന് കണ്ടു പിടിക്കലാണ്.കൊച്ചിയില്‍ ആണേല്‍ അങ്ങനെ വലിയ കണ്‍ഫ്യൂഷന്‍ ഒന്നും ഇല്ല.ഒറ്റ ഗേറ്റെ ഉള്ളു.പക്ഷെ ഇവിടെ അമ്പതിന് മുകളിലാണ് ഗേറ്റുകള്‍.ഒരു ടി വിയില്‍ നോക്കിയപ്പോള്‍ മനസിലായി നമ്മുടെ ഗേറ്റ് ആണ് ഏറ്റവും അകലെയുള്ള ഗേറ്റ്.നാട്ടില്‍ ഒരു ബസു പിടിച്ചു പോയാല്‍ മിനിമം ചാര്‍ജില്‍ പോകാന്‍ പറ്റില്ല.ഒരു രണ്ടു പോയന്റിന്റെ വഴി എങ്കിലും കാണും.അങ്ങിനെ അവിടെ ചെന്നപ്പോള്‍ ആകെ 10 കസേരകള്‍.നമ്മള്‍ നേരത്തെ ആയതുകൊണ്ട് ഇരിക്കാന്‍ പറ്റി.ഇനിയും ഒന്നര മണിക്കൂര്‍ ഉണ്ട്.പക്ഷെ പിന്നീടു വന്ന സായിപ്പന്മാര്‍ ഒക്കെ ക്യു ആയി നില്ക്കാന്‍ തുടങ്ങി.ഇതെന്താ നാട്ടിലെ ബസ്സില്‍ പോകുന്നതുപോലെ.ആദ്യം കയറിയാല്‍ നല്ല സീറ്റ്‌ കിട്ടുമോ?ഫ്ലൈറ്റില്‍ കയറി കഴിഞ്ഞപ്പോള്‍ മനസ്സിലായി സീറ്റ്‌ അല്ല ലഗ്ഗെജു വക്കാനുള്ള സ്ഥലമാണ്‌ പ്രശ്നം.ഒരു ബാഗിന് 25 ഡോളര്‍ കൊടുക്കേണ്ടത് കൊണ്ട് ഒരുത്തനും ബാഗ്‌ ചെക്ക്‌ ഇന്‍ ചെയ്യില്ല.അതുകൊണ്ട് വേഗം കയറിയില്ലെങ്കില്‍ പ്ലെയിനിലെ ലഗ്ഗെജു വക്കാന്‍ മുകളിലുള്ള സ്ഥലം എല്ലാം നിറയും.എനിക്ക് അവസാനം ബാഗു സീറ്റിന്റെ അടിയില്‍ വക്കേണ്ടി വന്നു.അവസാനം കയറിയ ചേട്ടന്റെ കാര്യമായിരുന്നു അതിലും കഷ്ടം.ഒരു ഇഞ്ച് സ്ഥലം പോലും ഇല്ല.ചേട്ടന്‍ അവസാനം ബാഗു പ്ലെയിനിന്റെ നടുക്കുള്ള വഴിയില്‍ ഇട്ടു.അല്ലെങ്കിലെ ഒരു നിരയില്‍ 4 പേര്‍ ഇരിക്കുന്ന ചെറിയ പ്ലെയിന്‍ ആണ്.അതിന്റെ കൂടെ നടുക്ക് ഒരു ബാഗും കൂടെ ഇട്ടപ്പോള്‍ പൂര്‍ത്തിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ പൈലറ്റ്‌ ആണെന്ന് തോന്നുന്നു ഒരുത്തന്‍ വന്നു കൊണ്ട് പോയി.എയര്‍ ഹോസ്റ്റെസ് ചുമ്മാ അതെന്റെ കാര്യമല്ല എന്ന മട്ടില്‍ നില്‍ക്കുന്നു.

ബാഗു എല്ലാം വച്ച് കഴിഞ്ഞു നോക്കിയപ്പോഴാണ് അപ്പുറത്തിരിക്കുന്നവന്‍ അവന്‍ കൊണ്ട് വന്ന ഫുഡ്‌ കഴിക്കുന്നത്‌ കണ്ടത്.കവര്‍ കണ്ടപ്പോള്‍ മനസ്സിലായി അത് എയര്‍ പോര്‍ട്ടില്‍ നിന്നും വാങ്ങിച്ചതാണ്.ഛെ..മണ്ടന്‍ ഫ്ലൈറ്റില്‍ ഫുഡ്‌ തരുമെടെ.വെറുതെ എന്തിനാ കാശു കളയുന്നത് എന്ന് പറയണം എന്നുണ്ടായിരുന്നു.പിന്നെ നമ്മള്‍ ഒരു തമാശ പറയുന്നത് അവനു തമാശയായി തോന്നിയിലെങ്കില്‍ വെറുതെ അവനു ഒരു പണിയുണ്ടാക്കെണ്ടല്ലോ എന്ന് കരുതി മനസ്സില്‍ മാത്രം പറഞ്ഞു.പണ്ടേ എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് എന്തെങ്കിലും കഴിക്കാതെ ഇരിക്കാന്‍ പറ്റില്ല.അപ്പോഴാണ് പ്ലെയിനില്‍ അറിയിപ്പ് വന്നത്.കുടിക്കാനുള്ള പാനീയങ്ങള്‍ മാത്രം തരും.ഫുഡ്‌ വേണെങ്കില്‍ ഒരു മെനു എല്ലാ സീറ്റിലും ഉണ്ട്.അത് നോക്കി ഓര്‍ഡര്‍ ചെയ്യാം.ചുമ്മാ ആ മെനുവില്‍ നോക്കിയതെ ഉള്ളു വിശപ്പെല്ലാം ആവിയായി.ഇന്ത്യയില്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്താലേ വയറു നിറച്ചു കിട്ടില്ലെങ്കിലും വിശപ്പ്‌ മാറാന്‍ഉള്ളതെങ്കിലും കിട്ടും.

ഗുണപാഠം 3:പ്ലെയിനില്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഫുള്‍ ടാങ്ക് അടിക്കുക.എയര്‍ പോര്‍ട്ടില്‍ നിന്നെങ്കിലും.

എനിക്കാണെങ്കില്‍ വിശപ്പ്‌ സഹിച്ചിരിക്കാന്‍ പറ്റിയ ഒരേ ഒരു വഴി ടി വി കാണുക എന്നതാണ് .അങ്ങനെ ടി വി ഓണ്‍ ആക്കി.കൊള്ളാം നല്ല സിനിമകള്‍ ഉണ്ട് .എയര്‍ ഇന്ത്യയുടെ ടിവി പോലെയല്ല ഈ പ്ലെയിനിലെ ടി വി.സൈഡില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാന്‍ എന്ന പോലെ ഒരു പൊഴിയുണ്ട്.ആദ്യത്തെ സിനിമ പ്ലേ ചെയ്തപ്പോള്‍ ഒരു കാര്യം കൂടി മനസിലായി.ഇതില്‍ സിനിമ കാണണമെങ്കില്‍ 6 ഡോളര്‍ കൊടുക്കണം.പ്ലെയിന്‍ യാത്ര മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആയിരുന്നെങ്കില്‍ 8 ഡോളര്‍.അതിനു വേണ്ടി ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരയ്ക്കാന്‍ ഉള്ളതാണ് ടിവി യുടെ സൈഡിലെ ആ വര.ഈ സായിപ്പിന്റെ മുടിഞ്ഞ ഒരു ബ്ലുദ്ധി.

ഗുണപാഠം 4 :ജാടക്ക് വേണ്ടിയല്ല അമേരിക്കയില്‍ ഉള്ളവന്മാര്‍ എപ്പോഴും ഐപാട് പോലെയുള്ള 7 ഇഞ്ച്‌ സ്ക്രീന്‍ സൈസുള്ള ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ കൂടെ കൊണ്ട് നടക്കുന്നത്.

ഷാര്‍ലറ്റ്  ചെന്നപ്പോള്‍ എന്‍റെ അടുത്ത ഡൌട്ട് ഇവന്മാര്‍ എങ്ങിനെ കാര്‍ ഒപ്പിക്കും എന്നതായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലയന്റ് സായിപ്പു അവിടെ കിടന്ന ഒരു വാനില്‍ കയറിക്കോ എന്ന് പറഞ്ഞു.ചാലക്കുടി ആമ്പല്ലൂര്‍ റൂട്ടില്‍ പണ്ട് സമാന്തര സര്‍വിസ് നടത്തിയിരുന്ന വാനുകളാണ് എനിക്ക് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നത്.ഞങ്ങളെ കൂടാതെ വേറെ കുറെ പേര്‍ കൂടി കയറിയതോടെ വാന്‍ഓടിക്കുന്ന അമ്മച്ചി അത് മെല്ലെ അനക്കി തുടങ്ങി.അത് നിന്നത് ഒരു കാര്‍ റെന്റല്‍ ഓഫിസിലാണ്.ഒരു പത്തഞ്ഞൂറു കാറുകള്‍ അങ്ങനെ പാര്‍ക്ക് ചെയ്തിരിക്കുന്നു.അതില്‍ നിന്നും നമ്മുടെ കൈയ്യില്‍ ഉള്ള കാര്‍ഡില്‍ പ്രിന്റ്‌ ചെയ്ത നമ്പര്‍ ഉള്ള കാര്‍ കണ്ടു പിടിച്ചു അത് ഓടിച്ചു സെക്യൂരിറ്റി പോസ്റ്റില്‍ കാര്‍ഡ്‌ കാണിച്ചാല്‍ റെന്റ് കാര്‍ നമുക്ക് കൊണ്ട് പോകാം.ക്ലയന്റ് പുള്ളി ആദ്യമേ കാര്‍ ബുക്ക്‌ ചെയ്തിരുന്നു എന്ന് തോന്നുന്നു.എന്തായാലും പരിപാടി കൊള്ളാം .

അങ്ങനെ ഞങ്ങള്‍ ഷാര്‍ലറ്റ് എന്ന ടൌണ്‍ കടന്നു അതിനു പുറത്തുള്ള ആഴ്സ്ലെ എന്ന കൊച്ചു ടൌണ്‍ഷിപ്പില്‍  എത്തി അവിടെയാണ് ഞങ്ങളുടെ താമസം അടുത്ത രണ്ടാഴ്ചക്കാലം.തിരിച്ചുള്ള വിശേഷങ്ങളും എഴുതണം എന്നുണ്ട്.പക്ഷെ ഇത് തന്നെ വളരെ നീണ്ടുപോയപോലെ.അതുകൊണ്ട് അടുത്ത ലക്കത്തില്‍

2011 ജൂലൈ 30, ശനിയാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 4 വീണ്ടും Extended Stay

പഴയ പോസ്റ്റുകള്‍ 
അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അമേരിക്കന്‍ രണ്ടാമൂഴം - 2 ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്കേയ് ഡല്‍ഹി വഴി ന്യൂയോര്‍ക്കേയ്
അമേരിക്കന്‍ രണ്ടാമൂഴം - 3 AI 468ഉം AI 101ഉം

ന്യൂ യോര്‍ക്കില്‍ ഇറങ്ങുമ്പോള്‍ എന്തായാലും ധൃതി വേണ്ട.വണ്ടി വളരെ നേരത്തെയാണ് എത്തിയത്.വൈകീട്ട് മൂന്ന് മണിക്കാണ് ഹോട്ടല്‍ ബുക്കിംഗ് പ്രകാരം അവിടെ കയറാന്‍ പറ്റുകയുള്ളു.ഇപ്പോള്‍ കാലത്ത് 5 മണി. എങ്ങിനെ നോക്കിയാലും ആറരക്കുള്ളില്‍ പുറത്തു കടക്കാം.ഡ്രൈവര്‍ വന്നിട്ടുണ്ടാകുമോ എന്തോ? അങ്ങേരെ വിളിക്കാനാനെങ്കില്‍ ഒരു കാര്‍ഡ്‌ ആണ് തന്നിരിക്കുന്നത്.ഫോണ്‍ ബൂത്തില്‍ നിന്നും വിളിക്കാം എന്നാണ് അവരുടെ സൈറ്റില്‍ എഴുതിയിരിക്കുന്നത്.ഇനിയിപ്പോള്‍ ഹോട്ടലില്‍ ചെന്നാല്‍ ഇപ്പോള്‍ തന്നെ മുറി കിട്ടുമോ എന്തോ ?പുറപ്പെട്ടിട്ട് ഏകദേശം 24 മണിക്കൂര്‍ ആയി. വയറിനുള്ളില്‍ നിന്നും ഡൌണ്‍ലോഡ് അലേര്‍ട്ട് കാര്യമായി വരുന്നുണ്ട്.കൊണ്ട് വന്നിട്ടുള്ള കപ്പ്‌ ആണെങ്കില്‍ ചെക്ക്‌ ഇന്‍ ചെയ്ത ബാഗിലും.

ഓ കൊച്ചുവാണിയെവിടെ ? ഒന്ന് മുട്ടിയിട്ടു തന്നെ കാര്യം.ചുറ്റും നോക്കി പക്ഷെ കാണുന്നില്ല.എവിടെ പോയോ എന്തോ..എന്തായാലും പാസ്പോര്‍ട്ട്‌ എടുത്തു പിടിക്കാം.എടുക്കാന്‍ വേണ്ടി ബാഗു തുറന്നതും മൊബൈല്‍ താഴെ വീണു.വീണു പരിചയം ഉള്ള മൊബൈല്‍ ആയതുകൊണ്ട് ഒന്നുംപറ്റിയില്ല.ഓഹോ ഇവിടെയുണ്ടായിരുന്നോ കൊച്ചു വാണി? തൊട്ടടുത്തുകൂടെ നടന്നു പോയികൊണ്ടിരുന്ന ആളെ ആണോ ഞാന്‍ ചുറ്റിലും തിരഞ്ഞത് ? ഇപ്പോള്‍ തന്നെ ചവിട്ടിക്കൂട്ടിയേനെ.ഉയരം ഇല്ലത്തതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളെ.കൊച്ചിയില്‍ നിന്നും വന്നതല്ലേ? എന്നുവേണോ അതോ ലജ്ജെഗ് എവിടെ വരും ?എന്ന് ചോദിച്ചു മുട്ടിയാലോ.മലയാളത്തില്‍ ആവാം അല്ലെ ? ഛെ...വേണ്ട ഇംഗ്ലീഷ് മതി.മലയാളത്തില്‍ ആയിരുന്നെങ്കില്‍ ഒരു ഫ്ലോ കിട്ടിയേനെ .പക്ഷെ ഇംഗ്ലീഷ് ആകുമ്പോള്‍ തിരിച്ചു വല്ല കടിച്ചാപൊട്ടാത്ത ഉത്തരം പറഞ്ഞാല്‍ പണിയാകും.അതിലും നല്ലത് ഡ്രൈവറെ വിളിക്കാനുള ഈ കാര്‍ഡ്‌ എങ്ങിനെ ഉപയോഗിക്കാം എന്ന് ചോദിച്ചു മുട്ടുന്നതാ."ഇതു പുറത്തു പോയിട്ടേ ബൂത്തില്‍ നിന്നേ വിളിക്കാന്‍ ഒക്കത്തുള്ളൂ.എന്‍റെ ഫോണില്‍ നിന്നും വിളിക്കാവെന്നെ" എന്ന് പറഞ്ഞാല്‍ സൂത്രത്തില്‍ ഒരു ഫോണ്‍ നമ്പരും ഒക്കും. ഓ എന്‍റെ ഒരു ബുദ്ധി.ഒന്നുകൂടി പ്രാക്ടീസ് ചെയ്തേക്കാം.Excuse me..Actually this is my first time here.Would you please tell me how to use this phone card? മലയാളത്തില്‍ ആണേല്‍ "അതേയ് ഞാന്‍ എവിടെ ആദ്യായ്ട്ടാ.ഇതെങ്ങിന്യാപ്പൊ ഈ കാര്‍ഡിട്ടു വിളിക്കണേ? ആദ്യമായിട്ട് എന്ന് ചുമ്മാ ഒരു സിമ്പതി കിട്ടാന്‍ വേണ്ടി മാത്രം.പിന്നെ ഒരു ഹെല്‍പ്പ് ആയതുകൊണ്ട് തിരിച്ചു ഫ്ഫാ..എന്നൊന്നും പറയില്ലല്ലോ.പിന്നെ അതില്‍ പിടിച്ചു കയറേണ്ടത് മിടുക്ക്

ആലോചിച്ചു പത്തു മിനിട്ട് എങ്ങിനെ പോയി എന്ന് മനസിലായില്ല.ദാണ്ടേ മുന്നിലൊരു വരി.ഓഹോ സെക്യൂരിറ്റി ചെക്കിന് ഉള്ള വരിയാണല്ലോ.ഇതാണ് തക്കം.വരിയില്‍ വച്ച് ചോദിക്കാം.പക്ഷെ US സിറ്റിസെന്‍ ആണെങ്കില്‍ വേറെ വരിയാ.അതുപോലെ ഗ്രീന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്കും.എന്തായാലും വരുന്നത് വരട്ടെ നമുക്ക് നമ്മുടെ വരി.ഓഹോ ഇത് രണ്ടും അല്ലല്ലേ.ദാണ്ടേ വരുന്നു സെയിം വരിയിലേക്ക്.ടിക്ക് ടിക്ക്...ടിക്ക് ടിക്ക്.തെറ്റിദ്ധരിക്കരുത് ഒരു ക്ലോക്ക് അവിടെ അടിച്ചതാ.ഇഞ്ചോടിഞ്ച് പോരാട്ടം തൊട്ടു പുറകില്‍ നില്‍ക്കുമോ ഇല്ലയോ."ഓ ആഗെ ചലോ എക്ക്സ്ക്യുസ്  മി ".ഓ ഒരു ഹിന്ദി ഫാമിലി കയറി അതിനു പുറകില്‍ കൊച്ചു വാണി.ഛെ..ഇതാണ് പണ്ടുള്ളവര്‍ പറയുന്നത് തിരുവാതിര ഞാറ്റുവേലയ്ക്കു തന്നെ കുരുമുളക് കൊടിയിടണം എന്ന്.ഇനിയിപ്പോള്‍ ലഗ്ഗെജു എടുക്കാന്‍ വരട്ടെ അപ്പോള്‍ കാണാം.

അത്യാവശ്യം ആളുകള്‍ ഉള്ള വരിയായിരുന്നു. ഇവിടെ വച്ചാണ് നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.എന്തിനാണ് ഇവിടെ വന്നത്?ഇവടെ എന്ത് ചെയ്യും?എവിടെ താമസിക്കും എന്നൊക്കെ.നിറയെ പോലീസുകാര്‍ നടപ്പുണ്ട്.ഒരുത്തി ഫോണ്‍ എടുക്കുന്നത് കണ്ടപ്പോഴേ അവന്മാര് പിടിച്ചു.ഇനി അവര്‍ക്ക്, ആര്‍ക്കാണ് വിളിക്കാന്‍ പോകുന്നത് എന്നറിയണം.ഉത്തരത്തില്‍ പന്തികേട്‌ തോന്നിയപ്പോഴേ അവന്മാര് ഒരു മുറിയിലേക്ക് കൊണ്ട് പോയി.ഇനി അവളുടെ കാര്യം കട്ടപ്പുക.എപ്പോള്‍ പുറത്തു കടക്കുമോ എന്തോ?കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൂടെ വന്ന പുള്ളിയുടെ പാസ്പോര്‍ട്ടില്‍ എന്തോ ഒരു സ്പെല്ലിംഗ് തെറ്റിയത് കണ്ടിട്ട് മൂന്നു മണിക്കൂര്‍ ആണ് തടഞ്ഞു വച്ചത്.അങ്ങനെ അര മണിക്കൂര്‍ വരിനിന്നു  കഴിഞ്ഞപ്പോള്‍ എന്‍റെ ഊഴം വന്നു.ഒരു അമ്മച്ചിയാണ്.ചെന്ന പാടെ ഒരു കിടിലന്‍ ചിരി വിത്ത്‌ ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ "How are you doing today?" അമ്മച്ചി പാസ്‌ പോര്‍ട്ടും വിസയും നോക്കിയതിനു ശേഷം പതിവ് ചോദ്യം.എന്താണ് ഇവിടെ ചെയ്യാന്‍ പോകുന്നത്?നമ്മള്‍ അതുപോലെ റെഡി മെയ്ഡ് ഉത്തരവും.ഞാന്‍ ഇവിടെ വര്‍ക്കേ ചെയ്യത്തില്ല..ചുമ്മാ കുറച്ചു നാട്ടുവര്‍ത്താനം പറയാന്‍ വന്നതാ.പിന്നെയും അമ്മച്ചി എന്തോ ചോദിച്ചു.അത് ശരിക്കും മനസിലാകാത്തതുകൊണ്ട് ഞാന്‍ നമ്മുടെ സാധാരണ ഓണ്‍ സൈറ്റുമായുള്ള കോളില്‍ പറയുന്ന പോലെ കോള്ലോക്കിയലായി "Sorry can you please come again?" എന്ന് പറഞ്ഞു.അവര് ഞെട്ടി.അവരുടെ ഇംഗ്ലീഷ് ശരിയാണോ എന്ന് അവര്‍ക്ക് സംശയം തോന്നിയ ആദ്യത്തെ നിമിഷം.അവര്‍ക്ക് ഒരു ഇന്ത്യക്കാരനോട് ഇംഗ്ലീഷ് പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തില്‍ പറഞ്ഞു.ഒകെ Approved.Please place your hand in the device.ആ സ്കാന്‍ ചെയ്യുന്ന മെഷീനില്‍ കൈ വച്ചോ .ഞാന്‍ നിങ്ങളെ കടത്തി വിട്ടിരിക്കുന്നു.ട്ടപ്പ ട്ടപ്പെന്നു സീലും വച്ച് എന്നെ പറഞ്ഞു വിട്ടു.

വിമാനത്തില്‍ വച്ച് നമ്മള്‍ ഇറങ്ങുന്ന സമയം ആകുമ്പോള്‍ അവര്‍ നമുക്ക് രണ്ടു കടലാസുകള്‍ തരും.അതില്‍ നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ എല്ലാം എഴുതണം.ഒന്ന് സെക്യൂരിറ്റി ചെക്കും അതായത് മുകളില്‍ പറഞ്ഞ സീല്‍ അടിക്കുന്നത് ഇങ്ങനെ നമ്മള്‍ പൂരിപ്പിച്ച ഒരു കടലാസിലാണ്.പിന്നെയുള്ളത് കസ്റ്റംസ് ചെക്കിങ്ങിനും.അങ്ങനെ വീണ്ടും കിട്ടി ആറു മാസം ഇവിടെ അമേരിക്കയില്‍ നില്‍ക്കാനുള്ള അനുമതി.


ഇനിയുള്ളത് ചെക്ക് ഇന്‍ ചെയ്ത് ബാഗുകള്‍ കണ്ടു പിടിക്കുക എന്ന പണിയാണ്.വിമാനത്തില്‍ വന്ന എല്ലാവരുടെയും ബാഗുകള്‍ ഒരു കാന്വേയറില്‍ കിടന്നു കറങ്ങുന്നുണ്ടാകും.അതില്‍ നിന്നും നമ്മുടെ ബാഗെടുത്ത് കസ്റ്റംസില്‍ കാണിച്ചു പുറത്തു കടക്കാം.എന്തായാലും നമുക്ക് സമയമുണ്ടല്ലോ കൊച്ചു വാണി വരട്ടെ.അങ്ങനെ നിന്ന് നിന്ന് 15 മിനിറ്റ് ആയി.കാണുന്നില്ല അവന്മാര് പോക്കിയോ.ചില്ലായതുകൊണ്ട് അപ്പുറത്ത് ഉള്ള ക്യു കാണാം അവിടെയെങ്ങും ഇല്ല .എന്നാലിനി ബാഗെടുതെക്കാം.ഒരു കറക്കം കഴിഞ്ഞു രണ്ടു കറക്കം കഴിഞ്ഞു പക്ഷെ കണ്വേയറില്‍ എന്‍റെ ബാഗ്ഗുകള്‍കാണുന്നില്ല .ദൈവമേ എല്ലാം അതിനകത്താണല്ലോ.പണ്ട് ഇങ്ങനെ കുറെ പേര്‍ക്ക് സംഭവിച്ചത് എന്‍റെ തലയില്‍ കൂടി ഓടി തുടങ്ങി.ഇതിന്റെ പുറകില്‍ കൂടി നടക്കുകയെന്നാല്‍ തലവേദന പിടിച്ച പണിയാണ്.പിന്നെ അതിനു വേണ്ടി ഒന്നര മണിക്കൂര്‍ അകലെയുള്ള ഹോട്ടലില്‍ നിന്നും ടാസ്കി പിടിച്ചു വരിക എന്ന് പറഞ്ഞാല്‍ ,അതിലും ഭേദം ഇ ബാഗുകള്‍ പൊക്കോട്ടെ എന്ന് വയ്ക്കുന്നതാണ്.ദാണ്ടേ വലിയ ബാഗ് വരുന്നുണ്ട്.ആശ്വാസം തുണിയെല്ലാം അതിലാ.ഇനിയുള്ളത് ഭക്ഷണവും ,കപ്പും വച്ചിട്ടുള്ള ചെറിയ ബാഗ്.ദൈവമേ ഈ ബാഗിന്‍റെ ലോക്ക് ആരോ തുറന്നിരിക്കുന്നു.ഇനി വല്ല മയക്കു മരുന്നും വച്ചിട്ടുണ്ടോ?പണ്ട് മിനിമോള്‍ വത്തിക്കാന്‍ എന്ന സിനിമയില്‍ കാണിച്ച പോലെ ഗുണ്ടകള്‍ തേടി വരുമോ എന്തോ? അതിലും പ്രശ്നം ഇവിടെ കസ്റ്റംസ് പിടിക്കുമോ എന്നതാണ്.എന്തായലും മറ്റേ ബാഗു കൂടെ വരട്ടെ.എന്നിട്ട് ഒന്ന് തുറന്നു നോക്കാം.

ദേ ആരാ പോകുന്നത് ? ശരിക്കും കണ്ടില്ല.വാണി ആണോ?കാന്വേയറിന്റെ മറ്റേ തലക്കലെക്കാണല്ലോ പോണത്. അങ്ങോട്ട്‌  പോയി നോക്കാം.ഛെ ആളുമാറിപോയി.എന്തായാലും വന്നത് വെറുതെ ആയില്ല മറ്റേ ബാഗു ആരോ ഈ ഭാഗത്ത്‌ മാറ്റി വച്ചിരിക്കുന്നു.ബ്ലെടി ഫൂള്‍സ്.ഇനിയിപ്പോള്‍ ബാഗിന്‍റെ ലോക്ക് പൊളിച്ച നിലക്ക് തുറന്നു നോക്കാതെ മുന്നോട്ടു കസ്റ്റംസില്‍ പോകാന്‍ പറ്റില്ല.വെറുതെ എന്തിനാ എനിക്ക് തീറ്റ തന്നു അമേരിക്കക്കാരുടെ കാശു കളയുന്നത്?

സാധാരണയായി ഇന്ത്യയില്‍ നിന്നും ഒരു മാസത്തിനു  ബിസിനസ്‌ വിസയില്‍ വരുന്നവന്‍ കൊണ്ട് വരുന്നത് മാത്രമേ ഞാനും കൊണ്ട് വന്നിട്ടുള്ളു.ഒരു ബാഗില്‍ എങ്ങാനും തണുത്താല്‍ ഇടാനുള്ള ഒരു സ്വെറ്റര്‍, പത്തു ഷര്‍ട്ടുകള്‍,നാലു പാന്റ്സ് ,രണ്ടു ജീന്‍സ്,4 ടി ഷര്‍ട്ടുകള്‍,പിന്നെ ഇവയോടുകൂടി ഉപയോഗിക്കേണ്ട അനുബന്ധ വസ്ത്രങ്ങള്‍.അടുത്ത ബാഗില്‍ മെയിന്‍ ഉപയോഗ വസ്തുവായ കപ്പും,നിത്യോപയോഗ വസ്തുക്കളായ ഷേവിംഗ് സെറ്റും പല്ല് തേക്കാനുള്ള ബ്രഷും,പിന്നെ കഴിക്കാനുള്ള സാധനങ്ങളും.താമസിക്കുന്ന ഹോട്ടലില്‍ അടുക്കള സൗകര്യം ഉള്ളതുകൊണ്ട് ഇന്‍സ്റ്റന്റ് ആയി റെഡി ആക്കാന്‍ കിട്ടുന്ന പൊറോട്ട,ചപ്പാത്തി,മാഗ്ഗി ,ഇടിയപ്പം തുടങ്ങി വെറുതെ ഇരിക്കുമ്പോള്‍ കൊറിക്കാനുള്ള ചിപ്സും ,കപ്പലണ്ടിയും വരെ.പിന്നെ ഇടയ്ക്കിടെ ശരീരം നന്നാക്കാനുള്ള സൂപ്പ് പാക്കറ്റ്. അച്ചാറിന്റെയും,ജാമിന്റെയും, ചമ്മന്തിപ്പോടിയുടെയും കാര്യം പിന്നെ പറയേണ്ടല്ലോ.അതില്ലാതെ പറ്റില്ല.കുറച്ചു അറിയും കൂടി എടുക്കാമായിരുന്നു.അടുത്ത പ്രാവശ്യം ആകട്ടെ.അതുപോലെ പാല്‍ പൊടിയും കൂടിഎടുക്കാമായിരുന്നു .ലാപ്ടോപ് പിന്നെ കയ്യില്‍ പിടിച്ച ബാഗിലും.പിന്നെ എടുക്കാന്‍ മറന്നുപോയ  ഒരു സാധനം ഒരു ഗ്ലോബല്‍ adaptor ആയിരുന്നു.അതായത് അമേരിക്കയിലെ പ്ലഗ്ഗുകള്‍ വ്യത്യാസമുണ്ട്.നമ്മുടെ കൈയില്‍ഉള്ള പ്ലഗ്ഗുകള്‍ ഇവിടത്തെ സോക്കറ്റില്‍ കയറില്ല.മൊബൈല്‍ ചാര്‍ജ് ചെയ്യാനോ ക്യാമറ ചാര്‍ജ് ചെയ്യാനോ ഗ്ലോബല്‍ adaptor ഇല്ലെങ്കില്‍ നമുക്ക് പറ്റില്ല.

അങ്ങനെ എയര്‍പോര്‍ട്ടില്‍ വച്ച് ബാഗ് തുറന്നപ്പോള്‍ ഞാന്‍ അവിടെ ഒരു സംഭവം ആയി.എല്ലാവരും കസ്റ്റംസുകാര്‍ ചോദിച്ചാല്‍ മാത്രമേ തുറക്കൂ.പക്ഷെ ഞാന്‍ അതിലും മുമ്പേ തുറന്നല്ലോ എന്നായിരിക്കാം കാണുന്നവര് വിചാരിച്ചത്.ചിലരുടെയൊക്കെ നോട്ടം കണ്ടാല്‍ ആദ്യമായിട്ടാണ് ഒരു ഷേവിംഗ് സെറ്റ് കാണുന്നത് എന്ന് വരെ തോന്നി പോകും.എന്തായാലും ആരും ഒന്നും വച്ചിട്ടില്ല.ഇനി എയര്‍ ഇന്ത്യയെ രണ്ടു തെറി പറയാം.പക്ഷെ അവിടെയെങ്ങും ഒരു എയര്‍ പോയിട്ട് ഇന്ത്യക്കാരന്‍ പോലുമില്ല.ഭാഗ്യം.ഞാന്‍ തുറക്കുന്നത് കസ്റ്റംസുകാരന്‍ കണ്ടത് കൊണ്ടാണോ എന്നറിയില്ല,എന്നെ കണ്ടതെ കസ്റ്റംസ് പുള്ളി എന്‍റെ പേപ്പറ് വാങ്ങി വച്ചിട്ട് പൊക്കോളാന്‍ പറഞ്ഞു.അങ്ങനെ ഉദ്ദേശിച്ചതിലും നേരത്തെ പുറത്തെത്തി.

കാണ്ഡം - സ്വയം തൊഴില്‍

സിനിമയില്‍ കാണുന്നപോലെ വല്ല ബോര്‍ഡും ഉണ്ടോ എന്തോ? "ജോയ് ജോര്‍ജ്,ടെക്നിക്കല്‍ ലീഡ്,കൊച്ചി" എന്നൊക്കെ എഴുതിയ ബോര്‍ഡു കണ്ടിരുന്നെങ്കില്‍ ഒരു ഫോട്ടോ എടുത്തു വക്കാമായിരുന്നു.പക്ഷെ ഒന്നുമില്ല.ഇനി ഈ ഫോണ്‍ കാര്‍ഡ്‌ തന്നെ ശരണം.എങ്ങിനെ വിളിക്കും.ഒരു ചൈനക്കരനോട് ചോദിച്ചു.അവനു ചൈനീസ് പോലും മര്യാദക്ക് പറയാന്‍ കിട്ടില്ല.ഇവനൊക്കെ ആരാണാവോ വിസ കൊടുക്കുന്നത്?ഇനിയുള്ളത് അവിടെയും ഇവിടെയും ഉള്ള ഇന്ത്യക്കാരാണ്.അങ്ങനെ ഒരു പുള്ളിയോട് ചോദിച്ചു.അങ്ങേര്‍ക്ക് അപ്പോള്‍ തന്നെ എനിക്ക് ഹിന്ദി അറിയുമോ എന്നറിയണം.അല്ലെങ്കില്‍ മറാട്ടി ആയാലും മതിയത്രേ.ഞാന്‍ ഹിന്ദി പറയാന്‍ തുടങ്ങിയപ്പോഴേ പുള്ളി പറഞ്ഞു.അങ്ങേ മൂലക്ക് ബൂത്തുകള്‍ ഉണ്ട്.അവിടെ പോയി കാര്‍ഡിലെ പിന്‍ നമ്പര്‍ അടിച്ചു വിളിക്കാം.

ഇവിടത്തെ ബൂത്തുകള്‍ കൊള്ളാം നമ്മുടെ നാട്ടിലെ കൂട് പോലെ നിന്ന് വിളിക്കുന്ന ബൂത്ത്‌ പോലെയല്ല .ഇരുന്നു വിളിക്കാം.അങ്ങനെ അഭ്യാസം തുടങ്ങി.ആദ്യം തന്നെ ഒരു ഡോളര്‍ ഇടണം പോലും.പിന്നെയെന്തിനാ ഈ കാര്‍ഡ്‌?അങ്ങനെ വീണ്ടും മറ്റേ പുള്ളിയെ തപ്പിയെടുത്തു.ഇപ്പ്രാവശ്യം അങ്ങോരും കൂടി ബൂത്തിലേക്ക് വന്നു.പക്ഷെ പുള്ളി വന്ന പാടെ അടുത്ത ബൂത്തിലിരിക്കുന്ന കറുമ്പനോട് എന്തോ പറയുന്ന കേട്ടു. എന്നിട്ട് എന്നോട് പറഞ്ഞു.ആ കറുമ്പന്റെ കയ്യിലുള്ള മൊബൈല്‍ വഴി വിളിച്ചോ..ഓ ചേട്ടാ ഞാന്‍ നമിച്ചു പോയി.ഇങ്ങനെയും അപരിചിതരെ സ്നേഹിക്കുന്ന നാടോ?അങ്ങനെ ഞാന്‍ കറുമ്പന്റെ അടുത്ത് ചെന്നപ്പോള്‍ കറുമ്പന്‍ പറഞ്ഞു.3 മിനിട്സ് 1 ഡോളര്‍.ഓഹോ പുള്ളി ഇവിടെ ഒരു പാരല്ലെല്‍ ബൂത്ത്‌ നടത്താന് അല്ലെ ? പുലി.തിരിഞ്ഞു ഇന്ത്യക്കാരനെ നോക്കിയപ്പോള്‍ പറഞ്ഞു.ഇവിടത്തെ ബൂത്തില്‍ ആയാലും 1 ഡോളര്‍ കൊടുക്കണം.എന്‍റെ കാര്‍ഡ്‌ ഉപയോഗിക്കാന്‍ പറ്റിയ തരത്തിലുള്ള ബൂത്തുകള്‍ ഇവിടെ ഇല്ലത്രെ.ഡൌണ്‍ലോഡ് സ്റ്റാര്‍ട്ട്‌ ചെയ്യാനുള്ള സിഗ്നലുകള്‍ വീണ്ടും വയറില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു.പക്ഷെ ഈ കറുമ്പനെ കാണുമ്പൊള്‍ ഒരു പേടി ഇല്ലാതില്ല.ആറര അടിക്കുമെലെ പൊക്കം അതിനൊത്ത അല്ലെങ്കില്‍ കുറച്ചു കൂടുതല്‍ ഉള്ള തടി. കാശ് കൊടുക്കാന്‍ നേരം പഴ്സ് പിടിച്ചു വാങ്ങി ഓടിയാല്‍ ഒന്നും ചെയ്യാനില്ല.നോക്കി നില്‍ക്കേണ്ടി വരും.തപ്പിയപ്പോള്‍ ഒരു ഡോളറിനു നോട്ടു കിട്ടിയതുകൊണ്ട് പുള്ളിയോട് നമ്പര്‍ പറഞ്ഞു കൊടുത്തു.

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.ഇന്ത്യക്കാരന്‍ മുങ്ങി.കറുമ്പന്‍ ഞാന്‍ അപ്പോള്‍ നില്‍ക്കുന്ന സ്ഥലവും, അവിടേക്ക് എങ്ങിനെ വരണമെന്നും പറഞ്ഞു തന്നു.ഞാന്‍ അങ്ങിനെ തന്നെ ഡ്രൈവരോടും പറഞ്ഞു.ഡ്രൈവര്‍ അടുത്ത് എവിടെയോ ഉണ്ടത്രേ?ട്രാഫിക്കില്‍ പെട്ട് കിടക്കുകയാണ്.ഒരു മിനിട്ടിനുള്ളില്‍ ഫോണ്‍ വിളി കഴിഞ്ഞു കറുമ്പനു ഒരു ഡോളര്‍ കൊടുത്തു.അങ്ങനെ മിഷന്‍ തീര്‍ത്തു.പിന്നെ കുറച്ചു നേരം കൂടെ അവിടെ നിന്നപ്പോള്‍ മനസിലായി കറുമ്പന്‍ ആള് കുഴപ്പമില്ല.ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്‌.പണിയെടുക്കാന്‍ ആരോഗ്യം ഇല്ലാഞ്ഞിട്ടല്ല.പുള്ളി ആരെയും ഫോണ്‍ വിളിക്കാന്‍  നിര്‍ബന്ധിക്കുന്നില്ല.നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ബൂത്തിലുള്ള ഫോണുകള്‍ ഇങ്ങനെ ഇരിക്കുന്നവന്മാര്‍ കേടാക്കിവച്ചേനെ..

ഒന്ന് ശരിക്കും ഈ ബിസിനസ്‌ പഠിക്കണം എന്നുണ്ടായിരുന്നു.അതുപോലെ പുള്ളിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്നും.പക്ഷെ ഡ്രൈവര്‍ പെട്ടെന്ന് വന്നത് കൊണ്ട് നടന്നില്ല.പുള്ളി ഒരു ബോര്‍ഡും പിടിച്ചാണ് വന്നത്.പക്ഷെ അതില്‍ ജോയ് ജോര്‍ജ് എന്ന് മാത്രമേ ഉള്ളു.പുള്ളിയുടെ കൂടെ കാറിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ വീണ്ടും രണ്ടു കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടി.പക്ഷെ ഇത്തവണ കൊച്ചുവാണിയുടെ കൂടെ എന്നെക്കാളും ഉയരവും മസിലുമുള്ള വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. അല്ലേലും ഈ ഉയരം ഇല്ലാത്തവരെ മുട്ടിയിട്ടും ഒരു കാര്യവുമില്ല..അയ്യയ്യയ്യെ..

ഡ്രൈവര്‍ നല്ല കമ്പനി ആയിരുന്നു.ഇവിടെ പതിനഞ്ചു കൊല്ലമായത്രേ വന്നിട്ട്.ഹോട്ടലില്‍ ഒരു കുഴപ്പവും ഉണ്ടായില്ല.മൂന്ന് മണിക്കാണ് ടൈം എങ്കിലും അവിടത്തെ ചേച്ചി വേറെ ഒരു മുറി ശരിയാക്കി തന്നു.ശരിക്കും ക്ഷീണിച്ചിരുന്നു .പിന്നെ ഓഫിസിലെ വിളിക്കേണ്ടവരെ വിളിച്ചു ബാക്കി ഇമെയിലുകള്‍ അയച്ചു ,പ്രധാനമായി ഫേസ് ബുക്കും ,ജി മെയിലും ബസ്സും അപ്ഡേറ്റ് ചെയ്തു.നമ്മള്‍ വന്ന വിവരം നാല് പേര്‍ ഫേസ് ബുക്കില്‍ അറിയട്ടെന്നു..അല്ലാതെന്തു..അത് കഴിഞ്ഞു ഗാഡനിദ്ര.നാളെ മുതല്‍ ഓഫീസില്‍ പോകനുള്ളതല്ലേ..

ഇനിയും ഇവിടെ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. നടക്കുമോ എന്തോ?