ആഗോളതാപനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആഗോളതാപനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 22, തിങ്കളാഴ്‌ച

പെരുന്നാളിന്‍റന്ന് മഴ - ചില ചിന്തകള്‍

അങ്ങനെ ഇന്നലെ നടന്ന വല്ലക്കുന്ന് പെരുന്നാളില്‍ കട്ടപ്പുക.കട്ടപ്പുക എന്ന് പറയുന്നത് ചുമ്മാതല്ല,മഴയത്തു പടക്കം പൊട്ടിച്ചാല്‍ പുക മുകളിലോട്ട് പോകില്ല പകരം താഴെ തന്നെ നില്‍ക്കും.ആ വഴിക്കൊരു കട്ടപ്പുക.തെറ്റിദ്ധരിക്കരുത്.ചുരുക്കി പറഞ്ഞാല്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ ഇല്ല എന്ന് വിചാരിക്കുന്നവര്‍ക്ക് എനിക്കടക്കം പെരുന്നാള്‍ കുളമായി.എന്തായിരിക്കാം കാരണം?

അല്‍പം ചരിത്രം

പണ്ട് തൊട്ടേ തൃശ്ശൂര്‍ ആഘോഷങ്ങളുടെ നാടാണ്.തൃശ്ശൂര്‍ പൂരം,കൊടുങ്ങലൂര്‍ ഭരണി,ഗുരുവായൂര്‍ ഏകാദശി,കൊടകര ഷഷ്ടി അങ്ങനെ നീളുന്നു ആഘോഷങ്ങള്‍.പൂരം,ഭരണി,ഏകാദശി,ഷഷ്ടി എന്നിവ തമ്മിലുള്ള വ്യത്യാസം ആരും എന്നോടു ചോദിക്കരുത്.കാരണം ഇതിനൊക്കെ പോവുക എന്നല്ലാതെ കുഴി നമ്മള്‍ എണ്ണാറില്ല.പക്ഷേ പള്ളികളുടെ കാര്യം എടുക്കുകയാണെങ്കില്‍ പേരില്‍ ഒരു കണ്‍ഫ്യൂഷ്യനും ഉണ്ടാകില്ല.എല്ലാ പള്ളികളിലും പെരുന്നാളുണ്ട്.പണ്ട് റോമന്‍ പടയാളി ആയിരുന്ന വിശുദ്ധ സെബസ്ത്യാനോസ് ആണ് ഈ പെരുന്നാളുകളുടെ എല്ലാം രക്ഷാധികാരി..അതുകൊണ്ട് പെരുന്നാള്‍ അറിയപ്പെടുന്നത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ പെരുന്നാള്‍ എന്നാണ്.രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ എന്നുപറഞ്ഞാല്‍ മെയിന്‍ കലാപരിപാടികള്‍ താഴെ പറയുന്നവയാണ്.

  1. ബീവറേജസിനു മുന്‍പില്‍ ക്യൂ നില്‍ക്കല്‍ + വാളുവെക്കല്‍
  2. പറക്കുന്നത്,നീന്തുന്നത്,ഓടുന്നത്,ചാടുന്നത് എന്നുവേണ്ട കിട്ടാവുന്ന എന്തിനേയും കറിവച്ചു കഴിക്കല്‍.
  3. കുലയുള്ളതോ അല്ലാത്തതോ ആയ ഒരു വാഴ വെട്ടിയെടുത്ത് വീടിന്‍റെ മുന്‍പില്‍ കുഴിച്ചിട്ട് അതില്‍ കൊടികുത്തല്‍.
  4. പറ്റാവുന്നിടതൊക്കെ തോരണങ്ങള്‍/അരങ്ങ് കെട്ടല്‍.ഇപ്പോള്‍ ട്രെന്‍ഡ് ലേസര്‍ ബല്‍ബിനാണ്.
  5. അമ്പ് പ്രദക്ഷണം പോകുമ്പോള്‍ ബാന്‍ഡ് താളത്തിനൊത്ത് തുള്ളല്‍ + അടിയുണ്ടാക്കല്‍.
  6. രണ്ടാമത്തെ ദിവസമുള്ള പെരുന്നാള്‍ പ്രദക്ഷണത്തില്‍ വരിവരിയായി പോകുന്ന തരുണീമണികളെ ഒന്നുപോലും മിസ്സ് ആകാതെ വായില്‍ നോക്കല്‍.
  7. ലേഡീസ് ആണെങ്കില്‍ വള,മാല തുടങ്ങിയവ പള്ളിപ്പറമ്പില്‍ നിന്നും വാങ്ങിക്കല്‍.
  8. അബദ്ധവശാലോ,നടന്ന്‍ നടന്ന്‍ കാല് കഴക്കുമ്പോഴോ പള്ളിയില്‍ കയറല്‍.

പാവറട്ടി ഔസേപ്പിതാവിന്‍റെ പെരുന്നാള്‍,ഒല്ലൂര്‍ മാലാഖയുടെ പെരുന്നാള്‍,കൊരട്ടിമുത്തിയുടെ പെരുന്നാള്‍,താഴേക്കാട് മുത്തപ്പന്‍റെ പെരുന്നാള്‍,ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാല്‍,കല്ലേറ്റുംകര പെരുന്നാള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ നാട്ടിലുള്ള പ്രമുഖ പെരുന്നാളുകള്‍. കല്ലേറ്റുംകര പെരുന്നാള്‍ അത്ര വലിയ പെരുന്നാളൊന്നുമല്ല,പിന്നെ ഞങ്ങളുടെ പഴയ ഇടവക ആയതുകൊണ്ട് ചേര്‍ത്തതാണ്.കല്ലേറ്റുംകര പള്ളി മൂന്നോ ,നാലോ കോടി രൂപ മുടക്കി പുതുക്കിപ്പണിയുന്നു എന്ന് കേട്ടപ്പോഴാണ് വെറുതെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പള്ളി പണിയാന്‍ നമ്മള്‍ എന്തിന് പൈസ ഇറക്കണം, വല്ലക്കുന്നില്‍ ഒരു പള്ളി പണിതാല്‍  പോരെ? എന്ന ആശയം ഉണ്ടായി വന്നതും തല്‍ഫലമായി വല്ലക്കുന്നില്‍ 76 ദിവസം കൊണ്ട് പള്ളി പണിതു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ അല്‍ഫോന്‍സമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച അന്ന് തന്നെ കൂദാശ ചെയ്തതും(12OCT2008).ഞാനൊക്കെ കാശു മാത്രം കൊടുത്ത കൂട്ടത്തില്‍പ്പെട്ടതായിരുന്നു.കുറച്ചുപേര്‍ സ്ഥലം നല്‍കി.കുറെയാളുകള്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട് ശരിക്കും നന്ദിയര്‍ഹിക്കുന്നവര്‍...

അതിനുശേഷം 2008 നവംബര്‍ 17ആം തിയ്യതി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ഇവിടെ പ്രതിഷ്ഠിച്ചു.അവിടന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നു.എനിക്കും ഉണ്ടായി ഒരനുഭവം.എന്താണെന്ന് ആരും ചോദിക്കരുത്. അത്ഭുതം സംഭവിച്ചാല്‍ പിന്നെ അവിടെ എങ്ങനെയായിരിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ?വല്ലക്കുന്ന് ഒരു കൊച്ചു തീര്‍ത്ഥാടകകേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

ആലായാല്‍ തറവേണം അടുത്തോരമ്പലം വേണം എന്നാണല്ലോ.പള്ളിയായാല്‍ അച്ചനില്ലെങ്കിലും ഒരു പെരുന്നാള്‍ വേണം.അങ്ങനെയാണ് തിരുശേഷിപ്പ് കൊണ്ട് വന്ന നവംബര്‍ 17നു ശേഷം വരുന്ന ശനിയും ഞായരും വല്ലക്കുന്ന് പെരുന്നാള്‍ തീരുമാനിക്കപ്പെട്ടത്.ആദ്യ പെരുന്നാള്‍ കഴിഞ്ഞകൊല്ലമായിരുന്നു..അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഒന്നും മോശമല്ലായിരുന്നു.അതുപോലെതന്നെ മോശമല്ലാത്ത മഴയുമുണ്ടായിരുന്നു.പക്ഷേ വെടിക്കെട്ടിന് കുറച്ചു മുമ്പ് മഴ തീര്‍ന്നു.വെടിക്കെട്ട് പൊട്ടിച്ചു.പിള്ളേരെ വിറ്റും പെരുന്നാള്‍ ഘോഷിക്കണം എന്നുള്ളവരായതുകൊണ്ട് എല്ലാവരും ഹാപ്പി.പക്ഷേ ഇക്കൊല്ലം മഴ ജയിച്ചു.അതായത് വികാരിയച്ചന്‍ ഔദ്യോഗികമായി പെരുന്നാള്‍ ദിവസമായ ഇന്നലെ വെടിക്കെട്ട് ഇല്ല എന്നറിയിച്ചു.

എന്തുകൊണ്ട് മഴ

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? 30 ഇഡ്ഡലി കഴിച്ചാല്‍ പിന്നെ 10മിനിറ്റ് നേരം വിശക്കാത്തത് എന്തുകൊണ്ട്? എന്നൊക്കെ ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ 10 രൂപയുടെ ബുക്ക് വില്‍ക്കുന്നവന് ചോദിക്കാം.പക്ഷേ വല്ലക്കുന്ന്  പെരുന്നാളിന് എന്തുകൊണ്ട് മഴ പെയ്തു എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാകും.കഴിഞ്ഞ കൊല്ലം ഇരിങ്ങാലക്കുട പെരുന്നാളിനും മഴ പെയ്തിരുന്നു.പക്ഷേ ഓരോരുത്തര്‍ പറയുന്ന കാരണങ്ങള്‍ കേട്ടാല്‍ രസകരമാണ്.

പണ്ട് ശിലോഹ ഗോപുരം ഇടിഞ്ഞു വീണപ്പോള്‍ കര്‍ത്താവ് പറഞ്ഞത് അത് അവരുടെ കുറ്റം കൊണ്ടല്ല, ദൈവത്തിന്‍റെ ഹിതമാണ് എന്നാണ്.അതുകൊണ്ട് കാരണം തേടേണ്ട കാര്യമില്ല.എന്നാലും ചുമ്മാ ഒരു രസം.അതുകൊണ്ട് ഇത് ആരും സീരിയസ് ആക്കി എടുത്ത് തല്ലാനും കൊല്ലനും ഒന്നും വന്നേക്കരുത്.അതുപോലെ ജനല്‍ചില്ലിനോക്കേ ഇപ്പോള്‍ നല്ല വിലയാണ്.അപ്പോള്‍ തുടങ്ങുകയാണ്.

  1. വിശുദ്ധ അല്‍ഫോന്‍സമ്മ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു ആളാണ്.പുള്ളിക്കാരിക്ക് ഇത്ര ആര്‍ഭാടം വേണ്ട എന്ന് തോന്നിക്കാണും.
  2. പെരുന്നാളിന്‍റെ ഡേറ്റ് ഇഷ്ടപ്പെട്ടുകാണില്ല.കഴിഞ്ഞ തവണ ഒരു ചെറിയ മഴ കാണിച്ച് നോക്കി.പക്ഷേ ആളുകള്‍ക്ക് മനസിലായില്ല.അതുകൊണ്ട് ഇത്തവണ നല്ല മഴ പെയ്യിച്ചു.
  3. 25 വെള്ളി/പൊന്‍ കുരിശുകളും ,150 മുത്തുക്കുടകളും ഒരു പെരുന്നാള്‍ പ്രദക്ഷിണത്തിന്!!!അഹങ്കാരമല്ലേ?അതിന് തന്ന ശിക്ഷയാണോ?
  4. 3 ലക്ഷത്തിന് ആകാശത്തു വര്‍ണക്കാഴ്ച ഉണ്ടാക്കേണ്ട കാര്യമുണ്ടോ?അഫോന്‍സാമ്മയ്ക്ക് അതിഷ്ടപ്പെട്ട് കാണില്ലേ?
  5. പെരുന്നാള്‍ പ്രമാണിച്ച് അന്നദാനമോ,അതോപോലെ ഏതെങ്കിലും വിധത്തില്‍ പാവങ്ങളെ സഹായിക്കുന്ന പരിപാടിയോ എന്‍റെ അറിവിലില്ല.ഇനി അതോകൊണ്ടാണോ?
  6. കത്തോലിക്കാ സഭയില്‍ മരിച്ചവരുടെ മാസമായ നവംബറില്‍ മരിച്ചവരെ ഓര്‍ത്ത് വിലപിക്കുന്നതിന് പകരം പെരുന്നാള്‍ ഘോഷിക്കുന്നത് ആത്മാക്കള്‍ക്ക് ഇഷ്ടമായില്ലേ?
  7. കാരണം എന്തുതന്നെ ആയാലും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു.ഇനി കാലാവസ്ഥയാണോ വില്ലന്‍? അതോ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന നമ്മളോ?
  8. പെരുന്നാള്‍ പ്രദക്ഷണത്തിന് കുട പിടിക്കാന്‍ എന്‍റെ പേരും ഉണ്ടായിരുന്നു.പക്ഷേ ഞാന്‍ അതിവിദഗ്ദമായി മുങ്ങി.ഇനി അതുകൊണ്ടായിരിക്കുമോ?

പ്രതിവിധികള്‍

ഒരുകൊല്ലം മഴപെയ്തു എന്ന് വിചാരിച്ചു പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ട് എന്ന്‍ തോന്നുന്നില്ല.എന്നാലും ചിലത്.പെരുന്നാള്‍ വേണമെങ്കില്‍ നല്ല ചൂടുള്ള ഏപ്രില്‍,മേയ് മാസങ്ങളിലേക്ക് മാറ്റാം.പക്ഷേ ഉറപ്പില്ല.ഒരിക്കല്‍ മേയ് 2,3 തിയ്യതികളിലുള്ള താഴേക്കാട് പെരുന്നാളിന് മഴ പെയ്തിരുന്നു.പിന്നെയുള്ളത് ഭൂരിഭാഗം പള്ളികളിലും ഉള്ളതുപോലെ ജനുവരിയില്‍.എന്നാലും റിസ്ക് ആണ്.അല്ലെങ്കില്‍ ലളിതമായി പെരുന്നാള്‍ ആഘോഷിക്കാം.അല്‍ഫോന്‍സമ്മ മഴയില്ലാതിരിക്കാന്‍ സഹായിക്കും.അതുപോലെ നമ്മള്‍ പെരുന്നാളിന് ചിലവാക്കുന്ന പൈസയില്‍ നിന്നും കുറച്ചു മാറ്റി വച്ച് അന്നദാനമോ മറ്റൊ നടത്താം.

ഇനിയുള്ളത് കട്ടക്ക് കട്ട നില്‍ക്കുന്ന ഐഡിയകള്‍ ആണ്.വലിയ PVC പൈപ്പിന്‍റെ കവര്‍ എടുത്ത് അതിനുള്ളില്‍ പടക്കത്തിന്‍റെ മാല വച്ച് പൊട്ടിക്കുക.പൊട്ടിതുടങ്ങിയാല്‍ പിന്നെ ചാറ്റല്‍ മഴയൊന്നും ഒരു പ്രശ്നമാവില്ല.ഇനി വലിയ മഴയാണെങ്കില്‍ വല്ലക്കുന്ന് മൊത്തം അങ്ങ് പന്തല്‍ ഇടുക. അതിനടിയില്‍ പൊട്ടിക്കുക ഡിങ്കി ഡിങ്കാ...അടുത്ത ഐഡിയ വെള്ളത്തിനടിയില്‍ വെല്‍ഡിങ് ചെയ്യുന്നപോലെ വെള്ളത്തിലും പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടാക്കി വാങ്ങിക്കുക.ഇതും പറ്റിയില്ലെങ്കില്‍ 18ആമത്തെ അടവ് .ചൈനക്കാര്‍ ഏഷ്യന്‍ ഗെയിംസിന് ചെയ്തതുപോലെ സയന്‍റിഫിക്കായി മഴയെ ചെറുക്കുക.18 അടവുകളും കഴിഞ്ഞ സ്ഥിതിക്ക് ഒരു 19ആം അടവ്.ആവശ്യം ഉണ്ടെങ്കില്‍ മാത്രം പ്രയോഗിക്കുക.പെരുന്നാള്‍ പ്രദക്ഷണത്തിന് എന്നെക്കൊണ്ട് ഒരു മുത്തുകുടക്ക് പകരം കര്‍ത്താവ് ചുമന്നതുപോലെ ഒരു വലിയ കുരിശ് ചുമപ്പിക്കുക.പറയാന്‍ പറ്റില്ല എങ്ങാനും മഴ നിന്നാലോ?

ഈ എഴുതിയത് എഴുതിയ സെന്‍സില്‍ തന്നെ എടുക്കും എന്ന വിശ്വാസത്തോടെ...

2010 മാർച്ച് 31, ബുധനാഴ്‌ച

എന്‍റെ വനവത്കരണ പരീക്ഷണങ്ങള്‍

വനവത്കരണം എന്ന തലക്കെട്ട്‌ ശരിയായ വാക്ക് അറിയാത്തതുകൊണ്ട് കൊടുത്തതാണ്.ആരും തെറ്റി ധരിക്കരുത്.ആക്ച്വലി എന്താണ് കാര്യം എന്നു ചോദിച്ചാല്‍ ഞാന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ കൂടിവരുന്ന ചൂടിനെപറ്റിയും,മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ ചൂട് കുറയുമെന്നും എഴുതിയിരുന്നു.

ചുമ്മാ വളവളാന്ന് ആര്‍ക്കു വേണമെങ്കിലും ആഗോളതാപനത്തെപറ്റിയും ,വനവത്കരണം എന്നതിന്റെ ആവശ്യകതയെ പറ്റിയും എഴുതാം.സ്വന്തം ജീവിതത്തില്‍ ഇതൊന്നും നടപ്പില്‍ വരുത്തണം എന്നില്ല.ഞാനെന്തായാലും ഒന്ന് നടപ്പില്‍ വരുത്തി.ഫോട്ടോസ് താഴെ.
രണ്ടു ജാതിക്കതൈകള്‍.

വേറെ മൂനെണ്ണം ഉണ്ടായിരുന്നു.പക്ഷെ ഉണങ്ങിപ്പോയി.ചുമ്മാ ഉണ്ടായിവന്നതാണെന്ന് വിചാരിക്കരുത്.രാത്രി 2 മണിവരെയും പുലര്‍ച്ച വരെയും ഒക്കെ ഐ ടി കമ്പനിയില്‍ പണിയെടുതുണ്ടാക്കിയ പൈസയില്‍ നിന്നും ഒരു തൈക്ക് 250 രൂ. കൊടുത്തു വാങ്ങിയതാ.തണലും കിട്ടും.പറഞ്ഞപോലെ കായ ഉണ്ടായാല്‍ മുതല്‍ മുടക്കും.

നില്‍ക്കണനില്‍പ്പ് കണ്ടാല്‍ പറയുമോ ഭാവിയിലെ രണ്ടു എ.സികളെ കുറക്കാന്‍ പോന്നവരാണ് ഇവരെന്ന്.ആരോ പറയുന്ന കേട്ടായിരുന്നു,ഒരു മരം ഒരു എ.സിക്ക് തുല്യമാണെന്ന്.

2010 മാർച്ച് 15, തിങ്കളാഴ്‌ച

കേരളത്തിന്‍റെ പൊതുകടം തീര്‍ക്കാന്‍ 3 വഴികള്‍

കേരളത്തിന്‍റെ ബജറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ നമുക്ക് ഒരുവിധം ഭേദപ്പെട്ട പൊതുകടം കാണാം. comp-off കിട്ടി ചുമ്മാ വീട്ടില് ഇരിക്കുമ്പോഴാണ് അതിഭയങ്കരമായ ഈ കടം തീര്‍ക്കാനുള്ള ഇടിവെട്ട് പരിപാടികള്‍ മനസ്സില്‍ വരുന്നത്.ചില വഴികള്‍ നിങ്ങള്‍ തന്നെ മുന്‍പേ ആലോചിച്ചതായിരിക്കും.ഒരുപക്ഷെ പുറത്തു പറഞ്ഞു കാണില്ല.ഇവിടെ എന്തായാലും അതെല്ലാം പറയുവാന്‍ പോവുകയാണ്.

ചാരായം
അതെ നമ്മുടെ അന്തോണി സര്‍ നിറുത്തിയ കുടിയന്മാര്‍ക്കെല്ലാം ഗതകാലസ്മരണകള്‍  ഉണ്ടാക്കുന്ന അതെ സാധനം.മര്യാദക്കുണ്ടാക്കി ഒരു ബ്രാന്‍ഡ്‌ ചെയ്തു നമുക്കെന്തുകൊണ്ടത് എക്സ്പോര്‍ട്ട്‌ ചെയ്തുകൂടാ?.നമുക്കെന്താ അതുണ്ടാക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ?സര്‍ക്കാര്‍ നേരിട്ടുണ്ടാക്കുകയോ ,ലൈസെന്‍സ് കൊടുക്കുകയോ ചെയ്യട്ടെ.ഇനിയിപ്പോള്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ പൈസയില്ലെങ്കില്‍ ഒരു പൊതുമേഘല കമ്പനിയുണ്ടാക്കി ഷെയര്‍ ഇറക്കട്ടെ.ഞാന്‍ എന്തായാലും അതിന്റ ഷെയര്‍ വാങ്ങിക്കും.

ഗോവക്കാര്‍ ഫെനിയുണ്ടാക്കി അവരുടേതായ ലേബലില്‍ വില്‍ക്കുന്നു.കണ്ട അണ്ടനും അടകോടനും, സായിപ്പും അത് വാങ്ങി അടിക്കുന്നു.ഗോവ ഇന്ത്യയിലാണ്.അതുകൊണ്ട് പോട്ടെ .നാഴിക്ക് നാല്‍പ്പതു വട്ടം ഓരോ വികസനം എന്നു പറഞ്ഞു വിദേശരാജ്യങ്ങളില്‍ കറങ്ങുന്ന, അവിടത്തെ വികസനമാണ് വികസനം എന്നു പറയുന്ന മന്ത്രിമാര്‍ക്ക് ഒന്ന് സ്കോട്ട്ലണ്ട് വഴി പോയി ജോണി വാക്കര്‍ എന്ന ലേബലിനെ പറ്റി പഠിച്ചുകൂടെ? എന്തുമാത്രം പൈസയാ അവന്മാനുണ്ടാക്കുന്നത്.

ചിലവന്മാരുണ്ട്.മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്നു പറഞ്ഞു അതുണ്ടാക്കരുത് എന്നു പറയുന്നവര്‍.അവന്മാരോട് ഞാനും യോജിക്കുന്നു.പക്ഷെ അപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം വരണം.ഒരുത്തനും ഉണ്ടാക്കേണ്ട ,കുടിക്കേണ്ട.ഇത് ഒരുമാതിരി ചാരായം മാത്രം നിറുത്തിയിരിക്കുന്നു.ബാക്കിയെല്ലാം ഇഷ്ടം പോലെ കിട്ടാനുമുണ്ട്.

അടുത്ത തലമുറയായാല്‍ ചിലപ്പോള്‍ ചാരായം വാറ്റുന്ന കല തന്നെ മറ്റു അനുഷ്ടാനകലകള്‍ പോലെ ആളുകള്‍ മറന്നു പോകും.അതുകൊണ്ട് എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്. ശുഭസ്യ ശീഘ്രെ എന്നങ്ങാണ്ടല്ലേ.

ചന്ദനം
ചന്ദനമരങ്ങള്‍ മാത്രമല്ല.മറ്റു പല മരങ്ങളും പൊതുജനങ്ങള്‍ക്കു വളര്‍ത്താന്‍ പാടില്ല.എന്തുകൊണ്ടാണ് അതെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.വിലകൂടിയ മരങ്ങളല്ലേ.ഒരു ക്രമസമാധാനപ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ചായിരിക്കും.എല്ലാവരുടെയും പറമ്പില്‍ ഈ വക മരങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നം വരാനാ അല്ലേ.പറമ്പില്‍ കുറച്ചു തേക്ക് നില്‍പ്പുണ്ട്.കാലമാകുമ്പോള്‍ വില്‍ക്കാന്‍ പറ്റുമോ എന്തോ?
പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ ഈ വക മരങ്ങള്‍ വളര്‍ത്തി വനവത്കരണം നടത്തിക്കൂടെ?ആഗോള താപനം കുറയുകയും ചെയ്യും.പോക്കറ്റില്‍ പൈസ വരികയും ചെയ്യും.
ചന്ദനം ആണെങ്കില്‍ അതില്‍ നിന്നും ചന്ദന തൈലം ഉണ്ടാക്കാന്‍ ഫാക്ടറികള്‍ വേണം.കുറച്ചു പേര്‍ക്കെങ്കിലും ജോലി കിട്ടും.മറ്റു മരങ്ങള്‍ ഉണ്ടാക്കിയാലും  എക്സ്പോര്‍ട്ട്‌ ചെയ്യാം എന്നു തന്നെയനെനിക്ക്തോന്നുന്നത്.

സ്വാശ്രയ കോളേജുകള്‍
ഇത് പിന്നെ നടപ്പില്‍ വന്ന ഒരു കാര്യമാണ്.കുറെക്കാലം തമിഴനും,കന്നടക്കാരനും,ആന്ത്രക്കാരനും നമ്മുടെ പൈസ കൊണ്ടുപോയി.പക്ഷെ ഇപ്പോഴും കോളേജുകള്‍ അങ്ങോട്ട്‌ പോര എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.സര്‍ക്കാര്‍ കോളേജിലും ഇരിക്കട്ടെ കുറച്ചു പൈസ കൊടുത്തു വാങ്ങാവുന്ന സീറ്റുകള്‍.സ്വാശ്രയ കോളേജുകള്‍ നിയമിക്കുന്ന അധ്യാപകര്‍ ഭൂരിഭാഗവും അതിനു തൊട്ടു മുന്‍പിലെ വര്‍ഷം അതേ കോളേജില്‍ നിന്നും തന്നെ ഇറങ്ങിയവരായിരിക്കും.പഠിപ്പിക്കുന്നതെല്ലാം കണക്കാ..അപ്പോള്‍ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ വന്നാല്‍ കാശു മുടക്കുന്നവന് മുതലാകും.അതായതു ഡിഗ്രി കഴിയുമ്പോള്‍ അതിനൊപ്പം അല്‍പ്പം വിവരം കൂടി ഉണ്ടാകും.

ഇനിയിപ്പോള്‍ സര്‍ക്കാരിനു കാശ് മേടിക്കാന്‍ ഒരു വിഷമം ഉണ്ടെങ്കില്‍ കുറച്ചുംകൂടി കോളേജുകള്‍ അനുവദിക്കട്ടെ.എന്തായാലും പഠിക്കാന്‍ വിചാരിച്ചാല്‍ പഠിക്കും.അതിനു എന്ട്രന്‍സ് മാര്‍ക്ക്‌ ഒരു പ്രശ്നമല്ല.ലോണ്‍ തരുന്ന ബാങ്കുകളും ,പോക്കറ്റില്‍ പൈസയുള്ള അച്ഛനമ്മമാരും ഉണ്ടെങ്കില്‍.പിന്നെ വെറുതെ എന്തിനു നമ്മുടെ പൈസ അന്യ സംസ്ഥാനത്തേക്ക്  ഒഴുക്കണം.

2010 മാർച്ച് 13, ശനിയാഴ്‌ച

ചൂട് കൂടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ഇപ്പോള്‍ എവിടെനോക്കിയാലും ചൂടിനെപറ്റിയുള്ള സംസാരമേയുള്ളൂ.അവിടെ പശു ചത്തു.ഇവിടെ പൊള്ളല്‍ ഏറ്റു അപകടാവസ്ഥയിലായി.പാലക്കാട് 42 ഡിഗ്രി ചൂട്.ഒരു രക്ഷയുമില്ല.പക്ഷെ ഇന്ന് ഞാനൊരു നല്ല വശം കണ്ടു ഈ ചൂടിന്‍റെ.


പതിവുപോലെ ഈ ആഴ്ചയും വീട്ടിലെത്തിയപാടെ അമ്മ ട്രിപ്പ്‌ പ്ലാന്‍ പറഞ്ഞു.തൃശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ കിടക്കുന്ന അമ്മയുടെ ആങ്ങളയെ കാണാന്‍ പോണം.വെറുതെ അലമ്പുണ്ടാക്കി തടി ചീത്തയാക്കേണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ കാറില്‍ പോകാമെന്ന് ഞാന്‍ സമ്മതിച്ചു. മാരുതി ആള്‍ട്ടോ .ഒരു കിലോമീറ്റര്‍ ഓടാന്‍ 3 രൂപ.3 പേരുണ്ട്.കുഴപ്പമില്ല.

അടുത്തത് വഴിയെ പറ്റിയുള്ള തീരുമാനമാണ്.എന്ന് തൃശ്ശൂര് പോകാന്‍ വിചാരിച്ചാലും ഞാന്‍ ഇരിങ്ങാലക്കുട വഴിയും അപ്പന്‍ നെല്ലായി വഴിയും പറയും.എന്തായാലും ഇരിങ്ങാലക്കുട എസ്.ബി.ഐ. ബാങ്കില്‍ കയറണം എന്നു പറഞ്ഞു ഞാന്‍ വഴി തീരുമാനമാക്കി.എസ്.ബി.ഐ. ബാങ്കില്‍ കയറിയത് ഒരു വന്‍ കഥയാണ്.അത് പോട്ടെ.





അങ്ങനെ നട്ടുച്ചനേരത്ത് ആദ്യമായി എ.സി ഫുള്ളിലിട്ടു യാത്ര തുടങ്ങി.കാര്യമായി  എ.സിയുടെ എഫെക്റ്റ് എന്ന തണുപ്പ് ഒട്ടും തന്നെയില്ല.പിന്നെ ചൂട് ഇല്ല എന്നു മാത്രം.അങ്ങനെ നമ്മുടെ കരുവന്നൂര്‍ പാലം എത്തിയപ്പോഴാണ് ആ കാഴ്ച ഞാന്‍ കണ്ടത്.നമ്മുടെ ടോള്‍ ചേട്ടന്മാര്‍ ആരുമില്ല.സാധാരണയായി അവരുടെ നില്‍പ്പും ഭാവവും കണ്ടാല്‍ തോന്നും നമ്മളെല്ലാവരും അവരെ പറ്റിച്ചു കടക്കാന്‍ നോക്കുകയാണ്.ഇപ്പൊ പിടിച്ചില്ലേല്‍ ആരും ടോള്‍ തരത്തില്ലയെന്നു.



അങ്ങനെയുള്ള ടോളിലാണ് ആരുമില്ലാത്തത്.ആദ്യം വിചാരിച്ചു ഇവന്മാര്‍ക്ക് പാലം പണിത പൈസ കിട്ടിക്കാണുമോ?അതുകൊണ്ടായിരിക്കുമോ ടോള്‍ നിറുത്തിയത്? ച്ചെ..അതായിരിക്കില്ല.കോട്ടപ്പുറം പാലത്തിന്റെ ചരിത്രം വച്ചു നോക്കിയാല്‍,ഒരു അഞ്ചാറ് തലമുറവരെയെങ്കിലും ഇവരും പിരിക്കും.അകത്ത് ആളുണ്ട്.പത്രം വായിച്ചിട്ട് കുറച്ചായെങ്കിലും അടുത്ത കാലത്തൊന്നും ടോള്‍ നിറുത്തിയതായി ഒരു വാര്‍ത്തയും വന്നിട്ടില്ല. അപ്പോള്‍ പിന്നെ ആകെയുള്ള ഒരു കാരണം ചൂട് തന്നെ.എന്തായാലും കൊള്ളാം.മുന്‍പില്‍ പോയ എസ്റ്റീം പോയ പോലെ ഞാനും ടോള്‍ കൊടുക്കാതെ കരുവന്നൂര്‍ പാലത്തിലേക്ക്.

ഒന്ന് ഇറങ്ങി ചോദിക്കാന്‍ തോന്നിയതാ "എന്താ ചേട്ടാ പാലം പണിത പൈസ കിട്ടിയോ എന്ന്?" പിന്നെ വെറുതെ ശരീരം കേടാക്കണ്ട എന്ന് കരുതി അതായതു ചൂടുകൊണ്ട് പോള്ളണ്ട എന്ന് കരുതി ചോദിച്ചില്ല.

 ഇതുകൊണ്ട് ലാഭം പൊതുജനത്തിനാണ്.ചൂട് കൊണ്ട് ലാഭം ഉണ്ടാക്കാന്‍ പോകുന്ന അടുത്ത കൂട്ടരാണ് ഇന്‍ഫോ പാര്‍ക്കിലെ കാന്‍റീന്‍.ഇന്പുട്ടിനെക്കാള്‍ ഔട്പുട്ട് തരുന്ന ഫുഡ്‌ മടുത്ത് പുറത്തെ ഹോട്ടലില്‍ പോയികൊണ്ടിരിക്കുന്നവരൊക്കെ അത് നിറുത്തും.നല്ല ചൂടല്ലേ ചുറ്റും കെട്ടിടങ്ങള്‍ ആയതുകൊണ്ട്.


അങ്ങനെ റിയല്‍ എസ്റ്റേറ്റ്‌ എന്നും വികസനം എന്നും പറഞ്ഞു മരങ്ങള്‍ മുറിച്ചു  കെട്ടിടങ്ങള്‍ പണിതു ചൂടുകൂട്ടിയപ്പോള്‍ മലയാളികള്‍ക്കൊരു സമാധാനമായി.ഇനിയെങ്കിലും പത്തു മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ മതിയായിരുന്നു.സമയം അതിക്രമിച്ചിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.