വല്ലക്കുന്ന് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വല്ലക്കുന്ന് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

രക്തദാനവും അവയവദാനവും മാസാണെങ്കിൽ ശരീരദാനം കൊലമാസാണ്‌

തലക്കെട്ട് കുറച്ചു വലിയതാണ്. സംഗതി എന്താണെന്നു വച്ചാൽ അപ്പൻ ആളൊരു സംഭവമായി. ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും. പുണ്യാളൻ അഗർബത്തീസ്‌ സിനിമയിൽ പറയുന്നപോലെ "ജോർജേട്ടാ നിങ്ങളൊരു സംഭവാട്ടോ" എന്ന് പറഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്. അപ്പന്റെ മുഖത്തുനോക്കി പറയാനുള്ള ഒരിതില്ല.

കാര്യം പറഞ്ഞില്ല. കാര്യം സിമ്പിൾ ആണ് അങ്ങേരു ആളുടെ സ്വന്തം ബോഡി മരണശേഷം മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. മരണശേഷം കൊടുക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല. എന്തായാലും സംഗതി അവർ ഒരു ഐഡൻറിറ്റി കാർഡ് ഒക്കെ തന്നിട്ടുണ്ട്.
സീരിയൽ നമ്പർ കണ്ടാ, തൃശൂർ മാത്രം അപ്പനെക്കാളും മുൻപ് 1917 പേര്ദാനം ചെയ്യാനുള്ള സമ്മതപത്രം കൊടുത്തിട്ടുണ്ട്.

ഇനി വിവിധകോണുകളിൽ നിന്നുള്ള ചില ചിതറിയ ചിന്തകൾ.

അപ്പന് 

ഞാൻ അങ്ങനെ അധികം പള്ളിയിൽ പോകാത്ത ആളാണ്. ഇനിയിപ്പോൾ മരിച്ചു കഴിഞ്ഞു അവിടെകൊണ്ടുപോയി എനിക്ക് വേണ്ടി പ്രാർത്ഥനയോന്നും വേണ്ട. അല്ലാതെ ബോഡിദാനം ചെയ്യുന്നതിന്റെ ക്രെഡിറ്റ് കിട്ടാനോ, അല്ലെങ്കിൽ അതിൻ്റെ മഹത്വം മനസിലാക്കിയിട്ടോ, വരും തലമുറയിലെ ഡോക്ടർമാർ പഠിച്ചു ഭാവിതലമുറയിലെ കുറെ പേരെ രക്ഷിക്കട്ടെ എന്നൊന്നും വിചാരിച്ചു ആവില്ല അങ്ങേരു അങ്ങനെ ചെയ്തത്. 

നേരിട്ട് ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. എന്തുകൊണ്ടോ എനിക്കങ്ങനെ തോന്നി. ഇനിയിപ്പോൾ ഇതിന്റെ മഹത്വം മനസ്സിലാക്കിയിട്ടാണോ എന്തോ?അറിയില്ല.

അല്ലെങ്കിൽ തന്നെ കുറച്ചു വായിക്കുകയും, ശാസ്ത്രീയമായി ചിന്തിക്കുകയും, ശരിയായ രീതിയിൽ യുക്തിവാദജീവിതം നയിക്കുകയും ചെയ്യുന്ന ആരെങ്കിലും ജനിച്ച സമയം അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ജാതകത്തിൽ വിശ്വസിക്കുമോ, അത് പ്രകാരം 2016 ഒക്ടോബറിൽ മരിക്കും എന്ന് വിശ്വസിക്കുമോ? വിശ്വസിക്കുക മാത്രമല്ല അമേരിക്കയിലേക്ക് വരാൻ പറഞ്ഞിട്ട് പാസ്പോര്ട്ട് പോലും പുതുക്കുന്നില്ല. അതുപോലെ വീട് പണിയാൻ സ്ഥാനം നോക്കുമോ? സ്ഥാനം നോക്കുന്ന ആൾ പറഞ്ഞത് കേട്ട് ജീവിതത്തിന്റെ നല്ല കാലത്തു വാഹനം ഓടിക്കാതിരിക്കുമോ?
ഇതെല്ലാം പോട്ടെ "മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്നെഴുതിയ കുപ്പിയിൽ നിന്നും എന്തെങ്കിലും കുടിക്കുമോ? എന്ത് യുക്തിയാണ് അതിൽ ഉള്ളത്?

ഇതിപ്പോൾ പണ്ടത്തെ കട്ട വിശ്വാസിയായിരുന്ന അപ്പൻ, ചില സാഹചര്യങ്ങൾ കൊണ്ട് വിശ്വാസം പോയി, എന്നിട്ട് വേറെ ചിലതിൽ വിശ്വസിക്കുന്നു. അത്രയേയുള്ളൂ. താൻ ഇപ്പോഴും തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് കാണിക്കാൻ ഇങ്ങനെ ചില പൊടി കൈകൾ'

മിക്കവാറും ഈ നിലക്ക് പോയാൽ പുള്ളി കുറച്ചു കഴിയുമ്പോഴേക്കും പള്ളിയിൽ പോയി തുടങ്ങും പൂർവാധികം ഭക്തിയോടെ.

സഭ

ഇപ്പോഴത്തെ നിലക്കാണെങ്കിൽ ഒരു കല്ലറ സെയിൽ പോയി എന്നുതന്നെ പറയേണ്ടി വരും. ന്യൂ യോർക്കിൽ വരെയില്ലെന്നു തോന്നുന്നു ഇത്രയും കൂടിയ റിയൽ എസ്റ്റേറ്റ് വില. എൻ്റെ ഒരു ആഗ്രഹം എന്ന് പറയുന്നത്. വല്ലക്കുന്നു പള്ളിയിലെ കർമങ്ങൾ കഴിഞ്ഞു കല്ലേറ്റുംകര പള്ളിയിലേക്കുള്ള ട്രിപ്പിന് പകരം തൃശ്ശൂർക്ക് പോകാമെന്നാണ്.

സാധാരണനിലയിൽ സമൂഹത്തിൽ മൊത്തമായുള്ള ഒരു അഭിപ്രായമാണ് സഭയും എടുക്കുന്നത്. പണ്ട് പരിസ്ഥിതി സംരക്ഷിക്കൽ സഭയുടെ അജണ്ടയിലെ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ മുഖ്യധാരയിൽ അത് വന്നതുകൊണ്ട് സഭയും ഏറ്റെടുത്തിട്ടുണ്ട്.അതുപോലെ ചില സഭകൾ ഇപ്പോഴേ മൃതദേഹം ദഹിപ്പിക്കാൻ സമ്മതിച്ചു തുടങ്ങി. ബോഡി മെഡിക്കൽ കോളേജിലേക്ക് കൊടുക്കുന്നത് മുഖ്യധാരാസമൂഹം അംഗികരിച്ചാൽ സഭയും അംഗീകരിക്കേണ്ടതാണ്.  

ഒരു ചെകിടത്തു അടിച്ചവന് മറ്റേ ചെകിട് കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച ക്രിസ്തുവിന്റെ സഭയല്ലേ ഒരു കുഞ്ഞാടിന്റെ അവസാനത്തെ ആഗ്രഹം സമ്മതിക്കുമായിരിക്കും അല്ലെ. 

നാട്ടുകാർ

അധികം ആരും ഇത് അറിഞ്ഞിട്ടില്ല, എന്ന് തോന്നുന്നു. ഞാൻ ആദ്യം വിചാരിച്ചു വല്ല പൊന്നാടയെങ്ങാൻ കിട്ടുമോന്ന്. പുള്ളി വിചാരിച്ചാലും ബോഡി ദാനം ചെയ്യുന്നത് ക്യാൻസൽ ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെല്ലുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. ഇത്തവണ പള്ളിയിൽ ഊട്ടു തിരുന്നാൾ നടത്തിയപ്പോൾ ഭക്തിപരമായ ചടങ്ങുകളെക്കാൾ മുന്നിട്ട് നിന്നത് രക്തദാനവും, മരുന്ന് വിതരണവും, മെഡിക്കൽ ക്യാമ്പും ഒക്കെയാണ്. രക്തദാനം വലിയ കാര്യമായി ആഘോഷിക്കപ്പെടുന്ന സ്ഥലത്തു എന്തായിരിക്കും ശരീരദാനം. ഇപ്പോൾ തലക്കെട്ട് എങ്ങിനെ വന്നു എന്ന് മനസ്സിലായിക്കാണുമല്ലോ.

നാട്ടുകാർ പലതരക്കാർ ഉണ്ട്. ദൈവത്തിന്റെ സോൾ ഗഡീസ് എന്ന് വിചാരിച്ചു പള്ളിയെച്ചുറ്റിപ്പറ്റി നടക്കുന്നവർ ഉണ്ട്. അവർക്ക് സ്വന്തമായി അഭിപ്രായം ഇല്ല. ആ കാലഘട്ടത്തിൽ ആ ദേശത്തു സാമാന്യമായി അംഗീകരിച്ചതാണ് അവർ പിന്തുടരുന്നത്. അവർ ഇപ്പോൾ പറയും. വളരെ മോശമായിപ്പോയി. അവൻ പണ്ടേ പള്ളിയുമായും പട്ടക്കാരനുമായും അടുപ്പമില്ല. അപ്പൻ പണ്ട് അൾത്താര ബാലനായി കുർബാനക്ക് കൂടാൻ പോയിരുന്നതും, വേദോപദേശം പഠിപ്പിച്ചിരുന്നതും അവർക്കറിയില്ലല്ലോ പാവങ്ങൾ. അതുപോലെ പിന്നെ പറയാൻ സാധ്യതയുള്ളത് "അവൻ കാശ് ലാഭം നോക്കിയാണ്" ഇങ്ങനെ ചെയ്തതെന്ന്. 

ഞാൻ ഇപ്പോഴേ പറയുന്നു എങ്ങാനും ബോഡി മെഡിക്കൽ കോളേജിലേക്ക് കൊടുക്കാൻ പറ്റിയാൽ, അന്ന് കല്ലറ വാങ്ങിക്കാനുള്ള സാമ്പത്തികം ഉണ്ടെങ്കിൽ, അന്നത്തെ സമയത്തെ കല്ലറ വാങ്ങിക്കുന്ന പൈസക്ക് വല്ലക്കുന്നു ലൈബ്രറിയിലേക്ക് പുസ്തകങ്ങളോ, ഇന്റർനെറ്റ് കണക്ഷനോ എടുത്തു കൊടുക്കും.

നോട്ട് ദി പോയിന്റ്.

അടുത്ത തലമുറ എങ്കിലും പൊട്ടക്കുളത്തിലെ തവളകൾ പോലെയാകാതെ വായിച്ചു കാര്യങ്ങൾ മനസിലാക്കി ശാസ്ത്രീയമായി ചിന്തിക്കട്ടെ. എനിക്കോ കുട്ടിക്കാലത്തു വായിക്കാൻ ബുക്കുകൾ എടുക്കാൻ ലൈബ്രറി ഉണ്ടായില്ല.

ഇനിയിപ്പോൾ വല്ല മാന്ദ്യവും വന്ന് സോഫ്റ്റ്‌വെയർ ഒക്കെ നാലുനിലയിൽ പൊട്ടി, ജീവിക്കാൻ കൊള്ളി കുത്തുന്ന സമയമാണെങ്കിൽ, കല്ലറയും ഉണ്ടാവില്ല ബുക്കുകളും ഉണ്ടാവില്ല. അതും നോട്ട് ദി പോയിന്റ് 

ഇനി ഇതേ ചിന്താഗതിയുള്ള നാട്ടുകാർ , ഒരു 5 കൊല്ലങ്ങൾ കഴിഞ്ഞു സഭ ഇപ്പോൾ രക്തദാനവും, അവയവദാനവും പ്രോത്സാഹിപ്പിക്കുന്നതുപോലെ, ശരീരദാനവും പ്രോത്സാഹിപ്പിച്ചു തുടങ്ങിയാൽ മാറ്റിപ്പറയും. പാവങ്ങളാ സ്വന്തമായി ചിന്തയോ അഭിപ്രായമോ ഇല്ലാത്തവരാ.

വേറെ തരക്കാരായ നാട്ടുകാർ ഉണ്ട്. സ്വന്തമായി കുറച്ചു ചിന്തകളും അഭിപ്രായങ്ങളും ഉള്ളവർ. അവൻ്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെ ആകട്ടെ. നല്ല കാര്യമല്ലേ. മെഡിക്കൽ കോളേജിലെ പിള്ളേര് പഠിച്ചാലല്ലേ അടുത്ത് തലമുറയെ ചികിൽസിച്ചു ഭേദപ്പെടുത്താൻ പറ്റു.

വേറെ ചിലർ ഉണ്ടാകാം. ഒപ്പിട്ടതുകൊണ്ട് മരണശേഷം മെഡിക്കൽ കോളേജിലേക്ക് കൊടുപ്പിക്കാൻ നിര്ബന്ധിക്കുന്നവർ മരണവീട്ടിൽ വന്നു കൊടുപ്പിക്കാൻ അലമ്പ് ഉണ്ടാക്കുന്നവർ. പക്ഷെ അത്തരക്കാർ കുറവായിരിക്കും. വല്ലക്കുന്നിൽ ഉണ്ടാകില്ല എന്ന് തന്നെ പറയാം .

സംഗതി എന്തായാലും ഇനിയിപ്പോൾ കുടുങ്ങി. കൊടുത്താൽ പറയും. കണ്ടില്ലേ അവൻ മരണസമയത്തുപോലും മനസാന്തരപ്പെട്ടില്ല. അവൻ അങ്ങനെയായാലും ഭാര്യയും മക്കളും കൊടുക്കരുതായിരുന്നു. 

കൊടുത്തില്ലെങ്കിൽ പറയും, കണ്ടാ മരിച്ചു കഴിഞ്ഞപ്പോൾ ആദർശം ഒക്കെ പോയി. ഭാര്യയും മക്കളും സമ്മതിച്ചില്ലെങ്കിൽ പറയും, അവൻ്റെ ആഗ്രഹം നിറവേറ്റാത്തവർ. സംഗതി ഇനിയുള്ള സീൻ കോൺട്രാ.

ബന്ധുക്കൾ 

ബന്ധുക്കൾ എന്ന് പറയുമ്പോൾ നാട്ടുകാരുടെ പോലെത്തന്നെ. പണ്ട് മുതലേയുള്ളവർക്ക് അധികം പ്രശ്നം ഉണ്ടാവില്ലായിരിക്കാം കൊടുക്കുന്നതിൽ. അതുപോലെ അവരോടു പറഞ്ഞു നിൽക്കാം. പക്ഷെ അടുത്തിടെ കല്യാണം വഴി ബന്ധുക്കളായ ധന്യയുടെ വീട്ടുകാരോടും, ജോമിയുടെ വീട്ടുകാരോടും എന്ത് പറയും. ആ ഒരു പിടിയും ഇല്ല. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവിടെയും ഉണ്ട് കാര്യങ്ങൾ. അവർക്കു അവരുടെ ബന്ധുക്കളെ പറഞ്ഞു മനസിലാക്കേണ്ട?

രക്തദാനം, അവയവദാനം പോലെ കത്തോലിക്കാ സഭ ഏറ്റെടുത്തിട്ടുള്ള ദാനം ആണെങ്കിൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. പണ്ട് ഡേവിസ് ചിറമ്മേൽ അച്ഛൻ കിഡ്നി ദാനം കൊടുത്തപ്പോൾ മുതൽ ആണല്ലോ കാര്യങ്ങൾ സഭയിൽ ഒന്ന് സ്വീകാര്യമായത്. അതുപോലേ ഇപ്പോഴത്തെ പ്രാർത്ഥന ഏതെങ്കിലും അച്ചൻ മരിച്ചു അങ്ങേരുടെ ബോഡി ദാനം ചെയ്തു എന്ന് കേൾക്കണേ എന്നാണ്. മരിക്കാൻ വേണ്ടി പ്രാർത്ഥിക്കല്ല. മരിച്ചു കഴിഞ്ഞു ബോഡി ദാനം കൊടുക്കാൻ തോന്നിക്കണേ എന്നാണ്. ഇനിയിപ്പോൾ ചിറമ്മേൽ അച്ചനൊക്കെ ബോഡി ദാനം കൊടുക്കാൻ എഴുതി വച്ചിട്ടുണ്ടോ എന്തോ?

സംഗതി എന്താണെങ്കിലും, ബന്ധുക്കൾ ശരീരദാനത്തിന്റെ മഹത്വം  മനസിലാക്കും എന്നാണ് ഒരു പ്രതീക്ഷ. അല്ലെങ്കിൽ കുറച്ചു കാലം കഴിയുമ്പോഴേക്കും അവയവദാനം പോലെ ശരീര ദാനവും മുഖ്യധാരയിൽ എത്തും എന്ന് പ്രത്യാശിക്കാം. ഒരു ഇരുപത് കൊല്ലം മുൻപ് കന്യാസ്ത്രീകൾ കുർബാനക്ക് കൊടുക്കും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? പക്ഷെ ഇപ്പോൾ കൊടുത്തു തുടങ്ങിയില്ല. അതുപോലെ.

വീട്ടുകാർ 

ഞാനൊഴിച്ചു വേറെ ആർക്കും മുഴുവൻ മനസ് ഇല്ല. അമ്മക്ക് ഒരു രീതിയിലും സമ്മതമല്ലായിരുന്നു. പെങ്ങളും എതിരായിരുന്നു. പിന്നെ അപ്പൻ വല്ലാണ്ട് നിർബന്ധിച്ചപ്പോൾ അമ്മ ഒപ്പിട്ടു. അമ്മയും ചേട്ടനും സമ്മതം, അങ്ങനെ വിഷമിച്ചിട്ടാണെങ്കിലും പെങ്ങളും സമ്മതിച്ചു. എന്നോട് പറയുന്നതിന് മുൻപ് പാവം അപ്പൻ ഒരു പാട് ആലോചിച്ചു കൂട്ടിക്കാനും. അവൻ സമ്മതിക്കില്ല. ഞാൻ പറയാൻ സാധ്യതയുള്ളഓരോ വാദങ്ങൾക്കും എതിർ വാദം എന്ത് പറയണം എന്ന് അങ്ങേരു ആലോചിച്ചു വെച്ചുകാണും. ഇപ്പോഴും സ്ഥലം വിൽക്കുന്ന കാര്യത്തിൽ അപ്പനും ഞാനും രണ്ടു ചേരിയിലാണെ. അപ്പൻ വിൽക്കണം എന്നും ഞാൻ വേണ്ട എന്നും. പക്ഷെ എന്നോട് ചോദിച്ചപ്പോൾ "അപ്പന് ഇഷ്ടം ആണെങ്കിൽ കൊടുത്തോ" എന്ന ഒറ്റ മറുപടിയിൽ ഒതുക്കിക്കളഞ്ഞു. അപ്പൻ ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായികാണും.

ഞാൻ

ഇപ്പഴാണ് ജോർജിന്റെ മോൻ എന്ന് പറഞ്ഞു ഒരു അഭിമാനം ഒക്കെ തോന്നുന്നത്. പറഞ്ഞറിയിക്കാൻ പറ്റില്ല. പണ്ടൊക്കെ ആരെക്കണ്ടാലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീയാ ജോർജിന്റെ മോനല്ലടാ. അപ്പന്റെ കള്ളുകുടിയൊക്കെ ഇപ്പെങ്ങയുണ്ട്. നല്ല ഫിറ്റാണാ". അന്നത്തെ ഏറ്റവും എളുപ്പമുള്ള വഴി ആരെയെങ്കിലും കണ്ടാൽ നിന്ന് കൊടുക്കാതെ പതുക്കെ അങ്ങ് സ്കൂട്ടാവാ എന്നതായിരുന്നു. ഇനിയിപ്പോൾ കളിമാറി.

പുള്ളിയുടെ ആഗ്രഹപ്രകാരം ബോഡി കൊടുക്കാൻ പറ്റുമോ എന്ന് എനിക്കൊരു ഉറപ്പും ഇല്ല. ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് പള്ളിയിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ, വീട്ടുകാരിൽ നിന്നോ ഒക്കെ. പറ്റിയാൽ നന്ന്. അതിനു മുൻപ് സമൂഹത്തിൽ ഇതൊരു അംഗീകൃത പരിപാടിയായാൽ മതിയായിരുന്നു.

ഇത്രയും വായിച്ച നിലക്ക് നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കുമല്ലോ. നിങ്ങൾക്ക് ഇതുവരെ ബോഡി ദാനം കൊടുക്കുന്നതിന്റെ മഹത്വം മനസിലായിട്ടെല്ലെങ്കിൽ, അല്ലെങ്കിൽ മാനവരാശിയുടെ മുന്നേറ്റത്തിന് അതിൻ്റെ ആവശ്യം മനസിലായിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയില്ല എന്നാണ് അർത്ഥം. മിനിമം www.google.com എന്താണെന്നു എങ്കിലും അറിഞ്ഞു വക്കുന്നത് നല്ലതാണു. വേറെ കാര്യങ്ങൾക്കെങ്കിലും ഉപകാരപ്പെടും.   

 ഇത് ചില ചിതറിയ ചിന്തകൾ മാത്രം. ഇതും പറഞ്ഞു ആരും എൻ്റെമേത്തു കുതിരകേറാൻ വരരുത്.

2012 മാർച്ച് 18, ഞായറാഴ്‌ച

ഞാനും ഒരു എം‌ബി‌എക്കാരന്‍ ആയി എന്നു തോന്നുന്നു

ഭാരതിയാര്‍ യൂണിവേഴ്സിറ്റി സൈറ്റ് തെറ്റല്ലെങ്കില്‍ ,അതുപോലെ  ഞാനറിയാത്ത വേറെ ഏതെങ്കിലും പേപ്പര്‍ എം‌ബി‌എ സിലബസില്‍ ഇല്ലെങ്കില്‍ ഞാന്‍ വിനീതമായി പറയുകയാണ് എന്‍റെ  എം‌ബി‌എ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. (വീട്ടില്‍ പോയി എല്ലാ മാര്‍ക്ക്ഷീറ്റുകളും നോക്കിയിട്ട് വേണം കാര്യങ്ങള്‍ ഉറപ്പിക്കാന്‍ )

ഇനിയിപ്പോള്‍ എത്ര നാള്‍ കഴിഞ്ഞാണാവോ മാര്‍ക്ക് ലിസ്റ്റ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുക. അത് കിട്ടിയിട്ടു വേണം വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള ഞങ്ങളുടെ വല്ലക്കുന്ന്  ഇടവക പള്ളിയില്‍ രൂ5600 കൊടുക്കാന്‍. ..ഒന്നു പാസാക്കിതന്നാല്‍  കിട്ടുന്ന ഓരോ മാര്‍ക്കിനും 100 വച്ച് തന്നേക്കാം എന്നു ഒരു ചെറിയ കരാര്‍ ഉണ്ടാക്കിയിരുന്നേ...


അങ്ങനെ മിഷന്‍ കൊച്ചി കഴിഞ്ഞു. എന്താണ് മിഷന്‍ കൊച്ചി എന്നു പിന്നെ എപ്പോഴെങ്കിലും എഴുതാം.

അഹങ്കാരം കൊണ്ട് പറയുകയല്ലാ .പണ്ട് നല്ലകാലത്ത് ഒരു B.E എടുത്തതുകൊണ്ട് ഇനി BE+MBA എന്നു പറഞ്ഞു നടക്കാം. കുറഞ്ഞ പക്ഷം മാട്രിമോണി സൈറ്റുകളില്‍ എങ്കിലും ;-) എനിക്കു വയ്യ....സംശയം ഉണ്ടെങ്കില്‍ താഴെ യൂണിവേഴ്സിറ്റി സൈറ്റിന്‍റെ പടമുണ്ട്. കുട പിടിക്കുന്നതിന് പകരം പടമിട്ടു. അല്ലപിന്നെ ;-)


2010 നവംബർ 22, തിങ്കളാഴ്‌ച

പെരുന്നാളിന്‍റന്ന് മഴ - ചില ചിന്തകള്‍

അങ്ങനെ ഇന്നലെ നടന്ന വല്ലക്കുന്ന് പെരുന്നാളില്‍ കട്ടപ്പുക.കട്ടപ്പുക എന്ന് പറയുന്നത് ചുമ്മാതല്ല,മഴയത്തു പടക്കം പൊട്ടിച്ചാല്‍ പുക മുകളിലോട്ട് പോകില്ല പകരം താഴെ തന്നെ നില്‍ക്കും.ആ വഴിക്കൊരു കട്ടപ്പുക.തെറ്റിദ്ധരിക്കരുത്.ചുരുക്കി പറഞ്ഞാല്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ ഇല്ല എന്ന് വിചാരിക്കുന്നവര്‍ക്ക് എനിക്കടക്കം പെരുന്നാള്‍ കുളമായി.എന്തായിരിക്കാം കാരണം?

അല്‍പം ചരിത്രം

പണ്ട് തൊട്ടേ തൃശ്ശൂര്‍ ആഘോഷങ്ങളുടെ നാടാണ്.തൃശ്ശൂര്‍ പൂരം,കൊടുങ്ങലൂര്‍ ഭരണി,ഗുരുവായൂര്‍ ഏകാദശി,കൊടകര ഷഷ്ടി അങ്ങനെ നീളുന്നു ആഘോഷങ്ങള്‍.പൂരം,ഭരണി,ഏകാദശി,ഷഷ്ടി എന്നിവ തമ്മിലുള്ള വ്യത്യാസം ആരും എന്നോടു ചോദിക്കരുത്.കാരണം ഇതിനൊക്കെ പോവുക എന്നല്ലാതെ കുഴി നമ്മള്‍ എണ്ണാറില്ല.പക്ഷേ പള്ളികളുടെ കാര്യം എടുക്കുകയാണെങ്കില്‍ പേരില്‍ ഒരു കണ്‍ഫ്യൂഷ്യനും ഉണ്ടാകില്ല.എല്ലാ പള്ളികളിലും പെരുന്നാളുണ്ട്.പണ്ട് റോമന്‍ പടയാളി ആയിരുന്ന വിശുദ്ധ സെബസ്ത്യാനോസ് ആണ് ഈ പെരുന്നാളുകളുടെ എല്ലാം രക്ഷാധികാരി..അതുകൊണ്ട് പെരുന്നാള്‍ അറിയപ്പെടുന്നത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ പെരുന്നാള്‍ എന്നാണ്.രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ എന്നുപറഞ്ഞാല്‍ മെയിന്‍ കലാപരിപാടികള്‍ താഴെ പറയുന്നവയാണ്.

  1. ബീവറേജസിനു മുന്‍പില്‍ ക്യൂ നില്‍ക്കല്‍ + വാളുവെക്കല്‍
  2. പറക്കുന്നത്,നീന്തുന്നത്,ഓടുന്നത്,ചാടുന്നത് എന്നുവേണ്ട കിട്ടാവുന്ന എന്തിനേയും കറിവച്ചു കഴിക്കല്‍.
  3. കുലയുള്ളതോ അല്ലാത്തതോ ആയ ഒരു വാഴ വെട്ടിയെടുത്ത് വീടിന്‍റെ മുന്‍പില്‍ കുഴിച്ചിട്ട് അതില്‍ കൊടികുത്തല്‍.
  4. പറ്റാവുന്നിടതൊക്കെ തോരണങ്ങള്‍/അരങ്ങ് കെട്ടല്‍.ഇപ്പോള്‍ ട്രെന്‍ഡ് ലേസര്‍ ബല്‍ബിനാണ്.
  5. അമ്പ് പ്രദക്ഷണം പോകുമ്പോള്‍ ബാന്‍ഡ് താളത്തിനൊത്ത് തുള്ളല്‍ + അടിയുണ്ടാക്കല്‍.
  6. രണ്ടാമത്തെ ദിവസമുള്ള പെരുന്നാള്‍ പ്രദക്ഷണത്തില്‍ വരിവരിയായി പോകുന്ന തരുണീമണികളെ ഒന്നുപോലും മിസ്സ് ആകാതെ വായില്‍ നോക്കല്‍.
  7. ലേഡീസ് ആണെങ്കില്‍ വള,മാല തുടങ്ങിയവ പള്ളിപ്പറമ്പില്‍ നിന്നും വാങ്ങിക്കല്‍.
  8. അബദ്ധവശാലോ,നടന്ന്‍ നടന്ന്‍ കാല് കഴക്കുമ്പോഴോ പള്ളിയില്‍ കയറല്‍.

പാവറട്ടി ഔസേപ്പിതാവിന്‍റെ പെരുന്നാള്‍,ഒല്ലൂര്‍ മാലാഖയുടെ പെരുന്നാള്‍,കൊരട്ടിമുത്തിയുടെ പെരുന്നാള്‍,താഴേക്കാട് മുത്തപ്പന്‍റെ പെരുന്നാള്‍,ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാല്‍,കല്ലേറ്റുംകര പെരുന്നാള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ നാട്ടിലുള്ള പ്രമുഖ പെരുന്നാളുകള്‍. കല്ലേറ്റുംകര പെരുന്നാള്‍ അത്ര വലിയ പെരുന്നാളൊന്നുമല്ല,പിന്നെ ഞങ്ങളുടെ പഴയ ഇടവക ആയതുകൊണ്ട് ചേര്‍ത്തതാണ്.കല്ലേറ്റുംകര പള്ളി മൂന്നോ ,നാലോ കോടി രൂപ മുടക്കി പുതുക്കിപ്പണിയുന്നു എന്ന് കേട്ടപ്പോഴാണ് വെറുതെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പള്ളി പണിയാന്‍ നമ്മള്‍ എന്തിന് പൈസ ഇറക്കണം, വല്ലക്കുന്നില്‍ ഒരു പള്ളി പണിതാല്‍  പോരെ? എന്ന ആശയം ഉണ്ടായി വന്നതും തല്‍ഫലമായി വല്ലക്കുന്നില്‍ 76 ദിവസം കൊണ്ട് പള്ളി പണിതു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ അല്‍ഫോന്‍സമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച അന്ന് തന്നെ കൂദാശ ചെയ്തതും(12OCT2008).ഞാനൊക്കെ കാശു മാത്രം കൊടുത്ത കൂട്ടത്തില്‍പ്പെട്ടതായിരുന്നു.കുറച്ചുപേര്‍ സ്ഥലം നല്‍കി.കുറെയാളുകള്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട് ശരിക്കും നന്ദിയര്‍ഹിക്കുന്നവര്‍...

അതിനുശേഷം 2008 നവംബര്‍ 17ആം തിയ്യതി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ഇവിടെ പ്രതിഷ്ഠിച്ചു.അവിടന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നു.എനിക്കും ഉണ്ടായി ഒരനുഭവം.എന്താണെന്ന് ആരും ചോദിക്കരുത്. അത്ഭുതം സംഭവിച്ചാല്‍ പിന്നെ അവിടെ എങ്ങനെയായിരിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ?വല്ലക്കുന്ന് ഒരു കൊച്ചു തീര്‍ത്ഥാടകകേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

ആലായാല്‍ തറവേണം അടുത്തോരമ്പലം വേണം എന്നാണല്ലോ.പള്ളിയായാല്‍ അച്ചനില്ലെങ്കിലും ഒരു പെരുന്നാള്‍ വേണം.അങ്ങനെയാണ് തിരുശേഷിപ്പ് കൊണ്ട് വന്ന നവംബര്‍ 17നു ശേഷം വരുന്ന ശനിയും ഞായരും വല്ലക്കുന്ന് പെരുന്നാള്‍ തീരുമാനിക്കപ്പെട്ടത്.ആദ്യ പെരുന്നാള്‍ കഴിഞ്ഞകൊല്ലമായിരുന്നു..അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഒന്നും മോശമല്ലായിരുന്നു.അതുപോലെതന്നെ മോശമല്ലാത്ത മഴയുമുണ്ടായിരുന്നു.പക്ഷേ വെടിക്കെട്ടിന് കുറച്ചു മുമ്പ് മഴ തീര്‍ന്നു.വെടിക്കെട്ട് പൊട്ടിച്ചു.പിള്ളേരെ വിറ്റും പെരുന്നാള്‍ ഘോഷിക്കണം എന്നുള്ളവരായതുകൊണ്ട് എല്ലാവരും ഹാപ്പി.പക്ഷേ ഇക്കൊല്ലം മഴ ജയിച്ചു.അതായത് വികാരിയച്ചന്‍ ഔദ്യോഗികമായി പെരുന്നാള്‍ ദിവസമായ ഇന്നലെ വെടിക്കെട്ട് ഇല്ല എന്നറിയിച്ചു.

എന്തുകൊണ്ട് മഴ

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? 30 ഇഡ്ഡലി കഴിച്ചാല്‍ പിന്നെ 10മിനിറ്റ് നേരം വിശക്കാത്തത് എന്തുകൊണ്ട്? എന്നൊക്കെ ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ 10 രൂപയുടെ ബുക്ക് വില്‍ക്കുന്നവന് ചോദിക്കാം.പക്ഷേ വല്ലക്കുന്ന്  പെരുന്നാളിന് എന്തുകൊണ്ട് മഴ പെയ്തു എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാകും.കഴിഞ്ഞ കൊല്ലം ഇരിങ്ങാലക്കുട പെരുന്നാളിനും മഴ പെയ്തിരുന്നു.പക്ഷേ ഓരോരുത്തര്‍ പറയുന്ന കാരണങ്ങള്‍ കേട്ടാല്‍ രസകരമാണ്.

പണ്ട് ശിലോഹ ഗോപുരം ഇടിഞ്ഞു വീണപ്പോള്‍ കര്‍ത്താവ് പറഞ്ഞത് അത് അവരുടെ കുറ്റം കൊണ്ടല്ല, ദൈവത്തിന്‍റെ ഹിതമാണ് എന്നാണ്.അതുകൊണ്ട് കാരണം തേടേണ്ട കാര്യമില്ല.എന്നാലും ചുമ്മാ ഒരു രസം.അതുകൊണ്ട് ഇത് ആരും സീരിയസ് ആക്കി എടുത്ത് തല്ലാനും കൊല്ലനും ഒന്നും വന്നേക്കരുത്.അതുപോലെ ജനല്‍ചില്ലിനോക്കേ ഇപ്പോള്‍ നല്ല വിലയാണ്.അപ്പോള്‍ തുടങ്ങുകയാണ്.

  1. വിശുദ്ധ അല്‍ഫോന്‍സമ്മ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു ആളാണ്.പുള്ളിക്കാരിക്ക് ഇത്ര ആര്‍ഭാടം വേണ്ട എന്ന് തോന്നിക്കാണും.
  2. പെരുന്നാളിന്‍റെ ഡേറ്റ് ഇഷ്ടപ്പെട്ടുകാണില്ല.കഴിഞ്ഞ തവണ ഒരു ചെറിയ മഴ കാണിച്ച് നോക്കി.പക്ഷേ ആളുകള്‍ക്ക് മനസിലായില്ല.അതുകൊണ്ട് ഇത്തവണ നല്ല മഴ പെയ്യിച്ചു.
  3. 25 വെള്ളി/പൊന്‍ കുരിശുകളും ,150 മുത്തുക്കുടകളും ഒരു പെരുന്നാള്‍ പ്രദക്ഷിണത്തിന്!!!അഹങ്കാരമല്ലേ?അതിന് തന്ന ശിക്ഷയാണോ?
  4. 3 ലക്ഷത്തിന് ആകാശത്തു വര്‍ണക്കാഴ്ച ഉണ്ടാക്കേണ്ട കാര്യമുണ്ടോ?അഫോന്‍സാമ്മയ്ക്ക് അതിഷ്ടപ്പെട്ട് കാണില്ലേ?
  5. പെരുന്നാള്‍ പ്രമാണിച്ച് അന്നദാനമോ,അതോപോലെ ഏതെങ്കിലും വിധത്തില്‍ പാവങ്ങളെ സഹായിക്കുന്ന പരിപാടിയോ എന്‍റെ അറിവിലില്ല.ഇനി അതോകൊണ്ടാണോ?
  6. കത്തോലിക്കാ സഭയില്‍ മരിച്ചവരുടെ മാസമായ നവംബറില്‍ മരിച്ചവരെ ഓര്‍ത്ത് വിലപിക്കുന്നതിന് പകരം പെരുന്നാള്‍ ഘോഷിക്കുന്നത് ആത്മാക്കള്‍ക്ക് ഇഷ്ടമായില്ലേ?
  7. കാരണം എന്തുതന്നെ ആയാലും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു.ഇനി കാലാവസ്ഥയാണോ വില്ലന്‍? അതോ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന നമ്മളോ?
  8. പെരുന്നാള്‍ പ്രദക്ഷണത്തിന് കുട പിടിക്കാന്‍ എന്‍റെ പേരും ഉണ്ടായിരുന്നു.പക്ഷേ ഞാന്‍ അതിവിദഗ്ദമായി മുങ്ങി.ഇനി അതുകൊണ്ടായിരിക്കുമോ?

പ്രതിവിധികള്‍

ഒരുകൊല്ലം മഴപെയ്തു എന്ന് വിചാരിച്ചു പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ട് എന്ന്‍ തോന്നുന്നില്ല.എന്നാലും ചിലത്.പെരുന്നാള്‍ വേണമെങ്കില്‍ നല്ല ചൂടുള്ള ഏപ്രില്‍,മേയ് മാസങ്ങളിലേക്ക് മാറ്റാം.പക്ഷേ ഉറപ്പില്ല.ഒരിക്കല്‍ മേയ് 2,3 തിയ്യതികളിലുള്ള താഴേക്കാട് പെരുന്നാളിന് മഴ പെയ്തിരുന്നു.പിന്നെയുള്ളത് ഭൂരിഭാഗം പള്ളികളിലും ഉള്ളതുപോലെ ജനുവരിയില്‍.എന്നാലും റിസ്ക് ആണ്.അല്ലെങ്കില്‍ ലളിതമായി പെരുന്നാള്‍ ആഘോഷിക്കാം.അല്‍ഫോന്‍സമ്മ മഴയില്ലാതിരിക്കാന്‍ സഹായിക്കും.അതുപോലെ നമ്മള്‍ പെരുന്നാളിന് ചിലവാക്കുന്ന പൈസയില്‍ നിന്നും കുറച്ചു മാറ്റി വച്ച് അന്നദാനമോ മറ്റൊ നടത്താം.

ഇനിയുള്ളത് കട്ടക്ക് കട്ട നില്‍ക്കുന്ന ഐഡിയകള്‍ ആണ്.വലിയ PVC പൈപ്പിന്‍റെ കവര്‍ എടുത്ത് അതിനുള്ളില്‍ പടക്കത്തിന്‍റെ മാല വച്ച് പൊട്ടിക്കുക.പൊട്ടിതുടങ്ങിയാല്‍ പിന്നെ ചാറ്റല്‍ മഴയൊന്നും ഒരു പ്രശ്നമാവില്ല.ഇനി വലിയ മഴയാണെങ്കില്‍ വല്ലക്കുന്ന് മൊത്തം അങ്ങ് പന്തല്‍ ഇടുക. അതിനടിയില്‍ പൊട്ടിക്കുക ഡിങ്കി ഡിങ്കാ...അടുത്ത ഐഡിയ വെള്ളത്തിനടിയില്‍ വെല്‍ഡിങ് ചെയ്യുന്നപോലെ വെള്ളത്തിലും പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടാക്കി വാങ്ങിക്കുക.ഇതും പറ്റിയില്ലെങ്കില്‍ 18ആമത്തെ അടവ് .ചൈനക്കാര്‍ ഏഷ്യന്‍ ഗെയിംസിന് ചെയ്തതുപോലെ സയന്‍റിഫിക്കായി മഴയെ ചെറുക്കുക.18 അടവുകളും കഴിഞ്ഞ സ്ഥിതിക്ക് ഒരു 19ആം അടവ്.ആവശ്യം ഉണ്ടെങ്കില്‍ മാത്രം പ്രയോഗിക്കുക.പെരുന്നാള്‍ പ്രദക്ഷണത്തിന് എന്നെക്കൊണ്ട് ഒരു മുത്തുകുടക്ക് പകരം കര്‍ത്താവ് ചുമന്നതുപോലെ ഒരു വലിയ കുരിശ് ചുമപ്പിക്കുക.പറയാന്‍ പറ്റില്ല എങ്ങാനും മഴ നിന്നാലോ?

ഈ എഴുതിയത് എഴുതിയ സെന്‍സില്‍ തന്നെ എടുക്കും എന്ന വിശ്വാസത്തോടെ...

2010 നവംബർ 10, ബുധനാഴ്‌ച

ജനറേഷന്‍ ഗ്യാപ്പ്

പുതിയ വല്ലക്കുന്ന് പള്ളി പണിതിട്ട് ഏകദേശം രണ്ട് കൊല്ലം ആയിരിക്കുന്നു.കഴിഞ്ഞ കൊല്ലമായിരുന്നു ആദ്യത്തെ പെരുന്നാള്‍.ആ പള്ളിപ്പെരുന്നാളിന്‍റെ അമ്പുപ്രദക്ഷണത്തിനിടയില്‍‍ 6ആം ക്ലാസില്‍ പഠിക്കുന്ന കസിന്‍റെ മോന്‍റെ വക ഒരു ചോദ്യം.

എന്തോരം വഴിയാ ഈ രൂപക്കൂടും പിടിച്ചു നടക്കണ്ടേ?നമ്മളും കൂടെ നടക്കണം.

ആകെ അര കിലോമീറ്റര്‍ പോലും ഇല്ല...എന്നാലും അവന്നൊന്നും വയ്യ.അവനെ ഒന്ന് ഉപദേശിച്ചേക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു.

എടാ എന്‍റെ ഒക്കെ ചെറുപ്പകാലത്ത് കല്ലേറ്റുംകര പള്ളി ആയിരുന്നു ഇടവക.അങ്ങോട്ട് ഞാനൊക്കെ രണ്ടര കിലോമീറ്റര്‍ ആണ് അമ്പ്പ്രദക്ഷിണത്തിന്‍റെ കൂടെ നടന്നിട്ടുള്ളത്.അതുപോലെ വേദോപദേശം പഠിക്കാന്‍ എല്ലാ ഞായറാഴ്ചയും.

ഇതുകേട്ട് അപ്പന്‍ അടുത്ത് നിന്നത് ഞാന്‍ കണ്ടില്ല.അങ്ങേര് തുടങ്ങി.എന്‍റെ ചെറുപ്പകാലത്ത് മുരിയാട് നിന്നുപോലും അമ്പ് പ്രദക്ഷിണങ്ങള്‍ കല്ലേറ്റുംകരയിലേക്ക് വന്നിരുന്നു,ആറെഴു കിലോമീറ്ററുകള്‍ നടന്ന്‍.

ഓഹോ...അപ്പോള്‍ രണ്ട് കിലോമീറ്റര്‍ നടന്ന ഞാനാരായി?അപ്പാപ്പന്‍ ഇല്ലാതെ പോയത് അപ്പന്‍റെ ഭാഗ്യം. അല്ലെങ്കില്‍ ഒരു 10-15 കിലോമീറ്റര്‍ പറഞ്ഞേനെ.മിക്കവാറും അടുത്ത തലമുറക്ക് ലിഫ്റ്റ് വേണ്ടി വരും പള്ളിയില്‍ പോകാന്‍.30-40 നിലകളുള്ള ഫ്ലാറ്റില്‍ ,ഒരു നിലയില്‍ പള്ളി.അല്ലേ?

അപ്പോള്‍ പറഞ്ഞു വന്നത്...അടുത്ത പെരുന്നാള്‍ ഇനി വരുന്ന 20-21 തിയ്യതികളില്‍ ആഘോഷിക്കുന്നു.എല്ലാവര്‍ക്കും സ്വാഗതം...